ഫലസ്തീൻ സിനിമകളില്‍ പോലും നിറയുന്നത് വേദനകളാണ്

നട്ടുച്ച വെയിലിന്റെ വെളിച്ചത്തിൽ പാറപൊട്ടുന്ന സീൽക്കാരത്തോടെ ഭീകരമായ ഒരനീതി, കരയാൻ പോലും സാധിക്കാത്ത വിധം മനുഷ്യരെ ചവിട്ടിയരക്കുമ്പോൾ ലോകം കണ്ണടച്ചിരുട്ടാക്കുന്നതും ഒറ്റപ്പെടുത്തുന്നതും അനുഭവിച്ചവരാണ് ഫലസ്തീൻ ജനത. സയണിസ്റ്റ് വംശീയത വഞ്ചനയും വേദനയും മാത്രം പകർന്നുനൽകുമ്പോൾ ജനനത്തെ ശപിക്കാതെ അഭിമാനത്തോടെ മരണത്തെ സ്വീകരിക്കാനുള്ള ധൈര്യം അവരുടെ മജ്ജകളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ശത്രുകണ്ണുകളാൽ നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കെ, തങ്ങളുടെ മാതൃരാജ്യം ആയുധബലത്താൽ മാത്രം അപഹരിച്ചവരോടുള്ള ഫലസ്തീനികളുടെ അമർഷവും ദേഷ്യവും പോരാട്ടവും അവരുടെ ജീവിതത്തിലുടനീളം കാണാം. കലയും സാഹിത്യവും അവരുടെ സംസ്കാരം പോലും ഇന്ന് അതായി മാറിയിരിക്കുകയാണ്. ആസ്വാദന മാധ്യമമായ സിനിമകളില്‍ ഫലസ്തീനില്‍ നിറഞ്ഞ് നില്ക്കുന്നത് വേദനകളാണ്.

ഫലസ്തീൻ ചരിത്രത്തെയും സംസ്കാരത്തെയും വംശീയ താല്പര്യങ്ങൾക്ക് വേണ്ടി അപനിർമ്മിക്കുന്നതിനോടുള്ള മറുപടികളാണ് ഫലസ്തീൻ സിനിമകൾ. കലാ സാഹിത്യ സൃഷ്ടികൾ പലപ്പോഴും അതിഭാവുകത്വത്തെക്കുറിച്ചുള്ള വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാല്‍ ഇതിന് അതീതമാണെന്നതാണ് ഫലസ്തീൻ സിനിമകളുടെ പ്രധാന സവിശേഷത. ഇസ്രായേലിന്റെ കിരാതഭരണത്തെയും ഫലസ്തീൻ ജനതയുടെ ദയനീയതയെയും വിവരിക്കാൻ കലാകാരൻ എത്രതന്നെ ഭീകരമായ അതിഭാവനകൾ നടത്തിയാലും അവയെല്ലാം സംഭവിച്ചു കഴിഞ്ഞ പൊള്ളുന്ന യാഥാർഥ്യങ്ങളുടെ ചെറിയൊരംശം മാത്രമായിരിക്കുമെന്നത് തന്നെ കാരണം. ഭാവനകള്‍ക്കും അപ്പുറത്തുള്ല ക്രൂരതകളാണ് ആ നരോഭജികള്‍ അവരോട് ചെയ്ത് കൂട്ടിയിരിക്കുന്നത് എന്നര്‍ത്ഥം.

ഫലസ്തീൻ സിനിമ: ചരിത്രവും സ്വഭാവവും

1960കളുടെ അവസാനവും 1970കളുടെ തുടക്കവും രാഷ്ട്രീയ സിനിമാ പ്രസ്ഥാനങ്ങളുടെ കാലഘട്ടമാണ്. ഇക്കാലത്താണ് രാജ്യമില്ലാത്ത ഒരു ജനതയുടെ ദേശീയ വിമോചന ക്യാമ്പയിനിലെ സ്ഥാപനവൽകൃത ശ്രമമെന്ന നിലയിൽ ഫലസ്തീൻ സിനിമ ഉടലെടുക്കുന്നത്. Palestine Liberation Organization (PLO)യിലും മറ്റു ചാനലുകളിലും പ്രവർത്തിക്കുന്ന സിനിമാ പ്രവർത്തകർ ഫലസ്തീൻ പോരാട്ടത്തിന്റെ സമര മുഖങ്ങൾ, അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേൽ നടത്തുന്ന അധിനിവേശ ക്രൂരതകൾ, ജോർദാൻ ലബനാൻ ആഭ്യന്തര യുദ്ധങ്ങൾ, അധിനിവേശകാലത്തെ ജനജീവിതം എന്നിവ ഉൾപ്പെടുത്തിയും സ്വാതന്ത്ര്യം, സ്വത്വബോധം, ദേശസ്നേഹം, അറബ് ദേശീയത എന്നീ വികാരങ്ങൾ ധ്വനിപ്പിച്ചും ഒരു സിനിമാറ്റിക് ഭാഷതന്നെ രൂപപ്പെടുത്തുകയായിരുന്നു.

1967 ന് മുമ്പ് ഫലസ്തീൻ സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടുവെങ്കിലും അവയുടെ ശേഷിപ്പുകളോ പഠനങ്ങളോ കൂടുതൽ ലഭ്യമല്ല. 1967ൽ മുസ്തഫ അബൂഅലി, ഹാനി ജവഹരിയ്യ, സുലഫ ജദല്ല എന്നിവർ ചേർന്ന് ജോർദാനിലാണ് ആദ്യ ഫലസ്തീൻ ഫിലിം യൂണിറ്റ് സ്ഥാപിക്കുന്നത്. സിനിമ പ്രവർത്തനം സായുധ സമരങ്ങളുടെ വിപുലീകരണമാണ് എന്നതായിരുന്നു പ്രസ്തുത ഫിലിം യൂണിറ്റിന്റെ ഭാഷ്യം. ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെയും സ്വത്വത്തിന്റെയും കൂട്ടായ ആശയങ്ങൾ പ്രമേയപരമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ഫിലിമോഗ്രാഫിയാണ് ഇവർ രൂപപ്പെടുത്തിയത്. They do not exist (1974), Dal el sather (1977), Because the roots will not die (1977) തുടങ്ങിയ സിനിമകൾ ലബനാനിലെ നബാത്തിയ അഭയാർത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രായേൽ ആക്രമണവും പ്രതിരോധവും രേഖപ്പെടുത്തുന്ന ആദ്യകാല സിനിമകളാണ്.

സിനിമകൾ അഭയാർത്ഥി ക്യാമ്പുകളിൽ പ്രദർശിപ്പിക്കുകയും സിനിമ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രേക്ഷകരുമായി ചർച്ച ചെയ്യുന്ന രീതിയും ഫിലിം യൂണിറ്റ് അക്കാലത്ത് സ്വീകരിച്ചിരുന്നു.1970 മുതൽ 80 വരെയുള്ള ദശകത്തിൽ ഫലസ്തീൻ സിനിമാറ്റോഗ്രഫി കൂടുതൽ സമർത്ഥമായ പല സിനിമകൾക്കും ജന്മം നൽകി. 1976 ൽ പുറത്തിറങ്ങിയ ഗാലിബ്‌ ശാത്തിന്റെ Al mifthah (ചാവി) എന്ന സിനിമയും ഗസ്സാൻ കനഫാനിയുടെ Return to haifa എന്ന നോവൽ ആസ്‌പദമാക്കി കാസിം ഹവൽ 1982 ൽ പുറത്തിറക്കിയ ഇതേ പേരിലുള്ള ഫീച്ചർ സിനിമയും പുറമെ മറ്റു അമ്പതോളം പ്രധാന ഡോക്യുമെന്ററികളും ഇക്കാലത്ത് റിലീസ് ചെയ്യപ്പെട്ടു. ഇവയിൽ പലതും ലെപ്‌സിഗ് ഫെസ്റ്റിവൽ, മോസ്‌കോ ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ ലബനാനിലെ ഇസ്രായേൽ അധിനിവേശവും പി.എൽ.ഒയുടെ അസ്ഥിരതയും ഫിലിം യൂണിറ്റിന്റെ സിനിമാറ്റിക് ആർക്കൈവ് നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിക്കുകയും ഫലസ്തീൻ തേർഡ് പിരീഡ് സിനിമ എന്നറിയപ്പെട്ട ഇക്കാലഘട്ടത്തിന്റെ അവസാനത്തിൽ കലാശിക്കുകയും ചെയ്തു.

1948 ലെ നക്ബക്ക്‌ ശേഷമുള്ള ആഘാതകരമായ വർഷങ്ങളിൽ ഫലസ്തീൻ പ്രദേശം മോചിപ്പിക്കുമെന്നും അഭയാർത്ഥികളെ തിരിച്ചുകൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം മുദ്രാവാക്യം പോലെ ഉയർന്നുകേട്ടു. ഇത് ലോകമൊട്ടുക്കുമുള്ള മുഴുവൻ ഫലസ്തീനികളെയും ഉൾകൊള്ളുന്ന പരിധിയില്ലാത്ത ഒരു പാൻ അറബ് ഐഡന്റിറ്റി ഉയർന്നുവരാൻ കാരണമായി. ഒന്നാം ഇൻതിഫാദക്ക്‌ ശേഷം ഈ പ്രക്രിയ കൂടുതൽ സജീവമായി. പാസ്പോർട്ടിനാൽ നിർവചിക്കപ്പെടാത്തതോ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തതോ ആയ ഒരു ദേശീയതാമാനം ഫലസ്തീൻ പ്രശ്നത്തിന് കൈവന്നു. ലോകമെങ്ങും ഐക്യദാർഢ്യത്തിന്റെ മുറവിളികളുയർന്നതോടെ, വർഷങ്ങൾക്ക് മുൻപ് ഫലസ്തീനികളുടേത് മാത്രമായിരുന്ന പ്രശ്നം പിന്നീട് ആഗോളവത്കൃത ലോകത്ത് അന്താരാഷ്ട്ര പരിപ്രേക്ഷ്യങ്ങളുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി പരിണമിച്ചു. ഇത് സിനിമ മേഖലയിലും പ്രതിഫലിച്ചു. ഭൂപ്രദേശങ്ങൾക്കതീതമായ ഈ സ്വത്വം അതിർത്തികൾക്കതീതമായ സിനിമാ ബന്ധങ്ങൾക്ക്‌ വഴി വെച്ചു. അറബ് ക്രൗഡ് ഫണ്ടിങ് സംരംഭങ്ങൾ സിനിമാ പ്രവർത്തനത്തിനായി ഉയർന്നു വരികയും ചെയ്തു. സമരത്തോട് ഐക്യദാർഢ്യപ്പെട്ട് പല അന്താരാഷ്ട്ര സിനിമകളും പിറവികൊണ്ടു. ഇവയിൽ ഇറ്റാലിയൻ ജർമ്മൻ ജപ്പാനീസ് സിനിമകളുടെ ഉദാഹരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനമായത് ഫ്രഞ്ച് ഐക്കൺ ഗൊദാർഡ്ന്റെ Here and elsewhere(1976)എന്ന സിനിമയാണ്. അതിർത്തികൾക്കതീതമായ സഹായങ്ങളും സഹകരണങ്ങളും വികസിച്ചതോടെ ഫലസ്തീൻ സിനിമ ഒരു സ്വതന്ത്ര്യ മേഖലയായി മാറുകയും ചെയ്തു. ഇവ കാരണം ഫലസ്തീൻ സിനിമാ മേഖല ഗൗരവമായ മാറ്റങ്ങൾക്ക് വിധേയമായി. 

ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO), പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബെറേഷൻ ഓഫ് ഫലസ്തീൻ (PLFP) തുടങ്ങിയ സംഘടനകൾക്കു പകരം യൂറോപ്യൻ ടിവി നെറ്റ്‌വർക്കുകളിലൂടെയും വിദേശ സംഘടനകളിലൂടെയും ധനസഹായം സ്വീകരിച്ചതിന് പിന്നാലെ സമൂലമായ പരിഷ്കരണങ്ങളോടെ ഫലസ്തീൻ പ്രശ്നത്തിലും കലാ വൈഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ ഫലസ്തീൻ സ്വതന്ത്ര്യ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ ആഘോഷിക്കപ്പെട്ടു. ഇക്കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഫലസ്തീൻ ഫീച്ചർ സിനിമകൾ പലതും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ വിജയിക്കുകയും തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തത് പിന്നീട് കൂടുതൽ ഫീച്ചർ, ഫാന്റസി ഫിലിമുകൾ പുറത്തിറങ്ങാൻ കാരണമായി. ഇക്കാലയളവിൽ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് ശ്രദ്ധേയമായ സിനിമകൾ സംഭാവന ചെയ്ത പ്രധാനപ്പെട്ട സംവിധായകർ ഏലിയ സുലൈമാൻ, മിഷേൽ ഖലീഫി, റാഷിദ്‌ മാഷറാവി, ഹാനി അബൂ അസദ്‌ എന്നിവരായിരുന്നു.

ഒരു ഫലസ്തീൻ ഗ്രാമത്തലവന്റെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ഇസ്രായേൽ സൈനിക ഗവർണരുടെയും ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന ഖലീഫിയുടെ Wedding in galeeli (1987) എന്ന സിനിമ വളരെ ശ്രേദ്ധേയമാണ്. 1987 ലെ കാൻ ഫെസ്റ്റിവലിലെ അന്താരാഷ്ട്ര നിരൂപക പുരസ്‌കാരം ഉൾപ്പെടെ അനവധി പുരസ്‌കാരങ്ങൾ ഈ സിനിമയെ തേടിയെത്തി. തങ്ങളുടെ ജീവിതവും കുടുംബവും ഇല്ലാതാക്കിയ ഇസ്രായേൽ അധിനിവേശത്തോടുള്ള രണ്ട് സ്ത്രീകളുടെ പോരാട്ടം വരച്ചിടുന്ന Fertile memory (1981) എന്ന സിനിമയും ഖലീഫിയുടെ പ്രധാനപ്പെട്ട വർക്കുകളിൽ ഒന്നാണ്. ഏലിയ സുലൈമാൻ സംവിധാനം ചെയ്ത Chronicle of a disappearance (1996), Divine intervention (2002) തുടങ്ങിയ ഡ്രാമാ സിനിമകളും പ്രശസ്തമായ ഫലസ്തീൻ സൃഷ്ടികളാണ്. ഗാസ സ്ട്രിപ്പിലെ അഭയാർത്ഥി ക്യാമ്പിൽ വളർന്ന മഷറാവി തന്റെ അഭയാർത്ഥി ജീവിതം ലോകത്തിന് പ്രദർശിപ്പിച്ച Curfew (1993) എന്ന സിനിമ ഒരു ശരാശരി ഫലസ്തീൻ ബാല്യത്തെയും അതിന്റെ യാതനകളെയും വിളിച്ചോതുന്ന സമർത്ഥമായ സിനിമയാണ്. ഫലസ്തീൻ അതിവിപ്ലവകാരികളുടെ സമ്മർദ്ദത്താൽ ഇസ്രായേലിലേക്ക് ചാവേറുകളായി പോകാൻ തിരഞ്ഞെടുക്കപ്പെട്ട രണ്ട് യുവാക്കളുടെ കഥ പറയുന്ന Paradise now (2005), ദിവസവും തന്റെ കാമുകിയെ കാണാനായി ഇസ്രായേൽ നിർമ്മിച്ച കൂറ്റൻ മതിൽ കടക്കുന്ന കാമുകന്റെ കഥ പറയുന്ന Omar (2013) എന്നിവ ഹാനി അബു അസദിന്റെ പ്രധാന സിനിമകളിൽ പെടുന്നു. 

21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഫലസ്തീൻ സിനിമകളുടെ എണ്ണം ഗണ്യമായി വർധിച്ചു. രണ്ടാം ഇൻതിഫാദ പ്രക്ഷോഭത്തിന് ശേഷം വെസ്റ്റ്‌ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സിനിമാ പ്രവർത്തകർക്ക് അനുയോജ്യമായ സാന്ദർഭിക ക്രമീകരണങ്ങളുള്ള ഷൂട്ടിംഗ് സ്ഥലമായി മാറുകയും ചെയ്തു. യുദ്ധാവശിഷ്ടങ്ങൾ, ബാരിക്കേഡുകൾ, ക്യാമ്പുകൾ, ജീപ്പുകൾ, സൈനികർ, വിഭജന മതിൽ എന്നിവയെല്ലാം റിയലിസ്റ്റിക് ആയി ഉൾപ്പെടുത്താനുള്ള സാധ്യതയും ലഭിച്ചു. ഈ പ്രദേശങ്ങളിലേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്താതിരുന്നത് വിദേശ സിനിമാ പ്രവർത്തകർക്ക് കൂടുതൽ അനുകൂലമായി. ഫോർത് പിരീഡ് ഫലസ്തീൻ സിനിമ എന്നറിയപ്പെടുന്ന ഇക്കാലഘട്ടത്തിലെ സിനിമകൾ അധികവും വ്യക്തിത്വ പ്രവണതകൾ കൂടുതലായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. തൊഴിൽ ജീവിതം, കുടുംബം, വിദ്യാലയങ്ങൾ, സൗഹൃദം, പ്രണയം, പ്രവാസം, ഗൃഹാതുരത്വം എന്നീ തീമുകൾ അവ കൂടുതലായി ചർച്ച ചെയ്യുന്നു. Farha (2021), 200 Meters (2020), 3000 Nights (2015), Lemon tree (2008), Ismael (2012), Eyes of a thief (2014), 5 broken cameras (2011) എന്നിവ ഇത്തരം സ്വഭാവസവിശേഷതകളുള്ള സിനിമകളിൽ കൂടുതൽ സ്വീകാര്യത ലഭിച്ചവയാണ്.

ഫലസ്തീൻ ഫോർത്ത് പിരീഡ് സിനിമ കാലഘട്ടത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ കൂടുതൽ സ്വീകാര്യത ലഭിച്ച സൃഷ്ടികള്‍ ഇവയാണ്.

200 മീറ്റേഴ്സ്
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ ഫലസ്തീൻ സംവിധായകരിൽ പ്രധാനിയായ അമീൻ നായിഫ് 2020 ൽ സംവിധാനം ചെയ്ത ജോർദാനിയൻ ഫലസ്തീൻ അഡ്വഞ്ചർ ഡ്രാമ സിനിമയാണ് 200 മീറ്ററുകൾ. ജാക്ക് റയാൻ എന്ന സീരീസിലൂടെ പ്രശസ്തനായ ഇസ്രായേലി നടൻ അലിസുലൈമാൻ ആണ് ഈ സിനിമയിലെ മുസ്തഫ എന്ന പ്രൊട്ടോഗോണിസ്റ്റ് കഥാപാത്രം. അധിനിവിഷ്ട ഫലസ്തീനിലെ വെസ്റ്റ്ബാങ്കിനും ഹൈഫക്കുമിടയിൽ ഇസ്രായേൽ നിർമ്മിച്ച കൂറ്റൻ സെപ്പറേഷൻ വാൾ എന്നറിയപ്പെടുന്ന മതിൽ കാരണം രണ്ട് ലോകങ്ങളിൽ പെട്ടുപോയ ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണ് ഇത്.

മുസ്തഫ ഒരു ഫ്രീലാൻസ് തെഴിലാളിയും സ്നേഹനിധിയായ ഭർത്താവും മൂന്ന് മക്കളുടെ പിതാവും ശുദ്ധഫലസ്തീൻസ്വത്വബോമുള്ളയാളുമാണ്. ഇസ്രായേൽ പൗരത്വമുള്ളതിനാൽ തന്റെ ഭാര്യ സൽവ മക്കളോടൊപ്പം മതിലിനുള്ളിൽ ഇസ്രായേലിലാണ് താമസം. മുസ്തഫയാകട്ടെ തന്റെ ഉമ്മയോടൊപ്പം മതിലിനുപുറത്ത് സൽവയിൽ നിന്നും 200 മീറ്റർ അകലെ ഫലസ്തീനിലും. എല്ലാ ദിവസവും രാത്രി തന്റെ മക്കൾ ഉറങ്ങാൻ നേരത്ത് മുസ്തഫക്ക് ഫോൺ ചെയ്യുകയും ഇരുവരും വീടുകൾക്ക് മുകളിൽ കയറി നിന്ന് പരസ്പരം കാണുകയും ചെയ്യും. ഭാര്യക്കും മക്കൾക്കും പൗരത്വമുള്ളതിനാൽ ഇസ്രായേൽ പൗരനാകാൻ അവസരമുണ്ടായിട്ടും തന്റെ നിലപാടുകളിലെ കണിശത കാരണം മുസ്തഫ അതിന് മുതിരുന്നില്ല. ജോബ്പെർമിറ്റ് ഉപയോഗിച്ച് ദിവസവും ജോലിക്ക് ശേഷം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന മുസ്തഫയുടെ പെർമിറ്റ് ഒരു ദിവസം കാലഹരണപ്പെടുകയും തുടർന്ന് ഇസ്രായേലിലേക്കുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം മകന് ആക്‌സിഡന്റ് പറ്റിയെന്നും ഇസ്രായേലി ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും അറിയിച്ചുള്ള സൽവയുടെ ഫോൺകോൾ വരികയും തുടർന്ന് ഇസ്രായേലിലേക്ക് കടക്കാൻ മുസ്തഫക്ക് കള്ളക്കടത്തുകാരെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നതോടെ സിനിമയുടെ ഭാവം മാറുന്നു. കള്ളക്കടത്തുകാരന്റെ കാറിലുള്ള സഹയാത്രികരുടെ വിചിത്രമായ കൂട്ടം സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു ഫലസ്തീൻ ബാലൻ, ജർമ്മൻ ഫോട്ടോഗ്രാഫർ, മറ്റു സാധാരണ ഫലസ്തീൻ യുവാക്കൾ എന്നിവർ പിന്നിടുന്ന വഴികളിലുള്ള സംഭാഷണങ്ങളും സങ്കീർണ്ണമായ പിരശോധനകളും അധിനിവേശം ഫലസ്തീൻ സാമൂഹിക ജീവിതത്തെ തരിപ്പണമാക്കിയതിന്റെ കാരിക്കേച്ചർ പ്രേക്ഷകരുടെ മനസ്സിൽ വരച്ചിടുന്നു. 200 മീറ്റർ മാത്രമകലെയുള്ള തന്റെ കുടുംബത്തെ കാണാൻ കിലോമീറ്ററുകളോളം നുഴഞ്ഞുകയറ്റക്കാരനായി യാത്രചെയ്യേണ്ടിവരുന്ന ഒരു പിതാവിന്റെ സ്നേഹത്തിന്റെ കഥ മാത്രമല്ല, ഒരേ സമയം, ഒരു റോഡ് ത്രില്ലറും പൊളിറ്റിക്കൽ ത്രില്ലറും കൂടിയാണ് ഈ സിനിമ. സംവിധായകൻ നായിഫിന്റെയും കൂട്ടുകാരുടെയും അനുഭവങ്ങൾ പ്രേമേയമാക്കിയ ഈ സിനിമ സെപ്പറേഷൻ വാൾ ജനജീവിതത്തെ ദുസ്സഹമാക്കിയതിന്റെ ഉദാഹരണങ്ങൾ നിരത്തുന്നു.

3000 നൈറ്റ്സ്

ഫലസ്തീൻ സ്ത്രീ സംവിധായകരിൽ പ്രധാനിയായ മായി മസ്‌രി 2015 ൽ സംവിധാനം ചെയ്ത ഒരു ഫലസ്തീനിയൻ ഡ്രാമ ഫിലിം ആണ് 3000 രാത്രികൾ. നാബുല്‍സിലെ ഇസ്രായേലി ഡിറ്റൻഷൻ ക്യാമ്പിൽ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകേണ്ടി വരുന്ന ലയാൽ ഉസ്ഫൂർ എന്ന ഫലസ്തീൻ മാതാവിന്റെ കഥയാണ് ഈ ചിത്രം.1967 മുതൽ ഇസ്രായേൽ ഗവണ്മെന്റിന് കീഴിൽ തടവിലാക്കപ്പെട്ട 80,000 ഫലസ്തീനികളുടെ കഥകളാണ് ഓരോ ജയിൽ സിനിമകളും. ഫലസ്തീനികളോടുള്ള ഇസ്രായേൽ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അവർ ശത്രുവിനെ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു.

മെച്ചപ്പെട്ട ജീവിതം നയിക്കാൻ കാനഡയിലേക്ക് പലായനം ചെയ്യുന്ന ലയാൽ ഒരു സ്ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട് സ്റ്റാർ സെക്യൂരിറ്റിയുള്ള ഇസ്രായേൽ ജയിലില്‍ തടവിലാക്കപ്പെടുന്നു. ചാരവൃത്തി നടത്തിയാൽ മാത്രം ഉദ്യോഗസ്ഥരിൽ നിന്ന് ഇളവുകൾ പ്രതീക്ഷിക്കപ്പെടുന്ന തടവറയിൽ നിന്ന് മുക്തിനേടാൻ ആദ്യമാദ്യം അവൾ ആഗ്രഹിക്കുന്നു. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയുന്നതോടെ അവളിൽ രൂപപ്പെടുന്ന ധൈര്യവും ഒരു ശരാശരി ഫലസ്തീൻ മാതൃത്വത്തിന്റെ ഘടകങ്ങളും കോടതി വിധിക്കുന്ന മുവായിരം ദിവസത്തെ കാരാഗ്രഹവാസം ആവേശത്തോടെ സ്വീകരിക്കാൻ അവളെ പ്രാപ്തമാക്കുന്നു. തുടർന്ന് ജയിലിനുള്ളിലെ ചെറുത്തുനിൽപ്പിന്റെയും സമരപോരാട്ടങ്ങളുടെയും മുഖമായി ലയാൽ മാറുന്നതാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്.

ആദ്യം ഇസ്രായേൽ കുറ്റവാളികളുടെ സെല്ലിൽ അടക്കപ്പെടുന്ന ലയാലിനെ പിന്നീട് ഫലസ്തീൻ തടവുകാരുടെ സെല്ലിലേക്ക് മാറ്റുന്നു. സെല്ലിലെ അംഗങ്ങളായ ലെബനാനികളുടെ ചെറുത്തുനിൽപ്പിനിടെ ഒരു കൈ നഷ്ടപ്പെട്ട മധ്യവയസ്ക, രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾ, തന്റെ രണ്ട് പേരമക്കൾ ബന്ദികളാക്കപ്പെട്ട ഒരു മുത്തശ്ശി എന്നിവരുടെ പിന്നാമ്പുറക്കഥകൾ ഭാവനക്ക് വിട്ടുതരുമ്പോഴും അവരുടെ നിലപാടുകളും പ്രകൃതവും സമരങ്ങളിലെ ആത്മാർത്ഥതയും അധിനിവേശവിരുദ്ധതയുടെ സ്ത്രീമുഖങ്ങളെ കാഴ്ചക്കാരന് പരിചയപ്പെടുത്തുന്നുണ്ട്. 

അബോർഷൻ നടത്താൻ നിർബന്ധിക്കുന്ന ഭർത്താവിനോട് "ഞാനിവനെ ഫലസ്തീനിയായി ഇതേ ജയിലിൽ വളർത്തും" എന്ന് മറുപടി പറയുന്ന ലയാൽ, നൂർ എന്ന കുഞ്ഞിന് ജന്മം നൽകുന്നു. തുടർന്ന് അവന് നൽകുന്ന പരിചരണങ്ങളും, മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മയെന്ന പരിഗണന പോലും ലഭിക്കാതെ ലയാൽ ക്രൂരമായി ശിക്ഷിക്കപ്പെടുന്നതും ജയിൽ സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ മനസ്സിലുള്ള സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാർക്കുക തന്നെ ചെയ്യും. ജോർദാനിലെ സൈനിക ജയിലിൽ വച്ച് തടവുകാരുമായുള്ള മസ്‌രിയുടെ അഭിമുഖങ്ങളിൽ നിന്നാണ് 3000 നൈറ്റ്സ് എന്ന കഥയുണ്ടാകുന്നത്. 2015 ലെ ടൊറെന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ കൂടിയാണിത്.

പാരഡൈസ് നൗ

ഫലസ്തീൻ - ഡച്ച് ചലച്ചിത്രകാരനായ ഹാനി അബൂ അസദ്‌ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ സിനിമയാണ് പാരഡൈസ് നൗ. ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ കലാപരമായ വീക്ഷണമായി സിനിമയെ എണ്ണുന്ന അസദിന്റെ ഈ സൃഷ്ടി ഇസ്രായേലിലേക്ക് ചാവേറുകളായി പോകാൻ വിധിക്കപ്പെടുന്ന രണ്ട് യുവാക്കളുടെ മാനസിക സംഘർഷങ്ങൾ വരച്ചുകാട്ടുന്നു.

നാബുല്‍സിൽ കാർ മെക്കാനിക്കുകളായി ജോലി ചെയ്യുന്ന രണ്ട് യുവാക്കളാണ് ഖാലിദും സൈദും. വലിയ രാഷ്ട്രീയബോധമില്ലാത്ത മതചിട്ടകൾ കുറവായ യുവത്വത്തിന്റെ സന്തോഷങ്ങളിൽ ജീവിതം കണ്ടെത്തുന്ന ഇവർ ഫലസ്തീൻ അതിവിപ്ലവകാരികളുടെ സംഘടനയുടെ തീരുമാനത്താൽ ചാവേറുകളാകാൻ വിധിക്കപ്പെടുന്നു. ആവേശത്തോടെ ദൗത്യം ഏറ്റെടുക്കുന്ന ഖാലിദും ഒട്ടും ആഗ്രഹമില്ലാതെ അർദ്ധസമ്മതം മൂളുന്ന സൈദും ഫലസ്തീനി യുവത്വത്തിന്റെ വേദനകളെ പ്രേക്ഷകർക്ക് പകർന്നുനൽകുന്നു. നമ്മൾ മരിക്കാൻ പോകുകയാണോ എന്ന സൈദിന്റെ ചോദ്യത്തിന് "അധിനിവേശ ഭരണത്തിന് കീഴിൽ നമ്മളെന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു" എന്ന് മറുപടി പറയുന്ന ഖാലിദ് വലിയൊരു സന്ദേശമാണ് നല്കുന്നത്. അതിർത്തി കടക്കുമ്പോൾ ഇവരുടെ പദ്ധതി തകരുകയും ഓടിരക്ഷപ്പെടുന്നതിനിടയിൽ രണ്ടുപേരും വേർപിരിയുകയും ചെയ്യുന്നു. ശരീരത്തിൽ പിടിപ്പിച്ച ബോംബുമായി ആരുമറിയാതെ തന്റെ ഉമ്മയെ അവസാനമായൊന്ന് കാണാൻ വരുന്ന സൈദിനെ അവന്റെ കാമുകി സുഹ പിന്തുടരുകയും ഇവരുടെ പ്ലാൻ മനസ്സിലാക്കുകയും ചെയ്യുന്നു.

സുഹ എന്ന കാമുകിയുടെ കഥാപാത്രം പ്രേക്ഷകർക്ക്‌ മറ്റു ചില ചിന്തകൾ സമ്മാനിക്കുന്നു. ചാവേറുകളായി സാധാരണക്കാരെ വധിക്കുകയാണെങ്കിൽ നിങ്ങളും ശത്രുക്കളും തമ്മിലെന്താണ് വ്യത്യാസം, ആത്മഹത്യ ഇസ്‍ലാമിന് നീതീകരിക്കാനാകുന്നതല്ല, നിങ്ങളുടെ രക്തസാക്ഷിത്വം പോലും കപടമാണ് തുടങ്ങിയ കാര്യങ്ങൾ അവൾ സൈദിനെ പിന്തിരിപ്പിക്കാനായി വാദിക്കുന്നു. തന്റെ ദേഹത്ത് നിന്നും ബോംബ് അഴിച്ചു മാറ്റിയ ഖാലിദ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ കാറിൽ നിന്നിറങ്ങി ചാവേറാകാൻ ഓടിയകലുന്ന സൈദിനെ കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

ലെമൺ ട്രീ

ഇസ്രായേലി സംവിധായകനായ എറാൻ റിക്ലിസ് 2008ൽ സംവിധാനം ചെയ്ത ഫലസ്തീൻ ചിത്രമാണ് ലെമൺ ട്രീ. പാരമ്പര്യമായി ലഭിച്ച നാരകതോട്ടം സ്നേഹത്തിന്റെ നനവോടെ പരിചരിക്കുന്ന സൽമ എന്ന നായികയും സുരക്ഷാഭീഷണിയുടെ പേരിൽ തോട്ടം നശിപ്പിക്കുന്ന ഇസ്രായേലി പ്രതിരോധ മന്ത്രിയും തമ്മിലുള്ള സംഘർഷങ്ങളാണ് സിനിമയുടെ പ്രതിപാദ്യവിഷയം.

അതിരാവിലെ ഭീമൻ ശബ്ദം കേട്ടുണരുന്ന സൽമ തന്റെ തോട്ടത്തിന് തൊട്ടടുത്ത് ഒരു കൂറ്റൻ വാച്ച്ടവറും താത്കാലിക വീടും ഉയർന്നിരിക്കുന്നത് കാണുന്നു. നിറയെ സുരക്ഷാഉദ്യോഗസ്ഥരും അവരുടെ കോലാഹലങ്ങളും സൽമയുടെ സമാധാനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരു ദിവസം മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് സൽമയുടെ തോട്ടം മുഴുവൻ കമ്പിവേലി കൊണ്ട് വരിഞ്ഞുകെട്ടുകയും മരങ്ങൾ മുറിക്കുകയാണെന്നും നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചുള്ള കത്ത് സൽമക്ക് ലഭിക്കുകയും ചെയ്യുന്നു. ഈ നടപടിയിൽ നിറഞ്ഞിരിക്കുന്ന അനീതിയും തന്റെ ഭൂമിയോടും തോട്ടത്തോടുമുള്ള കടപ്പാടും കാരണം പ്രതീക്ഷയും ധൈര്യവും മാത്രം കൈവശമുള്ള സൽമ ഇസ്രായേൽ കോടതികളിൽ ഈ ഉത്തരവിനെ വെല്ലുവിളിക്കാൻ തയ്യാറാകുന്നു. തനിക്ക് വേണ്ടി കേസ് വാദിക്കാൻ ഫലസ്തീൻ അഭിഭാഷകനായ സിയാദിനെ സൽമ കണ്ടെത്തുന്നു. കീഴ്കോടതികളിൽ വിധി പ്രതികൂലമായിട്ടും സൽമ പ്രയാസപ്പെട്ട് കേസ് സുപ്രിംകോടതിയിലെത്തിക്കുന്നു. ഇതിനിടെ കേസിന് മീഡിയ കവറേജ് ലഭിക്കുന്നത്തോടെ വിഷയം വിവാദമാവുകയും ചെയ്യുന്നു.

സിനിമയെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയത്തിനപ്പുറം മാനുഷിക ബന്ധങ്ങളെയും വികാരങ്ങളെയും അഡ്രസ് ചെയ്യുന്ന രംഗങ്ങളും സിനിമയിൽ നിറഞ്ഞിരിക്കുന്നു. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യർ നേരിടുന്ന നിസ്സംഗതയെ സൽമയും സിയാദും തമ്മിൽ ഉടലെടുക്കുന്ന പ്രണയത്തിലും കൊട്ടാരസമാനമായ വീട്ടിലും ഏകാന്തതയനുഭവിക്കുന്ന മിറ എന്ന മന്ത്രിയുടെ ഭാര്യയുടെ വികാരങ്ങളിലൂടെയും സിനിമ വരച്ച് കാട്ടുന്നു. മിറയും സൽമയും സംസാരിക്കാൻ ആരോരുമില്ലാത്തവരുടെ ശബ്ദമായാണ് സിനിമയിൽ നിറയുന്നത്. വിഭജനത്തിന്റെ യാഥാർഥ്യത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിനപ്പുറം ഉയർന്നു നിൽക്കുന്ന മനുഷ്യത്വത്തെയും സ്നേഹത്തെയും കുറിച്ച്, ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടില്ലാത്ത ഈ സ്ത്രീകൾ പ്രേക്ഷകരോട് വാചാലമാകുന്നുണ്ട്. സിനിമയുടെ അവസാനം കാമറ മതിലിനുമുകളിലൂടെ തോട്ടത്തിലേക്ക് പറന്നുയരുമ്പോൾ വെട്ടിനശിപ്പിക്കപ്പെട്ട മരങ്ങൾക്കിടയിലൂടെ നടക്കുന്ന സൽ‍മയെ കാണിക്കുന്നു. എത്രയെത്ര ഭൂമികൾ മോഷ്ടിച്ചാലും, നാരങ്ങ മരങ്ങൾ പിഴുതെറിഞ്ഞാലും, കുട്ടികളെ അനാഥരാക്കിയാലും അധിനിവേശ സൈന്യം ഫലസ്തീനികളുടെ ആത്മധൈര്യത്തോടുള്ള ഭയത്തിന്റെ മറവിൽ തന്നെയായിരിക്കുമെന്ന് സിനിമ വ്യക്തമായി പറയുന്നുണ്ട്.

വെൻ ഐ സോ യു

ഫലസ്തീൻ സിനിമാ സംവിധായികയും കവയത്രിയുമായ ആൻമേരി ജാസിറിന്റെ, 2012 ൽ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ ചിത്രമാണ് When i saw you. 63-ാം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രമായി അവാർഡ് നേടുകയും ചെയ്ത സിനിമയാണിത്. 

1967 ലെ യുദ്ധത്തിന് ശേഷം ജോർദാനിലെ ഹിരീർ അഭയാർത്ഥി ക്യാമ്പിലേക്ക് വന്നെത്തിയ താരിഖ്എന്ന ബാലന്റെയും ഉമ്മ ഗൈദയുടെയും കഥയാണ് സിനിമ. തന്റെ പിതാവിനെ നഷ്ടപ്പെട്ട വേദനയും നാടും വീടും അപഹരിക്കപ്പെട്ടതിലുള്ള ദുഃഖവുമാണ് താരിഖിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. താനനുഭവിക്കുന്ന വിരഹവും ആശയക്കുഴപ്പവും ദേഷ്യവും കാരണം ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച താരിഖ് ക്യാമ്പ് വിട്ടിറങ്ങുകകയും തുടർന്ന് ഒരു ഫലസ്തീൻ സായുധ സൈനികരുടെ താവളത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു. ഫിദായിനുകൾ എന്നറിയപ്പെടുന്ന ഈ സൈനികരിലൊരാളായി തീർന്നാൽ മാത്രമേ ഫലസ്തീനിലേക്ക് തിരികെപ്പോകാനാകൂ എന്ന് മനസ്സിലാക്കുന്ന താരിഖ് സൈനിക പരിശീലനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. മകനെ തിരഞ്ഞ് സൈനികക്യാമ്പിലെത്തുന്ന ഗൈദയോടൊപ്പം തിരികെപ്പോകാൻ താരിഖ് വിസമ്മതിക്കുന്നതിനെ തുടർന്ന് ഇരുവരും അവിടെ താമസമാക്കുന്നു. തന്റെ അച്ഛനെയും ജന്മനാടിനെയും കണ്ടുമുട്ടുന്നതിനെ കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടേയിരിക്കുന്ന താരിഖിനോട് ഗൈദ ദേഷ്യപ്പെടുമ്പോഴൊക്കെ "നിങ്ങളെന്നെ ശ്വാസം മുട്ടിക്കുന്നു" എന്ന ഈർഷ്യത കലർന്ന മറുപടിയാണ് അവന്‍ നൽകുന്നത്.

ഒരു ദിവസം രാത്രിയിൽ സൈനികതാവളത്തിൽ നിന്ന് ഒളിച്ചോടുന്ന താരിഖിനെ തിരഞ്ഞെത്തുന്ന ഗൈദയും സൈനികരും കാണുന്നത് ഫലസ്തീൻ അതിർത്തിയിലെ കമ്പിവേലിക്കരികിൽ ഇസ്രായേൽ ജീപ്പ് റോന്ത്‌ചുറ്റുന്നത് നോക്കിനിൽക്കുന്ന തിരിഖിനെയാണ്. ജീപ്പ് പോയിക്കഴിഞ്ഞ ഉടനെതന്നെ അതിർത്തി ലക്ഷ്യമാക്കി ഓടുന്ന അവനെ പിടിക്കാൻ പിറകെയോടുന്ന ഗൈദ സൈനികരെ ഞെട്ടിച്ചുകൊണ്ട് അവസാനനിമിഷം മകന്റെ കൈപിടിച്ച് ഫലസ്തീനിലേക്ക് തന്നെ ഓടിയടുക്കുന്നു.

യുദ്ധവും അധിനിവേശവും നിരപരാധികളായ സാധാരണക്കാർക്ക്‌ പ്രത്യേകിച്ച് കുട്ടികൾക്ക് ദാരുണമായ അനുഭവങ്ങളാണ് നൽകുന്നത്. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും കൊച്ചുലോകത്ത് സന്തോഷം കണ്ടെത്തുന്ന ബാല്യങ്ങളുടെ ഗൃഹാതുരത്വത്തിന്റെ വേദനാനുഭവമാണ് താരിഖ്. പതിനൊന്ന് വയസുള്ള കുട്ടിയുടെ വീക്ഷണകോണിലൂടെ യുദ്ധത്തെയും പലായനത്തെയും നിരീക്ഷിക്കുമ്പോൾ അതെത്ര വേദനയും നിരാശയും ജനിപ്പിക്കുന്നതാണെന്ന് സിനിമ വിശദീകരിക്കുന്നു. തന്റെ ജീവിതത്തിന്റെ അവസാനധ്യായവും തീർന്നു എന്ന് വിശ്വസിച്ചിരിക്കുന്ന ഗൈദ ജന്മനാട് തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നതും അതിനായി പോരാടുന്നതും ജന്മവകാശമാണെന്ന് പഠിപ്പിക്കുന്ന താരിഖിന്റെ കുസൃതി നിറഞ്ഞ നിഷ്കളങ്ക ബാല്യമാണ് സിനിമയുടെ പ്രധാന ഘടകം.

ഇവക്ക് പുറമെ പുറത്തിറങ്ങിയ Farha (2021), Five broken cameras (2011), The syrian bride (2004), Tears of gaza (2010), Eyes of a thief (2014), Salt of this sea (2008), The present (2020) തുടങ്ങിയ സിനിമകളും വലിയ സ്വീകാര്യത നേടിയവയാണ്. കൂടാതെ മെഹ്‌ദി ഫ്ലഫൈൽ സംവിധാനം ചെയ്യുന്ന To a land unknown എന്ന സിനിമ അടുത്ത് തന്നെ ഒ.ടി.ടി റിലീസ് ചെയ്യാനിരിക്കുന്നുമുണ്ട്.

1916 നും 2005 നും ഇടയിൽ ഏകദേശം 204 സംവിധായകരുടേതായി 799 ഫലസ്തീൻ സിനിമകൾ റിലീസ് ചെയ്യപ്പെട്ടു. 2006 നും 2019 നും ഇടയിൽ 369 സംവിധായകരെ ഉൾപ്പെടുത്തി 547 സിനിമകളും പുറത്തിറങ്ങി. ഫലസ്തീൻ ജനതയുടെ രാഷ്ട്രീയപ്രശ്നത്തിലുള്ള അറബ്, അന്തർദേശീയ താല്പര്യങ്ങൾ കുറയുന്നുണ്ടെങ്കിലും ഫലസ്തീൻ സിനിമാ മേഖലയിലുള്ള താല്പര്യങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. അറബ്, അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളുടെ എണ്ണം കൂടുന്നതും സിനിമയുടെ നിർമ്മാണത്തിന് ലഭിക്കുന്ന ധനസഹായങ്ങളും മറ്റു വാണിജ്യ താല്പര്യങ്ങളുമാണ് ഇതിന് കാരണം. കൂടാതെ കാൻസ്, വെനീസ്, ലോകാർണോ, ടൊറെന്റോ, ബെർലിൻ തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ ഫലസ്തീൻ ഫീച്ചർ ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കുമായി വാതിലുകൾ തുറന്നിട്ടതും ലോകമെങ്ങും വ്യാപിച്ച ഐക്യദാർഢ്യ തരംഗവും ഫലസ്തീൻ സിനിമകളെയും സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അധിനിവേശ-കൊളോണിയൽ വിരുദ്ധത വളർത്താനും സഹായകമായിട്ടുണ്ട്. ഫലസ്തീനിയൻ സിനിമാ ഐഡന്റിറ്റി ഒരു രാഷ്ട്രീയമായ പ്രതിരോധത്തിന്റെ സൂചകം എന്നതിലുപരി സാംസ്‌കാരികവും കലാ-സാഹിത്യപരവുമായി സമർത്ഥമായ ആശയങ്ങളും മികച്ച ചിത്രീകരണങ്ങളും ഉൾപ്പെടുന്ന മേഖല കൂടിയാണ്. തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും ഏടുകളാണ് അവ എന്നത് തന്നെ പ്രധാന കാരണം.

References :
1. Palestinian cinema in the days of revolution - Nadiya Yakoob 
2. https://www.palestine-studies.org/en/node/1653025
3. http://palestine.mei.columbia.edu/dreams-of-a-nation
4. https://tspace.library.utoronto.ca/bitstream/1807/128233/3/Teymouri_Ramtin_202306_PhD_thesis.pdf

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter