സാഹിത്യകാരന്‍ ഇബ്രാഹീം ബേവിഞ്ച അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലെ ബേവിഞ്ച സ്വദേശിയാണ്.
കാസര്‍ഗോട് ജില്ലയിലെ ബേവിഞ്ചയില്‍ അബ്ദു ള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനായി 1954 മെയ് 30 നാണ് ഇബ്രഹീം ബേവിഞ്ചയുടെ ജനനം. കാസര്‍ഗോട് ഗവണ്‍മെന്റ്  കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദവും പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ കരസ്ഥമാക്കി.1980-81 കാലത്ത് ചന്ദ്രിക ദിന പത്രത്തില്‍ സഹപ്രാധിപരായി. 1981 മുതല്‍ കാസര്‍കോട് ഗവണ്‍മെന്റ്റ് കോളേജ് കണ്ണൂര്‍ വിമന്‍സ് കോളേജ്, ഗോവിന്ദസ്‌പൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. 2010 മാര്‍ച്ച് 31നാണ് അധ്യാപനത്തില്‍ നിന്ന് വിരമിച്ചത്. കേരള സാഹിത്യ അക്കാദമിയിലും സമസ്ത കേരള സാഹിത്യ പരിഷത്തിലും അംഗമായിരുന്നു.കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു.

ഉബൈദിന്റ്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിളതന്ന നാട്ടെഴുത്തുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. മൊഗ്രാല്‍ കവികള്‍, പള്ളിക്കര എം.കെ. അഹമ്മദിന്റ്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റ്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ടി അബ്ദുറഹ്മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മുഖപഠനങ്ങള്‍ എഴുതിയിട്ടുണ്ട്.

അബുദാബി കെ.എം.സി.സി, അബൂദാബി റൈറ്റേഴ്‌സ് ഫോറം, ഷാര്‍ജ കെ.എം.സി.സി, കാസര്‍ഗോട് സാഹിത്യവേദി, നടുത്തോപ്പില്‍ അബ്ദുല്ല, എം.എസ്.മാഗ്രാല്‍, മൊറയൂര്‍ മിത്രവേദി തുടങ്ങി പത്തോളം അവാര്‍ഡുകള്‍ അദ്ധേഹത്തിന് ലഭിച്ചിരുന്നു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസക്തി എന്ന പംക്തി 18 വര്‍ഷവും മാധ്യമം ദിനപത്രത്തില്‍ കാര്യവിചാരം എന്ന കോളം 5 വര്‍ഷവും  മാധ്യമം വാരാന്തപ്പതിപ്പില്‍ കഥ പോയ മാസത്തില്‍ എന്ന കോളം  6 വര്‍ഷവും ആരാമം മാസികയില്‍ പെണ്‍വഴികള്‍  എന്ന കോളം വര്‍ഷങ്ങളോളവും  തൂലിക മാസികയില്‍ ചിന്തന എന്ന കോളം 7 വര്‍ഷവും രിസാല വാരികയില്‍ പ്രകാശകം എന്ന കോളം 3 വര്‍ഷവും അദ്ധേഹം കൈകാര്യം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter