പക്വതയുള്ള ജേണലിസ്റ്റുകളെയാണ് ഇനി സമുദായത്തിന് ആവശ്യം

പിടി. നാസര്‍ /അബ്ദുല്‍ഹഖ് മുളയങ്കാവ്

(പ്രമുഖ ജേര്‍ണലിസ്റ്റും സൗത്ത് ലൈവ് ഉള്‍പ്പടെ വിവിധ പത്ര-വെബ് പോര്‍ട്ടലുകളിലെ കോളമിസ്റ്റുമായ പി.ടി. നാസറുമായി നടത്തിയ അഭുഖത്തില്‍നിന്ന്)

മീഡിയകള്‍ ഇന്നത്തെ പ്രധാനപ്പെട്ടൊരു ചര്‍ച്ചാവിഷയമാണ്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ഇഷ്യൂകളിലെല്ലാം മീഡിയകളാണല്ലോ കൂടുതലായും പങ്ക് വഹിക്കുന്നത്. മുസ്‌ലിംകള്‍ ഇരവല്‍കരിക്കപ്പെടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ എങ്ങനെ മനസ്സിലാക്കാം?

മീഡിയ എന്നത് ഇന്ന് സുപ്രധാനവും എന്നാല്‍ വളരെ വിശാലവുമായ ഒരു ലോകമാണ്. അതുകൊണ്ടുതന്നെ, അവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ ഓരോന്നിനെയും വേറെയായിത്തന്നെ നാം മനസ്സിലാക്കണം. സോഷ്യല്‍ മീഡിയ, പ്രിന്റ് മീഡിയ, വെബ് സൈറ്റുകള്‍ തുടങ്ങി നീണ്ടു പോകുന്നതാണ് ഈ പട്ടിക. ഇവക്കോരോന്നിനും സമൂഹത്തിനു മേല്‍ വലിയ സ്വാധീനവുമുണ്ട്.
ഇതില്‍ സോഷ്യല്‍ മീഡിയ എന്നാല്‍ ബ്ലോഗുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഫൈസ് ബുക്ക്, ടിറ്റര്‍ തുടങ്ങിയവയാണ്. പത്രങ്ങള്‍, മാസികകള്‍, വാരികള്‍, ടെലിവിഷന്‍ എന്നിങ്ങനെ പോകുന്നതാണ് മാസ്സ് മീഡിയ. ഇവക്കെല്ലാം സമൂഹത്തില്‍ അതിന്റെതായ സ്വാധീനവും ഇടപെടല്‍ ശേഷിയുമുണ്ട്. ഈ സ്വാധീനത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഓരോന്നിനെക്കുറിച്ചും വെവ്വേറെയായിത്തന്നെ അന്വേഷിക്കേണ്ടിവരും.

പൊതുവെ, കേരളത്തിലെ, അല്ലെങ്കില്‍ പുറത്തുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്‌ലിംകളെ ശത്രുതയുടെ കണ്ണുകളോടെയാണ് നോക്കിക്കാണുന്നതെന്ന് പറഞ്ഞുകൂടേ?

കേരളത്തില്‍ ഈയൊരു സാഹചര്യത്തില്‍ അങ്ങനെ പറയുന്നതിന് യാതൊരു അര്‍ത്ഥവുമില്ല. മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുന്നുണ്ട് എന്നോ മുസ് ലികളെ കുറിച്ചുള്ള സത്യാവസ്ഥ മറ്റുള്ളവര്‍ക്ക് അറിയാത്തത് കൊണ്ട് മുസ്‌ലിംകള്‍ കൂടുതല്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്നോ പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പത്തിരുപത്തഞ്ച് കൊല്ലം മുമ്പാണ് ഇത് പറയുന്നതെങ്കില്‍ കൃത്യമായിരുന്നു. അന്ന് മുസ്‌ലിംകളുടെ ഭാഗത്തു നിന്നും പത്രം എന്ന് പറയാന്‍ ആകപ്പാടെയുള്ളത് ചന്ദ്രിക മാത്രമാണ്. മറ്റൊന്നും പേരെടുത്തു പറയാന്‍ മാത്രം ഉണ്ടായിരുന്നില്ല.

കേരളത്തിലെ എല്ലാഭാഗത്തും അറിയപ്പെടുന്നതും മുസ്‌ലിംകളുടേതെന്ന് പറയാവുന്നതും അതുതന്നെയായിരുന്നു. അതുകഴിഞ്ഞാണ് ലീഗ് ടൈംസ് വരുന്നത്. പിന്നെ അത് ഇല്ലാതായി. പിന്നെ സിറാജ് വന്നു. ശേഷം, മാധ്യമത്തിന്റെയെല്ലാം വരവോടെ ചിത്രം മാറി. സാമുദായിക തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നത് മാത്രമല്ല, പൊതു ജനങ്ങള്‍ക്ക് കൂടി സ്വീകാര്യമാവുന്ന തരത്തിലുള്ള പത്രം ഇറക്കാന്‍ മാത്രമുള്ള കഴിവ് ഈ സമുദായത്തിന് ഉണ്ട് എന്നും ഇതോടെ തെളിയിക്കപ്പെട്ടു. അതിനു മാത്രം ശേഷിയും തന്റെടവുമുള്ള ജേര്‍ണലിസ്റ്റുകളും പത്രാധിപന്മാരും മുസ്‌ലിംകള്‍ക്കിടയിലും ഉണ്ട് എന്ന് തെളിയിക്കപ്പെട്ടു.

ഇതിനു ശേഷം, ധാരാളം പത്രങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു. ഇന്നിപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ മാത്രം നോക്കിയാല്‍ ആറ് മുസ്‌ലിം പത്രങ്ങളുണ്ട്. മാധ്യമം, സിറാജ്, ചന്ദ്രിക,തേജസ്, വര്‍ത്തമാനം,സുപ്രഭാതം എന്നിവ. ആറ് പത്രങ്ങള്‍ക്കും കേരളത്തിന്റെ എല്ലാ ടൗണുകളിലും എഡിഷനുമുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏതാണ്ട് എല്ലായിടത്തും അവ അച്ചടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. മാധ്യമം ഇവിടത്തേതുപോലെത്തന്നെ ഇന്ത്യക്ക് പുറത്ത് മലയാളികളുള്ള ഏതാണ്ട് എല്ലാ സ്ഥലങ്ങളിലേക്കും വളര്‍ന്നു കഴിഞ്ഞു. വര്‍ത്തമാനം ഇവിടെ കുറച്ച് മോശമാണെങ്കിലും ഗള്‍ഫില്‍ അവര്‍ക്കും കൃത്യമായ സാന്നിധ്യമുണ്ട്. അതോടപ്പം തന്നെ, ഈ പത്രങ്ങള്‍ക്കെല്ലാം വാരാന്തപ്പതിപ്പുകളും ചന്ദ്രികക്കും മാധ്യമത്തിനുമൊക്കെ നല്ല ആഴ്ചപ്പതിപ്പുകളുമുണ്ട്. ഇതിലൂടെയെല്ലാം സാമൂഹിക സാസ്‌കാരിക രംഗത്തുള്ള ആളുകളെ അടുത്ത് നിര്‍ത്താനും അവരുടെ എഴുത്ത് കാണാനും അവസരമുണ്ടാകുന്നു. ഇനി അവരുടെ എഴുത്തുകള്‍ ഇതില്‍ വന്നിട്ടില്ലെങ്കില്‍ പോലും ഇത്രയും പത്ര സ്ഥാപനങ്ങള്‍ ഒരു സമുദായത്തിനു വേണ്ടി വര്‍ക്ക് ചെയ്യുമ്പോള്‍ സ്വാഭാവികമായും കേരളത്തിലെ ബാക്കിയുള്ള മുഴുവന്‍ മനുഷ്യരും അത് കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടാവും.

ഓരോ സമുദായത്തിന്റെയും പത്രങ്ങള്‍ ആണല്ലോ ആ സമുദായത്തിന്റെ ജിഹ്വ. അവരുടെ അഭിപ്രായങ്ങളും കാര്യങ്ങളും രൂപീകരിക്കുന്നതിനുള്ള ആളുകള്‍ ആ പത്ര സ്ഥാപനങ്ങളിലാണല്ലോ ഉണ്ടാവുക .കേരളത്തില്‍ എന്താണോ നടന്നുകൊണ്ടിരിക്കുന്നത്, പൊതുവായി എന്താണോ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് അത് കൃത്യമായി അവര്‍ അറിയുന്നുണ്ട്. അതിന് കൃത്യമായ മറുപടി കൊടുക്കുന്നുണ്ട്. ഇവര്‍ ആളുകളെ കൊണ്ട് എഴുതിക്കുന്നുണ്ട്. ഇവര്‍ക്ക് ആളുകള്‍ ഇങ്ങോട്ട് എഴുതി അയക്കുന്നുണ്ട്. അങ്ങനത്തെ ഒരു അവസ്ഥയില്‍, നേരത്തോ ഉന്നയിച്ച ആരോപണം തീര്‍ത്തും അസ്ഥാനത്താണ്. ഇത് 25 കൊല്ലം മുമ്പാണെങ്കില്‍ അതിന് കഴമ്പുണ്ടെന്നു പറയാം. കാരണം, അന്ന് മുസ്‌ലിംകളുടെ അവസ്ഥ അത്രയും ദയനീയമായിരുന്നു. അവരില്‍നിന്നും പത്രപ്രവര്‍ത്തകര്‍ എ്ന്ന പറയാന്‍ പറ്റിയവര്‍ ഉണ്ടായിരുന്നില്ല. മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് അല്ലെങ്കില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്നും മുസ്‌ലിം വിദ്യഭ്യാസ പശ്ചാത്തലമുള്ള പത്രപ്രവര്‍ത്തകര്‍ വളരെ കുറവായിരുന്നു എന്നു തന്നെ പറയാം. ഇപ്പോള്‍, അതെല്ലാം ഏറെക്കുറേ പരിഹരിക്കപ്പെട്ടു. മനോരമയിലും മാതൃഭൂമിയിലുമെല്ലാം ഇപ്പോള്‍ മുസ്‌ലിം പത്രപ്രവര്‍ത്തകരുടെ എണ്ണം ചെറുതായെങ്കിലുമുണ്ട്.

മുസ്‌ലിം സമുദായത്തെക്കുറിച്ച് പറയപ്പെട്ടപോലെത്തന്നെ ഒരു കാലത്ത് മറ്റു രണ്ട് കൂട്ടര്‍ക്കുകൂടി ഇതേ തരത്തില്‍ പരാതിയുണ്ടായിരുന്നു. സ്ത്രീകളും ദളിതരുമായിരുന്നു അവര്‍. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ അവരെ മറ്റൊരു തലത്തില്‍ കാണുന്നുവെന്നതുമായിരുന്നു അവരുടെ പരാതി. ഇതില്‍ ദളിതുകളുടെ പരാതി ഏതാണ്ടിന്ന് മാറിക്കഴിഞ്ഞു. അവര്‍ കുറേ പത്രങ്ങള്‍ തുടങ്ങിയിട്ടല്ല മാറിയത്. നല്ല എഴുത്തുകാരും കാര്യങ്ങള്‍ സാമൂഹിക തലത്ത് നിന്ന് വിശകലനം ചെയ്യാവുന്ന നല്ല ആളുകളും ആ സമുദായത്തിന് ഉയര്‍ന്നുവന്നത് കൊണ്ട് അവര്‍ക്ക് അഭിമാനകരമായൊരു അസ്തിത്വം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പോലും സലീം കുമാറിന്റെയും മറ്റു ദലിത് എഴുത്തുകാരുടെയും കോളം വരുന്നു. കെ.കെ കൊച്ചിന്റെയും ബാബുരാജിന്റെയുമൊക്കെ ലേഖനങ്ങള്‍ ആഴ്ചയിലും മാസത്തിലും രണ്ട് മൂന്നെണ്ണമായി വരുന്നു. അവര്‍ മുന്നോട്ട് വെക്കുന്ന നിലപാടുകളൊക്കെ ചര്‍ച്ചചെയ്യപ്പെടുന്നു. ദലിതുകളുടെ ഭാഗത്തുനിന്നുതന്നെ ഉത്തരദേശം, ഉത്തരകാലം പോലോത്ത പ്രസിദ്ധീകരണങ്ങളും പുറത്തു വരുന്നു. അവയിലൂടെ അവരുടെ ചിന്തകളും രീതികളും ലോകമറിയുന്നു. സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാത്രമേ പിന്നെ ഇത്തരം ഉദ്ദ്യമങ്ങള്‍ വേണ്ടപോലെ ഉണ്ടാവാതിരുന്നിട്ടുള്ളൂ. ദളിതുകളും മുസ് ലിംകളും ഇതില്‍ നല്ല നിലക്ക് മുന്നേറ്റം നടത്തി കഴിഞ്ഞുവെന്നുതന്നെയാണ് മനസ്സിലാക്കാനാവുക. മുസ്‌ലിംകള്‍ ദലിതുകളെക്കാളേറെ മുന്നേറ്റം നടത്തിക്കഴിഞ്ഞു എന്നുവേണം പറയാന്‍. വലിയ വലിയ പത്ര സ്ഥാപനങ്ങള്‍ നടത്താനും അവരിന്ന് വളര്‍ന്ന് കഴിഞ്ഞു.

മെച്ചപ്പെട്ട പീരിയോഡിക്കല്‍സ് പുറത്തിറക്കുന്ന വിഷയത്തിലും മുസ്‌ലിംകള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മാതൃഭൂമിയോടും അല്ലെങ്കില്‍ ഭാഷാപോഷിണിയോടും കിടപിടിക്കാവുന്ന വിധത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പ് വളര്‍ന്നിട്ടുണ്ട്. ചന്ദ്രികയും ഏതാണ്ട് അങ്ങനെ തന്നെ. തെളിച്ചം മാസികയും ചില ലക്കങ്ങളിലെ രിസാലയുമെല്ലാം വളരെ നിലവാരത്തോടെയാണ് പുറത്തിറങ്ങുന്നത്. അത് കൊണ്ട് ആ ഒരു പരാതിക്ക് അര്‍ത്ഥമില്ല. മുസ്‌ലിംകള്‍ക്ക് മറ്റുള്ളവരെ മനസ്സിലായിട്ടില്ല എന്നോ മാധ്യമങ്ങള്‍ക്ക് മുസ്‌ലിംകളെ മനസ്സിലായിട്ടില്ല എന്നോ മുസ്‌ലിം പ്രശ്‌നങ്ങളെ മനസ്സിലായിട്ടില്ലാ എന്നോ പറയുന്നതില്‍ കേരളത്തില്‍ ഇപ്പോള്‍ യാതൊരു അര്‍ഥവുമില്ല. അതിന് ഏറ്റവും വലിയ ഉദാഹരണം നാം പറഞ്ഞ അവരുടെ കീഴിലെ മഹത്തരമായ പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളും തന്നെയാണ്. ഒന്നാമതായി പുണ്യദിനങ്ങള്‍, പുണ്യമാസങ്ങള്‍ എന്നിവയോടനുബന്ധിച്ച് ഇറക്കപ്പെടുന്ന സ്‌പെഷ്യല്‍ സപ്ലിമെന്റുകള്‍ നോക്കിയാല്‍ അറിയാം. അതിലവര്‍ എഴുതിക്കുന്ന ആളുകള്‍, അവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ അതൊക്കെ നോക്കിയാല്‍ ഈ കാര്യങ്ങളൊക്കെ മനസ്സിലാവും. പിന്നെ രണ്ടാമത് ഈ പറഞ്ഞത് പോലെ തന്നെ ചില പ്രത്യേക സംഭവങ്ങളോ ചില പ്രത്യേക ഇശ്ശ്യൂകളോ വിഷയങ്ങളോ ഉണ്ടാവുമ്പോള്‍ അതോട് പ്രതികരിച്ച് ഇവര്‍ ഇറക്കുന്ന ലക്കങ്ങളും കാര്യങ്ങളും. എല്ലാം വളരെ നിലവാരം പുലര്‍ത്തുന്നവയാണ്.

ഇന്ന് ഇവിടത്തെ ഓരോ പത്രത്തിനുമറിയാം ആരാണ് എഴുതേണ്ടതെന്നും എന്താണ് എഴുതിക്കേണ്ടതെന്നും. ഇപ്പോ ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ടാണെങ്കില്‍ വളരെ കൃത്യമായി ഹമീദ് ചേന്ദമംഗലൂര്‍, കാരശ്ശേരി തുടങ്ങിയ ആള്‍ക്കാരാണ് അതിനു വേണ്ടതെന്ന് മാതൃഭൂമി പോലോത്ത പത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് മറുപടി എഴുതിക്കേണ്ടത് ജമാഅത്തെ ഇസ് ലാമി, സുന്നി, ഹുസെന്‍ മടവൂര്‍, സമാദാനി തുടങ്ങി ആവശ്യാനുസരണം അരെക്കൊണ്ടാണ് ചെയ്യിക്കേണ്ടതെന്നും അവര്‍ക്ക് നല്ലപോലെ ഐഡിയ ഉണ്ട്. കൂടാതെ, സമുദായത്തിന്റെ പുറത്ത് നില്‍ക്കുന്ന പി.സുരേന്ദ്രന്‍ സിവിക് ചന്ദ്രന്‍ കെ.പി രാമനുണ്ണി തുടങ്ങിയ ബുദ്ധിജീവികളും ഇത്തരം എഴുത്തുകളും തിരുത്തുകളുമായി കടന്നുവരുന്നുണ്ട്. പത്രങ്ങള്‍ അവരെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ചുരുക്കത്തില്‍, ഇത്തരം മേഖലകളിലെല്ലാം പത്രലോകം വളരെ ബുദ്ധിപരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആയതിനാല്‍, മുസ്‌ലിംകളെ മാറ്റിനിര്‍ത്തുന്നുവെന്ന വാദം ഇവിടെ ശരിയാവുന്നില്ല.

മുസ്‌ലിം വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ വരുമ്പോള്‍ സമുദായത്തിനുള്ളില്‍ ഒട്ടും സ്വീകാര്യരല്ലാത്ത, മതത്തെ പ്രതിനിധീകരിക്കാന്‍ ഒരിക്കലും യോഗ്യരല്ലാത്തവരാണല്ലോ പലപ്പോഴും ക്ഷണിക്കപ്പെടുന്നത്. എന്തുകൊണ്ടാണത്?

പത്രങ്ങളും ചാനലുകളും അവരുടെ ലക്ഷ്യം കാണാനും അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനും ഇത്തരം ആളുകളെ അവര്‍ തെരഞ്ഞെടുക്കുന്നുവെന്നതാണ് സത്യം. ഉദാഹരണത്തിന് ഇത്തരം ചര്‍ച്ചകളിലല്‍ പങ്കെടുക്കുന്ന ഹമീദ് ചേന്ദമംഗലൂര്‍, കാരശ്ശേരി തുടങ്ങിയവരെ വിളിച്ചാല്‍ കിട്ടുമെന്നും അവര്‍ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും അവരത് തങ്ങളുടെ കഴ്ചപ്പാടിലൂടെ അവതരിപ്പിക്കുമെന്നും മാധ്യമങ്ങള്‍ക്കറിയാം. അതുകൊണ്ട് അവര്‍ ഇവരെ തന്നെ തേടിപ്പിടിക്കുന്നു. പ്രോഗ്രാം വിജയിക്കുകയും ചെയ്യുന്നു.

മുസ്‌ലിം പക്ഷം വിശദീകരിക്കാനും ഇത്തരം വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുവാനും അതിന്റെ തന്നെ ആളുകളെ വിളിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.ആരിഫലി പോലെയുള്ളവരെ ക്ഷണിക്കാറുണ്ട്. യോഗ്യതയും കഴിവും തന്റേടവുമുള്ള ഒരാള്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടാവുകയെന്നതാണ് ഇവിടെ പ്രധാനം. അത്തരക്കാര്‍ ഉണ്ടാവുകയും അവര്‍ വിളിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ മാധ്യമങ്ങള്‍ അവരെ വിളിക്കാനും തയ്യാറാകും. എപ്പോഴും ലഭ്യമാകുന്ന, ഏതു പ്രശ്‌നങ്ങളോടും യുക്തമായി പ്രതികരിക്കാന്‍ കഴിവുള്ള ഇത്തരം യോഗ്യരായ ആളുകള്‍ പല മുസ്‌ലിം പക്ഷങ്ങളിലും ഇല്ലായെന്നതാണ് സത്യം. അതുകൊണ്ടാണ് പലപ്പോഴും അത്തരക്കാര്‍ ക്ഷണിക്കപ്പെടാതെ പോകുന്നത്. തീരെ അപ്രശസ്തരായ ആളുകളെ വിളിച്ചുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയ്യാറാവില്ലല്ലോ.

പിന്നെ, ഈയടുത്ത് മരണപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ നവാസ് നിസാര്‍ പെട്ടന്നു വളര്‍ന്നുവന്ന നല്ലൊരു പ്രതിഭയായിരുന്നു. അദ്ദേഹം മീഡിയ വണ്ണിലാണ് ആദ്യം വരുന്നത്. പിന്നെ, മാധ്യമ ലോകം അദ്ദേഹത്തെ തിരിച്ചറിയുകയും വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത്തരം ആളുകളെ ഉണ്ടാക്കിയെടുക്കുകയും ഡിസ്‌പ്ലേ ചെയ്യിക്കുകയുമാണ് നാം ചെയ്യേണ്ടത്. അപ്പോഴവര്‍ മാധ്യമങ്ങളില്‍ ക്ഷണിതാക്കളായി വരുമെന്നതില്‍ സംശയമില്ല.

മലയാള മനോരമ, മാതൃഭൂമി പോലോത്ത പത്രങ്ങള്‍ എന്നും ദ്വിമുഖം കാണിക്കുന്നവരാണ്. മലപ്പുറത്ത് ഒരു മുഖവും കോയത്ത് മറ്റൊരു മുഖവും. ഇതിനെക്കുറിച്ച് എന്തു പറയുന്നു?

തീര്‍ച്ചയായും. ഇത് അഭിപ്രായമല്ല. ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇറാഖ് യുദ്ധ സമയത്ത്. അന്നേരം മനോരമക്ക് കോഴിക്കോട്ട് ഒരു നിലപാടും കോട്ടയത്ത് മറ്റൊരു നിലപാടുമായിരുന്നു. അതൊരു കച്ചവട താത്പര്യത്തിന്റെ ഭാഗമാണ്. ആ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം തന്നെയാണത്. മാതൃഭൂമിയും പലപ്പോഴും ഈ രീതി സ്വീകരിച്ചിട്ടുണ്ട്.

മുസ്‌ലിംകളെ മാത്രം പ്രതിനിധാനം ചെയ്യുന്ന ധാരാളം പത്ര മാധ്യമങ്ങളുണ്ടല്ലോ കേരളത്തില്‍. അവ സ്വീകരിച്ചുവരുന്ന നിലപാടുകളെ എങ്ങനെ കാണുന്നു? തികച്ചും സാമുദായിക നിലപാടുകളാണോ അവക്കുള്ളത്? അതിലപ്പുറത്തേക്ക് അവ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു?

സാമുദായിക നിലപാടുകള്‍ എന്ന് പറയാന്‍ പറ്റില്ല. ഈ പത്രങ്ങളെല്ലാം തുടങ്ങുമ്പോള്‍ പറയാറ് മുസ് ലിം സമുദായത്തിന്റെ ഉന്നമനത്തിന്, മുസ് ലിംകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന് എന്നൊക്കെയാണ്. എന്നാല്‍, പത്രം പുറത്തു വന്നാല്‍ പിന്നെ സ്വന്തത്തില്‍ ചുരുങ്ങുന്നതാണ് കാണാന്‍ കഴിയുന്നത്. മാത്രവുമല്ല ഏത് വിഭാഗമാണോ സംഘടനയാണോ പത്രം തുടങ്ങിയത് അവരല്ലാത്ത മറ്റൊരു വിഭാഗവും കേരളത്തില്‍ ഇല്ല എന്നതരത്തിലാവും വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. അവരുടെ നിലപാടുകള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുകയും മറ്റുള്ളവയെല്ലാം മറച്ചുവെക്കുകയും ചെയ്യും. ഇത് മുസ് ലിം പത്രങ്ങളുടെ മാത്രം അവസ്ഥയല്ല. ഏകദേശം എല്ലാ പത്രങ്ങളുടെയും സ്ഥിതി വിശേഷം അത് തന്നെയാണ്. പക്ഷെ മുസ് ിലം പത്രങ്ങള്‍ക്ക് ഇത് നന്നായി കൂടിപ്പോയിട്ടുണ്ട്.

1899പ്തംബര്‍ 16 ന് മനോരമയില്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള എഴുതിയ ഒരു മുഖ പ്രസംഗമുണ്ട്. അതില്‍ അദ്ദേഹം പറയുന്നു:

പ്രാചീന ആര്യാവര്‍ത്തന നിവാസികള്‍ ഹിമവല്‍ സേതു പര്യന്തമേ ഭൂമിയിലുള്ളൂവെന്നും ആര്യന്മാരായ സമുദായമൊഴിച്ചു ബാക്കിയുള്ളവരെല്ലാം മ്ലേച്ചന്‍മാരാണെന്നും വിചാരിച്ചിരുന്ന പോലെ മലയാള പത്രങ്ങള്‍ ഏതേത് വിഭാഗങ്ങളിലാണോ ആ വിഭാഗക്കാരൊഴിച്ച് മറ്റു ചില ജന സംഘങ്ങള്‍ ഉണ്ടെന്ന് തന്നെ വിചാരിക്കാത്തതില്‍ അത്ഭുതപ്പെടാനില്ല.

ഇത് ഏറെ വസ്തുതയാണ്. ഈ സ്വഭാവം ഏറ്റവും കൂടുതല്‍ മലയാളികള്‍ക്കിടയില്‍ കാണിക്കുന്നത് പ്രത്യേകിച്ച് മലബാറില്‍ നിന്നിറങ്ങുന്ന മുസ്‌ലിം പത്രങ്ങളാണ്. സുന്നികളുടെ രണ്ട് പത്രങ്ങള്‍ അതിന്റെ മാത്രം വഴി നോക്കുന്നു. ചന്ദ്രിക പിന്നെ കുറച്ച് രാഷ്ട്രീയ താത്പര്യമുള്ളതിനാല്‍ കുറച്ച് പുറത്തേക്ക് നോക്കുന്നുണ്ട്. വര്‍ത്തമാനം പത്രത്തിന്റെ കാര്യം പിന്നെ പറയാനില്ലാത്ത തരത്തിലായി. തേജസ് മറ്റു ദലിത് പോലുള്ള സ്ഥലങ്ങള്‍ കൂടി അന്വേഷിക്കുന്നു.

മാധ്യമം 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്ലൊരു പൊതു പത്രം എന്ന നിലയിലായിരുന്നു. പിന്നീട് സംഘടനക്ക് കൂടുതല്‍ ചായ്‌വ് കാണ്ച്ചു തുടങ്ങി. സംഘടനക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി, യുവജന സംഘടനകള്‍ തുടങ്ങിയവ വന്നപ്പോള്‍ അവക്കു മാത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാധനമായി മാറി. അവരുടെ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിച്ചു തുടങ്ങി. അപ്പോള്‍, മാധ്യമം കൈവച്ചിരുന്ന ദലിത്, പരിസ്ഥിതി തുടങ്ങിയ തലങ്ങള്‍ തേജസ് കൈവെക്കാന്‍ തുടങ്ങി. അവനവന്റെ ചുറ്റുപാടിന്റെയും നിലപാടിന്റെയും വട്ടത്തില്‍ ഈ പത്രങ്ങളൊക്കെയും ചുരുങ്ങിയെന്ന് ചുരുക്കം.

1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ് ഇസ് ലാം. ഇത് എഴുത്ത്, ചിന്ത, വായന എന്നിവയ നല്ലപോലെ പ്രോത്സാഹിപ്പിക്കുന്ന മതമാണ്. മാത്രമല്ല യൂറോപ്പടക്കമുള്ള ലോകത്തിന്റെ ഭാഗങ്ങളില്‍ ചിതറി കിടക്കുന്നുമുണ്ട്. ലോകത്തിന്‍രെ വ്യത്യസ്ത ഭാഗങ്ങളില്‍ ഒരുപാട് സംഭവങ്ങളും ചരിത്രങ്ങളും ഇത് നല്‍കുകയുണ്ടായി.

പക്ഷെ അതെന്നും നമ്മുടെ നാടുകളിലെ മാധ്യമങ്ങളില്‍ വരുന്നില്ല. ഓരോ ഓരോ മുസ് ലിം സംഘടനകളുടെ ഭാരവാഹികളും അവരവരുടെ പള്ളിയില്‍ നിന്ന് ഖുതുബ നിര്‍വഹിക്കുന്നു. അവരുടെ പത്രത്തില്‍ അവരവരുടെ വാരികയില്‍ അത് കോളമാക്കി കൊടുക്കുന്നു. എന്നിട്ട് കൊല്ലത്തിലൊരിക്കല്‍ അത് തട്ടിക്കൂട്ടി തുന്നിക്കൂട്ടി പുസ്തകമാക്കി അവരുടെ സമ്മേളനത്തിന് സ്റ്റാളിട്ട് അവിടെ വില്‍ക്കുന്നു. നമ്മളെഴുതുന്നത് നമ്മള്‍ വായിക്കണമെന്ന നിലപാടില്‍ മുന്നോട്ട് പോവുകയാണ് ഇപ്പോഴും നമ്മള്‍. പുറത്തു നിന്നുള്ള ആളുകളെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്നതും അങ്ങനെതന്നെയാണ്. 1950 ന് ശേഷം ആരൊക്കെ ആരെയെല്ലാം കേരളത്തില്‍ പരിചയപ്പെടുത്തി എന്ന് നോക്കിയാല്‍ ഇത് മനസ്സിലാവും. നവോത്ഥാനക്കാര്‍ എന്നുപറഞ്ഞ് കടന്നുവന്ന മുജാഹിദുകള്‍ ആദ്യം കുറച്ച് ഈജിപ്തുകാരെ പരിചയപ്പെടുത്തി. റശീദ് റിള, മുഹമ്മദ് അബ്ദ തുടങ്ങിയവെര പരിചയപ്പെടുത്തി. അതിന് ശേഷം ഇബ്‌നു തൈമിയ്യ, മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് എന്നിവരെ. ഇവിടെ നിന്നു ആ ചരിത്രം. അതിന് ശേഷം ഇവര്‍ ആരെയും പരിചയപ്പെടുത്തിയില്ല. പിന്നെ വന്ന ഒരേയൊരാള്‍ മഹാരാഷ്ട്രക്കാരന്‍ സാക്കിര്‍ നയിക് മാത്രമാണ്. അതിന്റെ അപ്പുറത്തേക്ക് അവര്‍ പോകാന്‍ തയ്യാറല്ല.

ജമാഅത്തെ ഇസ്‌ലാമി മൗദൂദി കഴിഞ്ഞാല്‍ പിന്നെ പരിചയപ്പെടുത്തിയത് അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് തോന്നിയ സയ്യിദ് ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് ഈ രണ്ടു പേരെ മാത്രം. ജമാഅത്തെ ഇസ് ലാമിയെ പോലെ പ്രവര്‍ത്തിക്കുന്ന, അവരുടെ നിലപാടുകളെ പോലെ സാമ്യം വരുന്ന, ഇഖ് വാനുല്‍ മുസ്‌ലിമീന്‍ അതിന്റെ നേതാവ് ഹസനുല്‍ ബന്ന തുടങ്ങിയവരെ അല്ലാതെ വേറെ ആരെയും അവര്‍ പരിചയപ്പെടുത്തിയില്ല.

സുന്നികള്‍ ആരെയും പരിചയപ്പെടുത്തിയില്ല. ഇവിടെ ജീവിച്ചിരുന്ന മഹാന്മാരെ പോലും നാം മറന്നു പോവുന്നു. ഖുതുബ് സ്സമാന്‍ മമ്പുറം തങ്ങളെ, മഖ്ദൂമാര്‍, അത് പോലെ ഒരുപാട് പുസ്തകങ്ങള്‍ എഴുതിയ പണ്ഡിതന്മാര്‍ അവരെ പോലും വിസ്മരിക്കുന്നു. 800 അല്ലെങ്കില്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആളുകളെ പോലെയുള്ളവര്‍ പിന്നീട് ഉണ്ടായില്ല. മാത്രവുമല്ല പുറമെയുള്ളവരെ നാം പരിചയപ്പെടുത്തുന്നുമില്ല. നാം ഇസ് ലാമിനെ പരിചയ്‌പ്പെടുത്തുന്നത് നമ്മളില്‍ നിന്നുണ്ടായി നമ്മളിലൂടെമാത്രം സഞ്ചരിക്കുന്ന ഒന്നായിട്ടാണ്. ഇതെല്ലാം മറ്റുള്ളവരെ സംശയാലുക്കളാക്കുമെന്നതില്‍ ശങ്ക വേണ്ടല്ലോ.

കേരളത്തിലെ മുസ്‌ലിമേതര പത്രങ്ങള്‍ യഥാര്‍ത്ഥ പത്രധര്‍മം നിര്‍വഹിക്കുന്നുണ്ടെന്നു പറയാനാവുമോ?

ഇല്ല, കേരളത്തിലെ ഒരു പത്രങ്ങളെ കുറിച്ചും ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടെന്ന് പറായന്‍ സാധിക്കില്ല. അല്ലെങ്കില്‍ മഹത്തായ ക്ലാസിക്കല്‍ ജേര്‍ണലിസത്തിന്റെ ധര്‍മമം മലയാളത്തിലെ പത്രങ്ങള്‍ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ നമുക്ക് അവരെ കുററം പറയാനോ അത് അവര്‍ ചെയ്യണമെന്ന വാശിപിടിക്കാനോ പറ്റില്ല. കേരളത്തില്‍ ഒരു കാലത്തും ക്ലാസിക്കല്‍ ജേര്‍ണലിസം നടന്നിട്ടില്ല. കേരളത്തല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ളത് ഒരു കാലത്തും മാധ്യമ പ്രവര്‍ത്തകരല്ല. സമുദായ പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രവര്‍ത്തകരോ ആണ്.കേരളത്തില്‍ ഈ പത്ര സ്ഥാപനത്തിന്റെ വരവ് നോക്കിയാല്‍ അറിയാം അത്. ആശയ പ്രചരണത്തിന് വേണ്ടി മാത്രമായിരുന്നു അത്.

ഇപ്പോള്‍ ഡല്‍ഹിയിലെ ഐ. ഐ.എം.സി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ധാരാളം മുസ്‌ലിം ജേര്‍ണലിസ്റ്റുകള്‍ പഠിച്ചിറങ്ങിയിട്ടും അനുകൂലവും ശുഭകരവുമായ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല എന്നുതന്നെയാണോ?

ഒരു പത്രം ഒരു കൂട്ടര്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു നയവും അടിസ്ഥാന ലക്ഷ്യവുമുണ്ടാവും. പിന്നെ അത് നടത്തിക്കൊണ്ടു പോവുമ്പോള്‍ അതില്‍ ഒരു സ്ഥാപന വത്കരണം വരുന്നു. അപ്പോ ഒരു പത്രം തുടങ്ങുമ്പോള്‍ ഉള്ള നയം വേറെ, അത് നടത്തിക്കൊണ്ടുപോവുമ്പോഴുള്ള നയം വേറെ എന്നിങ്ങനെയായി മാറുന്നു.
പിന്നെ ആരു വന്നാലും നടത്തുന്നവരുടെ ലക്ഷ്യത്തിനനുസരിച്ചല്ലേ പത്രം മുന്നോട്ടുപോവുക. ആരെങ്കിലും പഠിച്ചറങ്ങി കയറിയതു കൊണ്ട് ഈ രണ്ട് തലങ്ങളെയും പൊളിച്ച് യഥാര്‍ത്ഥ പത്ര പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ ഒരു ജേര്‍ണലിസ്റ്റിനോ ഒരു സംഘം ജേര്‍ണലിസ്റ്റുകള്‍ക്കോ സാധിക്കുന്നതല്ല. ഒരു പത്രം ആലോചിച്ച് രൂപപ്പെട്ട് വരുന്നതിന്റെ ആദ്യ ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങളില്‍ തന്നെ അതിനെ കുറിച്ച് പൊതുജനാഭിപ്രായം ഉയരും. ഏതെങ്കിലും ചെറുപ്പക്കാര്‍ക്ക് അതിനെ നല്ല പത്രമാക്കണമെങ്കില്‍ ഈ അഭിപ്രായ രൂപീകരണ ഘട്ടത്തില്‍ തന്നെ അവിടെയുണ്ടാവണം. പിന്നെ കയറി വന്നാല്‍ അത് നടക്കില്ല. കെ.സ്.അര്‍.ടി.സിയിലും കെ.എസ്.ഇ.ബി യിലും ജോലി കിട്ടുന്ന ആളുകള്‍ക്ക് ഉണ്ടാവുന്ന അതേ അബദ്ധം തന്നെയാണ് ഇവര്‍ക്കും പറ്റുന്നത്. കെ.സ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, പോലീസ് എന്നിവയില്‍ ജോലികിട്ടുന്ന ചെറുപ്പക്കാര്‍ വളരെ പെട്ടന്ന് തന്നെ ഈ വ്യവസ്ഥിതിയുടെ ഭാഗമായി തീരും.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലത്തുള്ള ചന്ദ്രിക . അബ്ദു റഹ്മാന്‍ ബാഫഖി തങ്ങള്‍. ഒരു ദിവസം ചന്ദ്രിക പത്രമെടുത്ത് ചന്ദ്രിക ഓഫീസില്‍ കയറി ചെന്നു. എന്നിട്ട് സീനിയര്‍ പത്രാധിപന്മാരെ വിളിച്ചു. സീനിയറായി ഓഫീസിലുള്ള രണ്ടാളും പിന്നെ പുതുതായി വന്ന ഒരു ജേര്‍ണലിസ്റ്റും കൂടെ പോയി. പത്രം നിവര്‍ത്തി പിടിച്ച് ഇന്ന് എന്റെ പ്രസംഗം ഇതില്‍ എത്രണ്ണമുണ്ട് എന്ന് ചോദിച്ചു. അപ്പോ അവര്‍ ബേജാറായി. കാരണം തലേദിവസം തങ്ങള്‍ തലശ്ശേരി പ്രസംഗിച്ചിരുന്നു. കൊടുക്കാന്‍ പറ്റിയിട്ടില്ല. അത് അവിടെ പ്രസംഗം നടന്നപ്പോള്‍ തന്നെ രാത്രി 9 മണിയായിട്ടുണ്ട്. ഫോണില്‍ വിളിച്ച് പറഞ്ഞ് ഇവിടെ നിന്ന് എഴുതിയെടുത്ത് റിപ്പോര്‍ട്ടാക്കുന്ന രീതിയാണ് അന്നുള്ളത്. അങ്ങനെ ചെയ്യുമ്പോഴേക്ക് രാത്രി 11.30 മണിയാവും. അത് കൊണ്ട് പ്രസംഗം കൊടുക്കാന്‍ പറ്റിയില്ല. തങ്ങളേ അത് നാളെ കൊടുക്കും എന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ പറഞ്ഞു: അതല്ലല്ലോ നിങ്ങളോട് ചോദിച്ചത്. ഇന്ന് എന്റെ എത്ര പ്രസംഗം ഇതില്‍ വന്നിട്ടുണ്ടെന്നാണ്. അത് എണ്ണി നോക്കൂ. അപ്പാ അവര്‍ എണ്ണി നോക്കിയിട്ട് പറഞ്ഞു. 5 സ്ഥലത്ത് പ്രസംഗവും ഒരു ഫോട്ടോയും വന്നിട്ടുണ്ട്. അപ്പോ തങ്ങള്‍ പത്രം മടക്കി അവരെ മുന്നിലേക്ക് ഇട്ടു കൊടുത്ത് പറഞ്ഞു: ഇത് അബ്ദുറഹ്മാന്‍ ബാഫഖിന്റെ സാധനം അടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല. തുടങ്ങുമ്പോള്‍ ഇതിനൊരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കി ഇത് നടത്താന്‍ പറ്റൂലെങ്കി നമുക്ക് ഇത് നിര്‍ത്താം. ഇത് എന്റെ പ്രസംഗം കൊടുക്കാന്‍ വേണ്ടി തുടങ്ങിയതല്ല എന്ന് പറഞ്ഞ് തങ്ങള്‍ ഇറങ്ങി പോയി.

ഇത് ഒരു വശം. അതേ സമയം കഴിഞ്ഞ കര്‍ക്കിട മാസത്തില്‍ ഒരു ലീഗ് നേതാവിന്റെ കുട ചൂടിയുള്ള ഫോട്ടോ ചന്ദ്രിയകയില്‍ വന്നു. അവരുടെ മഴയനുഭവങ്ങള്‍ ഫീച്ചറായും അതിലുണ്ടായിരുന്നു. ഫുള്‍ പേജ് ഫോട്ടോ. പത്രക്കാര്‍ അത് അദ്ദേഹത്തിനു കൊണ്ടുപോയി കൊടുക്കുകയും ചിരിച്ചുകൊണ്ട് കൈമാറുന്ന ഫോട്ടോ അടുത്ത ദിവസം വാര്‍ത്തായി വരികയും ചെയ്തു. ഒരു നേതാവിന്റെ മഴയനുഭവങ്ങള്‍ പറയാന്‍ മാത്രം പത്രത്തിന്റെ ഒരു ഫുള്‍ പേജ്. ഇതാണ് രണ്ടു കാലത്തെ പത്രധര്‍മത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും വ്യത്യാസം. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന നേതാവിന്റെയും പത്രം നടത്തിപ്പുകാരന്റെയും ഇടയില്‍ നിന്ന് ഈ കണ്ട നേതാക്കളിലേക്കുള്ള ദൂരം വളരെ വലുത് തന്നെയാണ്. ഈയൊരു മാറ്റാം ഈ സമുദായത്തിലെ എല്ലാ പത്രങ്ങളിലും നമുക്ക് കാണാന്‍ കഴിയും.

മാധ്യമം തുടങ്ങി ഏതാണ്ട് 2 വര്‍ഷം കഴിഞ്ഞ ശേഷം അതിന്റെ ഡെസ്‌കില്‍ ഞാനുണ്ടായിരുന്നു. ഏതാണ്ട് 9 വര്‍ഷക്കാലം മാധ്യമത്തിലുണ്ടായിരുന്നു. അന്നത്തെ മീറ്റിംഗില്‍ വെച്ച് അബ്ദുറഹ്മാന്‍ സാഹിബും അബ്ദുള്ള സാഹിബും ഏതാണ്ടെല്ലാ ദിവസവും ഇ്ത് പറയും. ഡെസ്‌ക് മീറ്റിംഗില്‍ മൂന്നു ദിവസമെങ്കിലും ഇത് ആവര്‍ത്തിച്ചു. ഞാന്‍ അബ്ദുറഹ്മാന്‍ സാഹിബിനോട് ഇത് ഇടക്കിടെ ഓര്‍മ്മിപ്പിക്കണോ എന്ന് ചേദിച്ചപ്പോള്‍ വേണമെന്നായിരുന്നു മറുപടി. അവര്‍ പറഞ്ഞിരുന്ന കാര്യം നിങ്ങള്‍ക്കെന്തെങ്കിലും വാര്‍ത്തകള്‍ മാറ്റിവെക്കാനുണ്ടെങ്കില്‍ ജമാഅത്തിന്റെ വാര്‍ത്ത മാറ്റിവെക്കുക. കാരണം അത് ഞങ്ങളോടാണ് ചോദിക്കുക. ഞങ്ങള്‍ അതിന് മറുപടി പറഞ്ഞോളാം. വേറെ ഏതെങ്കിലും സംഘടനകളുടേതോ മറ്റോ വാര്‍ത്തകള്‍ വരാതെ വന്നാല്‍ നമുക്ക് മറുപടി പറയാന്‍ പറ്റില്ല എന്നാണ്.

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച്‌കൊണ്ടുള്ള സാധനങ്ങള്‍, അതിനെ വിലയിരുത്തി കൊണ്ടുള്ള സാധനങ്ങള്‍ തുടങ്ങിയവ വരാന്‍ പോലും യാതൊരു വിലക്കും അന്നാ പത്രത്തിന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതിന്റെ പോലും അവസ്ഥ മാറി. ജമാഅത്ത് അനുകൂല പ്രൊപഗണ്ട വാര്‍ത്തകളായി അതില്‍ അച്ചടിച്ച് വരുന്നു.

അങ്ങനെ, ചന്ദ്രികക്ക് 75 കൊല്ലം കൊണ്ട് വന്ന ആ മാറ്റം മാധ്യമത്തിന് 25 കൊല്ലം കൊണ്ടുതന്നെ വന്നു. മറ്റു മുസ്‌ലിം പത്രങ്ങളിലാവട്ടെ, ഇത് വളരെ തുടക്കത്തില്‍തന്നെ വന്നു. അതാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും സ്ഥാപനത്തില്‍ പഠിച്ച് വന്നവരുടെ കുറവു കൊണ്ടോ പരിശീലനത്തിന്റെ കുറവ് കൊണ്ടോ അല്ല. പത്ര നടത്തിപ്പുകാര്‍, അല്ലെങ്കില്‍ ആ സംഘടനക്കുള്ളില്‍ പത്ര സംസ്‌കാരമില്ലാത്ത പ്രശ്‌നം കൊണ്ടാണ് ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്.

നമ്മള്‍ പറയുന്ന ഈ പത്രധര്‍മവും ധാര്‍മികതയും മാത്രം മുന്നില്‍ കണ്ട് കേരളത്തില്‍ ഒരു പത്രം തുടങ്ങിയാല്‍ വിജയിക്കുമെന്ന് തോന്നുന്നുണ്ടോ?

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. കാരണം ഏതാണ്ട് എല്ലാ പത്രങ്ങളും ഒരു പോലെ ഇങ്ങനെ ഇഴയുകയാണ്. നല്ലൊരു പത്രം ഇല്ലാ എന്ന് തന്നെ പറയാം. എല്ലാ പത്രങ്ങളും വായിച്ച് നോക്കിയാല്‍ ഒരു നല്ല പത്രത്തിന്റെ വാര്‍ത്തകള്‍ കിട്ടും . ഈ കണ്ട തിരക്കുണ്ടായിട്ടും പണ്ട് തൃശൂരില്‍ നിന്ന് മലയാളം എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു. ആളുകള്‍ അതിന് വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. അത് കോഴിക്കോട് എത്തുമ്പോഴേക്ക് ഏതാണ്ട് ഉച്ചയാവും. തിരവനന്തപുരത്ത് എത്തുമ്പോഴേക്കും ഉച്ചയാവും. എന്നാലും ഉച്ചയായാലും അതുതന്നെ കിട്ടണം എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇതിനു കാരണം അതിലെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ്. രണ്ട് എഡിറ്റോറിയലുണ്ടായിരുന്നു അതില്‍. പിന്നെ ഒരൊറ്റ വിഷനായിരുന്നു. അതിനാല്‍ കേരള വാര്‍ത്തകള്‍ മൊത്തം സത്യസന്ധമായി കിട്ടുമായിരുന്നു. അത് പോലെ തന്നെ കേരള കൗമുദി പത്രം. മലബാറില്‍ വന്നിരുന്ന സമയത്ത് 1985,6 ന് ശേഷം കുറെ പേര്‍ വാങ്ങിയിരുന്നു. അത് പോലെ തന്നെ മാധ്യമത്തിന്റെ തുടക്കത്തിലും ഫോട്ടോസ്റ്റാറ്റ് എടുത്തുവരെ ആളുകളത് വായിച്ചിരുന്നു. മാധ്യമത്തിന് അന്ന്എ ആള്‍ക്കാര്‍ അഡിക്റ്റായിരുന്നു. എന്നാല്‍, നല്ല പത്രത്തിന് ഇനി ചാന്‍സുണ്ടോ എന്ന നമ്മുടെ മനസ്സില്‍ വരുന്ന ചോദ്യത്തെ തൃപ്തിയാക്കുന്ന പുതിയ സാധനം വന്നാല്‍ തീര്‍ച്ചയായും ആളുകള്‍ അത് വാങ്ങും. കാരണം നിലവിലെ പത്രങ്ങളുടെ സ്ഥിതി ജനങ്ങള്‍ക്കറിയാം. ഒന്നുകില്‍ കച്ചവട താത്പര്യം അല്ലെങ്കില്‍ സംഘടനാ താത്പര്യം. അതു മാത്രമാണ് അവയെ നയിക്കുന്നത്.

ഇപ്പോ പൊതുവെ ആളുകള്‍ മതസംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ അനുഭാവികലാണ്. എന്തിന്റെ അനുഭാവിയാണോ ആ പത്രമാണ് അവര്‍ സ്വികരിക്കുക. ഈ സാഹചര്യത്തില്‍ പത്ര മേഖലയിലെ പുതിയ പരീക്ഷണങ്ങളുടെ പ്രസക്തി?

പുതിയ പത്രം വന്നാല്‍ അതിനെ ജനം കയ്യിലേറ്റും. സ്ഥാപനങ്ങളില്‍ പത്രം വരുത്തുന്നത് അനുഭാവിയായിട്ടാണ്. എന്നാല്‍, വീടുകളില്‍ അങ്ങനെയല്ല. അവിടെ പത്രം വരുത്തുന്നത് സകൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ്. പുതിയ വിദ്യഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇത് ആവശ്യമായി വരുന്നു. സമുദായത്തിന്റെ ഒരു പത്രം വാങ്ങിയാല്‍ തന്നെ കുട്ടികളെ പരിഗണിച്ച് മറ്റൊരു പത്രവും വീട്ടില്‍ വരുത്തേണ്ട സ്ഥിതി ഇന്ന് നിലവിലുണ്ട്. സംഘടനയോടുള്ള നിലപാടും പ്രതിബദ്ധതയും നിലനിര്‍ത്തുമ്പോള്‍ തന്നെ ചില വീടുകളില്‍ കുട്ടികളുടെ ആവശ്യത്തിനായി മറ്റു ചില പത്രങ്ങള്‍ കൂടി വരുത്തേണ്ടി വരുന്നു. ഇനി ഇംഗ്ലീഷ് പത്രം വരുത്താന്‍ താത്പര്യമുള്ളവരാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 3 പത്രമെങ്കിലും വരുത്തേണ്ടിയും വരുന്നു. ശരിക്കും ഗുണപ്പെടുന്ന ഒരു പത്രമെങ്കിലും ഇറക്കാന്‍ പറ്റിയാല്‍ കേരളത്തില്‍ അതിന്റെ സാധ്യതയുണ്ട്. ആളുകളും ഉണ്ട്.

കേരളത്തിന് പുറത്തുള്ള മുസ്‌ലിം പത്രങ്ങളെക്കുറിച്ച്?

കേരളത്തിനു പുറത്ത് കാര്യമായി ഉര്‍ുദു പത്രങ്ങളാണുള്ളത്. തമിഴില്‍ ചില പത്രങ്ങളുണ്ട്. അത് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ മുസ് ലിംകളുടെ ഭാഷ ഉര്‍ദുവാണല്ലോ.

പത്ര രംഗത്ത് ബിബിസിക്കും സിഎന്നിനും ഇത്ര സ്വീകാര്യത കിട്ടാന്‍ കാരണം

ബിബിസി നോക്കകുക, സിഎന്‍എന്‍ നോക്കുക എന്ന് പറയുന്നതുപോലെ തന്നെ ദി ഹിന്ദു നോക്കുക എന്നും പറയാറുണ്ട്. അതിന്റെ പ്രധാന കാരണം മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയും ഹിന്ദുവില്‍ വന്ന ഒരു കേരള വാര്‍ത്തയും നോക്കിയാല്‍ ബോധ്യമാവും. മലയാള പത്രങ്ങളില്‍ വാര്‍ത്ത മുഴുവന്ായും കൊടുക്കില്ല, പകുതിയേ കൊടുക്കൂ. അതായത്, ഒന്ന് റിപ്പോര്‍ട്ടിംഗിന്റെ സ്വഭാവം വെച്ച്. മറ്റൊന്ന്, മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്ക് പരസ്യത്തിനാണ് പ്രാധാന്യം എന്നതിനാല്‍. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാര്‍ത്ത ഉള്‍കൊള്ളിക്കാന്‍ കഷ്ടടപ്പെടുമ്പോള്‍ ഓരോ വാര്‍ത്തയും എത്രവരിയില്‍ അളന്നു മുറിക്കണമെന്ന് അവര്‍ അളന്ന് തിട്ട്‌പ്പെടുത്തി വെച്ചിട്ടുണ്ട്. മാതൃഭുമി, മനോരമ തുടങ്ങിയ പത്രങ്ങള്‍ക്ക് കേരളത്തിലെ മുഴുവന്‍ പരസ്യങ്ങളും ഉള്‍കൊള്ളിക്കണം, മുഴുവന്‍ വാര്‍ത്തകളിലേക്ക് എത്തുകയും വേണം. റിപ്പോര്‍ട്ടിംഗിന്റെ സ്വഭാവം വെച്ച് സമഗ്രമല്ലാതായിപ്പോവും. ഒരാഴ്ച കൃത്യമായി മലയാള പത്രവും കേരളത്തിലെ ഹിന്ദു എഡിഷനും എടുത്തു വായിച്ചാല്‍ ഈ വ്യത്യാസം ബോധ്യമാവും. മലയാള പത്രങ്ങള്‍ വായിച്ചാല്‍ ആ വാര്‍ത്തയെ കുറിച്ച് നമുക്ക് നാല് ഭാഗത്തും സംശയങ്ങളായിരിക്കും. ബിബിസി, സിഎന്‍.എന്‍ ഹിന്ദു തുടങ്ങിയവയില്‍ അത് ഉണ്ടാവുകയില്ല. മലയാളത്തിലെ വെബ്‌സെറ്റുകളും അങ്ങനെ തന്നെയാണ്. എന്തൊക്കെയോ നടന്നിട്ടുണ്ടെന്നല്ലാതെ എന്താണ് നടന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ അവയില്‍നിന്നൊന്നും സാധ്യമല്ല.

പത്രത്തിന്റെ വകഭേദമല്ലേ വെബ് സൈറ്റുകളും. ഇവ രണ്ടിനെയും ധര്‍മങ്ങളുടെ കാര്യത്തില്‍ വെവ്വേറെയായി എങ്ങനെ മനസ്സിലാക്കാം?

വകഭേദം എന്ന് പറയാന്‍ പറ്റില. പത്രത്തിലുള്ളത് പോലെ വെബ്‌സൈറ്റുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. നേരെ തിരിച്ചും. ഓടിപ്പായുന്ന വായന രീതിയാണ് വെബ്‌സൈറ്റിനുണ്ടാവുക. ആയതിനാല്‍ കൗതുകമുള്ള ഹെഡിംഗും മറ്റുമുണ്ടാകും. പിന്നെ നമ്മുടെ നാടുകളില്‍ വായിക്കാന്‍ വേണ്ടി സൈറ്റുകള്‍ നോക്കുന്ന സംസ്‌കാരം ആയി വരുന്നേ ഉള്ളൂ. സോഷ്യല്‍ മീഡിയയില്‍ കണ്ണോടിക്കുന്നത് പോലെയാണ് വെബ് സൈറ്റുകളോടുള്ള സമീപനവും. അപ്പോള്‍ ആളുകളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി അത്തരമോരു ആകര്‍ഷണീയത നിലനിര്‍ത്തുന്ന തലക്കെട്ടുകളൊക്കെ കൊടുക്കും. പത്രത്തിന്റെ അത്ര തന്നെ സമഗ്രത വെബ് സൈറ്റിന് നമുക്ക് കാണാന്‍ സാധിക്കുകയില്ല.

മുസ്‌ലിം പക്ഷത്ത് നിന്നുള്ള മലയാളം വെബ്‌സൈറ്റുകള്‍ എങ്ങനെയാവണമെന്നാണ് അഭിപ്രായം?

മുസ് ലിം പക്ഷം അല്ലെങ്കില്‍ ക്രിസ്ത്യന്‍ പക്ഷം എന്നിങ്ങനെ പക്ഷം ചേര്‍ന്ന് നമുക്ക് വെബ്‌സൈറ്റുകള്‍ തുടങ്ങാനേ പറ്റില. അത് അങ്ങാടിയില്‍ മൈക്ക് വെച്ച് നടത്തുന്ന പ്രോഗ്രാമുകളേക്കാള്‍ ക്രൂരവും പൈശാചികവുമാണ്. സംഘടനാ പക്ഷപാതിത്വം, സംഘടനയുടെ വിവരങ്ങള്‍ മാത്രം കൊടുക്കുക, അതിനുള്ള നാവായി മാത്രം പ്രവര്‍ത്തിക്കുക, മറ്റുള്ളവരെ പോസ്റ്ററിട്ടു കൊല്ലുക എന്ന നിലപാടെടുക്കുന്നവര്‍ ചുരുക്കം പേരെ ഉണ്ടാവൂ. ബാക്കിയുള്ള എല്ലാ മുസ്‌ലിംകളും അങ്ങനെയല്ലല്ലോ. ചാനലിന്റെ ന്യൂസ് ഡെസ്‌കിലിരിക്കുമ്പോള്‍ ആദ്യം കൊടുക്കുന്ന വാര്‍ത്ത നമ്മുടെയായിരിക്കണമെന്ന നിലപാടില്‍ ബ്രേക്കിംഗ് ന്യസ് അല്ലെങ്കില്‍ ഫ്‌ളാഷ് ന്യൂസ് എന്ന നിലപാടില്‍ ആദ്യം കിട്ടുന്ന വാര്‍ത്ത് പകുതി ആണെങ്കിലും ഫുള്‍ ആണെങ്കിലും നമ്മള്‍ കൊടുക്കും. ബസ്റ്റാന്റില്‍ ബസ് വന്ന് ചേര്‍ന്ന് കൂട്ടിമുട്ടുമ്പോള്‍ ക്ലീനര്‍മാര്‍കാണിക്കുന്ന സ്വഭാവമാണ് എഡിറ്റര്‍മാര്‍ ഡെസ്‌കിനുള്ളില്‍ നിന്ന് കാണിക്കുക. പക്ഷെ അതിനിടയില്‍ മനസ്സിലാക്കേണ്ട ഒരു സത്യം നമ്മള്‍ മാത്രമാണ് 5,6 ടിവി തുറന്ന് വെച്ച് ആരാണ് ബ്രേക്കിംഗ് ന്യൂസ് ആദ്യം കൊടുത്ത് എന്ന് നോക്കുക, ജനങ്ങളല്ല എന്നതാണ്. ഇത് പോലോത്ത ഒരു സംഗതിയാണ് അവിടെയും വരുന്നത്.

അതിനേക്കാളും ബുദ്ധിമുട്ടാവും വെബ് സൈറ്റ് തുടങ്ങിയാല്‍. ഇപ്പോ ബിബിസി പോലുള്ള സൈറ്റുകള്‍ ആളുകളുടെ കമന്റിനു പോലും മറുപടി കൊടുക്കുന്നുണ്ട്. അത്രത്തോളം കൃത്യമയി വേണം ഇത് കൈകാര്യം ചെയ്യാന്‍. ഇസ്‌ലാമികമായ വെബ്‌സൈറ്റാണെങ്കില്‍ അതിന്റെ ഡെസ്‌കില്‍ ഇരിക്കുന്ന ആളുകളുടെ മനസ്സും പൂര്‍ണമായും ഇസ്‌ലാമികമാവണം. പക്ഷപാതിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് ആര്‍ക്കെങ്കിലും മറുപടി കൊടുക്കാനുണ്ടെങ്കില്‍ മാന്യമായി മറുപടികൊടുത്ത് വിഷയങ്ങളും വാര്‍ത്തകളും സംഗതികളും വളരെ കൃത്യമായി കൊടുത്ത് വേണം മുന്നോട്ടു പോവാന്‍. അങ്ങാടിയിലെ പരിപാടിയും മുഖപത്രങ്ങളിലെ എഴുത്തും സോഷ്യല്‍ മീഡിയയിലെ കോലഹാലങ്ങളും ഒഴിവാക്കി നേരെ നടത്തുകയാണെങ്കില്‍ മാത്രമേ ഇസ് ലാമികപരമായ ആശയപ്രചരണവും ആ പത്രവും നല്ലരീതിയില്‍ മുന്നോട്ട് പോവൂ. വെറുതെ കോലാഹലമുണ്ടാക്കാനല്ലാതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നുറപ്പുണ്ടെങ്കില്‍ മാത്രം നില്‍ക്കുക. അല്ലെങ്കില്‍ മറ്റേ കൂട്ടത്തിലേക്ക് ഒന്നുകൂടി വരും എന്നല്ലാതെ ഗുണമുണ്ടാവുകയില്ല.

മുസ്‌ലിം വെബ് സൈറ്റുകളുടെ സാധ്യതയെ എങ്ങനെ കാണുന്നു?

മലയാളത്തിലെ പൊതുവെയുള്ള സൈറ്റുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ച വിഭാഗീയതയിലേക്ക് നീങ്ങുന്നുവോ എന്ന ചിന്ത വരുന്നു. ഓണ്‍ ലൈലിനാണെങ്കിലും എല്ലാവരും പ്രചരിപ്പിക്കുന്നത് അവനവന്റെ ഇസ്‌ലാമാണല്ലോ. അതിനെ മാറ്റി നിറുത്തി എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന കാര്യങ്ങളെ കൊടുക്കാന്‍ തയ്യാറാവണം. നവോത്ഥാനമൊക്കെ ആ ഒരര്‍ത്ഥത്തില്‍ വായിക്കപ്പെടണം. 1400 വര്‍ഷം പഴക്കമുള്ള ഇസ്‌ലാമും അതിന്റെ സംസ്‌കാരവും കേരളത്തിലുണ്ട്. മാലിക്ബ്‌നു ദീനാറും കൂട്ടരും ഇവിടെ വന്ന് ആദ്യം ചെയ്തത്ത് പല സ്ഥലത്തായി പള്ളി ഉണ്ടാക്കുക എന്നതാണ്. ഇവര്‍ ഒരുമിച്ച് വന്നവരാണെങ്കിലും പലസ്ഥലത്തായാണ് പള്ളിയുണ്ടാക്കിയത്. കാസര്‍കോട് തളങ്കര മുതല്‍ കൊല്ലത്ത് ജോനകപുരം വരെ ഇത്രയും സ്ഥലത്ത് പള്ളിയുണ്ടാക്കി. അവര്‍ ഇത്രയും സ്ഥലത്ത് പള്ളിയുണ്ടാക്കണമെങ്കില്‍ ഇവിടെ ആദ്യമേ മുസ്‌ലിം സാനിധ്യമുണ്ട് എന്നത് തന്നെയാണ്. ഒരു സ്ഥലത്ത് ചെന്ന് ഇവര്‍ ആദ്യം ഇത്രയും പള്ളിയുണ്ടാക്കണമെങ്കില്‍ അത്രയും പള്ളി ആവശ്യമുള്ള ജനത ഇവിടെയുണ്ടായിരുന്നുയെന്നും വേണം മനസ്സിലാക്കാന്‍. പിന്നെ, 1921 നു ശേഷമാണ് കുറേ സംഘങ്ങളും സംഘടനകളും ഉയര്‍ന്നുവരുന്നത്. ആയതിനാല്‍, 1921 നുമുമ്പുള്ളെ ക്ലാസിക്കല്‍ ഇസ്‌ലാമിനെത്തന്നെ അവതരിപ്പിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ വെബ് സൈറ്റുകളിലൂടെ നടക്കണം. എങ്കിലേ അതിന് വ്യതിരിക്തതയും സാധ്യതയുമുള്ളൂ.

ടിവി ചാനലുകളുടെ വര്‍ത്തമാനത്തെ എങ്ങനെ വിലയിരുത്തുന്നു?

2012 നവംബര്‍ 14 കഴിഞ്ഞാല്‍ കേരളത്തിലെ ടിവി ചാനലുകള്‍ ഇങ്ങനെയായിരിക്കില്ല എന്നായിരുന്നു ഒരു ചാനലിന്റെ പരസ്യം. ആ മുസ്‌ലിം ചാനലില്‍ നിന്നും ആദ്യം വന്നത് എം.ഐ.റ്റി മൂസയും അവന്റെ ഭാര്യയുയുടെ കോപ്രോയത്തരങ്ങളുമാണ്. പിന്നെ അതിനു ശേഷം ഒരു വരവായിരുന്നു. ഞങ്ങമിങ്ങ, തമ്പാനൂര്‍ റെയില്‍ വെസ്റ്റേഷന്‍, ഗ്രേറ്റ് കേരള പര്‍പ്പസ് തുടങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന പുതിയ പുതിയ സാധനങ്ങളുടെ ഒരു പടതന്നെ. പിന്നെ ഒരു ചാനലുണ്ട്. ദര്‍ശന എന്നാണ് പേര് . അത് റേഡിയോയാണോ ടിവി ആണോ എന്ന് ഇപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.

ചുരുക്കത്തില്‍, ഇന്ന് എല്ലാ മേഖലകളും കൂടുതല്‍ വളരുകയും സങ്കീര്‍ണമാവുകയുമാണ്. പത്തമ്പത് കൊല്ലം മുമ്പ് നമ്മുടെ തെക്കന്‍ ജില്ലകളില്‍ നിന്ന് വൈലിത്തറ മുഹമ്മദ് മൗലവി കൃത്യമായ ലിസ്റ്റ് കൊടുത്തയക്കുമായിരുന്നു പ്രസംഗത്തിനു പോകുമ്പോള്‍. റൂം, വാഹനം ഇങ്ങനെ എല്ലാം. അന്ന് ഇതാണ് സ്ഥിതിയെങ്കില്‍ ഇന്നത് കൂടിയിട്ടേയുള്ളൂ. പണ്ട് ആള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്ന് അവരുടെ മൈക്കും കൂടെ പോവുന്നു. പ്രൊഫ. സാമ്പശിവന്റെ കഥാപ്രസംഗത്തിന്റെ ട്രൂപ്പ് സഞ്ചരിക്കും പോലെ മുന്നില്‍ മൈക്കും പിന്നില്‍ സാമ്പശിവനും. പിന്നെ മൈക്ക ഉപയോഗിക്കുന്നത് ദഅവത്ത് നടത്താനാണ്. അപ്പോള്‍ അതിന് പക്വമായ വേഷം ധരിക്കണം. ഇവിടെ തട്ടം എല്ലാവരുടെയും ട്രന്റായി മാറുന്നു. എല്ലാം ട്രന്റുകളായി രൂപപ്പെട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കും.

സോഷ്യല്‍ മീഡിയകളിലാവട്ടെ മുസ്‌ലിംകളുടെയും സംഘടനകളുടെയും കാര്യങ്ങളിന്ന് കത്തിമറിയുകയാണ്. ഇതില്‍ ഏതെങ്കിലും സംഘടനകളുടെ മാത്രം ഇടപെടലുകളും അതിന്റെ ഉള്ളടക്കവും നോക്കിയിരുന്നാല്‍ ശരിക്കും ഭ്രാന്ത് പിടിക്കും. എന്താണ് ചെയ്യുന്നതെന്നും എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നും അറിയാത്ത രൂപത്തിലുള്ള പ്രതികരണങ്ങള്‍, പ്രതിരോധങ്ങള്‍. അതാണിന്ന് പുതിയ മാധ്യമങ്ങളിലൂടെ ന്യൂ ജെന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ ഉദിക്കുന്ന വിവേകവും പക്വതയോടെയുള്ള ഇടപെടലുകളുമാണ് ഇവിടെ ഏറെ ആവശ്യമായിട്ടുള്ള കാര്യം. ചുമ്മാ ആക്ഷേപങ്ങള്‍ തുടരുന്നതിനു പകരം നല്ല മാധ്യമങ്ങളുടെ നല്ല നാളേക്കു വിഭവങ്ങളൊരുക്കലും സോഴ്‌സുകള്‍ തയ്യാറാക്കലുമാണ് നാം വേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter