സൂഫിസം: അധികാരികളോട് ചേര്‍ന്ന് നടക്കുന്നതോ

ആത്മീയ പാത പിന്തുടരുന്നവരുടെ ജീവിതശൈലിയിലും പഠനരീതിയിലും വലിയ വൈവിധ്യമുണ്ട്. ഈ വൈവിധ്യം സൂഫിസത്തെ ഒരു പ്രത്യേക നിയമസംഹിതയിലോ രൂപത്തിലോ ഒതുക്കിനിർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഇസ്‌ലാമിക വിജ്ഞാന ശാഖകളായ ദൈവശാസ്ത്രത്തിലോ (ഇൽമുൽകലാം) കർമ്മശാസ്ത്രത്തിലോ (ഫിഖ്ഹ്) ആഴത്തിൽ അറിവ് നേടാത്തവരാണ് ഉവൈസുൽ ഖർനിയെപ്പോലുള്ള സൂഫികൾ. അവരുടെ ആത്മീയ ഔന്നത്യം ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നും ഉണരുന്ന ഉൾക്കാഴ്ചയായിരുന്നു. അതേസമയം, കർമ്മശാസ്ത്രപരമായ ചർച്ചകളിൽ മുഴുകാത്തവരാണ് ഫുളൈൽ ബിൻ ഇയാദിനെപ്പോലുള്ള സൂഫികൾ. അവരുടെ ശ്രദ്ധ ആത്മീയ ശുദ്ധീകരണത്തിലും ദൈവത്തോടുള്ള ഭക്തിയിലും മാത്രമായിരുന്നു. ഇതിനർത്ഥം കർമങ്ങൾ ഉപേക്ഷിച്ചുവെന്നല്ല.

എന്നാൽ, ശൈഖ് അഹ്മദ് സറൂഖിനെപ്പോലുള്ളവർ കർമ്മശാസ്ത്രത്തിലും സൂഫിസത്തിലും ഒരുപോലെ അഗാധമായ പാണ്ഡിത്യം നേടി, ശരീഅത്തിനെയും (ഇസ്‌ലാമിക നിയമം) ത്വരീഖത്തിനെയും (ആത്മീയ പാത) സമന്വയിപ്പിച്ചവരാണ്.

സൂഫികൾക്കിടയിൽ തസ്വവ്വുഫ് (സൂഫിസം) പരസ്യമായി പഠിപ്പിച്ചവരും അല്ലാത്തവരുമുണ്ട്. ചിലർ തങ്ങളുടെ ആത്മീയ അറിവുകൾ വാമൊഴിയാലും ഗ്രന്ഥങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് പകർന്നു നൽകി, ഈ പാതയ്ക്ക് ദാർശനികമായ അടിത്തറ നൽകി. അതേസമയം മറ്റു ചിലർ തങ്ങളുടെ ആത്മീയത സ്വകാര്യമായി സൂക്ഷിക്കുകയോ, ശിഷ്യന്മാരിലൂടെ മാത്രം കൈമാറുകയോ ചെയ്തു.

ഈ വൈവിധ്യങ്ങളെല്ലാം ഉണ്ടെങ്കിലും, ഈ മഹാൻമാരെല്ലാം ഒരൊറ്റ ദൈവിക സ്രോതസ്സിൽ നിന്ന് ഉത്ഭവിച്ചവരാണ്. വ്യത്യസ്ത മാർഗ്ഗങ്ങൾ പിന്തുടർന്നിട്ടുണ്ടെങ്കിലും, അവരുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെയായിരുന്നു - ദൈവത്തിലേക്കുള്ള ആത്മാർത്ഥമായ യാത്ര. സൂഫിസം ഒരു പ്രത്യേക രീതിശാസ്ത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, മറിച്ച് ഓരോ വ്യക്തിയും തന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് സത്യത്തെ അറിയാൻ ശ്രമിക്കുന്ന ഒരു ആന്തരിക അന്വേഷണമാണത്. ഈ പൊതുവായ ധാരയാണ് എല്ലാ സൂഫി മാർഗ്ഗങ്ങളെയും ഒരുമിപ്പിക്കുന്നത്.

സൂഫിസം രാഷ്ട്രീയരഹിതമോ നിഷ്ക്രിയമോ ആയ ആത്മീയ പാതയാണെന്നതാണ് ആധുനിക ധാരണ. എന്നാല്‍ ചരിത്രപരമായ അനേകം വസ്തുതകൾ ഈ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ചില സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ സൂഫിസത്തിന്റെ വികലമായ രൂപത്തെ ജനങ്ങളെ ശാന്തരാക്കാനും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കാനും ഉപയോഗിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ ഇത് സൂഫിസത്തിന്റെ യഥാർത്ഥ സ്വഭാവത്തിന് വിരുദ്ധമായ ഒരു സമീപകാല പ്രതിഭാസമാണ്. ദൈവസ്നേഹവും ഐഹിക കാര്യങ്ങളോടുള്ള വിരക്തിയും ലക്ഷ്യമാക്കിയുള്ള ഒരു ആത്മീയ പാതയെന്ന നിലയിൽ, സൂഫിസം ചരിത്രപരമായി അടിച്ചമർത്തലിനെതിരെ പോരാടാനുള്ള ശക്തമായ പ്രേരണയായി വർത്തിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

സൂഫിസം ദൈവസ്മരണയിലൂടെയും (ദിക്ർ) ഐഹികമായ ആഗ്രഹങ്ങളിൽ നിന്നുള്ള വിരക്തിയിലൂടെയും (സുഹ്ദ്) ദിവ്യസാമീപ്യം കൈകൊള്ളുകയാണ് ലക്ഷ്യമാക്കുന്നത്. ഇത് തികച്ചും വ്യക്തിപരമായ ഒരു ആത്മീയ യാത്രയാണ്. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ നിലപാടുമായോ ചിന്താധാരയുമായോ ഇതിന് നേരിട്ട് ബന്ധമില്ല എന്നത് ശരി തന്നെ. അതേ സമയം, അധര്‍മ്മത്തിനെതിരെ പോരാടാന്‍ എന്നും സ്വൂഫികള്‍ മുന്‍പന്തിയിലുണ്ടായിട്ടുണ്ട് എന്നതാണ് സത്യം.

ചരിത്രം പരിശോധിച്ചാൽ സൂഫിസം കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള ഒരു പ്രധാന ശക്തിയായി വർത്തിച്ചത് കാണാം. മൊറോക്കോയിലെ ദിലായി, അൽജീരിയയിലെ അമീർ അബ്ദുൽ ഖാദിർ തുടങ്ങിയ സൂഫി നേതാക്കൾ യൂറോപ്യൻ ശക്തികൾക്കെതിരെ ശക്തമായി പോരാടിയവരായിരുന്നു. നൈജീരിയയിൽ ഉസ്മാൻ ദാൻ ഫോഡിയോ സൊക്കോട്ടോ ഖിലാഫത്ത് സ്ഥാപിച്ചതും ഇതിന് ഉദാഹരണമാണ്. ഭൗതിക നഷ്ടങ്ങളെയും മരണത്തെ വരെയും ഭയരഹിതമായി നേരിടാൻ അവരെ പ്രാപ്തരാക്കിയത് സ്വൂഫിസമായിരുന്നു. യഥാർത്ഥ ആത്മീയത, അനീതിക്കെതിരെ പോരാടാനും ഇസ്‌ലാമിക നിയമം (ശരീഅത്ത്) പ്രാവർത്തികമാക്കാനുമുള്ള കടമക്ക് ജീവനും ഊർജ്ജവും നൽകുന്നതാണ് എന്നാണ് ഇതിലൂടെ നാം തിരിച്ചറിയുന്നത്.

ആധുനിക കാലത്ത് ചില സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ സൂഫിസത്തെ രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായ ഭക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൂഫിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ജനങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും സാമൂഹിക വിമർശനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ മുഴുവനായി ദുരുപയോഗം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് അവർ ഒരു പ്രത്യേക ശാഖയെ മാത്രം ആശ്രയിക്കാൻ നിർബന്ധിതരാകുന്നത്. ഇന്നത്തെ കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവ തലമുറയ്ക്ക് ഒരു പ്രധാന പാഠം ഇതിലുണ്ട്.

ആത്മീയതയാണ് കർമങ്ങൾക്ക് ജീവൻ നൽകുന്നത്. ശാരീരികമായി ചെറുത്തുനിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പോലും, ആത്മീയമായ അച്ചടക്കമാണ് ലക്ഷ്യങ്ങളെ ശുദ്ധീകരിക്കാനും, നിശ്ചയദാർഢ്യം ശക്തിപ്പെടുത്താനും, തിരിച്ചടികളെ നേരിടാൻ തയ്യാറെടുക്കാനും സഹായിക്കുന്നത്. ഈ ആത്മീയ അടിത്തറയില്ലാതെ, പ്രവർത്തനങ്ങൾ ശൂന്യമായി മാറിയേക്കാം. അതിനാൽ, ഏത് പ്രവർത്തനവും ദൈവത്തിന് പ്രിയപ്പെട്ടതാകാനും ഫലപ്രദമായി സ്വാധീനം ചെലുത്താനും, യഥാർത്ഥ സത്തയായ ആത്മീയ ബന്ധത്തിൽ അവ വേരൂന്നിയതായിരിക്കണം.

സൂഫിസം കേവലം വ്യക്തിപരമായ ഭക്തിയിലും ആത്മീയമായ ഉന്നമനത്തിലും മാത്രം ഒതുങ്ങുന്നുവെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, സൂഫിസം ഒരു നിശ്ശബ്ദതയുടെയോ (quietism) രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതിന്റെയോ പാതയല്ല, മറിച്ച് പലപ്പോഴും പ്രതിരോധത്തിന്റെയും സമരത്തിന്റെയും പാതയായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സൂഫിസത്തെ സർവ്വതിൽനിന്നുമുള്ള പിന്മാറ്റമായി മാത്രം ചിത്രീകരിക്കുന്നത് അതിന്റെ ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. യഥാർത്ഥ സൂഫിസം ശരീഅത്ത് (ഇസ്‍ലാമിക നിയമങ്ങൾ) അനുസരിച്ച് ജീവിക്കുന്നതിനും, അതിനെ പൂർണ്ണമായി ഉൾക്കൊള്ളുന്നതിനും ഊന്നൽ നൽകുന്നു. ഒരു നിയമപുസ്തകം എന്നതിലുപരി, ആ നിയമങ്ങളെ ജീവസ്സുറ്റതാക്കുന്ന ഒരു ആത്മാവാണ് സൂഫിസം. സൂഫികൾ ദുനിയാവിനോടുള്ള ആസക്തി കുറച്ച്, അല്ലാഹുവിനോടുള്ള സ്നേഹവും ഇഹ്‌സാനും (നന്മ) വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഭൗതികമായ പോരാട്ടങ്ങളിൽ നിന്ന് പിൻമാറാനുള്ള ഒരു ആഹ്വാനമല്ല, മറിച്ച് ഭൗതികമായ നഷ്ടങ്ങളെ ഭയപ്പെടാതിരിക്കാനുള്ള ഒരു ആത്മീയ തയ്യാറെടുപ്പാണ്.

അധിനിവേശത്തിനെതിരെ പടപൊരുതിയ സൂഫികൾ:
 
സൂഫി പ്രസ്ഥാനങ്ങൾ രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മൊറോക്കോയിലെ ഷാദുലിയ്യ സൂഫികൾ പോർച്ചുഗീസുകാർക്കെതിരെ പോരാടിയപ്പോൾ, സുഡാനിലെ ഖാദിരി സൂഫിയായിരുന്ന ഉസ്മാൻ ദാൻ ഫോഡിയോ കൊളോണിയൽ ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ കോട്ട പണിതു. 1825-ൽ ഈജിപ്തിൽ ഫ്രഞ്ചുകാർക്കെതിരെ പോരാടിയ ഖൽവത്തി സൂഫിയായിരുന്നു അബ്ദുറഹ്മാൻ ജബാർത്തി. ബ്രിട്ടീഷ് ഇന്ത്യയിൽ, 1857-ലെ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം പ്രഖ്യാപിച്ച നഖ്ശബന്ദി സൂഫിയായിരുന്ന ഫള്ലുൽ ഹഖ് ഖൈറാബാദിയുടെ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ ആക്രമണങ്ങൾ അഴിച്ച് വിട്ടിരുന്ന ചൈനയിലെ രാജ ഭരണത്തിന് അറുതിവെരുത്തിയത് മാ ലോങ് എന്ന ഒരു നഖ്ശബന്ദി സൂഫിയായിരുന്നു. ലിബിയയിൽ ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ഉമർ മുഖ്താറിന്റെ നേതൃത്വത്തിൽ നടന്ന സനൂസി സൂഫി പ്രസ്ഥാനത്തിന്റെ പോരാട്ട വിജയങ്ങൾ വിസ്മരിക്കാവതല്ല. 1935-ൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന ഫലസ്തീനിൽ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയത് ഈസാ അൽഖസ്സാം എന്ന ഖാദിരി സൂഫിയായിരുന്നു. 1980-കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെ പോരാടിയവരിൽ നഖ്ശബന്ദി, ഖാദിരി ശൈഖുമാർ ഉണ്ടായിരുന്നു.

ആത്മീയതയും പ്രതിരോധവും

ഈ ഉദാഹരണങ്ങൾ സൂഫിസം വെറും ക്വയറ്റിസം അല്ലെന്ന് അടിവരയിടുന്നു. മറിച്ച്, അനീതി, അടിച്ചമർത്തൽ, അധിനിവേശം എന്നിവയോട് പോരാടിയവരാണ് അവര്‍. അവരുടെ ജിഹാദുന്നഫ്സ് (സ്വന്തം ആത്മാവിനോടുള്ള പോരാട്ടം) അവരെ ദുനിയാവിന്റെ സുഖങ്ങളിൽ നിന്ന് അകറ്റി നിർത്തി, അതുകൊണ്ട് ഭൗതികമായ നഷ്ടങ്ങളെയോ മരണത്തെയോ അവർ ഭയപ്പെട്ടില്ല. ഇത് അവരെ ധീരരായ പോരാളികളാക്കി മാറ്റി. 

ഇസ്‍ലാമിന് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: ശരീഅത്ത് (നിയമങ്ങൾ), ഈമാൻ (വിശ്വാസം), ഇഹ്‌സാൻ (ഉൽകൃഷ്ടത). ഈ മൂന്ന് ഘടകങ്ങളിൽ, സൂഫിസം ഇഹ്‌സാനിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇഹ്‌സാൻ നമ്മളെ ഈ ലോകത്തിലെ സുഖങ്ങളിൽ നിന്ന് അകന്ന് അല്ലാഹുവിന്റെ സ്നേഹം തേടാൻ പ്രേരിപ്പിക്കുന്നു. ഈ ആത്മീയ യാത്ര ഒരു വ്യക്തിയെ ധീരനും നീതിമാനുമാക്കി മാറ്റുന്നു. അവരുടെ സുഹ്‌ദ് (വിരക്തി) അവരെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്, ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നില്ല. അവർക്ക്, അല്ലാഹുവിന്റെ പ്രീതിയാണ് ലോകത്തിലെ എല്ലാ നേട്ടങ്ങളെക്കാളും വലുത്. അതുകൊണ്ട്, മരണം പോലും അവർക്ക് ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു.

ചുരുക്കത്തിൽ, സൂഫിസം ഒരു പിന്തിരിപ്പൻ പ്രസ്ഥാനമല്ല, മറിച്ച് ഇസ്‍ലാമിന്റെ ആത്മാവിനെ സംരക്ഷിക്കാൻ രാഷ്ട്രീയമായും സൈനികമായും സജീവമായി ഇടപെടുന്ന ഒരു ധാരയാണെന്ന് ഈ ചരിത്രസത്യങ്ങൾ തെളിയിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter