അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 1-5) 5 ആയത്തുകൾ

Page 2 (Juz’u 1)

അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 1-5) 5 Aayas

 

വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ അധ്യായമാണിത്.

 

286 സൂക്തങ്ങള്‍

6,144 പദങ്ങള്‍

25,613 അക്ഷരങ്ങള്‍

 

സൂറ മദനിയ്യയാണ്. അതായത് ഹിജ്റക്ക് ശേഷം മദീനയില്‍ അവതരിച്ചതാണ്. അവസാനഭാഗത്തു വരുന്ന وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ എന്ന 281-ആം വാക്യം ഹജ്ജതുല്‍വിദാഇല്‍ മക്കയിലെ മിനയില്‍ വെച്ചാണ് ഇറങ്ങിയതെങ്കിലും ഹിജ്‌റക്കു ശേഷമാണ് എന്ന പരിഗണനയില്‍ അതും മദനിയ്യ് തന്നെയാണ്. 

 

അല്‍ബഖറ എന്നാണ് ഈ അധ്യായത്തിന്‍റെ പേര്. പശു എന്നാണ് ആ പദത്തിന്‍റെ അര്‍ഥം.

 

ഇസ്രാഈല്യരില്‍ നടന്ന വളരെ അത്ഭുതകരമായൊരു സംഭവം ഈ സൂറയില്‍ പറയുന്നുണ്ട്. അതിലെ പ്രധാന ഘടകം ഒരു പശുവാണ്. അതുകൊണ്ടാണ് ഈ സൂറക്ക് അങ്ങനെ പേര് നല്‍കിയത്.

 

സംഭവമിതാണ് – അവരുടെ കൂട്ടത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. ഘാതകനെ പിടികിട്ടിയില്ല. അവര്‍ മൂസാ(അ)നെ സമീപിച്ചപ്പോള്‍ ഒരു പശുവിനെ അറുത്ത്  അതിന്‍റെ ഒരു ഭാഗംകൊണ്ട് മയ്യിത്തിനെ അടിക്കണമെന്നും അപ്പോള്‍ മരിച്ച വ്യക്തി തന്നെ പുനര്‍ജനിച്ച് ഘാതകന്‍റെ പേര് വെളിപ്പെടുത്തുമെന്നും അറിയിച്ചു. മരിച്ചവരെ പുനര്‍ജീവിപ്പിക്കുക എന്നത് അല്ലാഹുവിന് നിഷ്പ്രയാസകരമാണ് എന്ന് പഠിപ്പിക്കുന്ന ഈ വിശദമായി 67-73 സൂക്തങ്ങളില്‍ വരുന്നുണ്ട്.

 

സത്യവിശ്വാസികളുടെ വിശേഷണങ്ങളോടെ ആരംഭിച്ച് അവരുടെ പ്രാര്‍ത്ഥനാവാക്യങ്ങളോടെയുള്ള വശ്യവും സുന്ദരവുമായ സമാപനം.

 

നിരവധി പ്രാധാന്യങ്ങളുണ്ട് ഈ സൂറക്ക്.

 

തിരുനബി (സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുക. അത് പഠിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ നഷ്ടവുമാണ് (മുസ്‌ലിം).

 

മറ്റൊരു ഹദീസ് - അല്‍ബഖറ സൂറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്നു പിശാച് ഓടിപ്പോകുന്നതാണ് (മുസ്‌ലിം).

 

എല്ലാറ്റിനും ഒരു പൂഞ്ഞയുണ്ട് – ഖുര്‍ആനിന്‍റെ പൂഞ്ഞയാണ് സൂറ ബഖറ.

 

ഒരു സേനാവ്യൂഹത്തെ നിയോഗിച്ചയച്ചപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഒരാളെ തിരുനബി (സ്വ) നേതാവായി നിശ്ചയിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം സൂറതുല്‍ ബഖറ മന:പാഠമാക്കിയിരുന്നു എന്നതാണ് കാരണം- (തുര്‍മുദി)

 

ഈ സൂറയുടെ മഹത്ത്വവും പ്രതിഫലവും സംബന്ധിച്ച് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എഴുതിയിട്ടുണ്ട്. ഇമാം ഖുര്‍ഥുബി(റ) പറയുന്നു: ഈ സൂറയുടെ ഗാംഭീര്യവും സൗന്ദര്യവുംകൊണ്ടും ഇതുള്‍കൊള്ളുന്ന മതവിധികളുടെയും സദുപദേശങ്ങളുടെയും ആധിക്യം കൊണ്ടുമാണ് ഇതിന് ഇത്രയും പ്രതിഫലമുളളത്. ഇതിലെ നിയമങ്ങളും ഇതുള്‍ക്കൊള്ളുന്ന മറ്റു രഹസ്യങ്ങളും ഉമര്‍(റ) പഠിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ്... (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍, വാല്യം 1, പേജ് 152).

 

എന്തൊക്കെയാണ് പ്രമേയങ്ങള്‍ - വിശ്വാസ കാര്യങ്ങള്‍, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ ഇബാദത്തുകള്‍, വിവാഹം, വിവാഹമോചനം ഇദ്ദ, ഭാര്യാഭര്‍തൃബന്ധം, ശിശുപരിപാലനം തുടങ്ങി കുടുംബജീവിതത്തിന്റെ വിവിധഭാഗങ്ങള്‍, കച്ചവടം, കടമിടപാട്, പണയം, ആധാരമെഴുതല്‍, സാക്ഷി, പലിശ, കൈക്കൂലി, ഇസ്‌ലാമിക യുദ്ധം... ഇങ്ങനെ നിരവധി കാര്യങ്ങളുടെ ഇസ്‌ലാമിക നിയമങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

 

സത്യവിശ്വാസികളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് തുടക്കം.

 

 പിന്നെ സത്യനിഷേധികളെയും കപടവിശ്വാസികളെയും കുറിച്ച് പറയുന്നു.

 

സത്യനിഷേധത്തിന്‍റെയും കപടവിശ്വാസത്തിന്‍റെയും ഉള്ളുകള്ളി അനാവരണം ചെയ്യുകയും അനുയായികളെ തൊലിയുരിച്ച് കാണിക്കുകയും ചെയ്യുന്നു.

 

ഓരോ വിഭാഗത്തിന്‍റെയും ശരിയായ ചിത്രം അവതരിപ്പിക്കുന്നു.

 

പിന്നെ മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തിലേക്ക് കടക്കുകയാണ്. ആദം(അ)നെ പടച്ചതും സ്വര്‍ഗത്തില്‍ താമസിപ്പിച്ചതും മലക്കുകള്‍ മഹാനവര്‍കളെ ബഹുമാനിച്ച് സാഷ്ടാംഗം ചെയ്തതും മനുഷ്യന്‍റെ പദവി മനസ്സിലാക്കിക്കൊടുത്തതുമൊക്കെ. അങ്ങനെ പറഞ്ഞുവന്ന് ആദ്യപിതാവ് ഭൂമിയില്‍ എത്തിച്ചേര്‍ന്നതും പരാമര്‍ശിക്കുന്നുണ്ട്.

 

ഇതിനു ശേഷം സൂക്തം 40-ല്‍ യാ ബനീഇസ്രാഈല്‍ എന്ന സംബോധനയോടെ ജൂതന്മാരെക്കുറിച്ചുള്ള നീണ്ട വിവരണം ആരംഭിക്കുകയാണ്. 123-ആം ആയത്ത് വരെ അത് നീളുന്നു. ലോകത്തിന് വിശിഷ്യ സത്യവിശ്വാസികള്‍ക്ക് അവരെ ശരിക്കും പരിചയപ്പെടുന്നുണ്ട്.

 

ഞങ്ങളെല്ലാം അല്ലാഹുവിന്‍റെ മക്കളും ആത്മമിത്രങ്ങളുമാണ് എന്ന് പെരുമ്പറയടിച്ച് ദുരാഭിജാത്യവുമായി നടന്ന കൃതഘ്‌നരായ ആ ജനസമൂഹത്തെ നന്നായി തൊലിയുരിഞ്ഞു കാണിക്കുന്നുണ്ട്.  

 

ഇനി സൂറത്ത് പഠിച്ചുതുടങ്ങാം إن شاء الله

 

ആയത്ത് 1

الم (1)

 

വിശുദ്ധ ഖുര്‍ആനിലെ ഏതാനും അധ്യായങ്ങള്‍ ചില കേവലാക്ഷരങ്ങള്‍ കൊണ്ടാണ് അല്ലാഹു ആരംഭിച്ചിട്ടുള്ളത്. ഖണ്ഡിതാക്ഷരങ്ങള്‍ എന്നാണിതിന് പറയുക.

 

ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതാണെന്നതിനുള്ള വലിയൊരു തെളിവാണിത്. തിരുനബി صلى الله عليه وسلم ഉമ്മിയ്യായിരുന്നല്ലോ. അക്ഷരാഭ്യാസമില്ലാത്ത ആള്‍ക്ക് അക്ഷരങ്ങളുടെ പേരു വരെ പറയാന് കഴിയുമോ... ഇല്ലല്ലോ.

 

29 അധ്യായങ്ങളുടെ ആരംഭത്തിലാണ് ഇങ്ങനെ കേവലാക്ഷരങ്ങള്‍ വന്നിട്ടുള്ളത്. ആവര്‍ത്തനങ്ങള്‍ ഒഴിച്ചാല്‍ പതിനാല് അക്ഷരങ്ങളാണിവയില്‍ ആകെയുള്ളത്-അലിഫ്, ലാം, മീം, സ്വാദ്, റാഅ്, കാഫ്, ഹാഅ്, യാഅ്, ഐന്‍, ത്വാഅ്, സീന്‍, ഹാഅ്, ഖാഫ്, നൂന്‍ എന്നിവ.

 

പല രൂപത്തിലും വന്നിട്ടുണ്ട്

ص، ق، ن

ഒറ്റ അക്ഷരം

حم، طس

2 അക്ഷരം

الم، الر

3 അക്ഷരം

المر، المص

4 അക്ഷരം

كهيعص، حم عسق

5 അക്ഷരം

 

പാരായണസമയത്ത് നീട്ടുന്ന രൂപം

ا

നീട്ടില്ല, അലിഫ് എന്നുച്ചരിക്കണം

ح، ي، ط، هـ، ر

2 ഹര്‍കത്

ن، ق، ص،ع، س، ل، ك، م

6 ഹര്‍കത്

ع

6 ഉം 2 ഉം ആകാം

 

എന്താണ് ഈ കേവലാക്ഷരങ്ങളുടെ അര്‍ഥം? പല അഭിപ്രായങ്ങളുമുണ്ട്.

 

ഒരു വിഭാഗം മുഫസ്സിറുകള്‍ ഇതിന് ഒരു അര്‍ഥവും വിശദീകരണവും നല്‍കിയിട്ടില്ല. 'അത് അല്ലാഹുവിനാണ് ഏറ്റവും അറിയുക' എന്ന് പറഞ്ഞ് മതിയാക്കുകയാണവര്‍ ചെയ്തത്.

 

മറ്റു ചില മുഫസ്സിറുകള്‍ ചില വ്യാഖ്യാനങ്ങളെല്ലാം നല്‍കിയിട്ടുണ്ട്.

 

സൂറയുടെ പേരാണെന്നാണ് ഒരു വ്യാഖ്യാനം.

അത് അല്ലാഹുവിന്റെ നാമമാണെന്നും ആ നാമം കൊണ്ട് അവന്‍ സത്യം ചെയ്തിരിക്കുകയാണെന്നും ഇബ്‌നുഅബ്ബാസ്(رضي الله عنه) പറഞ്ഞതായി കാണാം.

 

ചിലരുടെ അഭിപ്രായം: വിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികതകയിലേക്കുള്ള സൂചനയാണത് എന്നാണ്. അറബികള്‍ക്ക് സുപരിചിതമായ ഇത്തരം അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഖുര്‍ആന്‍. എന്നിട്ടും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു എന്ന് മനസ്സിലാക്കിത്തരാന്‍ വേണ്ടിയാണ് ഇങ്ങനെ കേവലാക്ഷരങ്ങള്‍ ഉപയോഗിച്ചത്

 

ഇപ്പറഞ്ഞത് ലക്ഷ്യസഹിതം നിയമങ്ങള്‍ സ്ഥിരപ്പെടുത്തുന്ന പല പണ്ഡിതന്മാരുടെയും അഭിപ്രായമാണെന്ന് ഇമാം റാസി(رحمة الله عليه) പറഞ്ഞിട്ടുണ്ട്. ഇമാം ബൈളാവിയും ഇബ്‌നുകസീറും ഈ അഭിപ്രായമാണ്  പ്രബലമാക്കിയത് (ഇബ്‌നു കസീര്‍ 1:38).

 

ഏതായാലും ഈ കേവലാക്ഷരങ്ങളുടെ അര്‍ഥവും ഉദ്ദേശ്യവും അറിഞ്ഞാലും ഇല്ലെങ്കിലും ഓതിയാല്‍ എന്തായാലും മിനിമം 30 ഹസനത്ത് കിട്ടും.

ആയത്ത് 2

 

ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2)

ഇതാണ് ഗ്രന്ഥം. ഇതില്‍ സംശയം ഒട്ടുമേ ഇല്ല. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്മാര്‍ഗദര്‍ശകമത്രേ ഇത്.  

 

വിശുദ്ധ ഖുര്‍ആനിനെ ആദ്യമായി പരിചയപ്പെടുത്തുകയാണ്.

അതിനുശേഷം ഈ ഖുര്‍ആന്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ജനങ്ങള്‍ 3 തരക്കരാണെന്ന് പറഞ്ഞ് അതാരൊക്കെയെന്ന് വിവരിക്കുന്നു - സത്യവിശ്വാസികള്‍, അവിശ്വാസികള്‍, കപടവിശ്വാസികള്‍.

 

അതിനു ശേഷം ഖുര്‍ആന്‍ അവതരിച്ചതിന്‍റെ പ്രഥമമായ ലക്ഷ്യം പറഞ്ഞ് (അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്)-മനുഷ്യരെ എല്ലാവരെയും ക്ഷണിക്കുകയാണ്.

 

هذا، ذلك എന്നീ സൂചനാ നാമങ്ങള്‍ (اسم الإشارة) ഇത്, അത് എന്ന അര്‍ത്ഥത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉപയോഗിക്കുന്നത് അറബികളുടെ സംസാരത്തില്‍ സാധാരണമാണ്.  

 

ഖുര്‍ആന്‍ മറ്റു ഗ്രന്ഥങ്ങളെപോലെയല്ല; മനുഷ്യജീവിതത്തിന്‍റെ എല്ലാ തുറകളെയും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണത്. ഒരു വശവും വിട്ടുകളഞ്ഞിട്ടില്ല.

 

ഐഹിക ജീവിതത്തെക്കുറിച്ച് മാത്രമല്ല പാരത്രിക ജീവിതത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

 

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ വൃത്താന്തങ്ങള്‍ വിവരിക്കുന്നുണ്ട്. അനുഭവങ്ങള്‍ ഉദാഹരിച്ചും കാര്യകാരണങ്ങള്‍ ബന്ധിപ്പിച്ചും വിഷയങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നുണ്ട്.

 

മനുഷ്യപുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു പോരായ്മയും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. വിശേഷ ബുദ്ധിയുള്ള സത്യാന്വേഷിയായ ഒരാള്‍ നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കില്‍, ഇതൊരു അമാനുഷിക ഗ്രന്ഥമാണെന്നും അല്ലാഹുവില്‍ നിന്നുള്ള സന്ദേശവുമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്.

 

മുത്തഖി എന്നാല്‍ സൂക്ഷിക്കുന്നവന്‍ എന്നര്‍ഥം. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കേ പരിശുദ്ധ ഖുര്‍ആന്‍ ഫലം ചെയ്യുകയുള്ളൂ. അതുകൊണ്ടാണ് മുത്തഖികളെ മാത്രം എടുത്തുപറഞ്ഞത്.

 

സൂക്ഷ്മതയുള്ളയാള്‍ ചിലതെല്ലാം എടുക്കുകയും ചിലതെല്ലാം ഉപേക്ഷിക്കുകയും ചെയ്യേണ്ടിവരും. എന്തെല്ലാമാണ് എടുക്കേണ്ടത്, ഏതെല്ലാമാണ് ഒഴിവാക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ എടുക്കേണ്ടത് എടുക്കുകയും ഒഴിവാക്കേണ്ടത് ഒഴിവാക്കുകയും ചെയ്യുന്നവനാണ് 'മുത്തഖി' അതായത്, ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവന്‍.

 

മനുഷ്യര്‍ രണ്ടു ടൈപ്പാണ്. ജീവിതത്തില്‍ തീരെ ശ്രദ്ധയില്ലാത്തവര്‍. മുന്നില്‍ കണ്ടത് തിന്നണം, മനസ്സില്‍ തോന്നിയത് ചെയ്യണം-ഇതാണ് അവരുടെ നിലപാട്. അതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ചൊന്നും ചിന്തിക്കില്ല. ആരെങ്കിലും ഗുണദോഷിച്ചാലോ, അതൊട്ട് കേള്‍ക്കാനുള്ള സന്മസ്സുമില്ല.

 

മറുവിഭാഗം ദീര്‍ഘദൃഷ്ടിയുള്ളവരാണ്, എന്ത് ചെയ്യുമ്പോഴും അതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കും. ഈ ജീവിതയാത്രയില്‍ അപകടം പിണയരുതെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, നീണ്ട യാത്രയാണല്ലോ, എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് സൂക്ഷ്മത പുലര്‍ത്തേണ്ടത് എന്ന്  അവര്‍ക്കറിഞ്ഞുകൂടാ. ഉപദേശം കേള്‍ക്കാനും ചിന്തിക്കാനുമൊക്കെയുള്ള സന്മനസ്സും ഹൃദയവിശാലതയും അവര്‍ക്കുണ്ട്. ഇത്തരം ആളുകള്‍ക്ക് വഴികാണിച്ചുകൊടുക്കുന്ന, വെളിച്ചം നല്‍കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.

 

മുത്തഖീങ്ങള്ക്കേ ഖുര്‍ആന്‍ ഉപകാരപ്പെടുകയുള്ളൂ എന്നല്ലേ പറഞ്ഞത്. നമ്മളിപ്പോ ഖുര്‍ആന്‍ പഠിക്കാനൊരുങ്ങുകയാണ്. അത് കാര്യത്തില്‍ പെടണ്ടേ, വേണം.. അതായത്, നമ്മളും മുത്തഖീങ്ങളായി മാറണമെന്നര്‍ഥം.

 

മുത്തഖി എന്ന് കേള്‍ക്കുമ്പോഴേക്ക് നമ്മളാകെ ബേജാറാകണ്ടതില്ല. വെറും ദിക്റും തസ്ബീഹും ഇബാദത്തുമായി വനവാസത്തിന് പോകണമെന്നല്ലല്ലോ അതിനര്‍ഥം.

 

ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പരമാവധി സൂക്ഷ്മത പുലര്ത്തുക എന്നാണുദ്ദേശ്യം.  കുടുംബ ജീവതത്തില്‍ അവിടെ വേണ്ട സൂക്ഷ്മത, ഔദ്യോഗിക ജീവിതത്തില്‍, വ്യക്തിപരമായ കാര്യങ്ങളില്‍, സാമൂഹികമായ ഇടപെടലുകളില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍... ഇങ്ങനെ ഓരോ ഏരിയയിലും എന്തെൊക്കെയാണോ സൂക്ഷിക്കേണ്ടത് അതെല്ലാം സൂക്ഷിച്ച് മുന്നോട്ടപോവുക.

 

നമ്മളൊക്കെ പലരും കാലത്തെ കുറ്റം പറഞ്ഞ് കൈ കഴുകാറുണ്ട്.

എന്താ ചെയ്യാ.. ഇപ്പോഴത്തെ കാലം അങ്ങനെയായിപ്പോയില്ലേ...

 

കാലം ഇങ്ങനെയാണെങ്കില് അതിനുസരിച്ചുള്ള നല്ല ടൈറ്റ് സൂക്ഷ്മത നമ്മളെടുക്കേണ്ടിവരും.

 

അടുത്ത ആയത്ത് 3

 

കൊള്ളേണ്ടതും തള്ളേണ്ടതുമായി സൂക്ഷ്മത പുലര്‍ത്തേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അവ മൊത്തത്തില്‍ മാനസികം, ശാരീരികം, സാമ്പത്തികം എന്നിങ്ങനെ മൂന്ന് വകുപ്പുകളായി തിരിക്കാം. അവയില്‍ അതിപ്രധാനമായ ഒരോ വിഷയത്തെക്കുറിച്ചാണ് ഇനി അല്ലാഹു പറയുന്നത്.

 

 الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3)

അവര്‍ അദൃശ്യങ്ങളില്‍ വിശ്വസിക്കുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും നാമവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്.

വിശ്വാസം മാനസികവും നമസ്‌കാരം ശാരീരികവും ചെലവഴിക്കല്‍ സാമ്പത്തികവുമാണ്. വിശ്വാസത്തിന് പ്രവൃത്തിയേക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണ് അതാദ്യമായി പറഞ്ഞത്. വിശ്വാസമാണല്ലോ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്.

 

ലോകം സൃഷ്ടിച്ച് പരിപാലിക്കുന്ന, ക്രമം തെറ്റാതെ നിയന്ത്രിച്ചുപോരുന്ന ഒരു 'റബ്ബ്' ഉണ്ടെന്നും മനുഷ്യജീവിതം മരണത്തോടെ അവസാനിക്കാതെ, അതിനു ശേഷവും തുടരുന്നുണ്ട് എന്നതും അദൃശ്യങ്ങളില്‍ വിശ്വസിക്കലാണ്.

 

 

നമ്മളൊക്കെ വിശ്വാസികളാണ് ല്ലേ... മുഅ്മിനീങ്ങളാണ്

പേരില്‍ മാത്രമാണോ എന്നൊരു സംശയമില്ലാതില്ല. കാരണം ആവശ്യം വരുന്ന സമയത്തൊന്നും പലപ്പോഴും പ്രവൃത്തിപഥത്തില്‍ ഈ ഈമാന്‍ നമ്മളുടെ കൂടെ ഉണ്ടാകാറില്ല. നമ്മുടെ കാര്യം നേടാന്‍ പലപ്പോവും നാമത് മാറ്റിവെക്കാറുണ്ട്. ഈമാന്‍ സാര്‍ഥകമാക്കുന്ന പല ആചാരാനുഷ്ഠാനങ്ങളുമുണ്ടല്ലോ, അതില്‍ പലപ്പോഴും നമ്മള്‍ വീഴ്ച വരുത്തുന്നവരാണ്.

 

നമ്മളിങ്ങനെ ലാഘവത്തോടെ ഈമാനിനെ സമീപിക്കുന്നതുകൊണ്ടാണ് ആ മധുരം നമുക്ക് കിട്ടാത്തത്. പല പുതുമുസ്‍ലിംകളെയും കണ്ടിട്ടില്ലേ. അവര്‍ക്ക് കിട്ടിയ ആ ഈമാന്‍ പ്രകടമാക്കാനും ജീവിത്തിലേക്കെടുക്കാനും എന്തൊരു ആവേശമായിരിക്കും അവര്‍ക്ക്. കിട്ടിയ ഈമാന്‍ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ആവുന്നതൊക്കെ ചെയ്യും. അതേ സമയം, ജന്മം കൊണ്ട് തന്നെ ഈ മഹാ ഭാഗ്യം നേടിയ നമ്മളെപ്പോലുള്ളവര്‍ പലരും ഈമാന്‍ പരിപോഷിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അവ പ്രയോഗവല്‍ക്കരിക്കുന്നതിലും പിന്നോട്ടാണെന്നത് ഖേദകരം തന്നെയാണ്.

 

നിങ്ങളാലോചിച്ചിട്ടുണ്ടോ, നമ്മളെങ്ങാനും മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ... ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ നമ്മള്‍ തയ്യാറാകുമോ... അഥവാ പഠിച്ച് മുസ്‍ലിമാകാന്‍ അവസരം കിട്ടിയാല്‍ തന്നെ പല സാഹചര്യങ്ങളും തടസ്സമായി മുന്നിലുണ്ടാകില്ലേ..

 

നമ്മുടെ ഈമാനിന്‍റെ വില മനസ്സിലാക്കണം നമ്മള്‍. അതിനി കളഞ്ഞുകുളിക്കരുത്... അതിന് ഉറച്ച തീരുമാനമെടുക്കണം.

 

ഈമാനുമായി കണ്ക്ട ചെയ്ത വിഷയങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം.

ഈമാന്‍ നഷ്ടപ്പെടുമെന്ന പേടിയുണ്ടെങ്കില്‍ ബാങ്ക് കേള്‍ക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുകയില്ലോ. വൃത്തിയില്ലാത്ത വീടും പരിസരവും ഉണ്ടാകില്ലല്ലോ – കാരണം, വൃത്തിയും ശുദ്ധിയുമെല്ലാം ഈമാനിന്‍റെ പകുതിയാണെന്ന് പഠിപ്പിക്കപ്പെട്ടവരാണ് നമ്മള്‍. മുറ്റം അടിച്ചുവാരുന്നതും പാത്രം കഴുകുന്നതും വസ്ത്രങ്ങളലക്കുന്നതുമെല്ലാം ഈമാനിന്‍റെ ഭാഗമാണ്, ഈമാനിന്‍റെ മാറ്റ് കൂട്ടുന്ന പണിയുമാണ്.

 

ഈമാന്‍ വര്‍ധിപ്പിക്കുന്ന പണികളെടുത്തുകൊണ്ടേയിരിക്കണം. ലജ്ജ ഈമാനിന്റെ ഭാഗല്ലേ.... ദീന്‍ ലജ്ജക്കും നാണത്തിനും നല്‍കിയ സ്ഥാനം വളരെ വലുതാണ്.

 

ഇന്നത്തെ അവസ്ഥയെതാണ്, അരക്കു കീഴെയുള്ളത് പറഞ്ഞാലേ തമാശയാകൂ... അത് കാണാനും കേള്‍ക്കാനുമേ ആളുള്ളൂ.

 

കുട്ടികളെ നല്ലോണം പഠിപ്പിക്കേണ്ട വിഷയമാണ് ലജ്ജ. സ്വകാര്യത കീപ്പ് ചെയ്യണം. ലജ്ജയില്ലായ്മകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടമാണ് വരാനിരിക്കുന്നത്.

 

ഒരു പാട് കാര്യങ്ങളുണ്ട് ഈമാനിന്‍റെ ഭാഗമായി എണ്ണിയത്. അതെല്ലാം കൊണ്ടുനടക്കണം. ഖുര്ആന്‍ പാരായണം...അതിഥിസല്ക്കാരം, അയല്‍വാസിയോടുള്ള ബഹുമാനം...

 

 

الَّذِينَ يُؤْمِنُونَ بِالْغَيْبِ

 

കാണാത്തതല്ലേ വിശ്വസിക്കേണ്ടത്, കണ്ടത് വിശ്വസിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്.

 

ഖബ്റിലെ ശിക്ഷ കണ്ണുകൊണ്ട് കണ്ണാല് ആരെങ്കിലും വിശ്വസിക്കാതിരിക്കോ...

അതു മറച്ചുവെച്ചു... അങ്ങനെ കണ്ടിട്ട് മാത്രം ആരും വിശ്വസിേക്കണ്ട.... കാണാതെ വിശ്വസിക്കണം. അതിനല്ലേ പ്രസക്തിയുള്ളത്. അതാണ് പൂര്ണ വിധേയത്വം. അല്ലാഹുവും റസൂലും صلى الله عليه وسلم എന്ത് പറഞ്ഞോ അതപ്പടി വിശ്വസിക്കുക. അബൂബക്‍ര്‍ رضي الله عنه മറ്റുമെല്ലാം ചെയ്തതുപോലെ... തിരുനബി صلى الله عليه وسلم അങ്ങനെപറഞ്ഞിട്ടുണ്ടോ, എന്നാ ഞാനത് വിശ്വസിച്ചു. യുക്തിയുണ്ടോ ഇല്ലേ എന്നതൊന്നും നമ്മുടെ വിഷയമേയല്ല.

 

എന്നാലും ചില സാമ്പിളുകള്‍ റബ്ബ് പലപ്പോഴും കാണിച്ചുതരാറുണ്ട്. ഖബ്റില്‍ തീയും പാമ്പുമെല്ലാം കണ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലേ.

 

കണ്ടതു മാത്രമേ വിശ്വസിക്കൂ എന്ന് പറയാന്‍ പറ്റുമോ. ഇല്ലല്ലോ.  

നമ്മുടെ ശരീരത്തിനുള്ളില്‍ എന്തെല്ലാമുണ്ട്, എല്ലാം കണ്ടിട്ടുണ്ടോ... പേരറിയാത്ത ഐറ്റംസ് വരെ ഉണ്ട്. എന്നിട്ടും നമ്മളതുണ്ടെന്ന് വിശ്വസിക്കുന്നില്ലേ...

 

ഈ ഒരു വിശ്വാസത്തിന് ജീവിതത്തെ പരിശുദ്ധമാക്കുവാനുള്ള ശക്തി കുറച്ചൊന്നുമല്ല. ഈ ഭൗതിക ജീവിതത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവന്‍ ഒരു സൂക്ഷ്മതയും പുലര്‍ത്തുകയില്ല. മരണം വരെ എങ്ങനെയെങ്കിലും ജീവിക്കണമെന്ന് മാത്രമേയുള്ളൂ അവന് ലക്ഷ്യമുണ്ടാകൂ.

 

وَيُقِيمُونَ الصَّلَاةَ

നമസ്‌കാരം കൃത്യസമത്ത് മുറപ്രകാരം ഉള്ളും പുറവും നന്നാക്കി, ഖുശൂഓടു കൂടി നിര്‍വഹിക്കുന്നതിനാണ് ഇഖാമത്തുസ്സ്വലാത്ത് എന്ന് പറയുന്നത്. ഇത്തരം നമസ്‌കാരത്തിന് നമ്മുടെ ജീവിതം പരിശുദ്ധമാക്കുന്ന കാര്യത്തില്‍ വലിയ പങ്കുണ്ട്. ഇങ്ങനെ നമസ്‌കരിക്കുന്നവന്‍ കുറ്റകരമായ കാര്യങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കും.

 

അല്ലാഹു പറയുന്നു: إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَر (عنكبوت 45)

 

'നിശ്ചയമായും നമസ്‌കാരം നീചകര്‍മങ്ങളില്‍ നിന്നും നിഷിദ്ധ വൃത്തികളില്‍ നിന്നും തടയുന്നതാണ്' (29:45).

 

നമ്മുടെ നിസ്കാരത്തിന് നമ്മള്‍ തന്നെ മാര്‍ക്കിടണം,അതിനുള്ള മാനദണ്ഡമാണീ ആയത്ത്. എല്ലാ വഖ്തും നിസ്കരിച്ചിട്ടും നമ്മള്‍ക്ക് തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആ നിസ്കാരങ്ങള്‍ മുറപ്രകാരം ആയിട്ടില്ല എന്നല്ലേ മനസ്സിലിക്കേണ്ടത്. അതിനുള്ള പരിഹാരങ്ങള്‍ വേഗം ചെയ്യണം.

 

ഇഖാമത്തുസ്സ്വലാത്ത് – ഇബ്റാഹീം –അ മക്കളെ മക്കയിലാക്കിയ സമയത്തും പറഞ്ഞതിതാണ്.

 

رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ – إبراهيم 37

 

നിസ്കരിക്കാന്‍ എന്നല്ല മഹാനവര്‍കള്‍ പറഞ്ഞത്. നിസ്കാരം നിലനിറുത്തുന്ന ഒരു സമൂഹം ഇവിടെയുണ്ടാകാന്‍ എന്നാണ് ഉദ്ദേശം.

 

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഒരു ആരാധനക്കും, വിശിഷ്യ നിസ്കാരത്തിന് Physical Touching കൊടുക്കരുത്. ഇഖ്‍ലാസിനെ മുച്ചൂടും അടിച്ചുമാറ്റുമത്. നല്ലൊരു വ്യായാമമാണ് എന്നതുപോലെയുള്ള തോന്നലുകള്‍ വരരുത്. റബ്ബ് പറഞ്ഞു, ഞാനനുസരിച്ചു – ഈ നിലപാടാണുണ്ടാകേണ്ടത്.  

 

നിസ്കാരത്തില്‍ മനസ്സാന്നിധ്യം (ഖുശൂഅ്) കിട്ടുന്നില്ലെന്നാണ് പലരുടെയും പരാതി

 

അല്ലാഹുവുമായുള്ള സംഭാഷണമാണല്ലോ നിസ്കാരം. അത് മധുരതരമാക്കാന്‍ സാധിക്കുമ്പോഴാണ് യഥാര്‍ത്ഥ നിസ്കാരമായിത്തീരുന്നത്. സംഭാഷണമാകുമ്പോള്‍ രണ്ടാമനുണ്ടാകുമല്ലോ.. ഈ രണ്ടാമനെ കാണാന്‍ കഴിയണം. അതാണ് നിസ്കാരം.

 

ഏറ്റവും ശ്രേഷ്ഠമായ ഈ കര്‍മ്മം നിഷ്ഫലമാക്കാന്‍ പിശാചിന്‍റെ ഭാഗത്തു നിന്ന് എല്ലാവിധ ശ്രമവുമുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ടാണ് നിസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചിന്തയിലേക്ക് കടന്നുവരുന്നത്.

 

ഉമര്‍ (റ) പറയാറുണ്ട്- പലരും മുസ്ലിംകളാണ്, വൃദ്ധരായിട്ടും അല്ലാഹുവിന് വേണ്ടി ഒരു റക്അത് പോലും നിസ്കരിക്കാത്തവരുണ്ട്. അതെങ്ങനയാണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു- നിസ്കാരത്തിലെ റുകൂഓ സുജൂദോ വേണ്ടവിധം ഖുശൂഓട് കൂടി നിര്‍വ്വഹിക്കാത്തവരാണവര്‍.

 

എങ്ങനെ ഖുശൂഅ് ഉണ്ടാക്കാം?

 

ഓതുന്ന സൂറതുകളുടെയും ദിക്റുകളുടെയും അര്‍ത്ഥം ആലോചിക്കുക എന്നതാണ് ഖുശൂഅ് ഉണ്ടാവാന്‍ പ്രധാന മാര്‍ഗ്ഗമായി പണ്ഡിതര്‍ പറയുന്നത്.

 

അല്ലാഹു അക്ബര് എന്ന് മനസ്സറിഞ്ഞ് പറഞ്ഞാല് തന്നെ സംഗതി ക്ലിയറായി ശൈഥാന് ആ വഴിക്ക് വരില്ല. ഇതേ അല്ലാഹു അക്ബര്‍ പറഞ്ഞത് പളളിയില്‍ നിന്ന് ബാങ്ക് കൊടുത്തപ്പോഴും ഇഖാമത്ത് കൊടുത്തപ്പോഴും പോയിട്ടുണ്ടവന്‍.

 

അതുപോലെ, മരണവും ശേൽം വരാനിരിക്കുന്ന ഭീകരരംഗങ്ങളോര്‍ക്കുന്നതും ഖുശൂഅ് ലഭിക്കാന്‍ സഹായകമാവും.

 

സൂഫിവര്യനായ ഹാതിമുല്‍അസ്വം (റ) പറയാറുണ്ട് -  നിസ്കാരത്തിനായി ഞാന്‍ തക്ബീര്‍ കെട്ടിയാല്‍, എന്‍റെ കണ്‍മുമ്പില്‍ കഅ്ബ ഉണ്ടെന്നും വലത് ഭാഗത്ത് സ്വര്‍ഗ്ഗവും ഇടത് ഭാഗത്ത് നരകവും മരണത്തിന്‍റെ മാലാഖ എന്‍റെ പിന്നില്‍ കാത്ത് നില്‍ക്കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. അതെന്‍റെ അവസാന നിസ്കാരമാണെന്ന ചിന്തയോടെയാണ് ഞാന്‍ ഓരോ നിസ്കാരവും നിര്‍വ്വഹിക്കുന്നത്.

 

നമ്മുടെ ഓരോ നിസ്കാരത്തെക്കുറിച്ചും ഒരു സ്വയം വിചാരണ നടത്തുന്നതും ഏറെ ഉപകാരപ്പെടും. നിസ്കാരത്തില്‍ ഏതൊക്കെ സൂറതുകളാണ് ഓതിയതെന്നും അവയുടെ അര്‍ത്ഥം എത്രമാത്രം ആലോചിച്ചെന്നും റുകൂഅ്, സുജൂദ് തുടങ്ങിയവകളില്‍ ചൊല്ലിയ ദിക്റുകള്‍ എത്രമാത്രം അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലിയെന്നുമൊക്കെ സ്വയം ഒന്ന് പരിശോധിക്കുക.

 

വേണമെങ്കില്‍ അതിനെ അടിസ്ഥാനമാക്കി ഓരോ നിസ്കാരത്തിനും മാര്‍ക്കും കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അടുത്ത നിസ്കാരം കൂടുതല്‍ ശ്രദ്ധയോടെയാക്കാനും ഓരോ നിസ്കാരത്തിലും തൊട്ടുമുമ്പ് നിര്‍വ്വഹിച്ച നിസ്കാരത്തേക്കാള്‍ ഖുശൂഅ് വര്‍ദ്ദിക്കാനും സഹായകമാവും.

 

വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വയം വിചാരണ നടത്തുക എന്ന വിശുദ്ധ ഹദീസിന്റെ അര്‍ത്ഥ പരിധിയില്‍ ഇതെല്ലാം ഉള്‍പ്പെടുന്നതുമാണല്ലോ. 

 

പെരുങ്കള്ളനാരാണെന്നറിയാമോ? റുകൂഉം സുജൂദും മുറപ്രകാരം പൂര്‍ത്തിയാക്കാതെ നിസ്കാരത്തില്‍ നിന്ന് മോഷ്ടിക്കുന്നവനാണെന്നാണ് തിരുനബി  صلى الله عليه وسلمഅറിയിച്ചത്.

 

أن النبي صلى الله عليه وسلم قال لأصحابه يوما  أتدرون من السارق ؟ قالوا السارق هو الذي يسرق متاع الناس ، قال: ليس ذلك بالسارق، لكن السارق الذي يسرق من صلاته، قالوا: كيف يسرق من صلاته ؟ قال عليه السلام: لا يتم ركوعها وسجودها

 

وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

ധനം സ്വന്തം സമ്പാദിച്ചതായാലും അവകാശം കിട്ടയതായാലും എല്ലാം അല്ലാഹു തന്നതാണെന്നും അതിന്‍റെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണെന്നും മനസ്സിലാക്കി അവന്‍ തൃപ്തിപ്പെട്ട മാര്‍ഗത്തില്‍ ചെലവഴിക്കുക എന്നത് സൂക്ഷ്മത പാലിക്കുന്നയാളുടെ പ്രധാന ലക്ഷണമാണ്. 

 

രണ്ട് തരം ദാനങ്ങളും ഇതില്‍ പെട്ടു.

സകാത്ത് പോലെയുള്ള നിര്‍ബന്ധ ദാനവും ഐച്ഛിക ദാനവും.

 

സകാത്തൊക്കെ കൃത്യമായി കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി കണക്ക് സൂക്ഷിച്ച് വര്‍ഷാവര്‍ഷം കൊടത്തുതീര്ക്കണം.

 

സകാത്ത് കൊടുക്കാതെ മരണപ്പെട്ടാല്‍ മക്കള്‍ അനന്തരമെടുക്കുന്ന ആ മുതല്‍ പോലും ഹറാമായി മാറും. അതുപയോഗിക്കുന്ന മക്കള്‍ പിന്നെ ഗുണം പിടിക്കുകയില്ലല്ലോ.

 

സ്വദഖകള് നന്നായി കൊടുത്തുകൊണ്ടിരിക്കുക. ആരും കാണാതെയായാല്‍ വളരെ അഭികാമ്യം. ചെറിയ സംഖ്യകളാണെങ്കില്‍ പോലും.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: سَبَقَ دِرْهَمٌ مِائَةَ أَلْفِ دِرْهَمٍ

 

റബ്ബ് തന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ കാര്യം എളുപ്പമാണ്, പിന്നെ കൊടുക്കാന്‍ ഒരു മടിയുമുണ്ടാകില്ല.

 

കൊടുത്താല്‍ തീരുമല്ലോ എന്നാണോ പേടി.  തീരില്ലാ എന്നല്ലേ മുത്ത് നബി صلى الله عليه وسلم പറഞ്ഞത്, മൂന്ന് കാര്യം സത്യം ചെയ്ത് പറഞ്ഞതില്‍ ഒന്ന് ഈ വിഷയമാണ്. സ്വദഖ ഒരു സമ്പത്തിനെയും കുറക്കുകയില്ല.

 

ثَلَاثَةٌ أُقْسِمُ عَلَيْهِنَّ وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ، قَالَ: مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ،

وَلَا ظُلِمَ عَبْدٌ مَظْلَمَةً فَصَبَرَ عَلَيْهَا إِلَّا زَادَهُ اللَّهُ عِزًّا، وَلَا فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلَّا فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ... (ترمذي)

 

കൊടുത്തതെല്ലാം റബ്ബിന്‍റെയടുത്ത് ബാക്കിയാകും, കൊടുക്കാതെ പാത്തുവെച്ചതേ സത്യത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുള്ളൂ. ആടിനെയറുത്ത് വിതരണം ചെയ്യാന്‍ ആഇശ ബീവിയെ ഏല്‍പിച്ച് പുറത്തുപോയ തിരുനബി صلى الله عليه وسلمതിരിച്ചുവന്ന് എല്ലാം കൊടുത്തുകഴിഞ്ഞില്ലേ എന്ന് ചോദിച്ചപ്പോ, എല്ലാം പോയി നബി صلى الله عليه وسلم തോള്‍ഭാഗം ഇവിടെ വെച്ചിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്. തിരുനബി അത് തിരുത്തി – അങ്ങനെയല്ല പറയേണ്ടത് ആഇശാ, എല്ലാം ബാക്കിയായി, ആ തോള്‍ഭാഗം ഒഴികെ.

حديث عائشة ر لما ذبح الرسول صلى الله عليه وسلم الشاة وأمر بالتصدق بها جميعاً، فلما سأل عائشة فقالت ذهب كلها إلا الكتف، فقال صلى الله عليه وسلم: "بقي كلها إلا الكتف".


ചെലഴിച്ചതിനെല്ലാം പകരം കിട്ടുമെന്ന് ഉറപ്പാണെന്നല്ലേ അല്ലാഹു പറയുന്നത്

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ   (سبأ 39)

 

മറ്റൊരു കാര്യം ഇവിടെ മനസ്സിലാക്കേണ്ടത്, രിസ്ഖ് എന്നു പറഞ്ഞാല് ഭക്ഷണം മാത്രമല്ല, റബ്ബ് നമുക്ക് കനിഞ്ഞുതന്ന എല്ലാ അനുഗ്രങ്ങളും രിസ്ഖില്‍  പെടുന്നതാണ്. നമ്മുടെ ആയുസ്സ്, ആരോഗ്യം, ഇല്‍മ്, സ്വഭാവം... എല്ലാം. അപ്പോള്‍ ചെലവഴിക്കാന്‍ സമ്പത്തില്ലാത്തവര്‍, അവര്‍ കൊടുക്കാന്‍ കഴിയുന്നത് കൊടുക്കാന്‍ സന്നദ്ധരാകണം. ദീനീ കാര്യങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുക, ആരോഗ്യമുള്ളവര്‍ ഇല്ലാത്തവരെ സഹായിക്കുക ഇങ്ങനെ പലതും ചെയ്യാന്‍കഴിയുമല്ലോ.

 

അടുത്ത ആയത്ത് 4

 

وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4)

 അവര്‍ (മുത്തഖികള്‍) താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും, പരലോകത്തെക്കുറിച്ച് ദൃഢവിശ്വാസമുള്ളവരുമാണ്.

 

നബി (സ്വ) ക്ക് അല്ലാഹു ഇറക്കിക്കൊടുത്തതും നബി (സ്വ) യുടെ മുമ്പ് ഇറക്കപ്പെട്ടതുമായ വേദങ്ങളെല്ലാം മനുഷ്യ പുരോഗതിക്കും സൗഭാഗ്യത്തിനുമായി അവതരിപ്പിച്ചതാണ്. അവ മുഴുവനും സത്യമാണെന്ന് വിശ്വസിക്കുകയും ഇഹലോക ജീവിതത്തിനപ്പുറത്തുള്ള പാരത്രിക ജീവിതത്തില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നത് പരിശുദ്ധ ഖുര്‍ആന്‍റെ വെളിച്ചം ലഭിച്ചവരുടെ ലക്ഷണമാണ്.

 

100 ഏടുകളും നാല് കിതാബുകളുമാണ് അല്ലാഹു അവതരിപ്പിച്ചത്. ശീസ് നബി عليه السلامക്ക് 50 ഏടുകള്‍, നൂഹ് നബിعليه السلامക്ക് 30 ഏടുകള്‍, ഇബ്റാഹീം നബിعليه السلامക്ക് 10 ഏടുകള്‍, മൂസാ നബിعليه السلامക്ക് തൌറാത്തിനു മുമ്പായി 10 ഏടുകള്‍.

 

ഗ്രന്ഥങ്ങള്‍ - മൂസാ നബിക്ക് തൌറാത്ത്, ഈസാ നബിക്ക് ഇന്‍ജീല്‍, ദാവൂദ് നബിക്ക് സബൂര്‍ عليهم السلام മുഹമ്മദ് നബി صلى الله عليه وسلم ക്ക് ഖുര്‍ആന്‍.

 

ഇവയെല്ലാം റബ്ബ് ഇറിക്കിയതാണെന്ന് മൊത്തമായി വിശ്വസിക്കുകയാണ് വേണ്ടത്, വിശദമായല്ല.

 

ഈ ആയത്തുകള്‍ അവതരിച്ചപ്പോള്‍ യഹൂദികളും നസ്വാറാക്കളും പറഞ്ഞത്രെ – ഞങ്ങളും അദൃശ്യങ്ങളില്‍ വിശ്വസിക്കുന്നുണ്ട്, നിസ്കാരം നിര്‍വഹിക്കുന്നുണ്ട്, ദാനധര്‍മങ്ങള്‍ ചെയ്യുന്നുണ്ട്, പക്ഷേ, 4 ആം വാക്യം കേട്ടപ്പോള്‍ ഒന്നും പറയാനാകാതെ അവര് പൊയ്ക്കളഞ്ഞുവത്രെ, കാരണം, വ്യക്തമാണല്ലോ, വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസമില്ല എന്നതുതന്നെ.

 

സത്യത്തില്‍ അവര്‍ തൌറാത്തിലും ഇന്‍ജീലിലും തന്നെ ശരിയായി വിശ്വസിച്ചിട്ടില്ല എന്നുവേണം പറയാന്‍. കാരണം, ഈ രണ്ട് ഗ്രന്ഥങ്ങളിലും നബി-صلى الله عليه وسلم യെക്കുറിച്ചുണ്ട് സന്തോഷവാര്‍ത്തയുണ്ടല്ലോ. അവര്‍ കാത്തിരിക്കുകയും ചെയ്തിരുന്നു. ആ പ്രവാചകന്‍ വന്നാല്‍ അറബികളോട് യുദ്ധം ചെയ്യുമെന്നും വീമ്പിളക്കിയിരുന്നു. പക്ഷേ, തിരുനബി صلى الله عليه وسلم സമാഗതരായപ്പോ നിലപാട് മാറ്റുകയാണ് ചെയ്തത്.

 

അടുത്ത ആയത്ത് 5

أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ (5)

അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ പക്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍  തന്നെയത്രേ വിജയികള്‍.

 

ഖുര്‍ആനിക വെളിച്ചം സ്വീകരിച്ച മുത്തഖികളായ വിശ്വാസികള്‍ക്ക് കിട്ടുന്ന മഹത്തായ  അനുഗ്രങ്ങളാണിത്.

 

അദൃശ്യങ്ങളില്‍ വിശ്വസിക്കുക, നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക, അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ ധനം ചെലവ് ചെയ്യുക, ഖുര്‍ആനിലും അതിനു മുമ്പ് അല്ലാഹു അവതരിപ്പിച്ച വേദങ്ങളിലും വിശ്വസിക്കുക, പരലോക ജീവിതത്തില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തുക എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നുള്ള സന്മാര്‍ഗം പ്രാപിച്ചവരും ജീവിത വിജയം നേടിയവരുമാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നു.

----------------------------------------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter