അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 6-16) : കാപട്യം, പ്രദർശനപരത

പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചം ലഭിച്ച് വിജയം നേടുന്നവരെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ വിവരിച്ചത്. ഇനി അതിന്‍റെ വെളിച്ചം ഉപകാരപ്പെടാതെ പോകുന്നവരെക്കുറിച്ചാണ് പറയുന്നത്. സത്യം നിഷേധിക്കുന്നവരെക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്.

إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ (6)

നിശ്ചയം സത്യനിഷേധികള്‍, താങ്കള്‍ അവര്‍ക്ക് താക്കീത് നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ വിശ്വസിക്കുകയില്ല.

 

كَفَرَ (കഫറ) എന്ന ക്രിയയുടെ അടിസ്ഥാനപരമായ അര്‍ത്ഥം ‘മറച്ചു വെച്ചു, മൂടിവെച്ചു’ എന്നൊക്കെയാണ്. കൃഷിക്കാരനെക്കുറിച്ച് ‘കാഫിര്‍’ എന്ന് പറയും. കാരണം, അവന്‍ വിത്തു മണ്ണിലിട്ട് മൂടുകയാണ് ചെയ്യുന്നത്. രാത്രിയെക്കുറിച്ചും ‘കാഫിര്‍’ എന്ന് വിശേഷിപ്പിക്കാം. കാരണം, രാത്രി ഇരുട്ട്‌ കൊണ്ട് വസ്തുക്കളെ മറച്ചു വെക്കുകയാണല്ലോ ചെയ്യുന്നത്. ഇതില്‍ നിന്ന് നിഷ്പന്നമായതാണ് كُفْرْ، كُفْرَانْ، كُفُورْ (കുഫ്ര്‍, കുഫ്‌റാന്‍, കുഫൂര്‍) എന്നീ പദങ്ങള്‍.

 

ഈ വാക്കുകള്‍ മറ്റു ചില അര്‍ത്ഥങ്ങള്‍ക്കും പ്രയോഗിക്കാറുണ്ട്. അവിശ്വാസം, സത്യനിഷേധം എന്നീ അര്‍ത്ഥങ്ങളില്‍ ‘കുഫ്ര്‍’ എന്നും, നന്ദികേട് എന്ന അര്‍ത്ഥത്തില്‍ ‘കുഫ്‌റാന്‍’ എന്നും പ്രയോഗിക്കുന്നത് ഉദാഹരണം.

 

അല്ലാഹുവിന്‍റെ അസ്തിത്വം മറച്ചുവെച്ച് അത് നിഷേധിക്കുകയാണല്ലോ അവിശ്വാസി ചെയ്യുന്നത്.

 

എല്ലാരും സത്യവിശ്വാസികളാവണമെന്ന അതിയായ ആഗ്രഹം കൊണ്ടുനടക്കുന്നവരായിരുന്നു തിരു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ. അധികപേരും വിശ്വസിക്കാത്തതുകൊണ്ട് അവിടത്തേക്ക് വലിയ സങ്കടവുമുണ്ടായിരുന്നു. (അല്‍കഹ്ഫ്: 6; ശുഅറാഉ്: 3 തുടങ്ങിയ ഇടങ്ങളില്‍ ഈ കാര്യം പറയുന്നുണ്ട്).

 

അങ്ങനെ സങ്കടപ്പെടേണ്ട കാര്യമില്ലെന്നു പറഞ്ഞ് അവിടത്തെ സമാധാനിപ്പിക്കുക കൂടിയാണ് അല്ലാഹു ഈ ആയത്തിലൂടെ ചെയ്യുന്നത്.

 

അവര്‍ വിശ്വസിക്കുകയില്ലെന്ന് അല്ലാഹുവിന് അറിയാം. ആ സ്ഥിതിക്ക് അവര്‍ വിശ്വസിച്ചേക്കുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല – ഇതാണ് അല്ലാഹു തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നത്. അപ്പോള്‍  ഇനി അവെരപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്‍റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും അവിടത്തേക്ക് സമാധാനിക്കാമല്ലോ.

 

അജ്ഞത കൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ കുറവു കൊണ്ടോ ഉള്ള നിഷേധമാണെങ്കില്‍, താക്കീത് ചെയ്താലോ ഉപദേശിച്ചാലോ ഒക്കെ മനസ്സുമാറാം എന്ന് പ്രതീക്ഷിക്കാന്‍ വകയുണ്ട്. സത്യം മനസ്സിലായിട്ട് പിന്നെയും മനപ്പൂര്‍വം അത് മറച്ചുവെക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഇത്തരക്കാര്‍ ദേഹേച്ഛയിലും ദുര്‍വൃത്തിയിലും മുഴുകിയിരിക്കുന്നവരായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ ഇവര്‍ സത്യം അംഗീകരിക്കാനൊന്നും തയ്യാറേ അല്ല

 

ഈ ആയത്ത് അവതരിച്ചത് അബൂജഹ്‍ലിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ പെട്ട അഞ്ചുപേരുടെയും കാര്യത്തിലാണെന്നും, അല്ല, ജൂതന്മാരുടെ കാര്യത്തിലാണെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

 

ഇമാം ഇബ്നു അബ്ബാസ് رضي الله عنهما  ന്‍റെ അഭിപ്രായം, ഇത് തിരുനബി صلى الله عليه وسلم യുടെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതന്മാരെക്കുറിച്ച് അവതരിച്ചതാണെന്നാണ്. തിരുനബി അവരിലേക്കും സര്‍വജനങ്ങളിലേക്കും നിയുക്തരായ ദൂതനാണെന്ന് അവര്‍ക്ക് കൃത്യമായി അറിഞ്ഞിട്ടും വിശ്വസിക്കാന്‍ കൂട്ടാത്തത് വിമര്‍ശനവിധേമാക്കിയതാണ്. (ഥബരി)

 

ആയത്തിന്‍റെ അവതരണ പശ്ചാത്തലം ഏതാണെങ്കിലും, ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാന്‍ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും അവസ്ഥ ഇതുതന്നെ.

 

നമ്മള്‍ സത്യവിശ്വാസികളാണെങ്കിലും, പലപ്പോഴും ഈ ഒരു സ്വഭാവം നമ്മളിലും കടന്നുകൂടാറുണ്ടോ എന്നാണ് ഈ ആയത്ത് പഠിക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത്. അതായത്, അവനോട് പറഞ്ഞിട്ട് കാര്യമില്ല, ആ ഖൌമിനോട് പഞ്ഞിട്ട് കാര്യല്ല, എന്നൊക്കെ പറയിപ്പിക്കുന്ന അവസ്ഥ പലപ്പോഴും വരാറില്ലേ.

 

ഇന്നകാര്യം ഇങ്ങനെയാണ് ചെയ്യേണ്ടത്, ഇതാണ് ശരിയായി രീതി എന്നൊക്കെ നമുക്കറിയാം, പക്ഷേ, പലപ്പോഴും ആര് പറഞ്ഞാലും കേള്‍ക്കാനോ അംഗീകരിക്കാനോ തയ്യാറാകാത്ത അവസ്ഥയുമുണ്ട്.

 

പലിശയുടെ കാര്യം ഉദഹാരണം. പലിശ ഹറാമാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്? എന്നാലും അതുമായ ബന്ധപ്പെട്ട ഇടപാടുകളില്‍ മുന്‍നിരയില്‍ തന്നെ നമ്മുടെ സമുദായമുണ്ട്. പലിശയില്‍ നിന്നൊഴിവാകാനുള്ള അവസരങ്ങളുണ്ടായിട്ടുപോലും അതൊന്നും വേണ്ടത്ര പരിഗണിക്കാന്‍ തയ്യാറാവുന്നില്ല.

 

അടുത്ത ആയത്ത് 7

 

ഈ സത്യനിഷേധികള്‍ വിശ്വസിക്കാത്തതിന്‍റെ കാരണമാണ് ഇനി അല്ലാഹു പറയുന്നത്. അവരുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും മുദ്ര വെച്ചതാണ് കാരണം.

 

എല്ലാ നിലക്കും വിശ്വസനീയവും സത്യസന്ധവുമായ കാര്യങ്ങളാണെങ്കിലും അതെല്ലാം മുന്‍വിധിയോടെ നിഷേധിക്കുകയും അതിനു നേരെ കൊഞ്ഞനം കാട്ടുകയും ചെയ്യുക – ഇതായിരുന്നു സത്യനിഷേധികളുടെ നിലപാട്. അപ്പോള്‍ അതിനോട് യോജിച്ച ഒരു പ്രതിക്രിയ റബ്ബും സ്വീകരിച്ചതാണ്.

സത്യത്തിന്‍റെ വെളിച്ചം ലഭിക്കാനുള്ള മാര്‍ഗങ്ങളാണല്ലോ ഹൃദയം, കാത്, കണ്ണ് എന്നിവ. ഇവയിലൂടെ ആ വെളിച്ചം ലഭിക്കാതിരിക്കാനുള്ള ഒരു സ്ഥിതിവിശേഷം അല്ലാഹു ഉണ്ടാക്കി. ഈ സ്ഥിതിവിശേഷത്തിനാണ് ഇവിടെ 'മുദ്ര' എന്ന് പറഞ്ഞത്.

 

സത്യനിഷേധവും മര്‍ക്കടമുഷ്ടിയും ജീവിതലക്ഷ്യമായി അവര്‍ സ്വീകരിച്ചപ്പോള്‍ അല്ലാഹുതന്നെയാണ് അവയുടെ മേല്‍ മുദ്രവെച്ചത്. മുദ്ര വെക്കാന്‍ കാരണം ഇവര്‍ തന്നെ.

 

 خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ عَظِيمٌ (7)

 

അവരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്രവെച്ചിരിക്കുന്നു, അവരുടെ കണ്ണുകള്‍ക്കും ഒരാവരണമുണ്ട്. ഗുരുതരമായ ശിക്ഷയാണവര്‍ക്കുള്ളത്.

 

خَتَمَ എന്ന വാക്കിന് ‘മുദ്ര വെച്ചു’ , സീല്‍ വെച്ചു എന്നൊക്കെയാണ് അര്‍ത്ഥം. ഇതേ അര്‍ഥം വരുന്ന മറ്റൊരു പദമാണ് طَبَعَ എന്ന ക്രിയയും. ഇവയും, ഇവയുടെ ധാതുക്കളില്‍ നിന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തില്‍ വേറെ പല അര്‍ത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്.

 

ഒരു കത്തിനോ മറ്റോ മുദ്രവെച്ചു കഴിഞ്ഞാല്‍, പിന്നീടതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ, വല്ലതും ഒഴിവാക്കാനോ സാധിക്കുകയില്ലല്ലോ. അതായത്, അതോടു കൂടി അതിന് ഭദ്രതയും അന്തിമ രൂപവും വന്നുകഴിഞ്ഞു എന്നര്‍ഥം. അതുകൊണ്ടാണ് ‘ഭദ്രമാക്കി’ ഉറപ്പിച്ചുവെച്ചു എന്നും, ‘അവസാനിപ്പിച്ചു; പൂര്‍ത്തിയാക്കി’ എന്നുമൊക്കെയുള്ള അര്‍ത്ഥങ്ങളില്‍ ഇത് സാധാരണ ഉപയോഗിക്കുന്നത്.

 

ഇതുപോലെ ആലങ്കാരികമായി ‘അരക്കിട്ടു, സീല്‍വെച്ചു’ എന്നൊക്കെ മലയാളത്തിലും നമ്മള്‍ പറയാറുണ്ടല്ലോ.

 

അടുത്ത ആയത്ത് 8

 

സത്യനിഷേധം ജീവിതലക്ഷ്യമായി സ്വീകരിച്ചവര്‍ രണ്ടു വിഭാഗമാണ്.

പ്രത്യക്ഷമായും പരോക്ഷമായും നിഷേധിക്കുന്ന ഒരു വിഭാഗം. ഇവരെ എളുപ്പം മനസ്സിലാക്കാം. കഴിഞ്ഞ 6,7 വാക്യങ്ങളില്‍ പറഞ്ഞത് അവരെക്കുറിച്ചാണ്. അവരാണ് 'കാഫിറു'കള്‍.

 

രണ്ടാം വിഭാഗം പരോക്ഷമായി ഒന്നാം വകുപ്പുകാരെപ്പോലെതന്നെ സത്യനിഷധികളാണ്. പക്ഷേ, പ്രത്യക്ഷത്തില്‍ സത്യവിശ്വാസികളാണെന്ന് വരുത്തിത്തീര്‍ക്കും. അതുകൊണ്ടുതന്നെ ഇവരെ തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്. അവരെക്കുറിച്ചാണ് എട്ടാം ആയത്തു മുതല്‍ പറഞ്ഞുതുടങ്ങുന്നത്.

 

 وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ (8)

 

ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു' എന്ന് പറയുന്ന ചിലര്‍ മനുഷ്യരിലുണ്ട്. യഥാര്‍ത്ഥത്തിലവര്‍ വിശ്വസിച്ചവരല്ല.

 

ആളുകള്‍ ഒന്നുകില്‍ മുഅ്മിന്‍ (സത്യവിശ്വാസി), കാഫിര്‍ (സത്യനിഷേധി), മുനാഫിഖ് (കപടവിശ്വാസി) ഇങ്ങനെ 3 തരക്കാരായിക്കുമല്ലോ. സൂറയിലെ ആദ്യത്തെ 4 ആയത്തുകളില്‍ മുഅ്മിനീങ്ങളെക്കുറിച്ചാണ് പറഞ്ഞത്. പിന്നെയുള്ള 2 ആയത്തുകളില്‍ കാഫിറുകളുടെ അവസ്ഥ പറഞ്ഞു. ഇനിയുള്ള 13 ആയത്തുകളില്‍ മുനാഫിഖുകളെക്കുറിച്ച് പറയുകയാണ്.

 

കപടവിശ്വാസികളെക്കുറിച്ച് കൂടുതല്‍ ആയത്തുകളുപയോഗിച്ച് പറയാന്‍ കാരണം, നേരത്തെ പറഞ്ഞതുപോലെ അവര്‍ വലിയ അപകടകാരികളായതുകൊണ്ടാണ്. പുറമെ സത്യവിശ്വാസം നടിച്ച് ഉള്ളില്‍ കുഫ്റ് കൊണ്ടുനടക്കുന്നവരാണല്ലോ.  പരിശുദ്ധ ദീനിനെ ഉള്ളില്‍ നിന്ന് പൊളിക്കാന്‍ ശ്രമിക്കുന്നവരാണവര്‍. അവരെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് സത്യവിശ്വാസികളെ ഉണര്‍ത്തുകയാണ്.

 

വിശുദ്ധ ഖുര്‍ആനില്‍ വേറെയും പല സ്ഥലത്തും അവരെക്കുറിച്ച് ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. സൂറത്തുല്‍ മുനാഫിഖീന്‍ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. സൂറത്തുല്‍ ബറാഅയിലും അവരെ നന്നായി തൊലിയുരിച്ച് കാണിക്കുന്നുണ്ട്.

 

ഇമാം ഇബ്‌നുഅബ്ബാസ്(റ) പയുന്നു: വേദക്കാരില്‍ പെട്ട അബ്ദുല്ലാഹിബ്‌നു ഉബയ്യ്, മുഅത്തിബുബ്‌നു ഖുശൈര്‍, ജദ്ദുബ്‌നു ഖൈസ് തുടങ്ങിയ കപടവിശ്വാസികളുടെ കാര്യത്തിലാണ് ഈ ആയത്തുകള്‍ അവതരിച്ചത്.

 

മുഅ്മിനുകളെ കാണുമ്പോള്‍ അവര്‍ സത്യവിശ്വാസവും അംഗീകാരവുമൊക്കെ പ്രകടിപ്പിക്കുകയും നബി (صلى الله عليه وسلم) യുടെ ലക്ഷണങ്ങളും വിശേഷണങ്ങളുമൊക്കെ ഞങ്ങളുടെ കിതാബിലുണ്ട് എന്ന് പറയുകയും ചെയ്യും. എന്നാല്‍ അവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഇങ്ങനെയൊന്നുമല്ലതാനും (തഫ്‌സീര്‍ റാസി, വാല്യം 2, പേജ് 61).

 

എന്താണ് നിഫാഖ് (കപടവിശ്വാസം)?

 

നന്മ വെളിപ്പെടുത്തുകയും തിന്മ ഉള്ളില്‍ മറച്ചുവെക്കുകയും ചെയ്യുക-ഇതാണ് നിഫാഖ്. ഇത് വിശ്വാസപരമായും കര്‍മപരമായും ഉണ്ട്. വിശ്വാസപരമായ നിഫാഖ് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക.

 

വിശ്വാസപരമായ കപടതയുള്ളവര്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചം തീരെ ലഭിച്ചിട്ടില്ലാത്ത, നരകത്തില്‍ നിരന്തരം താമസിക്കേണ്ടിവരുന്ന അവിശ്വാസി തന്നെയാണ്.

 

ഒരു ടീമിന് എന്തെങ്കിലും നേട്ടമുണ്ടാകുമ്പോള്‍ സ്വന്തം താല്‍പര്യങ്ങള്‍ നേടാന്‍ അവരോടൊപ്പം കൂടുന്ന, പുറമെ അവരോട് സ്നേഹവും കൂറും കാണിക്കുന്ന ചിലരുണ്ടാകാറുണ്ട്. നബി (صلى الله عليه وسلم) യുടെ സദസ്സില്‍ തന്നെ അത്തരക്കാരുണ്ടായിരുന്നു. ഞങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരാണെന്ന് പറയുകയും തിരുനബി صلى الله عليه وسلم യുടെ പിറകില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യും. പക്ഷേ, പുറമെ അവരങ്ങനെ ചെയ്തിരുന്നുവെന്നല്ലാതെ ഉള്ളില്‍ സത്യവിശ്വാസം തീരെ ഉണ്ടായിരുന്നില്ല.

 

കര്‍മപരമായ നിഫാഖ് ഗുരുതരമായ തെറ്റാണ്. ഉള്ളിലൊന്നും ചെയ്യുന്നത് വേറെ ഒന്നും. നമ്മളടക്കം പലപ്പോഴും രിയാഇലൂടെ ഈ നിഫാഖിന്‍റെ വലയില്‍ പെട്ടുപോകാറുണ്ട്.  ആളുകളെ കാണിക്കാന്‍ നിസ്കരിക്കും, വലിയ കൊടുതിക്കാരനാണെന്ന് പറയാന്‍ സംഭാവന കൊടുക്കും. നല്ല ക്ലാസാണെന്ന് പറയിപ്പിക്കാന്‍ ക്ലാസുകളെടുത്തുകൊടുക്കും. ഇതെല്ലാം ഗുരുതര തെറ്റാണ്.

 

രിയാഅ് (ലോകമാന്യം) ചെറിയ ശിര്‍ക്കാണ്.

 

ഓട്ടച്ചാക്കില്‍ കാശിട്ട പോലെയാണ്. ചെയ്യുന്ന അമലുകള്‍ക്കൊന്നും പ്രതിഫലമുണ്ടാകില്ല.ആളുകള്‍ കണ്ടല്ലോ, നല്ലത് പറഞ്ഞല്ലോ, അവിടന്ന് പ്രതിഫലം കിട്ടിയല്ലോ, ഇനി എന്‍റെയടുത്തൊന്നുമില്ല എന്നാണ് അല്ലാഹു പറയുക.

 

അല്ലാഹുവിനുള്ളതാണെങ്കില് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ.  അവന്‍ Approve & Disapprove ചെയ്യുന്നത് ഉദ്ദേശങ്ങള്ക്കനുസരിച്ചാണ്.

 

ആളുകളെക്കാണിക്കാന് വേണ്ടി ഒന്നും ചെയ്യരുത്. അത് നഷ്ടക്കച്ചവടമാണ്.

ആളുകളറിയുകയൊക്കെ ചെയ്യും, പക്ഷേ, എന്താ ഉണ്ടാവുക... അസൂയ വെക്കും, പിന്നെ ആ നിഅ്മത്ത് നീങ്ങിക്കിട്ടാനുള്ള വകുപ്പ് നോക്കും... പാര വെക്കും എന്ന് ചുരുക്കം.

 

രഹസ്യമായി കൊടുത്താല്‍/ചെയ്താല്‍ രിയാഅ് ഒഴിവാക്കാം. പക്ഷേ, ചില സമയങ്ങളില്‍ പരസ്യമായി കൊടുക്കേണ്ടിയും ചെയ്യേണ്ടിയും വരും. മറ്റുള്ള വരെ പ്രോത്സാഹിപ്പിക്കാനോ മറ്റോ വേണ്ടി. അപ്പോള്‍ രിയാഅ് ഇല്ലാതിരുന്നാ മതി. അതുണ്ടെങ്കില് തള്ളുമെന്ന കാര്യം തീര്‍ച്ചയാണ്. അത് ഏത് അമാലായാലും.

 

ഇതുസംബന്ധമായി നിരവധി പ്രമാണങ്ങളുണ്ട്. ചിലത് പറയാം.

 

وروى الدارقطني عن أنس بن مالك قال : قال رسول الله ص: (يجاء يوم القيامة بصحف مختمة، فتنصب بين يدي الله تعالى، فيقول الله تعالى للملائكة: القوا هذا واقبلوا هذا، فتقول الملائكة: وعزتك ما رأينا إلا خيرا فيقول الله عز وجل - وهو أعلم - إن هذا كان لغيري ولا أقبل اليوم من العمل إلا ما كان ابتغي به وجهي)

ആശയം: തിരുനബി  صلى الله عليه وسلمപറയുന്നു: മഹ്ശറയില്‍ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ അല്ലാഹു പറയുമത്രെ മലക്കുകളോട് – ഇന്നയിന്ന അമലുകള്‍ നീക്കം ചെയ്തേക്കൂ, ഇന്നത് സ്വീകരിച്ചേക്കൂ. മലക്കുകള്‍ ചോദിക്കുമത്രെ-റബ്ബേ, നല്ല അമലുകള്‍ മാത്രമാണല്ലോ ഞങ്ങള്‍ക്കിതില്‍ കാണാന്‍ കഴിയുന്നത് (പിന്നെ എന്തിനാണ് നീക്കം ചെയ്യുന്നതെന്നര്‍ഥം). അല്ലാഹുവിന്‍റെ മറുപടി-നല്ല അമലുകള്‍ തന്നെയാണ്, പക്ഷേ, ഇയാളിത് എനിക്കു വേണ്ടി ചെയ്തതല്ല, എനിക്കുവേണ്ടി മാത്രം ചെയ്തതേ ഇന്ന് ഞാന്‍ സ്വീകരിക്കകയുള്ളൂ (ദാറഖുഥ്നി).

 

وروي أيضا عن الضحاك بن قيس الفهري قال: قال رسول الله ص: (إن الله تعالى يقول أنا خير شريك، فمن أشرك معي شريكا فهو لشريكي، يا أيها الناس أخلصوا أعمالكم لله تعالى، فإن الله لا يقبل إلا ما خلص له، ولا تقولوا هذا لله وللرحم فإنها للرحم وليس لله منها شيء، ولا تقولوا هذا لله ولوجوهكم فإنها لوجوهكم وليس لله تعالى منها شيء)

 

ആശയം: തിരുനബി  صلى الله عليه وسلمപറയുന്നു: അല്ലാഹു പറയുമത്രെ-ഞാനേറ്റവും നല്ല പാര്‍ട്‍ണറാണ്, എന്‍റെ കൂടെ മറ്റുവല്ലവരെയും ആരെങ്കിലും ഏതെങ്കിലും അമലുകളില്‍ പങ്കുചേര്‍ത്താല്‍ അത് ആ പങ്കുചേര്‍ക്കപ്പെട്ട ആള്‍ക്കുള്ളതാണ്. അതുകൊണ്ട് ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന് മാത്രമായി അമലുകള്‍ ചെയ്യണം, കാരണം, അല്ലാഹു അതല്ലാതെ മറ്റൊന്നും സ്വീകരിക്കുകയില്ല.

 

وفي سنن ابن ماجة عن أبي سعيد بن أبي فضالة الأنصاري وكان من الصحابة قال : قال رسول الله ص: (إذا جمع الله الأولين والآخرين ليوم القيامة ليوم لا ريب فيه نادى مناد: من كان أشرك في عمل عمله لله عز وجل أحدا، فليطلب ثوابه من عند غير الله، فإن الله أغنى الشركاء عن الشرك

 

ആശയം: തിരുനബി  صلى الله عليه وسلمപറയുന്നു: മഹ്ശറയില്‍ എല്ലാവരും ഒത്തുചേര്‍ന്നുകഴിഞ്ഞാല്‍ ഒരു വിളംബരം നടക്കുമത്രേ- അല്ലാഹുവിനു വേണ്ടി ചെയ്ത അമലില്‍ മറ്റു വല്ലവരെയും പങ്കുചേര്‍ത്തവരുണ്ടെങ്കില്‍, അതിന്‍റെ പ്രതിഫലം അയാളില്‍ നിന്ന് വാങ്ങിച്ചോളൂ എന്ന്.

 

ചെയ്യുന്ന അമലിന് കൂലി ഇവിടെ നിന്നുതന്നെ പ്രതിഫലം വാങ്ങലാണ് രിയാഅ്, അതുകൊണ്ട് ആഖറിത്തിനു വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത് എന്ന് മഹാനായ ലുഖ്‍മാന്‍ എന്നവര്‍ തന്‍റെ മകനോട് പറയാറുണ്ട്.

 

ഇത്രയും ഗുരുതരമായതുകൊണ്ടല്ലേ, ദജ്ജാലിനേക്കാളും ഞാന്‍ പേടിക്കുന്നത് ഈ രിയാആണെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞത്.

 

عن أبي سعيد الخدري قال : خرج علينا رسول الله ص ونحن نتذاكر المسيح الدجال فقال : (ألا أخبركم بما هو أخوف عليكم عندي من المسيح الدجال ؟) قال : فقلنا بلى يا رسول الله؛ فقال : (الشرك الخفي، أن يقوم الرجل يصلي فيزين صلاته لما يرى من نظر رجل).

 

ആശയം: സ്വഹാബാക്കള്‍ ദജ്ജാലിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കവെ തിരുനബി  صلى الله عليه وسلمചോദിച്ചത്രെ – മസീഹുദ്ദജ്ജാലിനെക്കാളും നിങ്ങളെക്കുറിച്ച് ഞാന്‍ പേടിക്കുന്ന കാര്യമെന്താണെന്ന് പറഞ്ഞുതരട്ടെയോ? അതെ റസൂലേ, പറഞ്ഞു തരൂ. തിരുനബി  صلى الله عليه وسلمപറഞ്ഞു: ഒളിഞ്ഞുകിടക്കുന്ന ശിര്‍ക്കാണത് (ലോകമാന്യം) – അതായത്, നിസ്കരിക്കുന്നത് മറ്റൊരാള്‍ നോക്കുന്നുണ്ടെന്ന് കണ്ടാല്‍, താന്‍ നിസ്കാരം ഉഷാറാക്കും.

 

മിഅ്റാജിന്‍റെ രാത്രിയില്‍ അല്ലാഹു തആലാ തിരുനബിصلى الله عليه وسلم യോട് നമ്മളെക്കുറിച്ച് ചില പരാതികള്‍ പറഞ്ഞിട്ടുണ്ടായിരുന്നുവത്രെ. അതിലൊന്നാണീ വിഷയം.

 

അല്ലാഹു പറഞ്ഞത്രെ- ഓരോരുത്തര്‍ക്കും നിശ്ചയിച്ച രിസ്ഖ് ഞാനവര്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ, മറ്റാര്‍ക്കും അത് കൊടുക്കുന്നില്ല. പക്ഷേ, അവര്‍ തിരിച്ച് ചെയ്യുന്നതെന്താണ് – അവരുടെ അമലുകള്‍ ഞാനവല്ലാത്തവര്‍ക്കു നല്‍കുകയാണ്. (റൂഹുല്‍ ബയാന്‍)

 

ഇമാം ഫുളൈലുബ്നു ഇയാള് رحمة الله عليه പറയുന്നു – ആളുകള്‍ കാണുമോ എന്ന് കരുതി അമലുകള്‍ ഒഴിവാക്കുന്നത് രിയാആണ്. ആളുകള്‍ കാണാന്‍ വേണ്ടി അമല്‍ ചെയ്തുന്നത് ശിര്‍ക്കുമാണ്. ഈ രണ്ടില്‍ നിന്നും മുക്തമാകലാണ് ഇഖ്‍ലാസ്വ‍് (ആത്മാര്‍ത്ഥത).

 

ആളുകള്‍ കാണുമോ എന്ന് പേടിച്ച് എന്തിനാണ് സല്‍കര്‍മങ്ങള്‍ ഒഴിവാക്കുന്നത്? ശരിക്കും അല്ലാഹുവിനുള്ളതാണെങ്കില്‍ പിന്നെ ആര് കണ്ടാലും പ്രശ്നമില്ലല്ലോ. ഇതാണിപ്പറഞ്ഞതിന്‍റെ പൊരുള്‍.

 

ഇബ്ലീസിന്‍റെ ചതിയാണിത്. എല്ലാ വിര്‍ദുകളും കൊണ്ടുനടക്കുന്ന ഒരാള്‍ ഇതൊന്നും ചെയ്യാത്ത ആളുകളുടെ കൂട്ടത്തില്‍ ചെന്നാല്‍ എല്ലാവരും കാണുമല്ലോ എന്ന് കരുതി ഒന്നും ചെയ്യില്ല. എന്തിനാണങ്ങനെ ചെയ്യാതിരിക്കുന്നത്? അല്ലാഹുവിന്നുള്ളതാണെങ്കില്‍ എങ്ങനെയും എപ്പോഴും ചെയ്തുകൂടേ, ആര് കാണട്ടെ, കാണാതിരിക്കട്ടെ.

അടുത്ത ആയത്ത് 9

 

സത്യനിഷേധം മറച്ചുവെച്ച് പുറമെ സത്യവിശ്വാസത്തിന്‍റെ വേഷം കെട്ടി അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കാമെന്നാണ് മുനാഫിഖുകളുടെ ഉദ്ദേശ്യം.  അങ്ങനെ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാമെന്നും. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.

 

സര്‍വജ്ഞനായ അല്ലാഹു എല്ലാം അറിയുന്നുണ്ട്. അവരുടെ ഉള്ളുകള്ളികളെല്ലാം അവന്‍ പുറത്തുകൊണ്ടുവരും. അവരുടെ കുതന്ത്രങ്ങളില്‍ നിന്ന് മുഅ്മിനുകളെ കാത്തുരക്ഷിക്കുകയും ചെയ്യും. ഇങ്ങനെ നോക്കുമ്പോള്‍ സത്യത്തില്‍ അവര്‍ തങ്ങളെത്തന്നെയാണ് വഞ്ചിക്കുന്നത്.

 

 يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ (9)

അവര്‍ അല്ലാഹുവിനെയും സത്യവിശ്വാസികളെയും കബളിപ്പിക്കുകയാണ് (വഞ്ചിക്കുകയാണ്). സ്വന്തത്തെത്തന്നെയാണ് സത്യത്തില്‍ അവര്‍ വഞ്ചിക്കുന്നത്. പക്ഷേ, അവരതറിയുന്നില്ല.

 

കാപട്യം കൊണ്ട് താല്‍ക്കാലികമായ ഭൗതിക നേട്ടങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പാരത്രികമായ വലിയ നേട്ടങ്ങളാണ് അവര്‍  നഷ്ടപ്പെടുത്തുന്നത്. അതവര്‍ തീരെ ഗ്രഹിക്കുന്നില്ല എന്നുമാത്രം. അവര്‍ മൃഗങ്ങളെക്കാള്‍ അധഃപതിച്ചവരാണ്.

 

ഇമാം ബൈളാവി(റ) എഴുതുന്നു: സത്യനിഷേധികളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെയടുത്ത് ഏറ്റം ഹീനന്മാര്‍ ഇവരാണ്. കാരണം കുഫ്‌റിനെ വിശ്വാസം കൊണ്ട് ആവരണം ചെയ്യുകയാണവര്‍. വഞ്ചനയും പരിഹാസവും അതിനോട് കലര്‍ത്തുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് അവരുടെ അജ്ഞതയും കൊള്ളരുതായ്മയും ദീര്‍ഘമായി അല്ലാഹു വിവരിച്ചത്. അവരെ പരിഹസിച്ചതും നിശിതമായി വിമര്‍ശിച്ചതും, ദുര്‍മാര്‍ഗവും അതിക്രമവും അവരുടെ മേല്‍ മുദ്രയടിച്ചതും അവരെക്കുറിച്ച് വിവിധ ഉപമകള്‍ നിരത്തിവെച്ചതുമൊക്കെ ഇക്കാരണം കൊണ്ടുതന്നെയാണ്. മാത്രമല്ല, അവര്‍ നരകത്തിന്‍റെ ഏറ്റവും അടിയിലെ തട്ടിലാണ് (അന്നിസാഅ് 145) എന്ന സൂക്തം അവതരിപ്പിക്കുകയും ചെയ്തു (തഫ്‌സീര്‍ ബൈളാവി, പേജ് 11-1329 ഹി.)

 

അടുത്ത ആയത്ത് 10

 

സത്യവിശ്വാസികള്‍ ശക്തി പ്രാപിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ കപടവിശ്വാസികള്‍ക്ക് കടുത്ത അസൂയയായിരുന്നു. വല്ലാത്തൊരു മനോരോഗമാണല്ലോ അസൂയ. അതുപോലെ മറ്റു പലതരം രോഗങ്ങളും അവരുടെ ഹൃദയങ്ങളിലുണ്ട്. അല്ലാഹു മുഅ്മിനുകളെ ഉയര്‍ത്തിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. അതുവഴി കപട വിശ്വാസികളുടെ രോഗം വര്‍ധിപ്പിക്കുകയും ചെയ്യും

 

فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ (10)

 

അവരുടെ ഹൃദയങ്ങളില്‍ ഒരു രോഗമുണ്ട്. തന്മൂലം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിച്ചുകൊടുക്കുകയുമുണ്ടായി. നുണ പറയുന്നതുകൊണ്ട് കഠിന ശിക്ഷയാണവര്‍ക്കുള്ളത്. 

 

നല്ലവണ്ണം ശ്രദ്ധിക്കേണ്ട വിഷയമാണ് അസൂയ. ഒരു മനസ്സമാധാനവുമുണ്ടാകില്ല. അപ്പുറത്തുള്ള ആള്‍ക്ക് ഓരോ നിഅ്മത്ത് കിട്ടുമ്പോഴും ഇയാള്‍ ഉരുകിയുരുകിത്തീര്‍ന്നുകൊണ്ടേയിരിക്കും.

 

നന്മകളെ അസൂയ കാര്‍ന്നുതിന്നും, തീ വിറകിനെ തിന്നുന്നപോലെ എന്നാണല്ലോ ഹദീസിലുള്ളത്.

 

സത്യത്തില്‍ അല്ലാഹുവിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യലല്ലേ അസൂയ. ആര്‍ക്ക് എന്തെല്ലാം നിഅ്മത്തുകള്‍ കൊടുക്കണമെന്നെല്ലാം തീരുമാനിക്കുന്നത് അല്ലാഹുവല്ലേ. ആ തീരുമാനത്തെ ചോദ്യം ചെയ്യുകയല്ലേ അസൂയ വെക്കുന്നതിലൂടെ ഉണ്ടാകുന്നത്.

 

അസൂയ വരാതിരിക്കാനുള്ള മാര്‍ഗം, ആരോടാണോ അസൂയ തോന്നുന്നത് അയാള്‍ക്ക് ബറകത്തിന് വേണ്ടി ദുആ ചെയ്തുകൊടുക്കുക എന്നതാണ്.

 

وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ

'ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവരാണെ'ന്നവര്‍ പറഞ്ഞത് കള്ളമാണ്. വേറെയും പല കളവുകളും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അല്ലാഹു അവര്‍ക്ക് കഠിനവേദനയുള്ള ശിക്ഷ നല്‍കുന്നതാണ്.

 

അടുത്ത ആയത്ത് 11, 12

 

നബി (صلى الله عليه وسلم) യെയും പരിശുദ്ധ ഇസ്‌ലാമിനെയും ആക്ഷേപിച്ചും എതിര്‍ത്തും നിരന്തരം ദുഷ്പ്രചാരണം നടത്തി, അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുകയാണല്ലോ കപടവിശ്വാസികള്‍ ചെയ്തുകൊണ്ടിരുന്നത്.

 

'നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്' എന്ന് സത്യവിശ്വാസികള്‍ അവരെ കാണുമ്പോള്‍ ഗുണദോഷിക്കും. എന്തായിരിക്കും അവരുടെ മറുപടി: ”ഞങ്ങള്‍ നന്മ മാത്രമാണുദ്ദേശിക്കുന്നത്; ഞങ്ങളൊരിക്കലും കുഴപ്പക്കാരേയല്ല'. സത്യത്തില്‍ അവര്‍ കുഴപ്പക്കാര്‍ തന്നെയാണ്. അവരുടെ പ്രവൃത്തികള്‍ കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. പക്ഷേ, അതവര്‍ ഗ്രഹിക്കുന്നില്ലെന്ന് മാത്രം. 

 

 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ (11)

നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ 'ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ (പരിഷ്കര്‍ത്താക്കള്‍) മാത്രമാണ്' എന്നാണവര്‍ മറുപടി പറയുക.

 

أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لَا يَشْعُرُونَ (12)

അറിയണം, അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, അവരത് ഗ്രഹിക്കുന്നില്ല.

 

ഇത്തരക്കാരെ ഇന്നും ധാരാളം കാണാം. ഞങ്ങള്‍ കുഴപ്പക്കാരൊന്നുമല്ല, നാട് നന്നാക്കാനും പരിഷ്കരിക്കാനുമിറങ്ങിയതാണെന്ന് പറയുന്നവര്‍.

പുറമെ ചിരിച്ചുകാണിച്ച്, ദീനീവിരുദ്ധമായ പലതും ഉള്ളിലൊളിപ്പിച്ച്

സൗകര്യം കിട്ടുമ്പോൾ ദീനിനെ ഒറ്റുകൊടുക്കുന്നവര്‍, സംഘശക്തിയെ തകര്‍ക്കുന്നവര്‍. അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പു കൂടിയാണിത്. നമ്മള്‍ ആ കൂട്ടത്തില്‍ പെടുകയുമരുത്.

 

അടുത്ത ആയത്ത് 13

 

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَكِنْ لَا يَعْلَمُونَ (13)

ജനങ്ങള്‍ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്നവരോട് പറയപ്പെടുമ്പോള്‍ 'ആ വിഡ്ഢികള്‍ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ' എന്നവര്‍ പ്രതികരിക്കും. അറിയുക, നിശ്ചം അവര്‍ തന്നെയാണ് മൂഢന്മാര്‍. പക്ഷേ, അവരത് അറിയുന്നില്ല. 

 

'മൂഢന്മാര്‍' എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത് നബി (صلى الله عليه وسلم) യുടെ സ്വഹാബികളെയായിരുന്നു. നബി (صلى الله عليه وسلم) യുടെ ഉപദേശമനുസരിച്ച് ഇസ്‌ലാമിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ അവര്‍ സന്നദ്ധരായിരുന്നു. മറ്റു നാടുകളില്‍ നിന്ന് മദീനയില്‍ എത്തിയിരുന്ന മുഅ്മിനുകളെ അവര്‍ പരമാവധി സ്‌നേഹിക്കുകയും സര്‍വാത്മനാ സഹായിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വിഡ്ഢിത്തരമാണെന്നാണ് കപടവിശ്വാസികള്‍ പറഞ്ഞിരുന്നത്.

 

ഗുണമുള്ളതെന്ത്, ദോഷമുള്ളതെന്ത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞന്‍മാര്‍ക്കാണ് 'സുഫഹാഅ്' എന്ന് പറയുന്നത്.

 

സ്വഹാബികള്‍ അത്തരക്കാരല്ല; അത് മുനാഫിഖുകള്‍ തന്നെയാണ്; പക്ഷേ, അവരുടെ അജ്ഞതയുടെ കാഠിന്യംകൊണ്ട് അവരത് അറിയുന്നില്ല എന്നാണിവിടെ വ്യക്തമാക്കുന്നത്.

 

അടുത്ത ആയത്ത് 14

 

 وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ (14)

 

സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയും. തങ്ങളുടെ പിശാചുക്കളുമായി അവര്‍ തനിച്ചാകുമ്പോള്‍ (അവരുടെ ദുഷ്ടരോടൊത്തുകൂടുമ്പോള്‍) 'നിശ്ചയം ഞങ്ങള്‍ നിങ്ങളോടൊന്നിച്ചുതന്നെയാണ്, ഞങ്ങള്‍ പരഹസിക്കുക മാത്രമായിരുന്നുഎന്നും അവര്‍ പറയും. 

 

സത്യവിശ്വാസികളെ വഞ്ചിച്ച് ചില ഭൗതിക ലാഭങ്ങള്‍ നേടാനായിരുന്നു മുനാഫിഖുകള്‍ കപടവേഷം ധരിച്ചിരുന്നത്. ഇത്തരം ചില സ്വഭാവക്കാരെ വിവിധ മേഖലകളില്‍ ഇന്നും കാണാം. നമ്മളാരും ആ കൂട്ടത്തില്‍ പെട്ടുപോകരുത്.

 

ഇവിടെ ‘പിശാചുക്കള്‍’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം കപടവിശ്വാസികളുടെ നേതാക്കളും കൂട്ടുകാരുമാണ്. ദുര്‍മന്ത്രവും കുതന്ത്രങ്ങളുപയോഗിച്ച് ജനങ്ങളെ നേര്‍വഴിയില്‍ നിന്ന് തെറ്റിക്കുകയാണല്ലോ അവരുടെ പണി.

 

ജിന്നുകളിലെന്ന പോലെ മനുഷ്യരിലും ചില പിശാചുക്കളുണ്ട്.  സൂറത്തുന്നാസിന്‍റെ അവസാന വാക്യം സൂചിപ്പിക്കുന്നത് അതാണല്ലോ. من الجنَّة) والنّاس)

 

നമ്മള്‍ തന്നെ പലപ്പോഴും ജിന്നു-ഇന്‍സു വിഭാഗങ്ങളിലെ പിശാചുക്കളോടൊപ്പം കൂട്ടുകൂടാറുണ്ട്, പലപ്പോഴും മനുഷ്യരുടെ കൂട്ടത്തിലെ പിശാചുതന്നെ ആകാറുമുണ്ടല്ലേ. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

 

ഈ ആയത്തിറങ്ങിയത് മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെയും കൂട്ടുകാരുടെയും കാര്യത്തിലാണെന്നാണ് മഹാനായ ഇബ്നുഅബ്ബാസ് رضي الله عنهما പറയുന്നത്. ഒരിക്കല്‍ ഇവര്‍ സ്വഹാബികളുടെ ഒരു സംഘത്തെ കാണാനിടയായി. അബ്ദുല്ലാഹിബ്നു ഉബയ്യ് പറഞ്ഞു: ഈ മൂഢന്മാരെ എങ്ങനെയാണ് ഞാന്‍ ഡീല്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ. എന്നിട്ടയാള്‍ അബൂബക്ര്‍  رضي الله عنهന്‍റെ കൈ പിടിച്ച് അദ്ദേഹത്തെ കുറെ പുകഴ്ത്തിപ്പറഞ്ഞു, പിന്നീട് ഉമര്‍ رضي الله عنه ന്‍റെയും അലി رضي الله عنه ന്‍റെയും കൈപിടിച്ച് കുറെ പ്രശംസകള്‍ ചൊരിഞ്ഞു.

 

പിന്നീടിയാളും കൂട്ടരും അവിടെ നിന്ന് പിരിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചത്രെ: കണ്ടില്ലേ, എങ്ങനെയാണ് ഞാനിപ്പോള്‍ ചെയ്തതെന്ന്, നിങ്ങളും മുഅ്മിനുകളെ കാണുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ മതി. കൂടെയുള്ളവര്‍ അതംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ ഈ ചെയ്തിയെ പുകഴ്ത്തുകയും ചെയ്തുവത്രെ.

 

സ്വഹാബികളുടെ സംഘം തിരുനബിയുടെ അടുത്തുചെന്ന് ഈ വിവരം ധരിപ്പിച്ചു. തല്‍‌സമയമാണ് ഈ ആയത്തിറങ്ങിയത്.

 

അടുത്ത ആയത്ത് 15

 

ഈ മുനാഫിഖുകള്‍ സത്യത്തിന്‍റെ നേരെ കണ്ണടക്കുകയും മര്‍ക്കടമുഷ്ടി കാണിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ കയറൂരിവിട്ടു. അതാണ് അവന്‍റെ സുന്നത്ത്, രീതി.

 

 اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ (15)

അല്ലാഹു അവരെ പരിഹാസ്യരാക്കുകയും തങ്ങളുടെ അതിക്രമത്തില്‍ അന്ധരായി വിഹരിച്ചുകൊള്ളുവാന്‍ വിട്ടേക്കുകയുമാണ്. 

 

അല്ലാഹുവിന്‍റെ കല്‍പനകള്‍ നിസ്സങ്കോചം തള്ളിക്കളഞ്ഞ് വേണ്ടാവൃത്തികളില്‍ മുഴുകുന്നയാള്‍ക്ക്, ഭൗതികമായി വല്ല നേട്ടവും കിട്ടുന്നെങ്കില്‍ തന്നെ അത് അല്ലാഹുവിന് അവനോടുള്ള തൃപ്തി കൊണ്ടോ ഇഷ്ടം കൊണ്ടോ അല്ല. മറിച്ച് അതും ഒരു ശിക്ഷയുടെ ഭാഗം തന്നെയാണത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

 اللَّهُ يَسْتَهْزِئُ بِهِمْ

അല്ലാഹു അവരെ പരിഹസിക്കുന്നു എന്നാണ് ഇവിടത്തെ വാക്കര്‍ഥം. അതായത്, അവരുടെ പരിഹാസത്തിന് അനുരൂപമായ നിലയില്‍ അവന്‍ അവരെ നിന്ദ്യരും നിസ്സാരരുമാക്കി ജനമധ്യേ പരിഹാസപാത്രമാക്കിത്തീര്‍ക്കുന്നു എന്നാണ്. ആഖിറത്തിലോ, അവരെ നരകത്തിന്‍റെ അടിത്തട്ടിലിടുകയും ചെയ്യും.

 

അടുത്ത ആയത്ത് 16

 

പരിശുദ്ധ ഇസ്‍ലാം വിശ്വസിക്കാന്‍ ധാരാളം തെളിവുകളുണ്ടായിട്ടും കപടവിശ്വാസികള്‍ അങ്ങനെ ചെയ്തില്ല. നശ്വരമായ ചില ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ശാശ്വത സുഖങ്ങള്‍ പേക്ഷിക്കുകയാണ് അവര്‍ ചെയ്തത്. എന്നിട്ട്, അവരാഗ്രഹിച്ച തരത്തിലുള്ള ഭൗതിക നേട്ടങ്ങള്‍ അവര്‍ക്ക് കിട്ടിയോ, അതുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കീ കച്ചവടത്തില്‍  നഷ്ടം പറ്റുകയാണ് ചെയ്തത്.

 

أُولَئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ (16)

സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗം വാങ്ങിയവരാണവര്‍. അതിനാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല. അവര്‍ നേര്‍വഴി പ്രാപിച്ചവരായതുമില്ല.

 

പേരിനും പ്രശസ്തിക്കും വേണ്ടിയോ മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ മതവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പുത്തന്‍വാദികളടക്കമുള്ള എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. അവര്‍ നടത്തുന്നതും നഷ്ടക്കച്ചവടമാണ്.

 

കപടവിശ്വാസികളെക്കുറിച്ച് ഇതുവരെ വിവരിച്ചതിലൂടെ ഇത്തരക്കാര്‍ക്കുണ്ടാകുന്ന സ്വഭാവങ്ങള്‍ എന്തെല്ലാമാണെന്നാണ് അല്ലാഹു തആലാ മനസ്സിലാക്കിത്തന്നത്. അതായത് നുണ പറയുക, ചതിപ്രയോഗം, ഗൂഢാലോചന, മൗഢ്യം, പരിഹാസ്യത, കുഴപ്പമുണ്ടാക്കുക, വിവരമില്ലായ്മ, ദുര്‍മാര്‍ഗം, ചാഞ്ചാട്ടം, സത്യവിശ്വാസികളെ പരിഹസിക്കുക എന്നീ ദുസ്വഭാവങ്ങള്‍.

 

ചുരുക്കത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ബഹുദൈവ വിശ്വാസികളെക്കാളും സത്യനിഷേധികളെക്കാളും അപകടകാരികളാണിവര്‍.

 

അപ്പോപ്പിന്നെ ഒരു സംശയം – ഇത്രയും അപകടകാരികളാണെങ്കില്‍ എന്തുകൊണ്ട് ഇവരോട് യുദ്ധം ചെയ്യാനോ ഇവരെ കൊലപ്പെടുത്താനോ അനുവദിക്കപ്പെട്ടില്ല? ഇതിനും മറുപടി തിരുനബി (صلى الله عليه وسلم) തന്നെ ഉമര്‍(رضي الله عنه)നോട് പറയുകയുണ്ടായി:

ما ثبت في الصحيحين أنه صلى اللّه عليه وسلم قال لعمر رضي اللّه عنه: (أكره أن يتحدث العرب أن محمدا يقتل أصحابه)

മുഹമ്മദ് സ്വന്തം അനുയായികളെത്തന്നെ കൊലപ്പെടുത്തുന്നുവെന്ന് അറബികള്‍ പറയാന്‍ തുടങ്ങും-ഇത് ഞാനിഷ്ടപ്പെടുന്നില്ല (ബുഖാരി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter