നഹ്‌സ് ദിനങ്ങള്‍

എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ. എല്ലാ ദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന്‍ എന്നിവയക്കു മറ്റുള്ളതിനേക്കാള്‍ പുണ്യമുണ്ട്. സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ. ഭൗതിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ചില സമയം പറ്റില്ലെന്നതിനു തര്‍ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും. ചില സമയങ്ങളില്‍ നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില്‍ മറ്റുചില സമയങ്ങളില്‍ ചില നിസ്‌കാരം പാടില്ലാത്തതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.

സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്‍ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്‍ത്ഥം പറയാം.
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്. എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ നീ ബറകത്തു നല്‍കേണമേ എന്ന നബി(സ) തങ്ങള്‍ പ്രാര്‍ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്‍മുദി(റ) നിവേദനം ചെയ്തതും ഹസന്‍
(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)
സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില്‍ ദീനിയ്യും ദുന്‍യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്‍(റ) തുഹ്ഫ(10/131)യില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില്‍ കൊമ്പുവെയ്ക്കല്‍ സര്‍വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില്‍ കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല്‍ നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില്‍ പ്രവേശിക്കല്‍ തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില്‍ വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില്‍ ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല്‍ അയ്യാം)
അറഫ നാള്‍, ആശൂറാ നാള്‍, പെരുന്നാള്‍, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മേല്‍ മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കലും പ്രത്യേക സുന്നത്താണ്. അത്തരം പുണ്യനാളുകളില്‍ മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില്‍ സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില്‍ പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്‍വാനി 3/191)
ഇല്‍മും കിതാബും തുടങ്ങാന്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ ഈ രണ്ടു ദിവസങ്ങളിലാണ് ഇല്‍മില്‍ പ്രവേശിക്കല്‍ സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. കിതാബ് തുടങ്ങാന്‍ ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല. നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല്‍ ഹറാമാണ്. സാധാരണ പള്ളിയേക്കാള്‍ പതിനായിരം കോടി പുണ്യം മസ്ജിദുല്‍ ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)
ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.
ദിവസങ്ങളില്‍ ചിലതു ചില കാര്യങ്ങള്‍ക്കു ശുഭകരമല്ല. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്‍'(നഹ്‌സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആനില്‍ കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.
മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്‍ന്നു. അവിശ്വാസികള്‍ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്‍ക്കും ബറകത്തുളള ദിവസവുമായിരുന്നു. ഇമാം നവവി(റ) തന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള്‍ തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.
”ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആ സമയത്ത് രക്തം നില്‍ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്‍ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല്‍ കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഇമാം അല്‍ഖമ(റ) അഹ്മദു ബഹ്‌യയില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങള്‍ ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്‍(സ)പറഞ്ഞു: മുഹര്‍റം പന്ത്രണ്ട്, സ്വഫര്‍ പത്ത്, റബീഉല്‍ അവ്വല്‍ നാല്, റബീഉല്‍ ആഖിര്‍ പതിനെട്ട്, ജമാദുല്‍ ഊല പതിനെട്ട്, ജമാദുല്‍ ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്‍ പതിനാറ്, റമളാന്‍ പതിനാല്, ശവ്വാല്‍ രണ്ട്, ദുല്‍ഖഅ്ദ് പതിനെട്ട്, ദുല്‍ഹിജ്ജ എട്ട് ഇവയാണ്.
ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില്‍ നിന്നും ലഭ്യമായത്. എല്ലാ മാസവും ഒടുവിലെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്‍(റ) നിന്ന് തുടര്‍മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട് നിര്‍മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്‍).
പന്ത്രണ്ടു മാസങ്ങളില്‍ മുഹര്‍റം, ദുല്‍ഖഅ്ദ്, റമളാന്‍ എന്നീ മാസങ്ങളില്‍ വീട് പണി തുടങ്ങാന്‍ ഉത്തമമല്ല. സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.
പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം കല്‍പ്പിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്. കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില്‍ പെട്ടാല്‍ പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നും പിന്തിക്കേണ്ടതില്ല.
അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.
നഹ്‌സിന്റെ നാളുകള്‍ക്കോ അതിന്റെ രാശികള്‍ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്‍ക്കുണ്ടായിരുന്നു. ഇതു കടുത്ത തെറ്റും മതത്തില്‍നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്. ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ എതിര്‍ത്തത്. ‘മന്‍ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 28) തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.
ഇബ്‌നു ഹജര്‍(റ) എതിര്‍ത്തതിന്റെ മര്‍മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്‍(റ) എതിര്‍ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്‍മ്മത്തിനു ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്‍(റ). (തുഹ്ഫ 7/216 നോക്കുക.)
പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില്‍ അടിസ്ഥാനമുണ്ടെന്നും അറിയുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter