സൂറ ആലു ഇംറാന്‍- Page 57 (Ayath 53-61) കുരിശിലേറ്റപ്പെട്ടുവോ?, മുബാഹല
ഈസാനബി(അ)ന്റെ സന്തതസഹചാരികളും അനുയായികളുമായ ഹവാരികളെക്കുറിച്ചാണ് കഴിഞ്ഞ പേജില് അവസാനം പറഞ്ഞതല്ലേ. ഈസാന ബിയേ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്, സഹായികളായി എന്ന് അവര്‍ പറഞ്ഞതിനു ശേഷം അവര്‍ ചെയ്ത ദുആ ആണിനി പറയുന്നത്.
സര്‍വശക്തനായ അല്ലാഹുവേ, നീ അയച്ച ഈസാനബിയെയും അദ്ദേഹത്തിന് നീ നല്‍കിയ ഇന്‍ജീലിലും ഞങ്ങള്‍ പരിപൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. ഈ പ്രവാചകന്റെ കാല്‍പാടുകള്‍ പിന്തുടരുവാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.
رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ (53)
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നീ അവതരിപ്പിച്ചതില്‍ വിശ്വസിക്കുകയും നിന്റെ ദൂതനെ അനുകരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് (സത്യത്തിന്) സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ നീ ഞങ്ങളെയും രേഖപ്പെടുത്തേണമേ!'
വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞിട്ടും ഈ ദൂതനെയും ദിവ്യഗ്രന്ഥത്തെയും നിഷേധിക്കുകയും ഈ പ്രവചാകനോട് കഠിന ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഞങ്ങളുടെ സമുദായത്തിലുണ്ട്, ആ കൂട്ടത്തില്‍ ഞങ്ങളില്ല. ഞങ്ങള്‍ പൂര്‍ണമായും സത്യദീനിന്‍റെയും സത്യവേദത്തിന്റെയും സാക്ഷികളാണ്. ആ വിഭാഗത്തില്‍പെട്ടവരായി ഞങ്ങളെ നീ രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യേണമേ എന്നൊക്കെയാണ് അവര്‍ ദുആ ചെയ്യുന്നത്.
അടുത്ത ആയത്ത്-54
ഈസാനബി(അ)ന് മസീഹ് എന്ന സ്ഥാനപ്പേരുവരാന് കാരണം കൂടുതല്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട് അല്ലേ. ഇങ്ങനെ ഒരുപാട് സഞ്ചരിച്ച് നിരവധി ദൃഷ്ടാന്തങ്ങളും അമാനുഷിക സംഭവങ്ങളും മഹാനവര്കള് ഇസ്രാഈല്യര്‍ക്ക് കാണിച്ചുകൊടുത്തു. ഖുര്‍ആനിലും ഹദീസിലുമെല്ലാം അത്തരം നിരവധി സംഭവങ്ങള്‍ കാണാം. ബൈബിള്‍ പുതിയ നിയമത്തിലും മഹാനവര്കള്‍ കാണിച്ച പല അത്ഭുതങ്ങളുമുണ്ട്.
ഇങ്ങനെയൊക്കെ കാണിച്ചുകൊടുത്തിട്ടും ജൂതന്മാര്‍ ഈസാനബി(അ)യെ അംഗീകരിക്കാനോ അനുസരിക്കാനോ തയ്യാറായില്ല. എന്നുമാത്രമല്ല, ആജന്മശത്രുവുമായി കണ്ടുപോന്നു. അല്ലാഹുവിന്റെ നിര്ദേപ്രകാരം തൌറാത്തിലെ ചില നിയമങ്ങള്‍ ഈസാ നബി (അ) ഭേദഗതി ചെയ്തെന്നു നേരത്തെ നമ്മള് പറഞ്ഞിരുന്നല്ലോ.. ഇത്തരം ഭേദഗതികള്‍ വരുത്താന്‍ തുടങ്ങിയതോടെ അവരുടെ മട്ടും ഭാവവും മാറി. വിദ്വേഷം ഇരട്ടിയായി.
അതുവരെ ഓരോ ആഴ്ചയിലുമുള്ള കൂട്ടുപ്രാര്‍ഥനാദിനം ശനിയാഴ്ചയായിരുന്നു. ഈസാ നബി(അ) അത് മാറ്റി ഞായറാഴ്ചയാക്കി പ്രഖ്യാപിച്ചു. ഇതോടെ ജൂതശത്രുക്കള്‍ ഞെട്ടിത്തെറിച്ചു. 'ഇനി വെച്ചേക്കരുത്, ഇവനെ വകവരുത്തിയിട്ട് മറ്റു കാര്യങ്ങള്‍' എന്ന് അവര്‍ തീരുമാനിച്ചു.
ഇങ്ങനെയാണവര്‍ മഹാനവര്കളെ കുരിശിലേറ്റാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത്. അതാണ് അടുത്ത സൂക്തത്തില്‍ പറയുന്ന ഗൂഢതന്ത്രം. وَمَكَرُوا
എന്നാല്‍ തന്റെ മഹാനായൊരു പ്രവാചകനെ ഗൂഢാലോചന നടത്തി കൊന്നുകളയാനുള്ള ആ തീരുമാനത്തിന് അല്ലാഹു തക്ക പ്രതികാരം തന്നെ ചെയ്തു. അത് അടുത്ത വാക്യത്തില്‍ പറയുന്നുണ്ട്.
അവിശ്വാസികളുടെ ഏത് തന്ത്രവും പരാജയപ്പെടുത്തിക്കളയാന്‍ അല്ലാഹുവിന് മതിയായ കഴിവുണ്ടെന്നും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. അതില്‍ അവനെ മറികടക്കാന്‍ ആരാലും സാധ്യമല്ല.
وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ (54)
അവര്‍ (യഹൂദികള്‍) ചില ഗൂഢതന്ത്രങ്ങള്‍ പയറ്റി. അല്ലാഹു അവക്ക് (ആ ഗൂഢതന്ത്രങ്ങള്‍ക്ക്) പ്രതിക്രിയ ചെയ്തു. അല്ലാഹു (മനുഷ്യരുടെ) ഗൂഢതന്ത്രങ്ങള്‍ വിഫലമാക്കുന്നവരില്‍ (തകര്‍ക്കുന്നവരില്‍) ഉത്തമനത്രേ.
അല്ലാഹു പ്രയോഗിച്ച തന്ത്രം അടുത്ത ആയത്തില് പറയുന്നുണ്ട്.
ഈസാനബിക്കെതിരെ സജീവമായി രംഗത്തിറങ്ങി അവര്‍ – വ്യഭിചാരത്തിലുണ്ടായ പുത്രന്‍, മാരണക്കാരന്‍, കള്ളം വാദിക്കുന്നവന്‍, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ പലതും ആരോപിച്ചു, പ്രചരിപ്പിച്ചു. മാതാവ് പിഴച്ചവളാണെന്നും വ്യഭിചരിച്ചവളാണെന്നും മറ്റും പറഞ്ഞുപരത്തി.
ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണമെന്താ, വെറും അസൂയ തന്നെ... ആ പ്രവാചകവര്യന്‍റെ ഉപദേശങ്ങള് കേട്ട് ജനങ്ങള്‍ ആകൃഷ്ടരാകുന്നുണ്ട്, ഒരുപാട് പേര് കൂടെ കൂടുന്നുണ്ട്... ഇങ്ങനെ പോയാല്‍, തങ്ങളുടെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് തിരിച്ചടിയാകുമല്ലോ... മാനം പോകും, പേടിച്ച് ജീവിക്കേണ്ടിവരും... ഇത്തരം ദുരഭിമാനവും അസൂയയും. മഹാനവര്കള്ക്ക് പ്രവാചകത്വവും ദിവ്യദൗത്യവും ലഭിച്ച്പ്രബോധനം തുടങ്ങിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്.
കുപ്രചരണങ്ങളൊന്നും ഫലം കണ്ടില്ല. അപ്പോ സ്വാഭാവികമായും എതിര്‍പ്പും കുതന്ത്രം മെനയലും കൂടി. കൊല്ലാനും ക്രൂശിക്കാനും ശ്രമം നട്നനു
സംഭവത്തിന്റെ ചുരുക്കിപ്പറയാം - ബൈബ്‌ളിലെ (യോഹന്നാന്‍, മാര്‍ക്കോസ് മുതലായ സുവിശേഷങ്ങളിലും) വിവരണങ്ങളനുസരിച്ച് സംഭവത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്:
റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുഖദ്ദ്സ് അന്ന് ഭരിച്ചിരുന്നത്. ഈസാ (عليه السلام) നെപ്പറ്റി, ഇവര്‍ ശത്രുക്കള്‍ രാജാവിന്‍റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. മഹാനവര്‍കശ്‍ റോമന്‍ ഭരണകൂടത്തിനെതിരെ പ്രവര്ത്തിക്കുകയാണ് എന്നൊക്കെയായിരുന്നു ആരോപണത്തിന്‍റെ ചുരുക്കം.
ഒരു വിഗ്രഹാരാധകരായിരുന്നു പിലാത്തോസ്. അദ്ദേഹം ഈസാനബിയെ വിളിപ്പിച്ചു വിചാരണ നടത്തി, ആരോപണങ്ങളൊന്നും ശരിയല്ലെന്നു തെളിഞ്ഞു.
പക്ഷേ, ശത്രുക്കളുണ്ടോ വിടുന്നു - ‘അവനെ ക്രൂശിക്കുക’ എന്ന് തീര്ത്തുപറഞ്ഞു. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ചു വേണ്ടത് ചെയ്തുകൊള്ളുക എന്നു പിലാത്തോസ് അവരോട് പറഞ്ഞു.
നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും, കൊല്ലുവാന്‍ ഞങ്ങള്‍ക്കധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി.
അവര് ഭീഷണിപ്പെടുത്തുകയും ചെയ്തു രാജാവിനെ. അവനെ കൊന്നില്ലെങ്കില്‍, രാജാവേ, നിങ്ങള്‍ റോമന്‍ കൈസറുടെ എതിരാളിയാണെന്നും അദ്ദേഹത്തിനെതിരെ പ്രവര്ത്തിക്കുന്നുവെന്നും ഞങ്ങള്‍ കൈസറെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അവസാനം യഹൂദികളുടെ ഈ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുവാന്‍ പിലാത്തോസ് രാജാവ് നിര്‍ബന്ധിതനായി. പട്ടാളത്തെ അയക്കാമെന്നേറ്റു. അദ്ദേഹത്തെ കൊല്ലുന്ന ആ പാപത്തില്‍ നിന്നും ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റുകാരനെ റെഡിയാക്കി. ഈസാ (عليه السلام)ന്‍റെ ശിഷ്യ ഗണങ്ങളില്‍ യൂദാ (യൂദാസ്) എന്നു പേരായ ഒരാള്‍ മഹാനവര്കളെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പതു പണം പ്രതിഫലം വാങ്ങി ഏറ്റു. അവന്‍ യഹൂദികളെ ചില പുരോഹിതന്മാരെയും പിലാത്തോസിന്‍റെ പട്ടാളക്കാരെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ (عليه السلام)നെ തിരഞ്ഞുപോയി.
അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാസ് ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചുകെട്ടി, മുള്‍ക്കിരീടം ധരിപ്പിച്ചു, മറ്റു പല അക്രമങ്ങളും ചെയ്തു കുരിശില്‍ കയറ്റുകയും ചെയ്തു. ഇതാണ് ബൈബ്‌ളില്‍ പറഞ്ഞതിന്‍റെ ചുരുക്കം.
യഥാര്‍ത്ഥത്തില്‍, കുരിശു സംഭവത്തിന്‍റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടി എന്നതും, കുരിശില്‍ തറച്ചു എന്നതും ശരിതന്നെ. പക്ഷെ, ആ ആള്‍ ഈസാ (അ) ആയിരുന്നില്ല. അവരറിയാതെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്. അങ്ങനെയാണ് അല്ലാഹു അവരുടെ കുതന്ത്രങ്ങള് വിഫലമാക്കിയത്. അല്ലാഹുവും അവര്ക്കെതിരെ തന്ത്രം പ്രയോഗിച്ചു. അതെ, (وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ) (അവര്‍ കുതന്ത്രം പ്രയോഗിച്ചു അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രം വിഫലപ്പെടുത്തുവരില്‍ ഉത്തമനുമാകുന്നു)
അല്ലാഹു പ്രയോഗിച്ച ആ തന്ത്രമെന്തെന്നാണെന്നാണ് അടുത്ത ആയത്തില് 55 ലുള്ളത്.
തന്നെ കൊല്ലാന്‍ യഹൂദികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഈസാ(അ) വിഷമമായി. അപ്പോ അദ്ദേഹത്തെ സമാധാനിപ്പിച്ച് അല്ലാഹു സന്ദേശം നല്‍കുകയുണ്ടായി. അതാണിവിടെ പറയുന്നത്.
ഈസാ നബി (عليه السلام)യില്‍ അവിശ്വസിച്ചവര്‍ക്കെതിരെ അല്ലാഹുവും തന്ത്രം പ്രയോഗിച്ചുവെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ആ ഒരു കാര്യം പ്രയോഗത്തില്‍ വരുത്തും മുമ്പ് അതെങ്ങിനെയായിരിക്കും എന്ന് ഈസാ (عليه السلام)ക്ക് അല്ലാഹു നേരത്തെ അറിയിച്ച വിവരമാണ് 55ല്‍ കാണുന്നത്.
താങ്കളെ വധിക്കാന്‍ യഹൂദികള്‍ക്ക് ഞാന്‍ ഒരിക്കലും അവസരം നല്‍കില്ല. താങ്കളെ എന്റെ അടുക്കലേക്ക് എടുത്തുയര്‍ത്തും, സത്യനിഷേധികളുടെ കള്ളപ്രചാരണങ്ങളില്‍ നിന്ന് താങ്കളെ ഞാന്‍ ശുദ്ധിയാക്കും - അല്ലാഹു വ്യക്തമാക്കുന്നു.
താങ്കളെ അനുസരിച്ച, പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് ക്വിയാമത്തുനാള്‍ വരെ ആ അവിശ്വാസി കളെക്കാള്‍ ഉന്നതസ്ഥാനം നല്‍കിക്കൊണ്ടിരിക്കും. അവസാനം എല്ലാവരും എന്‍റെ അടുക്കല്‍ മടങ്ങിവരുമല്ലോ. അപ്പോ നിങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ സംബന്ധിച്ച അന്തിമ തീരുമാനം ഞാന്‍ എടുക്കുകയും ചെയ്യും.
അവിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കും. അതില്‍ നിന്നു അവരെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ആര്‍ക്കും സാധ്യമല്ല. സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലം ഞാന്‍ പൂര്‍ണമായി നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു സ്‌നേഹിക്കുക എന്ന പ്രശ്‌നമേ ഇല്ല. ഇങ്ങനെയെല്ലാം അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി സമാധാനപ്പെടുത്തി.
إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'ഓ ഈസാ, നിശ്ചയമായും താങ്കളെ ഞാന്‍ പൂര്‍ണമായും ഏറ്റെടുക്കുകയും എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് സംശുദ്ധനാക്കുകയും (ദൂരത്താക്കുകയും) ചെയ്യുന്നതാണ്.
وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ (55)
താങ്കളെ പിന്‍പറ്റിയവരെ നിഷേധിച്ചവരേക്കാള്‍ ലോകാവസാനം വരെ ഞാന്‍ ഉയര്‍ന്നവരാക്കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ മടക്കം എന്റെ അടുക്കലേക്ക് തന്നെയായിരിക്കും. അപ്പോള്‍ പരസ്പരം ഭിന്നിച്ചിരുന്ന വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധി കല്‍പിക്കുന്നതാണ്.'
കുരിശില്‍ തറച്ചു കൊല്ലുവാനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും മഹാനവര്‍കളെ അവര്‍ക്കു പിടികിട്ടിയില്ല. ഈസാനബി തന്നെയാണെന്ന് കരുതി രൂപ സാദൃശ്യമുള്ള ഒരാളെ പിടിച്ചു ക്രൂശിക്കുകയാണുണ്ടായത്. തങ്ങള്‍ കൊന്നത് അദ്ദേഹത്തെതന്നെയാണെന്ന് ഉറപ്പിക്കത്തക്ക ഒരു തെളിവോ ഉറപ്പായ അറിവോ അവര്‍ക്കില്ല. ഊഹിച്ചത് അങ്ങനെയാണെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താ- അല്ലാഹു മഹാനവര്കളെ അവങ്കലേക്കു ഉയര്‍ത്തിക്കൊണ്ടുപോയി. പിന്നെ എങ്ങനെയാണ് കൊല്ലാന്‍ കിട്ടുക?!
وَرَافِعُكَ إِلَيَّ
എന്റെ അടുക്കലേക്ക് എന്ന് പറഞ്ഞതിന്റെ വിവക്ഷ 'എന്റെ സാമീപ്യം ലഭിച്ച മലക്കുകളുടെ വാസസ്ഥലമായ ആകാശത്തിലേക്ക്' എന്നാണ്. മറിച്ച് അല്ലാഹുവിന് ഒരു വാസസ്ഥലമുണ്ടെന്നോ അത് ആകാശത്തിലാണെന്നോ ഇതിനര്‍ഥമില്ല.
ഈസാ(അ) ആകാശലോകത്ത് ജീവിച്ചിരിക്കുന്നുണ്ട്, ലോകാവസാനകാലത്ത് ഈസാ (عليه السلام) ഭൂമിയില്‍ ഇറങ്ങിവരും, ഇസ്‌ലാമിന്‍റെ നിയമ നടപടികള്‍ക്കനുസരിച്ച് അദ്ദേഹം നീതിന്യായം നടത്തും, അദ്ദേഹത്തിന്റെ അനുയായികളെന്ന് പറയുന്നവരുടെ പല നടപടികളെയും അദ്ദേഹം എതിര്‍ക്കും – ഇതൊക്കെ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമായി പറഞ്ഞിട്ടുണ്ട് - ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊതുവെ എല്ലാവര്ക്കും അറിയുകയും ചെയ്യാം. ഇങ്ങനെയൊക്കാണ് നമ്മള് വിശ്വസിക്കുന്നത്.
സൂ: നിസാഉ് 159ലും സൂ: സുഖ്‌റുഫ് 61 ലും ഇത് സംബന്ധമായി വിവരങ്ങളുണ്ട്.
ഈസാ നബി(അ)നെ സംബന്ധിച്ച് ഖുര്‍ആന്‍ നല്‍കുന്ന വിവരങ്ങള്‍ ചരിത്രപരമായ ദൃഷ്ടാന്തങ്ങളാണ്, യുക്തിക്കും ന്യായത്തിനും അനുസരിച്ച തെളിവുകളുമാണൊന്നെ് അല്ലാഹു ഇവിടെ മനസ്സിലാക്കിത്തരുന്നു. നിഷ്പക്ഷ ബുദ്ധിയോടെ വേദക്കാരുടെ വാദങ്ങളും ഖുര്‍ആനിന്റെ പ്രസ്താവനകളും മുമ്പില്‍ വെച്ച് പരിശോധിച്ചാല് ഇത് ബോധ്യമാകും.
ഈസാ നബി (عليه السلام)ക്കു ദിവ്യത്വം കല്‍പിക്കുന്നതിനെ ഖണ്ഡിക്കുകയാണ് ഈ ആയത്തടക്കം സൂറയിലെ മറ്റു പല വചനങ്ങളും. മറ്റു സൂറത്തുകളിലും ഇതുപോലെ പല ആയത്തുകളുമുണ്ട്.
അടുത്ത ആയത്ത്-56
പരസ്പരം തര്ക്കിച്ചിരുന്ന, ഭിന്നിച്ചിരുന്ന വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ ഞാന്‍ തീര്‍പ്പുകല്‍പിക്കുമെന്നു പറഞ്ഞാണല്ലോ 55-ാം സൂക്തം അവസാനിപ്പിച്ചത്. ആ തീരുമാനവും വിധിയുമൊക്കെ എങ്ങനെയായിരിക്കും എന്നാണിനി ചുരുക്കി പറയുന്നത്.
സത്യനിഷേധികളുടെ കാര്യമാണ് ആദ്യം പറയുന്നത്. പരലോകത്ത് കഠിനമായ ശിക്ഷയുണ്ടായിരിക്കുമെന്നും അതു പ്രതിരോധിക്കാനോ ആ ദയനീയാവസ്ഥയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനോ ആരുമുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല, ഇഹലോകത്തുവെച്ചുതന്നെയും അവര്‍ക്കു ശിക്ഷയുണ്ടാകുമെന്നു സൂക്തത്തില്‍ സ്പഷ്ടമായിക്കാണാം.
فَأَمَّا الَّذِينَ كَفَرُوا فَأُعَذِّبُهُمْ عَذَابًا شَدِيدًا فِي الدُّنْيَا وَالْآخِرَةِ وَمَا لَهُمْ مِنْ نَاصِرِينَ (56)
എന്നാല്‍ സത്യനിഷേധികളാവട്ടെ, ഇഹത്തിലും പരത്തിലും ഞാന്‍ അവരെ കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളാരും ഉണ്ടായിരിക്കുന്നതല്ല.
യുദ്ധക്കളങ്ങളിലും മറ്റും വെച്ചുണ്ടാകുന്ന കൊല, യുദ്ധത്തടവുകാരായി പിടിക്കപ്പെടുക തുടങ്ങി പലതും ഇഹലോകത്തുവെച്ചു തന്നെ അവര്ക്ക് ലഭിക്കുന്ന ശിക്ഷകളാകുന്നു. പരലോകത്തുവെച്ചാകട്ടെ കഠിനമായ ശിക്ഷകള്‍ വേറെയുമുണ്ട്.
فَأُعَذِّبُهُمْ
സത്യനിഷേധികളെ ഞാന്‍ ശിക്ഷിക്കും എന്ന ഈ പ്രയോഗം ശ്രദ്ധിക്കണം. പ്രപഞ്ചസ്രഷ്ടാവും സര്‍വശക്തനും നീതിമാനുമൊക്കെയായ അല്ലാഹുവാണ് ഈ പറയുന്നത്, ശിക്ഷിക്കുമെന്ന്. കഠിന്യമാണത് സൂചിപ്പിക്കുന്നത്
പ്രവാചകന്മാരെ അയച്ചു, ഗ്രന്ഥം നല്‍കി, അമാനുഷികമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ഒന്നൊന്നായി കാണിച്ചുകൊടുത്തു... ഇത്രയൊക്കെ ചെയ്തിട്ടും സത്യം നിഷേധിക്കുന്ന ധിക്കാരികളല്ലേ അത്തരക്കാര്‍... അവര്ക്ക് എത്ര കഠിനമായ ശിക്ഷയും അധികമാവില്ലല്ലോ.
وَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ (57)
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, അവരുടെ പ്രതിഫലങ്ങള്‍ അവന്‍ അവര്‍ക്ക് പൂര്‍ത്തിയാക്കിക്കൊടുക്കും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നതല്ല.
സത്യനിഷേധികളെക്കുറിച്ചുപറയുമ്പോള്‍ തൊട്ടടുത്തുതന്നെ സത്യവിശ്വാസികളെ സംബന്ധിച്ചും പരാമര്‍ശിക്കുക എന്നത് പലപ്പോഴും ഖുര്ആനിന്റെ ശൈലിയാണ്. ശരിയായ ചിന്തിക്കുന്ന മനുഷ്യന്നു ഏത് വഴി തെരഞ്ഞെടുക്കണം എന്ന് കൃത്യമായി മനസ്സിലാക്കാമല്ലോ.
വളരെ ത്യാഗങ്ങളും കഷ്ടപ്പാടുകളും പ്രയാസങ്ങളുമൊക്കെ ദീനിനും ആദര്‍ശത്തിനും വേണ്ടി അനുഭവിച്ചവരായിരിക്കുമല്ലോ സത്യവിശ്വാസികള്‍. അവരുടെ പ്രതിഫലത്തില്‍ എന്തെങ്കിലും കുറവുവരുത്തുക എന്നത് അക്രമമാണ്. അല്ലാഹുവാകട്ടെ അക്രമത്തെയും അക്രമികളെയുമൊന്നും സ്‌നേഹിക്കാത്തവനാണ്. പിന്നെ എങ്ങനെ അവന്‍ അതിക്രമംചെയ്യും?
അടുത്ത ആയത്ത് -58
വളരെ പ്രധാനപ്പെട്ട, ശ്രദ്ധേയമായ ചില കാര്യങ്ങളാണിവിടെ പറഞ്ഞുവരുന്നത്. ജൂതന്മാര്‍ ഈസാനബിക്കെതിരെ നടത്തിയ ഗൂഢാലോചന ദയനീയമായി പരാജയപ്പെട്ടത്, മഹാനവര്കളെ വാനലോകത്തേക്കുയര്‍ത്തിയത്, സത്യനിഷേധികളെക്കാള്‍ സത്യവിശ്വാസികള്‍ എക്കാലത്തും പ്രതാപികളാണെന്ന പ്രഖ്യാപനം, പരലോകത്തെ രക്ഷാശിക്ഷകള്‍- ഇതെല്ലാം അല്ലാഹുവിന്റെ പവിത്രവചനങ്ങളാണ്, അദ്ഭുതദൃഷ്ടാന്തങ്ങളാണ്, ഉദ്ബോധനങ്ങളാണ്. അനിഷേധ്യങ്ങളാണ്. അതുകൊണ്ട് എല്ലാവരും ഖുര്‍ആന്‍ പഠിക്കാനും മനസ്സിലാക്കാനും ചിന്തിക്കാനും സത്യമുള്ക്കൊള്ളാനും തയ്യറാകണമെന്ന് ചുരുക്കം.
ഇത്തരം സംഭവങ്ങളൊക്കെ കേള്ക്കുമ്പോള്‍, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യസന്ധനായ പ്രവാചകനാണെന്നുകൂടി എല്ലാവരും മനസ്സിലാക്കണം... ഈസാ നബിയെക്കുറിച്ച സത്യസന്ധമായ വിവരങ്ങള് വേദക്കാരടങ്ങുന്ന എല്ലാവര്ക്കും വ്യക്തമായി മനസ്സിലാക്കിത്തരുന്നതാണ് ഈ വിവരണങ്ങളത്രയും.
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ (58)
ഇത് താങ്കള്‍ക്ക് നാം വിവരിച്ചുപറഞ്ഞുതരുന്നു. അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതും തത്ത്വസമ്പൂര്‍ണമായ ഉദ്‌ബോധനത്തിലും പെട്ടതാണ് (ഉദ്ബോധനങ്ങള്‍ അടങ്ങിയതുമാണിത്)
അടുത്ത ആയത്ത്-59
ഈസാ (عليه السلام)നെക്കുറിച്ച് സത്യസന്ധമായ കുറെ വിവരങ്ങളാണിതുവരെ പറഞ്ഞത്. സംഗതി അങ്ങനെയൊക്കെത്തന്നെയാണെങ്കിലും മഹാനവര്കളുടെ ജനനം ഒരു അത്ഭുതമായതുകൊണ്ട് മറ്റുള്ളവര്ക്കൊന്നുമുണ്ടായിട്ടില്ലാത്ത ചില പ്രത്യേക സ്ഥാന പദവികള്‍ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടേ... അങ്ങനെയും ചിന്തിക്കാലോ... ശരി... അങ്ങനെയാണെങ്കില് ആദം നബിക്കല്ലേ കൂടുതലുണ്ടാകേണ്ടത്... അതാണിനി അല്ലാഹു പറയുന്നത്.
ഈ 59-ാം ആയത്ത് ഇറങ്ങാനുള്ള കാരണം –
നജ്‌റാനില്‍ നിന്നുവന്ന നിവേദകസംഘത്തെക്കിറിച്ചു നാം നേരത്തെ പറഞ്ഞുവല്ലോ. നബി (സ്വ) യുമായി അവര്‍ നടത്തിയ സംഭാഷണത്തില്‍ ഈസാനബിയെക്കുറിച്ച്, അല്ലാഹുവിന്റെ അടിമ എന്നാണ് റസൂല്‍ (സ്വ) വിശേഷിപ്പിച്ചത്. ഇത് നസ്വാറാക്കളെ ദേഷ്യം പിടിപ്പിച്ചു. അവര്‍ നബി (സ്വ) യോട് ദേഷ്യപ്പെട്ടു: നിങ്ങളെന്താണ് ഞങ്ങളുടെ നായകനെ ചീത്തപറയുന്നത്? നബി (സ്വ): ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. അവര്‍: ഈസാ അല്ലാഹുവിന്റെ അടിമയാണെന്നു നിങ്ങള്‍ പറയുന്നു.
നബി (സ്വ): അതെ, അദ്ദേഹം അല്ലാഹുവിന്റെ അടിമയും റസൂലുമാണ്. മര്‍യംബീവിയിലേക്ക് അവന്‍ നിക്ഷേപിച്ച 'കലിമ'(വാക്ക്)യുമാണദ്ദേഹം. കോപാകുലരായി അവര്‍ ചോദിച്ചു: 'എന്നാല്‍ അദ്ദേഹത്തെ പോലെ പിതാവില്ലാതെ ജനിച്ച ഒരു മനുഷ്യനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ സത്യസന്ധനാണ് എങ്കില്‍ തത്തുല്യനായ ഒരു മനുഷ്യനെ കാണിച്ചുതരൂ.' ഈ സന്ദര്‍ഭത്തിലാണ് ഈ 59-ാം വാക്യം അവതരിച്ചത്. (അസ്ബാബുന്നൂസൂല്‍ 58)
പിതാവില്ലാതെ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഈസാനബി(അ) ദൈവമോ, ദൈവപുത്രനോ ആവുകയാണെങ്കില്‍ അങ്ങനെ ആവാന്‍ കൂടുതല്‍ അര്‍ഹന്‍ ആദ്യത്തെ മനുഷ്യനായ ആദം(അ) ആണെന്നാവിടെ സൂചിപ്പിക്കുന്നത്. കാരണം, മഹാനവര്കള്ക്ക് പിതാവും മാതാവുമില്ലല്ലോ. എന്നാല്‍ ആദം നബിയെക്കുറിച്ച് അങ്ങനെയൊരു വാദം ആര്ക്കുമില്ല. ഈസാനബി ദൈവമോ ദൈവപുത്രനോ എന്ന് പറയുന്നവര്ക്കുപോലുമില്ല. അപ്പോപിന്നെ ഈസാനബിയെക്കുറിച്ചുമാത്രം അങ്ങനെ വാദിക്കാന്‍ എന്തു ന്യായമാണുള്ളത് എന്നാണ് അല്ലാഹു ചോദിക്കുന്നത്.
إِنَّ مَثَلَ عِيسَىٰ عِنْدَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ (59)
നിശ്ചയമം അല്ലാഹുവിന്റെ അടുക്കല്‍ ഈസാ(നബി)യുടെ ഉപമ ആദം(നബി)യുടെ ഉപമ പോലെണ്. അദ്ദേഹത്തെ അവന്‍ മണ്ണുകൊണ്ട് സൃഷ്ടിക്കുകയും എന്നിട്ട് 'ഉണ്ടാകുക' എന്ന് കല്‍പിക്കുകയും ചെയ്തു. അപ്പോള് അദ്ദേഹം ഉണ്ടാവുകയും ചെയ്തു.
ഈസാ(അ) ഒരു മനുഷ്യനാണ്. പിതാവും മാതാവുമില്ലാതെ ആദ്യമനുഷ്യനെ സൃഷ്ടിച്ച അല്ലാഹു പിതാവില്ലാതെ ഈസാനബി(അ)യെ സൃഷ്ടിച്ചു. ഇതാണ് സംഭവിച്ചത്. ഇതില്‍ അവിശ്വസനീയത ഒന്നുമില്ല. പിതാവും മാതാവുമില്ലാതെ സൃഷ്ടിക്കപ്പെട്ട ആളാണ് ആദംനബി എന്നു വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്, പിതാവു മാത്രമില്ലാതെ-ഉമ്മയില്‍ നിന്ന് മാത്രം-ഈസാനബി സൃഷ്ടിക്കപ്പെട്ടു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ എളുപ്പമല്ലേ.
ആദം (عليه السلام) നെ അല്ലാഹു പടച്ച വിഷയത്തില് ഒരു സ്ത്രീ പുരുഷ സമ്പര്‍ക്കം ഉണ്ടായിട്ടില്ലല്ലോ. മണ്ണില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കല്‍പിച്ചു. അതു മനുഷ്യനായിത്തീര്‍ന്നു. അത്രമാത്രം. ഈസാ നബിയുടെ കേസിലോ, ഒരു മാതാവെങ്കിലുമില്ലേ...
ആ നിലക്ക് ഈസാ നബിയുടേതിനേക്കാള്‍ എത്രയോ ആശ്ചര്യമായി തോന്നേണ്ടത് ആദം നബിയുടെ ജനനത്തെക്കുറിച്ചല്ലേ. ഈസ നബിയേക്കാള് സ്ഥാനം കല്‍പിച്ചുകൊടുക്കേണ്ടത് ആദമിനല്ലേ? ഒരാളും ആദം നബി ദൈവമാണെന്നോ ദൈവപുത്രനാണെന്നോ പറയുന്നില്ല. അപ്പോ, ഈ വിഷയത്തില്‍ സംശയത്തിനോ ആശയ കുഴപ്പത്തിനോ സ്ഥാനമില്ല.
ഇവിടെയെല്ലാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് – അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അത് ചെയ്യാന് അവന് കഴിയുമെന്നാണ്. ആണും പെണ്ണും കൂടാതെ അല്ലാഹു ആദം (عليه السلام) നെ സൃഷ്ടിച്ചു. ഒരു പെണ്ണിലൂടെയല്ലാതെ ഹവ്വാഉ് (അ) നെയും സൃഷ്ടിച്ചു. ആണിന്‍റെ സ്പര്ശനമില്ലാതെ ഈസാ (عليه السلام) നെയും സൃഷ്ടിച്ചു. ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി മറ്റുള്ളവരെയെല്ലാം പടച്ചു.
നമ്മള്‍ ചില കാര്യകാരണ ബന്ധങ്ങള്‍ അടിസ്ഥാനമാക്കി പ്രകൃതിവിരുദ്ധമായി വല്ലതും കണ്ടാല് വലിയ അത്ഭുതമാണ്, പക്ഷേ, ആ പ്രകൃതിയുടെ തന്നെ സ്രഷ്ടാവായ, നിയന്താവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെത്തന്നെ. ഒരു കാര്യം ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകണമെന്നു അവന്‍ കല്‍പിക്കുകയേ വേണ്ടൂ. അതങ്ങുണ്ടാകുകയായി
അല്ലാഹു തുടരുന്നു: 60
الْحَقُّ مِنْ رَبِّكَ فَلَا تَكُنْ مِنَ الْمُمْتَرِينَ (60)
(ഈസാ നബിയെക്കുറിച്ച് പറഞ്ഞതെല്ലാം) താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. അതുകൊണ്ട് സംശയാലുക്കളില്‍ താങ്കള്‍ പെട്ടുപോകരുത്.
അടുത്ത ആയത്ത്-61
ഈസാ നബി (عليه السلام) യുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്നതൊക്കെയാണെന്നും മഹാനവര്കള്‍ ദൈവമോ ദൈവപുത്രനോ അല്ലെന്നും കഴിഞ്ഞ വചനങ്ങളില്‍ വിശദമായി വിവരിച്ചു. അതില്‍ സംശയത്തിന് വകയില്ലെന്നും പറഞ്ഞു.
ഇതൊക്കെ കേട്ട് മനസ്സിലാക്കുകയും അതിനെതിരെ തെളിവുകളൊന്നും കൊണ്ടുവരാന്‍ കഴിയാതിരിക്കുകയും ചെയ്തിട്ടുപോലും സത്യം മനസ്സിലാക്കി മടങ്ങിവരാന്‍ തയ്യാറില്ലാതെ, അവിശ്വാസത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്ന നസ്വാറാക്കളെ- ഒരു അവസാന ശ്രമമെന്നോണം- അല്ലാഹു ഒരു ‘മുബാഹലഃ (مباهلة)’ ക്ക് ആഹ്വാനം ചെയ്യുന്ന വിവരമാണ് അടുത്ത ആയത്തിലുള്ളത്. എന്ത് പറഞ്ഞാലും കേട്ടാലും എന്ത് തെളിവുകളി് നിരത്തിയാലും പിന്നെയും മര്‍ക്കടമുഷ്ടി കാണിച്ച് തര്‍ക്കം നടത്തുകയാണെങ്കില്‍ പിന്നെ ഏക പോംവഴിയേ ഉള്ളൂ: മുബാഹല നടത്തുക.
ശാപപ്രാര്‍ത്ഥനയാണ് മുബാഹല.
ഇനി പഠിക്കാന് പോകുന്ന ആയത്തിലെ نَبْتَهِلْ എന്ന പദത്തില്‍ നിന്നാണ് മുബാഹല (പരസ്പരമുള്ള ശാപ പ്രാര്‍ത്ഥന) എന്ന പദം ഉണ്ടായത്.
المباهلة من: بَهْلَة، بُهْلَة (بفتح الباء وضمها) هي اللعنة في الأصل (الصاوي)
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുകയും ഇരുവിഭാഗവും തങ്ങള്‍ സത്യത്തിന്‍റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് മുബാഹലക്ക് ക്ഷണിക്കാറുള്ളത്.
അന്യോന്യം മനസ്സറിഞ്ഞ് ശാപപ്രാര്‍ത്ഥന നടത്തുക- അഥവാ രണ്ടു കൂട്ടരും ഒരുമിച്ചുകൂടി (കുട്ടികളെയും സ്ത്രീകളെയും എല്ലാം ഒരുമിച്ചു കൂട്ടി) ‘നമ്മില്‍ കള്ളം വാദിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ ശാപമുണ്ടാകട്ടെ എന്ന് എല്ലാവരും അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക – ഇതാണ് ‘മുബാഹലഃ’
വാദപ്രതിവാദ വേളകളില്‍ പലയിടത്തും കാണാറുണ്ടല്ലേ, സത്യം എത്ര വ്യക്തമായി സമര്ഥിക്കപ്പെട്ടാലും, അഹങ്കാരവും പിടിവാശിയും കാരണം പലരും സത്യം സ്വീകരിക്കുവാന്‍ തയ്യാറാവാതിരിക്കൂല. എന്ത് വില കൊടുത്തും സ്വന്തം സ്റ്റാന്‍ഡില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും.
ഇവിടെ സ്വന്തം കുട്ടികളെയും സ്ത്രീകളെക്കൂടെ മുബാഹലയില് പങ്കെടുപ്പിക്കാന് അല്ലാഹു പറയുന്നുണ്ട് – കാരണം, സ്വന്തം മക്കളെയും സ്ത്രീകളെയും നാശത്തിലേക്കും ശാപത്തിലേക്കും വലിച്ചിടാന്‍ കുറച്ച് ബുദ്ധിയുള്ളവരാരും ധൈര്യപ്പെടുകയില്ലല്ലോ. സത്യം തങ്ങളുടെ ഭാഗത്താണെന്ന പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് എന്ത് മുഹാബല നടന്നാലും ഒന്നും ഭയപ്പെടേണ്ടതായിട്ടില്ലതാനും.
അല്ലാഹുവിന്റെ ഈ നിര്‍ദേശം പ്രയോഗത്തില്‍ വരുത്താന്‍ നബി (സ്വ) തയ്യാറാവുകയുണ്ടായി. പക്ഷേ, നസ്വാറാക്കള് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നജ്റാനില് നിന്ന് വന്ന സംഘമില്ലേ, അവര്‍.
ഈ സൂറത്തിന്‍റെ ആരംഭം മുതല്‍ ഏറെക്കുറെ എണ്‍പത് വചനങ്ങള്‍- അല്ലെങ്കില്‍ ഏതാനും വചനങ്ങള്‍- നജ്‌റാനില്‍ നിന്നുവന്ന ക്രിസ്തീയ നിവേദക സംഘത്തിന്‍റെ വരവിനെത്തുടര്‍ന്ന് അവതരിച്ചതാണെന്ന് പറഞ്ഞിരുന്നല്ലോ.
അവര്‍ക്കത് ഓര്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. അപ്രകാരം ചെയ്താല്‍ തങ്ങളൊന്നടങ്കം നാമാവശേഷമായിപ്പോകുമെന്നവര്‍ പേടിച്ചു.
فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ (61)
ഇനി അറിവ് കിട്ടിക്കഴിഞ്ഞ ശേഷവും ഈസാനബിയുടെ കാര്യത്തില്‍ ആരെങ്കിലും താങ്കളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവരോട് പറയുക: നിങ്ങള്‍ വരൂ, ഞങ്ങളുടെയും നിങ്ങളുടെയും മക്കളെയും ഞങ്ങളുടെ യും നിങ്ങളുടെയും സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. നമുക്കും നിങ്ങള്‍ക്കും സന്നിഹിതരാകാം. എന്നിട്ട്, നമ്മുടെ കൂട്ടത്തില് നുണ പറയുന്നവരാണോ അവരെ ശപിക്കാനായി അല്ലാഹുവിനോട് വിനയപൂര്‍വം നമുക്ക് പ്രാര്‍ഥിക്കാം.
നബി (സ്വ) അവരെ മുബാഹലയ്ക്കു ക്ഷണിച്ചപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞുവത്രെ: 'മുഹമ്മദ് ഈ നിര്‍ദേശിച്ച കാര്യം ചെയ്താല്‍ നാമൊന്നായി കരിഞ്ഞുപൊയ്ക്കളയും'. മുബാഹലയല്ലാത്ത വല്ലതും നിര്‍ദേശിക്കാനുണ്ടോ എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. ഇസ്‌ലാം, അല്ലെങ്കില്‍ കപ്പം, അതുമല്ലെങ്കില്‍ യുദ്ധം-ഇതായിരുന്നു നബി (സ്വ) യുടെ മറുപടി. അപ്പോഴവര്‍ കപ്പം കൊടുക്കാന്‍ തീരുമാനമെടുത്തു.
ഈ 'മുബാഹല'യെ സംബന്ധിച്ച് പല മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെയാണ്:
നജ്‌റാനില്‍ നിന്നെത്തിയ സംഘവുമായി വിവിധ കാര്യങ്ങള്‍ വിശാലമായി നബി (സ്വ) സംസാരിച്ചു. പക്ഷേ സൂര്യപ്രകാശം പോലെ സത്യം മനസ്സിലായിട്ടും അവര്‍ തങ്ങളുടെ തെറ്റായ വിശ്വാസങ്ങളില്‍ നിന്നു പിന്തിരിയാന്‍ സന്നദ്ധരായില്ല.
തല്‍സമയം നബി (സ്വ) പറഞ്ഞു: ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ സാധ്യമല്ല എങ്കില്‍ നിങ്ങളുമായി 'മുബാഹല' ചെയ്യുവാന്‍ അല്ലാഹു എന്നോട് കല്‍പിക്കുന്നുണ്ട്. അവര്‍ പ്രതികരിച്ചു: ഞങ്ങളൊന്ന് ആലോചിച്ചിട്ട് വിവരം പറയാം.
അവിടന്ന് പിരിഞ്ഞു. പ്രശ്‌നം വളരെ ഗൗരവത്തോടെ തന്നെ അവര്‍ ചര്‍ച്ച ചെയ്തു. അവരുടെ ഉപദേഷ്ടാവ് പറഞ്ഞു: അല്ലാഹുവാണ, മുഹമ്മദ് പ്രവാചകനും ദൂതനുമാണെന്നു നിങ്ങള്‍ക്ക് സ്പഷ്ടമായി അറിയുക തന്നെ ചെയ്യുമല്ലോ. യേശുവിനെപ്പറ്റി അദ്ദേഹം പറഞ്ഞതത്രയും സത്യസന്ധമായ കാര്യങ്ങള്‍ തന്നെയാണ്. ആ നിലക്ക് 'മുബാഹല'യുടെ കാര്യം ഗുരുതരം തന്നെ! അല്ലാഹു തന്നെ സത്യം, ഏതെങ്കിലും സമൂഹം ഒരു പ്രവാചകനുമായി മുബാഹല നടത്തിയിട്ട് പിന്നെ അവശേഷിച്ചിരുന്ന ചരിത്രമില്ല. അവരൊന്നടങ്കം നശിച്ചുപോകും. നിങ്ങളുമങ്ങനെ ചെയ്യുന്നുവെങ്കില്‍ ഉന്‍മൂലനാശം തന്നെയാകും ഫലം. ഈ മതത്തില്‍ തന്നെ അടിയുറച്ചു നിന്നേപറ്റൂ എന്നാണ് ഉദ്ദേശ്യമെങ്കില്‍ നല്ല നിലക്ക് മുഹമ്മദുമായി യാത്രപറഞ്ഞ് നാട്ടിലേക്ക് മടങ്ങലാണ് നിങ്ങള്‍ക്കുത്തമം!!
ഈ സമയത്തിനിടക്ക്, നബി (സ്വ) മുബാഹലക്കുവേണ്ടി തയ്യാറായിക്കഴിഞ്ഞിരുന്നു. നിശ്ചയിച്ച സ്ഥലത്തേക്ക് അവിടന്ന് ഒരു കറുത്ത കമ്പിളി പുതച്ചാണ് ഇറങ്ങിയത്. പൗത്രന്‍ ഹുസൈന്‍(റ)വിനെ നബി (സ്വ) എടുക്കുകയും ഹസന്‍(റ)വിന്റെ കൈ പിടിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) യുടെ പിന്നില്‍ പുത്രി ഫാഥിമ(റ)യും അവരുടെ പുറകില്‍ അലി(ക.വ.)വും നടക്കുകയാണ്. ആവശ്യമായ നിര്‍ദേശങ്ങളും നബി (സ്വ) നല്‍കുന്നുണ്ട്-'ഞാന്‍ ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയണം.'
നജ്‌റാന്‍ സംഘത്തിലെ ഒരു പാതിരി ഇവരെ കണ്ടു. അയാളുടെ സപ്തനാഡികളും തളര്‍ന്നുപോയി. ആകെ പേടിച്ചുവിറച്ച് അദ്ദേഹം പറഞ്ഞു: ക്രിസ്തീയ സമൂഹമേ, എത്ര ഗാംഭീര്യമുള്ള മുഖങ്ങളാണ് ആ കാണുന്നത്! ഒരു പര്‍വതം അതിന്റെ സ്ഥാനത്തു നിന്ന് പിഴുതെറിയാന്‍ ഇവര്‍ അല്ലാഹുവോടപേക്ഷിച്ചാല്‍ അതും അവന്‍ നിര്‍വഹിച്ചുകൊടുക്കും. അതുകൊണ്ട് നിങ്ങള്‍ മുബാഹല നടത്തരുതേ! അത് ചെയ്തുപോയാല്‍ നിങ്ങള്‍ നശിച്ചതുതന്നെ. പിന്നെ ഭൂമിയില്‍ അന്ത്യനാള്‍ വരെയും നിങ്ങളുടെ ഈ വിശ്വാസാനുയായി ഒരാളും അവശേഷിക്കുകയേ ഇല്ല...
അപ്പോള്‍ നബി (സ്വ) യെ സമീപിച്ച് അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളുമായി മുബാഹലക്ക് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ സ്വന്തം ദീനില്‍ തന്നെ നിലനിന്നുകൊള്ളുക! നബി (സ്വ): 'എങ്കില്‍ നിങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കൂ. എന്നാല്‍ മുസ്‌ലിംകള്‍ക്കുണ്ടാകുന്ന സൗഭാഗ്യങ്ങളും മറ്റു കാര്യങ്ങളുമൊക്കെ നിങ്ങള്‍ക്കുമുണ്ടായിത്തീരും.' പക്ഷേ, അതിനും അവര്‍ വിസമ്മതിക്കുകയാണുണ്ടായത്.
നബി (സ്വ): 'എന്നാല്‍ പിന്നെ യുദ്ധത്തിന് വരൂ.' അവര്‍: 'ഇല്ല. അറബികളുമായി യുദ്ധം ചെയ്യാന്‍ ഞങ്ങളെക്കൊണ്ട് കഴിയില്ല. പ്രത്യുത, യുദ്ധം വേണ്ടെന്നും അവസാനം അവര്‍ പറഞ്ഞു - നിലവിലുള്ള ഞങ്ങളുടെ മതത്തില്‍ നിന്ന് ഞങ്ങളെ മാറ്റുകയില്ലെന്നുള്ള വ്യവസ്ഥയില്‍ ഒരു സന്ധിയാണ് നിങ്ങളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിന് കപ്പമായി വര്‍ഷം തോറും രണ്ടായിരം ജോഡി വസ്ത്രം-ആയിരം സ്വഫറിലും ആയിരം റജബിലും-ഞങ്ങള്‍ തന്നുകൊള്ളാം; കൂടാതെ ഇരുമ്പിന്റെ മുപ്പത് പടയങ്കികളും.' അങ്ങനെ ഈ വ്യവസ്ഥയില്‍ നബി (സ്വ) അവരുമായി കരാറിലേര്‍പ്പെട്ടു.
എന്നിട്ട് റസൂല്‍ (സ്വ) പറയുകയുണ്ടായി: 'എന്റെ ശരീരം ഏതൊരു രക്ഷിതാവിന്റെ കൈയിലാണോ അവന്‍ സത്യം, ന്ജറാന്‍കാര്‍ക്കു മീതെ വിപത്ത് തൂങ്ങിനില്‍ക്കുകയായിരുന്നു. മുബാഹല ചെയ്തിരുന്നുവെങ്കില്‍ കുരങ്ങുകളും പന്നികളുമായി അവര്‍ രൂപഭേദം വരുത്തപ്പെടുകയും തീ അവരെ ഗ്രസിച്ചുകളയുകയും ചെയ്തിരുന്നേനെ. നജ്‌റാന്‍കാരെ ഒന്നടങ്കംതന്നെ-വൃക്ഷശിഖരങ്ങളിലുള്ള പറവകള്‍ വരെ-അല്ലാഹു സംഹരിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് ഒരൊറ്റ അംഗം പോലും അവശേഷിക്കാതെ മുഴുവന്‍ നസ്വാറാക്കളും ഉന്മൂലനം ചെയ്യപ്പെട്ടിരുന്നേനെ...' ഇമാം റാസി(റ) എഴുതുന്നു: മുഹദ്ദിസുകള്‍ക്കും മുഫസ്സിറുകള്‍ക്കുമിടയില്‍ ഈ സംഭവത്തിന്റെ സാധുതയെക്കുറിച്ച് ഏകാഭിപ്രായം തന്നെയാണുള്ളത് (റാസി 8:80 നോക്കുക).
(സ്വാവീ)
Leave A Comment