അധ്യായം 2. സൂറ ബഖറ- (Ayath 283-286)  ആമനർറസൂലു - എന്തിനും ഇതുമതി

 شاء الله...സൂറത്തുല്‍ ബഖറയിലെ അവസാനത്തെ പേജാണിത്. എന്തിനും ഏതിനും പോന്ന രണ്ട് ആയത്തുകളുള്‍പ്പെട്ട പേജ്! അതായത് ‘ആമനര്‍റസൂലു’ ഉള്ള പേജ്.

കഴിഞ്ഞ ആയത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് 283-ആം ആയത്തിലുമുള്ളത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്:

1.യാത്രകളില്‍ വെച്ച് കടമിടപാട് നടത്തുമ്പോള്‍ കടപത്രം എഴുതാന്‍ ആളെകിട്ടാതെ വരാമല്ലോ. അപ്പോള്‍, കടം വാങ്ങുന്നവന്‍, കടം കൊടുക്കുന്നവന് എന്തെങ്കിലുമൊന്ന് പണയമായി കൊടുക്കണം. ആ ഇടപാടിന് ഒരു ഉറപ്പായിട്ട്.

 

യാത്രയിലാവുകയെന്നത് പണയത്തിന് നബിന്ധനയൊന്നുമല്ല. ഇനിയിപ്പോ യാത്രയിലല്ലെങ്കിലും, അതായത് നാട്ടില്‍ വെച്ചായാലും, എഴുത്തുകാരന്‍ ഉണ്ടായാലും ശരി, ആവശ്യമെങ്കില്‍ പണയം വാങ്ങാമെന്ന് ഇമാമുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

യാത്രയില്‍ പലപ്പോഴും രേഖയുണ്ടായാക്കാന്‍ എഴുത്തുകാരനോ കടലാസോ കിട്ടാതെ വരാമല്ലോ.  അതുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. പിന്നെ, അറബികളെ സംബന്ധിച്ചിടത്തോളം യാത്ര ഒരു ജീവിതത്തിന്‍റെ ഒരു ഭാഗവുമായിരുന്നല്ലോ. മാത്രവുമല്ല, പണ്ടു കാലത്ത് എഴുത്തറിയുന്നവര്‍ വളരെ കുറവുമായിരുന്നു.

തിരുനബി صلى الله عليه وسلمയും കടം വാങ്ങിയപ്പോള്‍ പണയം കൊടുത്തിരുന്നല്ലോ.

ആഇശ(رضي الله عنها) പറയുന്നു: തിരുനബി صلى الله عليه وسلم ഒരു ജൂതന്‍റെയടുത്തു നിന്ന് ഭക്ഷണസാധനം കടം വാങ്ങി. പണയമായി അവിടത്തെ ഇരുമ്പുനിര്‍മിത പടയങ്കി കൊടുക്കുകയും ചെയ്തു (ബുഖാരി, മുസ്‌ലിം, നസാഈ, ഇബ്‌നുമാജ, ബൈഹഖി).

 

ഇതിപ്പോള്‍, നാട്ടില്‍ തന്നെയുള്ളപ്പോള്‍, വീട്ടുകാരുടെ ഭക്ഷണത്തിനുവേണ്ടി കടം മേടിച്ചതിന്‍റെ പേരിലായിരുന്നല്ലോ. അപ്പോള്‍ യാത്ര പണയത്തിന് ഒരു നിബന്ധനയല്ലെന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.

വേറൊരു കാര്യം ശ്രദ്ധിക്കണം: ഇന്നിപ്പോ പണയം വെക്കുമ്പോള്‍ പലിശ കൊടുക്കുന്ന പതിവുണ്ടല്ലേ പൊതുവെ. അതല്ല ഇവിടെ പറഞ്ഞത്. കൊടുക്കുന്ന സംഖ്യക്ക് പിന്‍ബലമായി വല്ലതും പണയം കൊടുത്താല്‍ മതി എന്നാണ് ഉദ്ദേശ്യം.

 

2.എഴുത്തോ സാക്ഷിയോ കൂടാതെ പരസ്പരവിശ്വാസത്തിന്‍റെ പേരില്‍ മാത്രം കടമിടപാട് നടത്തുകയോ വല്ലതും സൂക്ഷിക്കാന്‍ കൊടുക്കുകയോ ചെയ്യുന്നതിനും കുഴപ്പമൊന്നുമില്ല. പക്ഷേ, ആ കടമോ അമാനത്തോ യഥാവിധി തിരിച്ചുകൊടുക്കണം. വിശ്വാസവഞ്ചന ചെയ്യരുത്. അല്ലാഹുവിനെ സൂക്ഷിക്കണം.

പൊതുതത്വമായിട്ടാണ് ഈ വിശ്വസിച്ചേല്പിക്കുന്ന കാര്യം പറഞ്ഞത്. പണയം വാങ്ങുന്നവനും കൊടുക്കുന്നവനുമടക്കമുള്ള ഇടപാടുകാരും അല്ലാത്തവരുമെല്ലാം അമാനത്തിന്‍റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കടം കൊടുത്തു തീര്‍ക്കുന്ന സമയത്ത് പണയവസ്തു മടക്കിക്കൊടുക്കണം, അതുവരെ കേടുപാടൊന്നും വരുത്താതെ അത് സൂക്ഷിക്കുകയും വേണം.

വിശ്വാസവഞ്ചന ചെയ്യരുതെന്ന് പറയുന്ന നിരവധി ആയത്തുകളും ഹദീസുകളുമുണ്ട്.

3) സാക്ഷ്യം മറച്ചുവെക്കുവാന്‍ പാടില്ല. കോടതിയിലോ മറ്റോ മൊഴി കൊടുക്കുമ്പോള്‍ ഒന്നും മറച്ചുവെക്കരുത്. ഹൃദയം ദുഷിച്ചവരുടെ സ്വഭാവമാണത്. കുറ്റകരമാണത്.

ആവശ്യം വരുമ്പോള്‍ സാക്ഷ്യം നിര്‍വഹിക്കാതിരിക്കുക, സത്യത്തിന്  വിരുദ്ധമായി മൊഴി നല്‍കുക തുടങ്ങിയവയും സാക്ഷ്യം ഒളിച്ചുവെക്കല്‍തന്നെ.

'കള്ളസാക്ഷി പറയല്‍ വന്‍പാപമാണ്; സാക്ഷ്യം മറച്ചുവെക്കലും അങ്ങനെ തന്നെയാണ്' എന്ന് ഇബ്‌നു അബ്ബാസ് (رضي الله عنهما).

 

ഇന്നിപ്പോളിതൊക്കെ സര്‍വസാധാരണമാണല്ലേ. ഒരു വിഷയമേ അല്ലാതായി മാറിയിരിക്കുന്നു. വിശ്വാസികളായ നമ്മള്‍ ജാഗ്രത പാലിക്കുക.

 

وَإِنْ كُنْتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُمْ بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ وَلْيَتَّقِ اللَّهَ رَبَّهُ ۗ وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ (283)

നിങ്ങള്‍ യാത്രയിലാവുകയും ഇടപാട് രേഖപ്പെടുത്താന്‍ എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താല്‍ പണയം വാങ്ങുക. ഇനി, പരസ്പരവിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കില്‍, വിശ്വസിക്കപ്പെട്ടയാള്‍ തന്‍റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷിത്വം മറച്ചു വെക്കരുത്; അതാരെങ്കിലും ഒളിച്ചുവെക്കുന്നുവെങ്കില്‍ അവന്‍റെ മനസ്സ് പാപഗ്രസ്തമത്രേ. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു നന്നായറിയും.

 

فَرِهَانٌ مَقْبُوضَةٌ

പണയം കൊടുക്കണമെന്ന് പറഞ്ഞത്, കടം കൊടുത്തവന് സംഖ്യ മുഴുവനും തിരിച്ചുകിട്ടുമെന്ന് ഉറപ്പു വരുത്താനാണല്ലോ. അത് സാധ്യമാകണമെങ്കില്‍, ഈ പണയ വസ്തു അവന് കൈവശം തന്നെ കിട്ടണം. ഇന്നത് പണയം തരാമെന്ന് പറഞ്ഞാല്‍ മാത്രം പോരാ എന്നര്‍ത്ഥം. അതാണീ പ്രയോഗം സൂചിപ്പിക്കുന്നത്.

 

وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ 

എന്ത് ക്രമക്കേടുകളും ആര് ചെയ്താലും എല്ലാം അല്ലാഹു അറിയും. അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരികയും ചെയ്യും.

 

അടുത്ത ആയത്ത് 284

 

വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ ഈ സൂറയില്‍ ഇതുവരെ പല തത്വങ്ങള്‍, ഉപദേശങ്ങള്‍, ചരിത്രങ്ങള്‍, നല്ല നല്ല ഉദാഹരണങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍ അല്ലാഹു വിവരിച്ചു തന്നു. ഇനി മൗലിക പ്രധാനമായ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് ഈ സൂറത്ത് അവസാനിപ്പിക്കുകയാണ്.

പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. അവന്‍റെ ഉടമസ്തതയിലാണ്. അവന്‍റെ നിയന്ത്രണം മറികടന്ന് ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല. ഇതാണിനി പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം.

 

മറ്റൊരു കാര്യം, മനുഷ്യന്‍റെ മനസ്സില്‍ പലതരം ചിന്തകളും വരാറുണ്ടല്ലോ. അതൊക്കെ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ മനുഷ്യന്‍ വെളിപ്പെടുത്തിയാലും ശരി, ഒളിച്ചുവെച്ചാലും ശരി അല്ലാഹു അതറിയും, വിചാരണ ചെയ്യുകയും ചെയ്യും. താനുദ്ദേശിക്കുന്നവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കും; അല്ലാത്തവര്‍ ശിക്ഷാവിധേയരുമാകും – വിശദീകരിക്കാം.

 

സാന്ദര്‍ഭികമായി പ്രത്യേകം ഓര്‍മിപ്പിക്കുന്നത്, സാക്ഷ്യം വഹിച്ച കാര്യങ്ങള്‍ എവിടെയെങ്കിലും അവതരിപ്പിക്കേണ്ട ഘട്ടം വന്നാല്‍, മനസ്സില്‍ പലതും ഒളിപ്പിച്ചുവെച്ച്, മൊഴികൊടുക്കുമ്പോഴോ മറ്റോ ചതിയും കള്ളസാക്ഷ്യവുമൊന്നും നിങ്ങള്‍ ചെയ്യരുതെന്നാണ്.

 

لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ ۖ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (284)

 

പ്രപഞ്ചത്തിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. സ്വന്തം മനസ്സിലുള്ളത് വെളിപ്പെടുത്തിയാലും ഒളിപ്പിച്ചാലും നിങ്ങളെയവന്‍ വിചാരണ നടത്തും. അങ്ങനെ താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാപ്പരുളുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. എല്ലാറ്റിനും അവന്‍ ശക്തനാകുന്നു.

 

ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിലുള്ള ചിന്തകളടക്കം എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അല്ലാഹു അറിയും എന്ന കാര്യം പല ആയത്തുകളിലുമുണ്ട്. പക്ഷേ, മനസ്സില്‍ തോന്നുന്നതിനെക്കുറിച്ച് വിചാരണ നടത്തുമെന്ന്  പറഞ്ഞത് ഈ ആയത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഈ ആയത്തിറങ്ങിയപ്പോള്‍ സ്വഹാബികള്‍ ആകെ അസ്വസ്ഥരായി. വലിയ മനപ്രയാസമുണ്ടായി. ചിന്തകളും വിചാരങ്ങളും മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലല്ലോ.

 

അബൂഹുറൈറ(رضي الله عنه) പറയുന്നു: لِلَّهِ مَا فِي السَّمَاوَاتِ... എന്ന ആയത്ത് അവതരിച്ചപ്പോള്‍ സ്വഹാബത്തിന് വലിയ പ്രയാസം തോന്നി. അവര്‍ തിരുനബി  صلى الله عليه وسلم യുടെ മുമ്പില്‍ ചെന്ന് കേണപേക്ഷിച്ചു: (ഇവരില്‍ അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുബ്‌നുല്‍ഖത്ത്വാബ്, അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്, മുആദുബ്‌നുജബല്‍, സഅ്ദുബ്‌നുസുറാറ(رضي الله عنهم) തുടങ്ങി പല പ്രമുഖരുമുണ്ടായിരുന്നുവത്രെ.)

 

'അല്ലാഹുവിന്‍റെ ദൂതരേ, നമസ്‌കാരം, നോമ്പ്, ജിഹാദ്, ധര്‍മം തുടങ്ങി അനുഷ്ഠിക്കാന്‍ കഴിയുന്ന കാര്യങ്ങളാണല്ലോ ഞങ്ങളോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇപ്പോഴിതാ അങ്ങേക്ക് ഈ സൂക്തം അവതരിച്ചിരിക്കുന്നു. അത് പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ.'

 

തിരുനബി صلى الله عليه وسلم ചോദിച്ചു: 'വേദക്കാര്‍ പറഞ്ഞതുപോലെ, കേട്ടു- അനുസരണക്കേട് കാണിച്ചു എന്നാണോ നിങ്ങള്‍ പറയുന്നത്? (ഇസ്രാഈല്യര്‍ അങ്ങനെ പറഞ്ഞതായി അല്‍ബഖറ 93 ലും അന്നിസാഅ് 46 ലും ഉണ്ട്). അങ്ങനെയല്ല, ഞങ്ങള്‍ കേട്ടു, അനുസരിച്ചു എന്നങ്ങ് പറഞ്ഞേക്കൂ; റബ്ബേ, നിന്നോട് ഞങ്ങള്‍ പാപമോചനമര്‍ഥിക്കുന്നു; നിന്നിലേക്കുതന്നെയാണ് ഞങ്ങളുടെ മടക്കം എന്നും പറഞ്ഞോളൂ.'

 

അവരങ്ങനെത്തന്നെ പറഞ്ഞു; തിരുനബിصلى الله عليه وسلم പറഞ്ഞുകൊടുത്തപോലെ. പറഞ്ഞത് അപ്പടി അനുസരിക്കുന്നവരാണല്ലോ അവര്‍.

കുറെ ദിവസങ്ങള്‍ കഴിഞ്ഞു. ഏകദേശം ഒരു വര്‍ഷത്തോളമായി.  അവര്‍ക്കതങ്ങോട്ട് ശീലമായി. ‘കേട്ടു, അനുസരിച്ചു’ എന്ന് ഒരു മടിയുമില്ലാതെ പറഞ്ഞുകൊണ്ടിരുന്നു അവര്‍.

ഈ ഒരു നിലപാട് അല്ലാഹുവിന് നന്നായി ഇഷ്ടപ്പെട്ടു – അങ്ങനെ അവര്‍ക്ക് ആശ്വാസം പകരുകയാണവന്‍. അവരെ സമാധാനിപ്പിച്ചുകൊണ്ടാണ് അടുത്ത 2 ആയത്തുകളിറങ്ങുന്നത്.

അവരുടെ ആ നിലപാടിനെ പുകഴ്ത്തി സര്‍ട്ടിഫൈ ചെയ്യുന്ന 285 ആം ആയത്തും, നിങ്ങള്‍ക്ക് കഴിയാത്തതൊന്നും ഞാന്‍ കല്പിക്കില്ല എന്ന് തുടങ്ങുന്ന 286 ആം ആയത്തും.

മനസ്സില്‍ തോന്നുന്നതിനെക്കുറിച്ചും വിചാരണയുണ്ടാകും എന്ന വിധി അല്ലാഹു ദുര്‍ബലപ്പെടുത്തി. لا يكلف الله نفسا إلا وسعها എന്ന വാക്യാംശം കൊണ്ടാണ്, 284-ആം ആയത്തിലെ മേല്‍പറഞ്ഞ വിധി ദുര്‍ബലപ്പെടുത്തിയത്. (അദ്ദുര്‍റുല്‍മന്‍സൂര്‍).

 

آمن الرسول എന്ന് തുടങ്ങുന്ന ഈ പുകഴ്ത്തല്‍ കേട്ടപ്പോള്‍, ‘വിശ്വസിക്കുക എന്നത് ഞങ്ങളുടെ ബാധ്യത തന്നെയാണല്ലോ’ എന്ന് പറഞ്ഞ്, വളരെ വിനയാന്വിതനായാണ് തിരുനബിصلى الله عليه وسلم പ്രതികരിച്ചത്.

ഇങ്ങനെയാണ് ഈ ആയത്തുകള്‍ അവതരിച്ചത്. (വേറെയും അഭിപ്രായങ്ങളുണ്ട്).

 

കേട്ടു അനുസരിച്ചു എന്ന് പറയുന്നത് എത്ര നല്ല കാര്യമാണ്! നമ്മളെയും അങ്ങനെ പറയാന്‍, അനുസരിക്കാന്‍ പഠിപ്പിക്കുകയാണ്. അങ്ങനെ കേട്ട് അനുസരിച്ച് നമ്മള്‍ ചെയ്യുന്ന പല കര്‍മങ്ങളിലും, മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളും  സംഭവിച്ചേക്കാം, അത് മാപ്പു ചെയ്തുതരാന്‍ ഇങ്ങനെ ദുആ ചെയ്യുകയും ചെയ്യാം- غفرانك ربنا وإليك المصير.

ഇനി നമ്മള്‍ ആമനര്‍റസൂലുവിലേക്ക് കടക്കുകയാണ് – അ‍ല്‍ബഖറയിലെ അവസാനത്തെ 2 ആയത്തുകള്‍ - 285, 286.

 

ആയത്തുകളിലേക്ക് കടക്കുംമുമ്പ് ഒരു ഫ്ലാഷ് ബാക്ക് നല്ലതാണ്: ഈ സൂറയുടെ തുടക്കത്തില്‍, ഈ ഗ്രന്ഥം അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിക്കുന്ന ‘മുത്തഖി’കള്‍ക്ക് മാര്‍ഗദര്‍ശനമാണെന്ന് പറഞ്ഞു.  ആരാണീ മുത്തഖികള്‍ എന്ന് അതിനു ശേഷം വിശദീകരിക്കുകയും ചെയ്തു. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുവര്‍, നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവര്‍, അല്ലാഹു നല്‍കിയതില്‍ നിന്ന് ചിലവഴിക്കുന്നവര്‍, തിരുനബി صلى الله عليه وسلم ക്കും മുന്‍ പ്രവാചകന്‍മാര്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും പരലോകത്തിലും വിശ്വസിച്ചവര്‍.

 

അതിനുശേഷം, ഇതേവരെയായി ഒരുപാട് കാര്യങ്ങള്‍ വിശദീകരിച്ചുതന്നു.

 

ഇനി ഈമാന്‍, തഖ്‍വ, അനുസരണം തുടങ്ങിയ കാര്യങ്ങളില്‍ ഈ റസൂലിന്‍റെയും സത്യവിശ്വാസികളുടെയും നിലപാട് എന്താണെന്ന് കൃത്യമായി വിവരിച്ചുതന്ന്, തുടക്കത്തില്‍ പറഞ്ഞ ആ മുത്തഖികള്‍ ഇവരാണെന്ന് അടിവരയിട്ട് മനസ്സിലാക്കിത്തന്ന് സൂറ അവസാനിപ്പിക്കുകയാണ്.

 

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285)

രക്ഷിതാവിങ്കല്‍ നിന്നു തനിക്കവതീര്‍ണമായതില്‍ റസൂല്‍ തിരുമേനി വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അല്ലാഹുവിലും അവന്‍റെ മലക്കുകളിലും വേദങ്ങളിലും ദൂതരിലും-അവര്‍ ആര്‍ക്കിടയിലും ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടില്‍-അവരൊക്കെയും വിശ്വസിച്ചിരിക്കുന്നു. അവര്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നാഥാ, ഞങ്ങള്‍ക്കു പൊറുത്തുതരേണമേ, നിന്നിലേക്കു തന്നെയാണു മടക്കം.

 

ഈമാന്‍ കാര്യങ്ങള്‍ ആറും ഈ ആയത്തിലുണ്ട്.

كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ

  1. അല്ലാഹുവിലുള്ള വിശ്വാസം, 2. മലക്കുകളിലുള്ള വിശ്വാസം, 3. കിതാബുകളിലുള്ള വിശ്വാസം, 4. പ്രവാചകന്മാരിലുള്ള വിശ്വാസം.

അഞ്ചാമത്തേയും ആറാമത്തെയും കാര്യം ആയത്തിന്‍റെ അടുത്ത ഭാഗത്തുണ്ട്:

وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ

سَمِعْنَا وَأَطَعْنَا

ഖദ്ര്‍ കൊണ്ടുള്ളവിശ്വാസം ഈ വാക്യത്തിലുണ്ട്. കാരണം, ഈ വാക്യത്തിന്‍റെ ഉദ്ദേശ്യം, റബ്ബിന്‍റെ വിധികള്‍ കേള്‍ക്കുക, അംഗീകരിക്കുക, നന്മയായാലും തിന്മയായാലും എന്തായാലും നിന്‍റെ ഖദ്റില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നാണല്ലോ.

ഒന്നുകൂടി ബാക്കിയുണ്ടല്ലേ, 6-ാമത്തെ കാര്യം. അത് وإليك المصير എന്ന വാക്യത്തിലുണ്ട്. നിന്നിലേക്കാണ് മടക്കം. മടക്കം എപ്പോഴാ ഉണ്ടാവുക-ഖിയാമ നാളില്‍. അപ്പോള്‍ അന്ത്യനാളുകൊണ്ടുള്ള വിശ്വാസം എന്ന ഈമാന്‍ കാര്യവും ആയില്ലേ.

6 ഈമാന്‍ കാര്യങ്ങളും ഈ ഒരൊറ്റ ആയത്തില്‍ പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെയൊരു ഹെഡ്ഡിംഗ് തന്നെ ഈ ആയത്തിന് വന്നത്... ‘ആമന’. ഈ 6 കാര്യങ്ങളും വിശ്വസിച്ചാലല്ലേ മുഅ്മിനാകുകയുള്ളൂ.

അചഞ്ചലമായ വിശ്വാസവും നിഷ്‌കളങ്കമായ അനുസരണവുമാണ് ഈ ആയത്ത് നമ്മളെ പഠിപ്പിക്കുന്നത്. പ്രവാചകന്മാരെ തരംതിരിച്ചുകാണുന്നവരുണ്ട്.  ചിലരെ മാത്രം വിശ്വസിക്കുകയും മറ്റുപലരെയും അവിശ്വസിക്കുകയും ചെയ്യുന്നവര്‍. അങ്ങനെ വിവേചനം കാണിക്കുന്നവരാണ് വേദക്കാര്‍. മാത്രമല്ല, ഞങ്ങള്‍ കേള്‍ക്കുകയും, കേട്ടതിന് നേരെ വിവപീരം പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് സ്വന്തം പ്രവാചകരോട് അവര്‍ പറയുക വരെ ചെയ്തിട്ടുണ്ട്.

 

തിരുനബി صلى الله عليه وسلم യും സത്യവിശ്വാസികളും അങ്ങനെയല്ല.

റബ്ബ് എന്തെല്ലാം അവതരിപ്പിച്ചിട്ടുണ്ടോ അതെല്ലാം  തിരുനബി صلى الله عليه وسلم വിശ്വസിച്ചിട്ടുണ്ട്. (آمَنَ الرَّسُول بِمَاأُنْزِلَ إِلَيْه مِنْ رَبِّه) അത് ബാധ്യതയാണ്. സ്വാഭാവികവുമാണ്.

ഈ റസൂല്‍ മാത്രമാണോ അതിലെല്ലാം വിശ്വസിക്കുന്നത്? അല്ല. എല്ലാ സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു (وَالْمُؤْمِنوُنَ).

അവതരിപ്പിച്ചത് അല്ലാഹുവല്ലേ. അപ്പോള്‍ ആദ്യമായി അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.  മലക്കുകള്‍ വഴിയാണല്ലോ അവതരിപ്പിച്ചിത്, അങ്ങനെ അവരിലും വിശ്വസിച്ചിരിക്കുന്നു.

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിച്ച ഖുര്‍ആന്‍ മാത്രമാണോ അല്ലാഹു അവതരിപ്പിച്ചത്? അല്ല, വേറെയും പല വേദഗ്രന്ഥങ്ങളുമുണ്ട്, ഏടുകളുമുണ്ട്. അവയിലും വിശ്വസിച്ചിരിക്കുന്നു.

ഇനി തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മാത്രമാണോ പ്രവാചകരായി നിയോഗിക്കപ്പെട്ടത്? അല്ല, വേറെയും  പലരുമുണ്ട്, അവരിലെല്ലാം വിശ്വസിച്ചിരിക്കുന്നു.

അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും, അവന്‍റെ എല്ലാ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. (كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ)

വേദക്കാര്‍ അങ്ങനെയല്ല. അവരുടെ സ്വഭാവമെന്താണ്? ചില പ്രവാചകരെ വിശ്വസിക്കും, ചിലരെ അവിശ്വസിക്കും.

نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ (4: 150) എന്നാണവര്‍ പറഞ്ഞത്. അതുപോലെ ഇവര്‍ പറയുകയില്ല.

ചില വേദഗ്രന്ഥങ്ങള്‍ മാത്രമേ വേദക്കാര്‍ അംഗീകരിക്കുകയുള്ളൂ. ചിലത് തള്ളിപ്പറയും. ഇവരങ്ങനെയല്ല. എല്ലാറ്റിലും വിശ്വസിക്കും.

ഇസ്‌റാഈല്യര്‍ മുമ്പ് പറഞ്ഞിരുന്ന പോലെ سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, ധിക്കരിച്ചു) (2:93) എന്നും ഇവര്‍ പറയില്ല. മറിച്ച് ‘ഞങ്ങള്‍ കേട്ടു, അനുസരിച്ചു’ എന്നാണ് പറയുക. (وقَالُوا سَمِعْنَا واَطَعْنَا)

അതായത്, റബ്ബ് എന്ത് കല്‍പിച്ചാലും വിരോധിച്ചാലും അതെല്ലാം കേള്‍ക്കാനും  അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണവര്‍. കാരണം, ആഗ്രഹിക്കുന്നത് റബ്ബിന്‍റെ പൊരുത്തമാണ്. മഗ്ഫിറത്താണ്. ഇല്ലെങ്കില്‍ രക്ഷയില്ലല്ലോ. കാരണം, റബ്ബിന്‍റെയടുത്തേക്ക് മടങ്ങിച്ചെന്നു കണക്കു ബോധിപ്പിക്കേണ്ടിവരുമല്ലോ.

അതുകൊണ്ടാണവര്‍ എപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്:   ‘ഞങ്ങളുടെ റബ്ബേ, നിന്‍റെ പാപമോചനം -അതാണ് ഞങ്ങള്‍ക്ക് വേണ്ടത്- ഞങ്ങളുടെ തിരിച്ചുവരവ് നിന്‍റെ അടുക്കലേക്കാണല്ലോ.’ (غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ)

അടുത്ത ആയത്ത് 286

സൂറത്തുല്‍ബഖറയിലെ അവസാനത്തെ ആയത്ത്.

 

നേരത്തെ പറഞ്ഞതുപോലെ, മനസ്സിലുള്ളതും വിചാരണ ചെയ്യും എന്ന വിധി ദുര്‍ബലപ്പെടുത്തിയ ആയത്താണിത്. നമുക്കെല്ലാവര്‍ക്കും വലിയ ആശ്വാസം തരുന്ന ആയത്ത്. മനസ്സറിഞ്ഞ് റബ്ബിനോട് ചെയ്യുന്ന നല്ല നല്ല ദുആകളടങ്ങിയ ആയത്ത്.

 

തൊട്ടുമുമ്പുള്ള ആയത്തില്‍, അവസാനം പറഞ്ഞത് – പടച്ചവനേ, ഞങ്ങളെല്ലാം വിശ്വസിച്ചു, നിന്‍റെ വിധിവിലക്കുകളെല്ലാം അനുസരിക്കുകയും ചെയ്യാം. പക്ഷേ, ഒന്നാലോചിച്ചുനോക്കൂ,റബ്ബിന്‍റെ എല്ലാ വിധിവിലക്കുകളും അതേപടി, അണുകിട തെറ്റാതെ, അനുസരിച്ച് ജീവിക്കാന്‍ മനുഷ്യന് കഴിയുമോ? പലപ്പോഴും അതിന് സാധിക്കാതെയും വരാമല്ലോ. അതാലോചിച്ച് പ്രയാസപ്പെടേണ്ട. അല്ലാഹു നമ്മളെ ആശ്വസിപ്പിക്കുന്നത് നോക്കൂ:

 

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ(286)

 

കഴിവിനപ്പുറം ചെയ്യാന്‍ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കയില്ല. ആര് എന്തു നന്മ ചെയ്തുവോ അതിന്‍റെ ഗുണഫലവും, തിന്മയനുവര്‍ത്തിച്ചുവോ അതിന്‍റെ ദോഷഫലവും അവനു തന്നെ. നാഥാ, മറന്നുപോവുകയോ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ ശിക്ഷിക്കരുതേ. നാഥാ, മുന്‍ഗാമികളിലെന്ന പോലെയുള്ള ഭാരങ്ങള്‍ ഞങ്ങളുടെമേല്‍ ചുമത്തരുതേ, നാഥാ, ദുര്‍വഹമായ കല്‍പനകള്‍ ഞങ്ങളെ വഹിപ്പിക്കരുതേ; ഞങ്ങള്‍ക്ക് മാപ്പരുളുകയും പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷാധികാരിയാണു നീ. അതു കൊണ്ട് നിഷേധികള്‍ക്കെതിരെ ഞങ്ങളെ സഹായിക്കേണമേ. 

 

(കഴിയാത്തത് ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കില്ല) എന്ന വാക്യാംശം മൂലം, സ്വഹാബികളെ പ്രയാസത്തിലാക്കിയ, നേരത്തെ പറഞ്ഞ ആ വിധി അല്ലാഹു ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്.  മനസ്സിലൂടെ പല തെറ്റായ വിചാരങ്ങളും കടന്നുപോയേക്കാം. അതൊക്കെ നിയന്ത്രിക്കുക എന്നത് മനുഷ്യന് കഴിയില്ലല്ലോ. അതുകൊണ്ടത് സാരമില്ല. നിരവധി ഹദീസുകളും ഇത് സംബന്ധമായുണ്ട്.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്‍റെ സമുദായത്തിന്, അവരുടെ മനസ്സില്‍ തോന്നുന്നത് -അതവര്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തപക്ഷം- അല്ലാഹു മാപ്പുചെയ്തുകൊടുത്തിരിക്കുന്നു.’

‘ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിച്ചു, ചെയ്തില്ല. എന്നാലത് പൂര്‍ണമായൊരു നന്മയായി രേഖപ്പെടുത്തപ്പെടും. ഒരു നന്മ ഉദ്ദേശിച്ചു, അത് ചെയ്യുകയും ചെയ്തു.എന്നാല്‍ പത്ത് മുതല്‍ എഴുനൂറിരട്ടിവരെയായി അത് രേഖപ്പെടുത്തപ്പെടും. ഒരു തിന്മ ഉദ്ദേശിച്ചു, ചെയ്തില്ല, എന്നാലത് രേഖപ്പെടുത്തപ്പെടില്ല. ചെയ്താലോ, ഒരു തിന്മ മാത്രമായി രേഖപ്പെടുത്തപ്പെടും.’ (ബുഖാരി, മുസ്‌ലിംرحمهما الله).

മനുഷ്യന്‍റെ കഴിവിനും നിയന്ത്രണത്തിനും അതീതമായ ചിന്തകളും വിചാരങ്ങളും അല്ലാഹു വിട്ടുകൊടുക്കുമെന്നര്‍ത്ഥം. എന്നുവെച്ച്, അങ്ങനെയങ്ങ് ആലോചിച്ചുകൂട്ടാന്‍ പറ്റില്ല. വേണ്ടാത്ത വിചാരങ്ങളെ മനസ്സിലിട്ട് താലോലിക്കരുത്. അനിയന്ത്രിതമായി അയച്ചുവിടരുത്. നിയന്ത്രിക്കണം. ദുര്‍വിചാരങ്ങള്‍ക്കും ദുരുദ്ദേശ്യങ്ങള്‍ക്കും കഴിയുന്നത്ര കടിഞ്ഞാണിടണം. അല്ലാതിരുന്നാല്‍ പിന്നെ അത് ചെയ്യാന്‍ തോന്നും. അത് ചെയ്യുന്ന ഘട്ടത്തിലേക്ക് പിശാച് നമ്മളെ കൊണ്ടെത്തിക്കും. അതിനവസരമുണ്ടാക്കരുത്. അത്തരം ചിന്തകള്‍ മുളയിലേ നുള്ളിക്കളയണം.

(لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്.

വലിയ പ്രയാസമൊന്നും സഹിക്കാതെ ചെയ്യാനാവുന്ന കാര്യങ്ങളേ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുള്ളു. وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ (മതത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ വൈഷമ്യവും നിങ്ങള്‍ക്കുമേല്‍ അവന്‍‌ ചുമത്തിയിട്ടില്ല എന്നാണ് സൂറത്തുല്‍ ഹജ്ജ് 78 ല്‍ അല്ലാഹു പറഞ്ഞത്.

സാധാരണ നിലയില്‍, പറയത്തക്ക ബുദ്ധിമുട്ടൊന്നുമില്ലാതെ ചെയ്യാവുന്ന കാര്യങ്ങളേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അതേസമയം, താല്‍ക്കാലികമായോ, സാന്ദര്‍ഭികമായോ മറ്റോ ഉണ്ടാകുന്ന ചില പ്രയാസങ്ങളുണ്ടാകാം, അതില്‍ അനുയോജ്യമായ പ്രതിവിധികളും ഇളവുകളും തന്നിട്ടുമുണ്ട്. യാത്രക്കാരന്‍റെ ജംഉം ഖസ്റും. വെള്ളം കിട്ടിയില്ലെങ്കിലുള്ള തയമ്മും ചില ഉദാഹരണങ്ങള്‍.

ചെയ്യാന്‍ കഴിയാത്തതൊന്നും നമ്മളോട് പറഞ്ഞിട്ടില്ലല്ലോ. കഴിയുന്നതുപോലെ ചെയ്താല്‍ മതി. നിസ്കരിക്കുമ്പോള്‍ നില്‍ക്കാന്‍ വയ്യേ, ഇരുന്നോളൂ. അതിനും വയ്യേ, കിടന്നോളൂ. അതിനും കഴിയുന്നില്ലേ, ആംഗ്യം കാണിച്ചോളൂ...

സമ്പാദിച്ചത് മുഴുവന്‍/പകുതി/കാല്‍ ഭാഗം കൊടുക്കണമെന്ന് പറഞ്ഞോ? ഇല്ല. 2.5 മാത്രം കൊടുത്താല്‍ മതി. 365  ദിവസങ്ങളില്‍ 29/30 ദിവസം മാത്രം നോമ്പ് നോറ്റാല്‍ മതി.

 

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا

എന്നാല്‍ പിന്നെ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ലിബറല്‍ വാദങ്ങളുമായി തോന്നിയപോലെ ജീവിക്കാമെന്നാണോ... അല്ല... ഒരിക്കലുമല്ല. അത് അല്ലാഹു അനുവദിച്ചിട്ടില്ല എന്നത് പരമാര്‍ത്ഥം തന്നെയാണ്.

അല്ലെങ്കിലും അങ്ങനെ ജീവിക്കാനനുവദിക്കുന്നത് ശരിയുമല്ലല്ലോ. ബുദ്ധിയുള്ളവരാരും അതംഗീകരിക്കുകയുമില്ല.  സാമാന്യബുദ്ധികൊണ്ട് ചിന്തിച്ചാല്‍ തന്നെ അത് മനസ്സിലാകും.

റബ്ബ് നമ്മളെ പടച്ചുപരിപാലിക്കുന്നു, ജീവിക്കാനൊരു വഴി പറഞ്ഞുതരുന്നു, നന്നായി ജീവിച്ചാല്‍ സ്വര്‍ഗം തരാമെന്നും ഇല്ലെങ്കില്‍ നരകമെന്നും പറയുന്നു, നല്ലതും ചീത്തയും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധിയും തരുന്നു. അപ്പോപ്പിന്നെ അവന്‍ പറഞ്ഞതനുസരിച്ച്, വിശേഷ ബുദ്ധി ശരിയായി ഉപയോഗപ്പെടുത്തി നല്ലവനായി ജീവിക്കുകയല്ലേ ബുദ്ധിയുള്ള ആരും ചെയ്യുക.

ഇന്നിപ്പോള്‍ പലര്‍ക്കും പറ്റാത്തതും അതാണ്. തോന്നിയതുപോലെ ജീവിക്കാന്‍  മതം അനുവദിക്കുന്നില്ല എന്നാണ് പരാതി.

നമ്മള്‍ നല്ല നിലക്ക് ജീവിച്ചാലും അല്ലാതിരുന്നാലും നേട്ടവും കോട്ടവും നമുക്കുതന്നെയാണ് (لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ). അല്ലാതെ, അല്ലാഹുവിന് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാകാനില്ല.

മനുഷ്യന് ഗുണകരമായത് എന്തൊക്കെയാണ്, ദോഷം ഏതൊക്കെയാണ് എന്ന സൂക്ഷ്മജ്ഞാനം അവന് മാത്രമാണുള്ളത്, മനുഷ്യന് അതറിഞ്ഞുകൂടാ. അതുകൊണ്ടാണ് മനുഷ്യന്‍ ഇന്ന രൂപത്തില്‍ ജീവിക്കണമെന്ന് അല്ലാഹു ശാസിക്കുന്നത്. അപ്പോള്‍ പിന്നെ നമ്മളതംഗീകരിക്കുകയല്ലേ വേണ്ടത്.

നല്ല നല്ല ദുആകളാണല്ലേ ഈ ആയത്തിലുള്ളത്.  പല കല്പനകളും വേണ്ടതുപോലെ അനുസരിക്കാന്‍ പറ്റാത്തവരാണ് ഞങ്ങള്‍, പല അബദ്ധങ്ങളും സംഭവിച്ചിരിക്കാം.. പൊറുക്കണേ റബ്ബേ...

 

തിരുനബി صلى الله عليه وسلم ഇങ്ങനെ ദുആ ചെയ്തപ്പോള്‍ 'ഞാനത് സ്വീകരിച്ചിരിക്കുന്നു' എന്ന് അല്ലാഹു മറുപടി പറഞ്ഞതായി ഹദീസിലുണ്ട് (മുസ്‌ലിം). ഓരോ ചോദ്യത്തിനും അല്ലാഹു മറുപടി കൊടുത്തുവത്രെ: ശരി, ഞാനങ്ങനെ ചെയ്തു എന്ന്.

 

لَمَّا نَزَلَتْ هذِه الآيَةُ: {وَإنْ تُبْدُوا ما في أنْفُسِكُمْ أوْ تُخْفُوهُ يُحاسِبْكُمْ به اللَّهُ} [البقرة: 284]، قالَ: دَخَلَ قُلُوبَهُمْ مِنْها شيءٌ لَمْ يَدْخُلْ قُلُوبَهُمْ مِن شيءٍ، فقالَ النبيُّ صَلَّى اللَّهُ عليه وسلَّمَ: قُولوا: سَمِعْنا وأَطَعْنا وسَلَّمْنا قالَ: فألْقَى اللَّهُ الإيمانَ في قُلُوبِهِمْ، فأنْزَلَ اللَّهُ تَعالَى: {لا يُكَلِّفُ اللَّهُ نَفْسًا إلَّا وُسْعَها لها ما كَسَبَتْ وعليها ما اكْتَسَبَتْ رَبَّنا لا تُؤاخِذْنا إنْ نَسِينا، أوْ أخْطَأْنا} قالَ: قدْ فَعَلْتُ {رَبَّنا ولا تَحْمِلْ عليْنا إصْرًا كما حَمَلْتَهُ علَى الَّذِينَ مِن قَبْلِنا} قالَ: قدْ فَعَلْتُ {واغْفِرْ لنا وارْحَمْنا أنْتَ مَوْلانا} قالَ: قدْ فَعَلْتُ. (مسلم)

നമ്മളൊക്കെ എപ്പോഴും കൊണ്ടുനടക്കേണ്ട ചില ദുആകള്‍ പഠിപ്പിച്ചാണ് ഈ വലിയസൂറത്ത് റബ്ബ് അവസാനിപ്പിച്ചത്. അതും ഉത്തരം തരാമെന്ന് പറഞ്ഞ ദുആകള്‍. അവന്‍ തന്നെ പഠിപ്പിച്ചുതന്ന ദുആയാകുമ്പോള്‍ അതിനൊരു പ്രത്യേക പരിഗണന നല്‍കാതിരിക്കില്ലല്ലോ..

رَبَّنَا (ഞങ്ങളുടെ റബ്ബേ) എന്ന് വിളിച്ചുകൊണ്ട് ചെയ്യുന്ന ഈ ദുആയിലെ അപേക്ഷകള്‍:

  • മറന്നു പോകുകയോ, അബദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നീ ഞങ്ങളെ പിടികൂടി ശിക്ഷാനടപടി എടുക്കരുതേ!’

 

  • മുന്‍സമൂഹങ്ങളുടെ മേല്‍ ചുമത്തിയതു പോലുള്ള ഭാരങ്ങളൊന്നും ഞങ്ങളുടെ മേല്‍ ചുമത്തരുതേ!’ മുന്‍ സമുദായങ്ങള്‍ക്കുണ്ടായിരുന്ന ചില കര്‍ശന നിയമങ്ങളും, പ്രയാസമുള്ള ചില അനുഷ്ഠാനങ്ങളുമാണ് (إِصْر) കൊണ്ടുദ്ദേശ്യം.

 

തെറ്റ് ചെയ്താല്‍, ആ പാപഭാരം അവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്നുവത്രെ.

രാത്രി തെറ്റ് ചെയ്താല്‍ രാവിലെ അടയാളം കാണും, നെറ്റിയിലൊരു കറുത്ത പാട്. അല്ലെങ്കില്‍ ഒരു മണം.

 

വസ്ത്രത്തിലോ മറ്റോ നജസായാല്‍ ആ ഭാഗം കീറിക്കളയണമെന്നും ചില സമുദായാങ്ങള്‍ക്കുമേല്‍ നിയമമുണ്ടായിരുന്നു.

 

അവരുടെ അത്രിക്രമങ്ങള്‍ കൂടിയപ്പോള്‍, ഹലാലായിരുന്ന ചില നല്ല ഭക്ഷണങ്ങള്‍ നിരോധിച്ചുകൊണ്ടും ഭാരം ചുമത്തിയിട്ടുണ്ട്. ആടുമടുകളുടെ കൊഴുപ്പുകളും, നഖമുള്ള മുഴുവന്‍ ജീവികളും ചിലര്‍ക്ക് നിഷിദ്ധമാക്കിയിരുന്നു. ഇവ അശുദ്ധമായതുകൊണ്ടല്ല, അതിക്രമങ്ങളുടെ ശിക്ഷയായിട്ടാണ്‌ നിഷിദ്ധമാക്കിയത്.

(3) ‘ഞങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങളൊന്നും ഞങ്ങളെ വഹിപ്പിക്കരുതേ!’ ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് സഹിക്കാന്‍ സാധിക്കാത്ത കഷ്ടപ്പാടുകള്‍ വരാതെ കാത്തുരക്ഷിക്കേണമേ എന്ന് സാരം.

(4) ‘ഞങ്ങള്‍ക്ക് മാപ്പ് നല്‍കണേ!’

(5) ‘ഞങ്ങള്‍ക്ക് പൊറുത്തു തരണേ!’

(6) ‘ഞങ്ങള്‍ക്ക് കരുണ ചെയ്യണേ!’ ഇരുലോകത്തും എപ്പോഴും കാരുണ്യമേകി അനുഗ്രഹിക്കുകയും ചെയ്യേണമേ! തെറ്റുകളില്‍ പെട്ടുപോകാതിരിക്കാനും നിന്‍റെ കാരുണ്യവും തൌഫീഖും വേണം, റബ്ബേ.

(7) ‘റബ്ബേ! നീയാണ് ഞങ്ങളുടെ യജമാനന്‍. ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ച് അനുഗ്രഹിക്കണം. സത്യവിശ്വാസികളായ ഞങ്ങള്‍ക്ക്, ശത്രുക്കള്‍ക്കെതിരെ സഹായം നല്‍കണം, ഇത് തേടാന്‍ നീയല്ലാതെ ഞങ്ങള്‍ക്ക് വേറെയാരാണുള്ളത്?!

 

നിരവധി ശ്രേഷ്ഠതകളാണ് ഈ 2 ആയത്തുകള്‍ക്ക്. പല ഹദീസുകളും ഇതുസംബന്ധമായി കാണാം. പത്തോളം ഹദീസുകള്‍ ഇമാം ഇബ്നു കസീര് (رحمه الله) ഉദ്ധരിച്ചിട്ടുണ്ട്.

 

വലിയ Protection ആണ് ഈ ആയത്തുകള്‍. നമുക്കും വീടിനും വീട്ടുകാര്‍ക്കുമെല്ലാം. CCTV യെല്ലാം സ്ഥാപിച്ച്, വലിയ പൂട്ടുമൊക്കെ വെച്ചു പൂട്ടുംല്ലേ. അതെല്ലാം വേണ്ടതുതന്നെ. പക്ഷേ, അതൊന്നും പിശാചിന് ബാധകമല്ലല്ലോ. അത്തരം സംവിധാനങ്ങളെയെല്ലാം മറികടക്കുന്ന സംരക്ഷണമാണീ ആയത്തുകള്‍ നല്‍കുന്നത്.

 

തിരുനബി صلى الله عليه وسلم പറയുന്നു:  'ആരെങ്കിലും ഒരു രാത്രി ഈ രണ്ട് ആയത്തുകള്‍ ഓതിയാല്‍, അതവന് സംരക്ഷണം നല്‍കുന്നതാണ്' (മുസ്‌ലിം). ജിന്നുകളുടെയും മനുഷ്യരുടെയും ഉപദ്രവങ്ങളില്‍ നിന്ന് അതവനെ തടയുമെന്നാണിതിന്‍റെ ഉദ്ദേശ്യം.

 

 മുസ്‍ലിമായ ഒരാളും ഈ ആയത്തുകളും ആയത്തുല്‍കുര്‍സിയ്യും ഓതാതെ ഉറങ്ങാന്‍ പോകുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് അലി رضي الله عنه

 

സൂറത്തുല്‍ബഖറ പൊതുവെയും ഈ രണ്ട് ആയത്തുകള്‍ വിശേഷിച്ചും ഓതുന്ന വീടുകളില്‍ പ്രകാശം നിറയും.

 

നിങ്ങളിത് ശരിക്ക് പഠിക്കണമെന്നും ഭാര്യമാരെയും കുട്ടികളെും പഠിപ്പിക്കണമെന്നും തിരുനബി صلى الله عليه وسلم നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

‘അവ ഖുര്‍ആനാണ്, പ്രാര്‍ഥനയാണ്; അവ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും റഹ്മാനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യും’ എന്ന് മറ്റൊരു ഹദീസിലുമുണ്ട്.

 

ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്മകളും  സമ്മേളിച്ച ആയത്തുകളാണിത് രണ്ടും.

 

ഇമാം ദാരിമി (رحمه الله) ഉദ്ദരിക്കുന്നു: ഒരാള്‍ തിരുനബി(صلى الله عليه وسلم) യോട് ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ, ഖുര്‍ ആനിലെ ഏത് ആയത്തിന്‍റെ പ്രതിഫലവും നേട്ടവുമാണ് അങ്ങേയ്ക്കും സമുദായത്തിനും ലഭിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്? നബി(صلى الله عليه وسلم) പറഞ്ഞു: സൂറത്തുല്‍ ബഖറയുടെ ഒടുവിലെ ഭാഗം. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‍റെ നിധികളില്‍ നിന്നുള്ള ഈ സൂക്തങ്ങള്‍ എന്‍റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുകയാണ്. ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്മകളും അതില്‍ സമ്മേളിച്ചിട്ടുണ്ട്.(മിശ്കാത്-189)

 

രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന ആയത്തുകളാണിത്.


അബ്ദുല്ലാഹിബ്‌നു ഉമര്‍ (رضي الله عنه) പറയുന്നു: തിരുനബി(صلى الله عليه وسلم) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു - ”അല്ലാഹു എനിക്ക് സ്വര്‍ഗീയ നിധികളില്‍ നിന്ന് രണ്ട് സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇശാനിസ്‌ക്കാരത്തിനു ശേഷം അവ പാരായണം ചെയ്യുന്നവന്, രാത്രി നിസ്കാരത്തിന്‍റെ സ്ഥാനത്ത് നില്‍ക്കാന്‍ കഴിയുന്നതാണത്. (അതായത്, രാത്രിനിസ്കാരം നിര്‍വഹിച്ച പ്രതിഫലം നേടിക്കൊടുക്കുന്ന 2 ആയത്തുകളാണ് എന്നര്‍ത്ഥം). ‘ആമനര്‍റസൂലു’ എന്ന് തുടങ്ങുന്ന സൂറത്തുല്‍ ബഖറയുടെ അവസാനം വരെയുള്ള രണ്ട് ആയത്തുകളാണവ”. (തഫ്‌സീറു സ്വാവി 1-127)

 

മുമ്പുള്ള ഒരു പ്രവചാകനും ലഭിക്കാത്ത രണ്ട് വിശിഷ്ടമായ ആയത്തുകളാണിവ. ഈ ഉമ്മത്തിന് മാത്രം നല്‍കപ്പെട്ട അതിവിശിഷ്ടമായ ആയത്തുകള്‍.

 

ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ മുആദ് (رَضِيَ اللهُ عَنْهُ) ആമീന്‍ പറഞ്ഞിരുന്നതായി ഇബ്‌നുജരീര്‍ (رَضِيَ اللهُ عَنْهُ) വിനെ പോലെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

-------------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter