മുഹിയുദ്ദീന്‍ യാസീൻ പുതിയ മലേഷ്യൻ പ്രധാനമന്ത്രി
ക്വലാലംമ്പൂര്‍: മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് രാജി വെച്ചതിനെ തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശുഭാന്ത്യം. ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ യാസീനെ പുതിയ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചതോടെ വീണ്ടും അധികാരത്തിലെത്താനുള്ള മഹാതീറിന്റെ ശ്രമം പരാജയപ്പെട്ടു . മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി നിയമിച്ചത്. മുഹിയുദ്ദീന്‍ ഇന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് അന്തിമ തീരുമാനമെടുത്ത്. ഒട്ടേറെക്കാലം യുണൈറ്റഡ് മലയ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ (യു.എം.എന്‍.ഒ.) പ്രധാനപദവികള്‍ വഹിച്ചിട്ടുള്ള മുഹിയുദ്ദീന്‍ മുന്‍ നേതാവ് നജീബ് റസാക്കിന്റെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു. അഴിമതിയുടെ പേരില്‍ നജീബിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, പാര്‍ട്ടി ഇസ്‌ലാം സി മലേഷ്യ എന്നീ പാര്‍ട്ടികളുടെ പിന്തുണയാണ് മുഹിയുദ്ദീന് തുണയായത്. തിങ്കളാഴ്ചയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചത്. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അന്‍വര്‍ ഇബ്രാഹിം (72) പിന്‍ഗാമിയാകുന്നതു തടയാനായിരുന്നു മഹാതിറിന്റെ നാടകീയ രാജി പ്രഖ്യാപനം. കശ്മീർ, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയത്തിൽ ഇന്ത്യക്കെതിരെ ശക്തമായ വിമർശനം നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് മഹാതീർ മുഹമ്മദ്. അതേസമയം പുതിയ പ്രധാനമന്ത്രിയായി മുഹ്‌യിദ്ദീൻ യാസീൻ അധികാരമേറ്റതിൽ കടുത്ത വിമർശനവുമായി മഹാതീർ രംഗത്തെത്തി. പുതിയ പ്രധാനമന്ത്രി ഭൂരിപക്ഷ പാർലമെൻറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ലെന്ന് മഹാതീർ ചൂണ്ടിക്കാട്ടി. ഇതിനായി ഉടൻ തന്നെ പാർലമെന്റംഗങ്ങളുടെ അടിയന്തിര സിറ്റിംഗ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter