അമേരിക്കയെ മാറ്റിനിർത്തി ഇറാനുമായി ചർച്ച തുടരാൻ യൂറോപ്യൻ യൂണിയൻ തീരുമാനം; സ്വാഗതം ചെയ്ത് യുഎഇ
യു.എ.ഇ: സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണ ഉൽപാദന കമ്പനിയായ അരാംകോയിൽ യെമനിലെ ഹൂത്തി വിമതർ നടത്തിയ ആക്രമണത്തെ തുടർന്ന് യുദ്ധത്തിന്റെ വക്കിലെത്തിയ ഗൾഫിൽ സമാധാനത്തിന്റെ പുതിയ പ്രതീക്ഷ. അമേരിക്കയെ മാറ്റിനിർത്തി മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ യൂറോപ്യൻ യൂനിയൻ തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നീക്കത്തിന് യു.എ.ഇ പിന്തുണ പ്രഖ്യാപിച്ചു. പ്രകോപനപരമായ നടപടികളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും യു.എ.ഇ ആവശ്യപ്പെട്ടു. മേഖലയിൽ ഉരുത്തിരിഞ്ഞ യുദ്ധസമാന സാഹചര്യം ഒഴിവാക്കുന്നതിൽ മധ്യസ്ഥനീക്കം വിജയിച്ചേക്കുമെന്ന വിലയിരുത്തലിലാണ് യു.എ.ഇയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ ഇറാനുമായി നടത്തുന്ന മധ്യസ്ഥ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് വ്യക്തമാക്കിയത്. 'ഫിനാൻഷ്യൽ ടൈംസി'ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എ.ഇ മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇറാനുമായി ചർച്ച തുടരുന്നത്. ഇറാൻെറ ആണവ പദ്ധതിയെ കുറിച്ച് സമഗ്ര ചർച്ച വേണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര പരിഹാരം തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇറാനെ യാഥാർഥ്യബോധത്തിലേക്ക് കൊണ്ടു വരാൻ യൂറോപ്യൻ യൂനിയൻ നേതാക്കളുടെ നീക്കത്തിലൂടെ സാധിക്കുമെങ്കിൽ നല്ലതാണ്. സാധാരണ അയൽ രാജ്യമാകാൻ ഇറാന് സാധിക്കണം എന്നു മാത്രമാണ് ഗൾഫ് രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അൻവർ ഗർഗാശ് വ്യക്തമാക്കി. ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഉപേക്ഷിക്കുക, ഹൂത്തികൾ ഉൾപ്പെടെ മിലീഷ്യകൾക്കുള്ള പിന്തുണ പിൻവലിക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കുക എന്നീ മൂന്നിന നടപടികളാണ് ഇറാൻ കൈക്കൊള്ളേണ്ടതെന്നും മന്ത്രി കൂട്ടിേച്ചർത്തു. അതേസമയം യൂറോപ്യൻ യൂണിയന്റെ നീക്കത്തെ കുറിച്ച് സൗദിഅറേബ്യ പ്രതികരിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter