കൊണ്ടോട്ടിപ്പെരുമ

പതിനാലാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കൊട്ടാരത്തില്‍ പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ടായിരുന്ന തിനഞ്ചേരി ഇളയത്ത് (തലയൂര്‍ മൂസത്)മുസ്‌ലിംകള്‍ക്ക് പള്ളി പണിയുന്നതിനായി ചെരുവിലെ കുന്നിന്റെ താഴ്ഭാഗം മുതല്‍ വയല്‍ വരെ നീണ്ടുകിടക്കുന്ന സ്ഥലം ഇനാമായി നല്‍കി.
കൊടും കാടായിരുന്ന ഈ സ്ഥലം വെട്ടിത്തെളിച്ച് പള്ളി നിര്‍മ്മാണവും ജനവാസവും ആരംഭിച്ചതോടെ ഈ പ്രദേശത്തെ കൊണ്ടവെട്ടിയെന്നാണ് ജനം വിളിച്ചുപോന്നത്. പിന്നീട്, കൊണ്ടുവെട്ടി ലോപിച്ച് കൊണ്ടോട്ടിയായി. അവിടെ നിര്‍മ്മിച്ച പള്ളിയാണ് ഇന്നു കാണുന്ന പഴയങ്ങാടി പള്ളി. പ്രസ്തുത പള്ളിയുടെ നിര്‍മ്മാണം ഹി.1064ല്‍ ആണ്. മുസ്‌ലിയാരകത്ത് അഹമദ് കുട്ടി മുസ്‌ലിയാരായിരുന്നു പള്ളിയിലെ ആദ്യത്തെ ഖാളി. ഹി.1118ല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ ഖബര്‍ ഈ പള്ളിയുടെ പരിസരത്ത് സ്ഥിതിചെയ്യുന്നു. ശേഷം ഖാളിയായത് മഖ്ദൂം കുടുംബത്തിലെ സൈനുദ്ദീന്‍ മുസ്‌ലിയാരാണ്. ഹി.1135ല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ മഖ്ബറയും അവിടെ പ്രത്യേകം കെട്ടിയ നിലയില്‍ കാണാം. ഓടക്കല്‍ അലിഹസന്‍ മുസ്‌ലിയാരുടെ രണ്ടാമത്തെ മകന്‍ മറ്റത്തൂര്‍ ഓടക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മഖ്ബറ (മരണം ഹി.1305) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


ആദ്യ കാലഘട്ടങ്ങളില്‍ പൊന്നാനി മഖ്ദൂമികളുടെയും സയ്യിദ് ശൈഖ് ജിഫ്‌രിയുടെയും ആത്മീയ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ മുസ്‌ലിംകള്‍. ഈ സന്ദര്‍ഭത്തിലാണ് മുഹമ്മദ് ഷാ തങ്ങള്‍ ബോംബെയില്‍നിന്നും കൊണ്ടോട്ടിയിലെത്തുന്നത്.ഹി.1130ലാണ് ഈ സംഭവം. (അദ്ദേഹവും പിന്‍ഗാമികളുമാണ് കൊണ്ടോട്ടി തങ്ങന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.) വംശ പരമ്പരയില്‍ ആബൂബക്കര്‍ സിദ്ദീഖ്(റ)വുമായി ബന്ധപ്പെട്ട മുഹമ്മദ്ഷാ തങ്ങള്‍ ഹി.1099ല്‍ ഇസ്മായില്‍-ഫാത്വിമ ദമ്പതികളുടെ മകനായി ബോംബെക്കടുത്ത കല്ല്യാണിയില്‍ ജനിച്ചു. ടിപ്പു സുല്‍ത്താന്റെ ലക്ഷ്യ സാക്ഷാല്‍കാരത്തിലൂടെയാണ് അദ്ദേഹം കൊണ്ടോട്ടിയിലെത്തുന്നത്.പ്രസിദ്ധ കവി അരീക്കോട് കുഞ്ഞാവ ഒരു നൂറ്റാണ്ട് മുമ്പ് ഖിസ്സതു മുഹമ്മദ്ഷാ തങ്ങള്‍’ എന്ന മാപ്പിളപ്പാട്ടില്‍ അദ്ദേഹത്തിന്റെ ജീവിത ചരിത്രം വിവരിക്കുന്നുണ്ട്. കൊണ്ടോട്ടി തെക്കേക്കരപ്പള്ളി മുഹമ്മദ്ഷാ തങ്ങള്‍ മരിക്കുന്നതിന്റെ ഏകദേശം അമ്പതു വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ്. സൂഫി വര്യനും ആത്മീയ നായകനുമായിരുന്ന അദ്ദേഹം ഹി.1180 റബീഉല്‍ അവ്വല്‍ 14ന് മരണപ്പെട്ടു. തെക്കേകരപ്പള്ളിയുടെ തെക്കുകിഴക്ക് ഖുബ്ബയുടെ താഴെ പ്രത്യേകം അടയാളപ്പെടുത്തിയ നിലയില്‍ അദ്ദേഹത്തിന്റെ മഖ്ബറ കാണാം. ഇതിനോടനുബന്ധിച്ച് ആണ്ടുതോറും നേര്‍ച്ച നടത്തിവരുന്നു. പ്രസ്തുത നേര്‍ച്ചയാണ് കൊണ്ടോട്ടി നേര്‍ച്ച എന്ന പേരില്‍ അറിയപ്പെടുന്നത്. (അഹ്‌ലുസ്സുന്നയുടെ പേരില്‍, നേര്‍ച്ചയോടനുബന്ധിച്ചു നടക്കുന്ന അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതായുണ്ട്.)


ബ്രിട്ടീഷു ഭരണകാലത്ത് കൊണ്ടോട്ടി തങ്ങന്‍മാര്‍ക്ക് നാടുവാഴികളുടെ പദവി നല്‍കിപ്പോന്നിരുന്നു. അക്കാലങ്ങളിലുണ്ടായ മാപ്പിള ലഹളകളില്‍ അവര്‍ പങ്കെടുക്കാതിരുന്നത് തന്നെ ബ്രിട്ടീഷുകാരുടെ പ്രീതിക്ക് ഹേതുവായത്രെ.


മുഹമ്മദ്ഷാ തങ്ങളുടെ മരണാനന്തരം ശൈഖ് കരംഷാ, ഇഷ്തിയാഖ്ഷാ, ആഫ്തഫ്ഷാ  എന്നിവര്‍ സ്ഥാനാധികാരികളായി. ഇവരുടെ മഖ്ബറ അവിടെ സ്ഥിതി ചെയ്യുന്നു. മമ്പുറം മൗലിദിന്റെ  രചയിതാവ് കീളക്കാട് ആലിക്കുട്ടി മുസ്‌ലിയാര്‍ (മരണം ഹി.1338), പഴയങ്ങാടി ഖാളിയായിരുന്ന മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍(മരണം ഹി.1257) എന്നിവരുടെയും മഖ്ബറ പള്ളിയുടെ പടിഞ്ഞാറെ ചെരുവില്‍ സ്ഥിതിചെയ്യുന്നു.


കൊണ്ടോട്ടി ഖാളിയാരകം പള്ളി സ്ഥാപിച്ചത് ഹി.1305ല്‍ ആണെന്നാണ് പ്രബലാഭിപ്രായം. ആദ്യ ഖാളി പുത്തന്‍വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു. ഹി.1341ല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ മഖ്ബറ അവിടെ സ്ഥിതി ചെയ്യുന്നു. ചെറുശ്ശേരി കുടുംബത്തിന്റെ മഖ്ബറകളും ഇവിടെയാണ്.


മഹാപണ്ഡിതനും സൂഫിയും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഏറനാടന്‍ ഇതിഹാസവുമായിരുന്ന ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കൊണ്ടോട്ടിക്കടുത്ത തുറക്കല്‍ എന്ന സ്ഥലത്ത് ഹി.1290ല്‍ ജനിച്ചു.  പണ്ഡിതനും സൂഫിയുമായിരുന്ന കുഞ്ഞറമു മൗലവി ബിന്‍ അലി ചെറുശ്ശേരിയുടെയും കൊണ്ടോട്ടി മുസ്‌ലിയാരകത്ത് ഖാളി ഹസന്‍ മുസ്‌ലിയാരുടെ പുത്രി ഫാത്വിമയുടെയും മകനായാണ് ജനിക്കുന്നത്. സ്വപിതാവില്‍നിന്നും പ്രാഥമിക വിജ്ഞാനം നേടിയ അദ്ദേഹം ഹി.1323ല്‍ കൊടിയത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് ആരംഭിച്ചതോടെ ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഹി.1326ല്‍ അദ്ദേഹം ദര്‍സ് നടത്തുന്ന സമയത്താണ് പ്രസിദ്ധമായ ഖിബ്‌ല തര്‍ക്കം നടക്കുന്നത്. രണ്ടും മൂന്നും മാസം തുടര്‍ച്ചയായി വഅള് പറയാന്‍ കഴിഞ്ഞിരുന്ന മഹാന്‍ പുത്തന്‍ പ്രസ്ഥാനക്കാരുടെ പേടി സ്വപ്നമായിരുന്നു. ദീനീ വിഷയങ്ങള്‍ ആരുടെ മുഖത്തുനോക്കിയും  തുറന്നു പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല.


മികച്ച സാഹിത്യകാരനും കൂടിയായിരുന്നു ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥമായ ‘മുഹിമ്മാതുല്‍ മുഅ്മിനീ’ന് അവതാരികയെഴുതി. കുന്നപ്പള്ളി കരിമ്പനക്കല്‍ മുഹ്‌യുദ്ദീന്‍ നിരവധി മാസങ്ങള്‍ മലപ്പുറത്ത് താമസിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് ഈ സംഭവം രേഖപ്പെടുത്തുന്നത്. ‘പടപ്പാട്ട്’ പാടി അര്‍ത്ഥം പറയുന്നത് ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്നു. കേരളീയ ചരിത്രം പ്രമേയമാക്കി എഴുതപ്പെട്ടവയില്‍ ശ്രദ്ധേയമായ ആദ്യ കൃതിയെന്ന് അറിയപ്പെടുന്ന ഉമാ കേരളം പ്രസിദ്ധീകരിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ആ മഹാ കാവ്യമെഴുതിയ ഉള്ളൂര്‍ എസ്. പരമേശ്വരന്‍, മോയിന്‍കുട്ടി വൈദ്യര്‍ മരിക്കുമ്പോള്‍ (ad1892, 41-ാം വയസ്സില്‍) വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയായിരുന്നു.


മഹാനായ ആ കാവ്യ കുലപതിയുടെ മഖ്ബറ കൊണ്ടോട്ടി തെക്കേകര പള്ളിയിലെ മുഹമ്മദ്ഷാ തങ്ങളുടെ ഖുബ്ബക്കടുത്ത് വലിയ കരിങ്കല്‍ ‘നിശാന്‍’ കല്ലുകള്‍ കൊണ്ട് ഉയര്‍ത്തി പ്രത്യേകം അടയാളെപ്പടുത്തിയതായി കാണാം. (‘മീസാന്‍’ കല്ലുകളെന്നല്ല ‘നിശാന്‍’ കല്ലുകളാണ് ശരിയെന്ന് മുഹമ്മദലി മുസ്‌ലിയാര്‍ നെല്ലിക്കുത്ത് എഴുതിവെച്ചിട്ടുണ്ട്. അത് പേര്‍ഷ്യന്‍ വാക്കാണ്. അടയാളം എന്നര്‍ത്ഥം.

ശഫീഖ് വഴിപ്പാറ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter