ചൈനക്കെതിരെ ഉയിഗൂര്‍ മുസ്‌ലിംകൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു
ഹേഗ്: വർഷങ്ങളായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കിരയാവുന്ന ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിം സമൂഹം നീതിക്കായി അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്തു. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉറുംഖിയിൽ കാലങ്ങളായി അധിവസിക്കുന്ന ഉയ്ഗുര്‍ മുസ്‌ലിം സമൂഹം ഇതാദ്യമായാണ് ചൈനക്കെതിരെ ഒരു അന്താരാഷ്ട്ര വേദിയെ സമീപിക്കുന്നത്. സിന്‍ജിയാംഗ് മേഖലയില്‍ തടവറകൾ ഒരുക്കി മുസ്‌ലിം സമൂഹത്തെ കരുതല്‍ തടങ്കലില്‍ വെച്ച്‌ പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഈ അടുത്ത് അമേരിക്ക ശക്തമായി രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെ കഴിഞ്ഞമാസം യൂറോപ്യന്‍ രാഷ്ട്രങ്ങളും ബ്രിട്ടനും ചൈനക്കെതിരെ ഉയിഗൂര്‍ വിഷയത്തില്‍ ആഞ്ഞടിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലും ചൈനക്കെതിരെ വിഷയം അമേരിക്ക ഉന്നയിച്ചു. അമേരിക്ക കേന്ദ്രമായുള്ള ഏഷ്യന്‍ മേഖലയിലെ മനുഷ്യാവകാശ പ്രശനങ്ങള്‍ നിരീക്ഷിക്കുന്ന കമ്മീഷന്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരു വര്‍ഷമായി ഉയിഗൂര്‍ സമൂഹത്തിലെ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന വാര്‍ത്തയും അമേരിക്ക പുറത്തുവിട്ടിരുന്നു.

കിഴക്കന്‍ തുര്‍ക്കിസ്താന്‍ നാഷണല്‍ അവേക്കണിംഗ് മൂവ്‌മെന്റിന് വേണ്ടി ലണ്ടനിൽ പ്രവർത്തിക്കുന്ന രണ്ട് അഭിഭാഷകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തെ വംശഹത്യക്ക് ഇരയാക്കുന്നുവെന്നതാണ് പ്രധാനമായും കോടതിയിൽ ഉയർത്തിയിരിക്കുന്ന പരാതി. അറുപത് പേജുകൾ ഉള്ള പരാതിയിൽ ഇതിന് കാരണക്കാരായ 30 പ്രധാന ചൈനീസ് ഉദ്യോഗസ്ഥരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി തലവനായ നിലവിലെ പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പേരും പട്ടികയിലുണ്ട്.

ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര വേദിയിൽ കേസ് ഫയൽ ചെയ്യപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter