ഞങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും-പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ കത്തുകള്‍

 

 

ന്യൂഡല്‍ഹി: ഗോഹത്യയുടെ പേര് പറഞ്ഞും ശ്രീറാം വിളിക്കാനാവശ്യപ്പെട്ടും രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ശക്തികളുടെ ആള്‍ക്കൂട്ടക്കൊലകള്‍ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ ചലച്ചിത്ര-സാമൂഹിക- സാംസ്‌കാരിക രംഗത്തുനിന്നുള്ള 50 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തതിനു പിന്നാലെ ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് പ്രമുഖർ കത്ത് അയച്ചു. പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെ എങ്ങനെയാണു രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുകയെന്ന് 180 പേര്‍ ഒപ്പുവച്ച കത്തില്‍ ചോദിച്ചു. 50 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത ബിഹാര്‍ പൊലിസിന്റെ നടപടിയെ ചോദ്യംചെയ്ത് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ചലച്ചിത്ര- സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള 180 പേര്‍ കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്. ഞങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമയാണു നിര്‍വഹിച്ചത്. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനെ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക? കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമമാണോ ഇത്? ഞങ്ങളില്‍ നിന്നുള്ള കുറച്ചുപേര്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ശബ്ദമാണ് ഉയര്‍ത്തിയത്. അന്നത്തെ പ്രധാനമന്ത്രിക്കുള്ള കത്തിലെ ഓരോ വാക്കുകളെയും ഞങ്ങളും പിന്തുണയ്ക്കുന്നു- പുതിയ കത്ത് വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും പൗരന്മാരെ നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരെയും കൂടുതലാളുകള്‍ രംഗത്തുവരണമെന്ന് കത്തില്‍ ആഹ്വാനം ചെയ്തു. നടന്‍ നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, ചരിത്രകാരി റൊമില ഥാപ്പര്‍, ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദിര്‍, എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, വിദ്യാഭ്യാസ വിദഗ്ധ ഇറാ ഭാസ്‌കര്‍, കവി ജീത്ത് തയ്യില്‍, ഗ്രന്ഥരചയിതാവ് ഷംസുല്‍ ഇസ്‌ലാം, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, ആക്ടിവിസ്റ്റ് സബാ ദേവന്‍ തുടങ്ങിയവരാണു പുതിയ കത്തില്‍ ഒപ്പുവച്ചത്. ഡോ. ജെ. ദേവിക, പ്രൊഫ. രാജന്‍ ഗുരുക്കള്‍, ജി.എസ് അജിത, കെ.പി രാമനുണ്ണി, എന്‍.പി ചെക്കുട്ടി, കെ. സച്ചിതാനന്ദന്‍, കെ.ജി ശങ്കരപിള്ള, എം.എ ബേബി, മാങ്ങാട് രത്‌നാകരന്‍, സാവിത്രി രാജീവന്‍, ബി. രാജീവന്‍, എം.പി പ്രതീഷ്, ബി.ആര്‍.പി ഭാസ്‌കര്‍, എം.വി നാരായണന്‍, സിവിക ചന്ദ്രന്‍, സുനില്‍ പി. ഇളയിടം, ഇ.വി രാമകൃഷ്ണന്‍, എന്‍.എസ് മാധവന്‍, പി.കെ പാറക്കടവ്, പികെ പോക്കര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, വി പത്മ (എ. മംഗായി), ആരതി സേഥി, രാജശ്രീ ദാസ്ഗുപ്ത, അഭാ ദേവ് ഹബീബ്, ജാവേദ് മല്ലിക്, രാജേന്ദ്ര ചെന്നി, അഭിഷേക് കൈക്കര്‍, രേഖ അശ്വതി, റിതു മേനോന്‍, അമ്മു ജോസഫ്, അമൃത പാണ്ഡേ, കാവേരി നമ്പീശന്‍, രുചി ചതുര്‍വേദി, കെ.പി ഫാബിയാന്‍, അനന്ദ് തെല്‍ത്തുംബ്‌ഡെ, അനന്യ പരീഖ്, കെ.പി ജയശങ്കര്‍, എസ്. രഘുനാനന്ദ, പി. കൃഷ്ണനുണ്ണി, സാബ ഹസന്‍, അനിത തമ്പി, കെ.എസ് പാര്‍ത്ഥസാരഥി, സബീന ഗദിയോകെ, കുണാല്‍ സെന്‍, സലില്‍ ചതുര്‍വേദി, അരുന്ധതി ഘോഷ്, സന്ദീപ് പാണ്ഡ്യേ, അരുണിമ ഭൗമിക്, മല്ലികാ സാരാഭായ്, മധുശ്രീ ദത്ത, അയേശ കിദ്വായ്, മെര്‍ലിന്‍ മോളി, ബജ്‌റംഗി ബിഹാരി, എം.എം.പി സിങ്, ഷോമ എ. ചാറ്റര്‍ജി, സുഭാഷിണി അലി, മൃദുല കോഷി, നന്ദിത നാരായണന്‍, സി.കെ മീണ, ദേവകി ഖന്ന, സുമംഗള ദാമോദരന്‍, സെയ്ദ ഹമീദ്, എസ്.പി ഉദയ്കുമാര്‍, വാസന്ത് സുന്ദരം, പമീല ഫിലിപ്പോസ്, ഹേമലത മഹേശ്വര്‍, പ്രമോദ് രഞ്ജന്‍, സോയ ഹസന്‍, പുരുഷോത്തം അഗര്‍വാള്‍, റഹ്മാന്‍ അബ്ബാസ് തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്....

ജൂലൈയില്‍ കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി ബിഹാര്‍ പൊലിസ് രാജ്യദ്രോഹക്കേസെടുത്തതിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് അലയടിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഒടുവിലത്തെ നീക്കമാണ് ഈ 180 പേർ ഒപ്പിട്ട കത്ത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter