യേശുവെന്നെ മുസ്ലിമാക്കി :ഇമാനുവല്‍ അഡേബിയര്‍

തന്റെ ഇസ്‌ലാമാimmanuelശ്ലേഷണത്തിന്റെ ഒരു മാസത്തിന് ശേഷം ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഇമാനുവല്‍ അഡേബിയര്‍ മനസ്സു തുറന്നു. ഇസ്‌ലാമിനും ക്രൈസ്തവതക്കുമിടയിലുള്ള സമാന സ്വഭാവമാണ് തന്റെ ഇസ്‌ലാം ആകര്‍ഷനത്തിന് ഹേതുവായതെന്ന് തുറന്നു പറഞ്ഞ താരം യേശു വിരല്‍ ചൂണ്ടുന്നത് ഒരേ ഒരു ദൈവത്തിന്റെ അസ്ഥിത്വത്തിലേക്കും ഏക ദൈവാരാധനയിലേക്കാണെന്നും മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ അധ്യാപനവും (4:171) അതു തന്നെയാണെന്ന് വ്യക്തമാക്കിയതായി ദി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം യൂടൂബില്‍ പോസ്റ്റ് ചെയ്ത ഇസ്‌ലാമിക വിശ്വാസ പ്രകാരം സത്യസാക്ഷ്യം (ശഹാദത്ത്) ചൊല്ലി ഇസ്ലാം സ്വീകരിക്കുന്ന വീഡിയോയില്‍ പതിമൂന്ന് കാരണങ്ങളാണ് തന്റെ ഇസ്‌ലാമികാശ്ലേഷനത്തിന് നിദാനമായതെന്ന് അഡേബിയര്‍ പറഞ്ഞു. വെളുത്തു നീണ്ട വസ്ത്രം ധരിച്ച അഡേബിയര്‍ തന്റെ പുതുവിശ്വാസ പ്രഖ്യാപനമായി മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നുവെന്ന സത്യവാചകം മൊഴിഞ്ഞു. ക്രൈസ്തവതയില്‍ നിന്നും ഇസ്‌ലാമിലേക്കുള്ള പാതയില്‍ തന്നെ വഴി നടത്തിയ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നു: മുസ്ലിംകളെ പോലെ തന്നെ യേശുവും പന്നിയിറച്ചി ഭക്ഷിച്ചിരുന്നില്ല. പന്നിയെയും അതിന്റെ മാംസത്തെയും അശുദ്ധമായും ആരോഗ്യത്തിന് ഹാനികരമായുമാണ് യേശു വിശ്വസിച്ചത്. അതു തന്നെയാണ് മുസ്ലിംകളുടെ വിശ്വാസവും. മാത്രമല്ല ഖുര്‍ആന്റെ ആശയ സംവേദന ഉപയോഗങ്ങളില്‍ പെട്ട ഇന്‍ശാ അല്ലാഹ്, അസ്സലാമു അലൈക്കും എന്നിവ പോലെയുള്ള വാക്കുകള്‍ യേശുവിന്റെ പതിവുസംസാര രീതിയുലുള്ളതായി അഡേബിയര്‍ കണ്ടെത്തുന്നു. മുസ്‌ലിംകളെ പോലെ തന്നെ യേശുവും നമസ്‌കാരത്തിന് മുമ്പ് മുഖവും കൈകാലുകളും വൃത്തിയാക്കാറുണ്ടായിരുന്നു. യേശുവും മറ്റു പ്രവാചകന്മാരും നമസ്‌കാരത്തിന്റെ ഭാഗമായി തങ്ങളുടെ ശിരസ്സ് ഭൂമിയില്‍ വെക്കാറുണ്ടെന്ന് ബൈബിള്‍ വ്യക്തമാക്കുമ്പോള്‍ (മാത്യു 26:39) ഖുര്‍ആനികാധ്യാപനപ്രകാരം ലോക മുസ്ലിംകളാകെയും ഈ രീതിയില്‍ തന്നെയാണ് നമസ്‌കരിക്കുന്നതെന്നും ആഴ്‌സനല്‍ താരം ഊന്നിപ്പറയുന്നു. യേശു വെളുത്ത, ജുബ്ബ പോലോത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മുസ്്‌ലിം വിശ്വാസ പ്രകാരം ശുഭ്രവസ്ത്രം ധരിക്കുന്നത് പുണ്യവുമാണ്. യേശു നിയമാധീനനായി ജീവിക്കുകയും മറ്റെല്ലാ പ്രവാചകരിലും വിശ്വസിക്കുകയും ചെയ്തു.(മാത്യൂസ്:5:17) അതു തന്നെയാണ് മുസ് ‌ലിം സമൂഹത്തോടുള്ള ഖുര്‍ആന്റെ നിര്‍ദേശവും. (3:48, 2:285). മെറ്റ്‌സ്, മൊണോകോ, ആഴ്‌സനല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച അഡേബിയര്‍ 2008ല്‍ ആഫ്രിക്കന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. അതികായന്‍, സമര്‍ത്ഥന്‍, വായുകളിലൂടെ കുതിച്ചെത്തി സ്‌കോര്‍ ചെയ്യുന്നവന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന താരം ജര്‍മനിയില്‍ നടന്ന 2006 ഫിഫ വേള്‍ഡ് കപ്പിലൂടെ ടോഗോയുടെ കന്നി വേള്‍ഡ് കപ്പ് ടീമില്‍ ഇടം നേടുകയും രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത കളിക്കാരനാവുകയും ചെയ്തു. 28 ഗോളുകള്‍!!! യേശുവിന്റെ ഭക്തയായ മാതാവ് മര്‍യമിന്റെ ഹിജാബടക്കമുള്ള വസ്ത്ര ധാരണ രീതി ചൂണ്ടിക്കാണിച്ച് ശരീരം പൂര്‍ണമായും മറക്കുന്ന സ്ത്രീ വസ്ത്രധാരണ രീതിയെ എടുത്തു കാട്ടിയ അദ്ദേഹം ലോകത്തെ മുഴുവന്‍ മുസ്ലിം വനിതകളും ഹിജാബടങ്ങുന്ന മാതൃകാ പരമായ വസ്ത്രധാരണ രീതി ശീലിക്കണമെന്ന് നിര്‍ദേശിക്കുന്നു, അതാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വസ്ത്രധാരണ ശൈലിയും. പത്താമതായി അഡേബിയര്‍ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കുന്ന കാര്യം ഇസ്‌ലാമിലും ക്രൈസ്തവതയിലും വ്രതം നിര്‍ബന്ധമായ ആരാധനയാണ് എന്നതാണ്. യേശുവും ബൈബിളില്‍ പ്രസ്താവ്യമായ മറ്റു പ്രവാചകന്മാരും നാല്‍പതോളം ദിവസം വ്രതമനുഷ്ടിച്ചിട്ടുണ്ട്. (എക്‌സോഡസ് 34:20, ഡാനിയല്‍ 10:26, 1 കിംഗ്‌സ് 19: 8, മാത്യൂ 4:1) മുസ്‌ലിംകളും റമദാന്‍ വ്രതാനുഷ്ടാനത്തിലൂടെ നോമ്പിനെ മഹത്തമായ ആരധനയായി വിശ്വസിക്കുന്നു. റമദാനിലെ 30 നോമ്പ് ഓരോ വിശ്വാസിയുടെയും മേല്‍ നിര്‍ബന്ധമായ കാര്യം കൂടിയാണ്. മറ്റു ചിലര്‍ കൂടുതല്‍ ദൈവസാമീപ്യം കരസ്ഥമാക്കാന്‍ റമദാനിന് ശേഷം ആറ് ദിവസവും നോമ്പ് അനുഷ്ടിക്കുന്നു. ക്രിസ്ത്യന്‍ മതത്യാഗത്തിന് ഹേതുകമായ കൂടുതല്‍ കാരണങ്ങള്‍ വ്യക്തമാക്കി അഡേബിയര്‍ കൂട്ടിച്ചേര്‍ക്കുന്നു 'ഈ വീട്ടില്‍ സമാധാനമുണ്ടാവട്ടെ', 'ഗൃഹസ്ഥരേ നിങ്ങള്‍ക്ക് ഐശ്വര്യമുണ്ടാവട്ടെ' എന്നീ അഭിസംബോധനത്തോടെയാണ് ഒരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ടതെന്ന് യേശു പഠിപ്പിക്കുന്നു (ലൂക്കോ 10:15). അതു തന്നെയാണ് കാലങ്ങളായി മുസ്ലിംകള്‍ അനുവര്‍ത്തിച്ചു പോരുന്ന രീതിയും. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ബിസ്മില്ലാഹ് മൊഴിയുകയും വീട്ടിലുള്ളവരോട് സലാം പറയുകയും ചെയ്യുന്ന സുന്ദരമായ ഈ രീതി ഖുര്‍ആനികാധ്യാപനങ്ങളിലൊന്നുമാണ് (24:61) ഇസ്ലാംക്രൈസ്തവ സമാന സ്വഭാവം ഊന്നിപ്പറഞ്ഞ് അദ്ദേഹം തുടരുന്നു. യേശു ലിംഗാഗ്രം ഛേദിച്ചിരുന്നു, ലിംഗാഗ്രം ഛേദിച്ച് ചേലാകര്‍മ്മം ചെയ്യുകയെന്നത് ഇസ്ലാമിന്റെ അഞ്ച് ഫിത്വറകളില്‍ മര്‍മ്മപ്രധാനമായൊരു കാര്യമാണ്. ആയതിനാല്‍ മുഴുവന്‍ മുസ്ലിംകളും അത് നിര്‍വ്വഹിക്കുന്നുമുണ്ട്. യേശു അരാമിക് ഭാഷയില്‍ ദൈവത്തെ എലാഹ് എന്നാണ് വിളിച്ചിരുന്നെങ്കില്‍ അറബിയില്‍ അതിനോട് ഏറെ യോജിക്കുന്ന അല്ലാഹ് എന്നാണ് മുസ്ലിംകള്‍ ദൈവത്തെ വിളിക്കുന്നത്. ഏറെ പുരാതനമായ, ബൈബിള്‍ ഉപയോഗിച്ച അരാമിക് ഭാഷ ഹീബ്രു, അറബിക്, എത്യോപ്യന്‍, പ്രാകൃത അസീറിയന്‍, ബാബിലോണിയന്‍, അക്കഡിയന്‍ ഭാഷകളെ പോലെത്തന്നെ ഒരു സെമിറ്റിക് ഭാഷ കൂടിയാണ്. ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡ് എന്നിവക്ക് വേണ്ടി കളിച്ച 31കാരനായ സൂപ്പര്‍താരത്തെ ഏറെ മതഭക്തനായിട്ടാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇത്രയും കാലം ക്രൈസ്തവ വിശ്വാസപ്രകാരം ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വെളിച്ചം പുല്‍കിയ താരം അവസാനമായി പറയുന്നു. ഇനി നിങ്ങളെന്നോട് പറയുക. ആരാണ് യേശുവിന്റെ യതാര്‍ത്ഥ പിന്‍ഗാമികള്‍? തീര്‍ച്ചയായും അത് മുസ്ലിംകളല്ലെ, ഞാനിപ്പോള്‍ യേശുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായിരിക്കുന്നു. ( ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter