അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡ് സ്വീകരിക്കരുത് -ജമാഅത്ത് ഉലമ-ഇ-ഹിന്ദ്
ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയും മുസ്ലിം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ മറ്റൊരിടത്ത് അഞ്ചേക്കർ ഭൂമി അനുവദിച്ചും സുപ്രീംകോടതി നടത്തിയ വിധിയിൽ പ്രതികരണവുമായി പ്രമുഖ മുസ്ലിം മത പണ്ഡിത കൂട്ടായ്മയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന് സുപ്രീംകോടതി നൽകാൻ ഉത്തരവിട്ട അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി രംഗത്തെത്തി. അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല 70 വർഷം മുസ്‌ലിം വിഭാഗം കേസ് നടത്തിയതെന്നും മറിച്ച് മുസ്‌ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംഘടനയുടെ വർക്കിങ് കമ്മിറ്റി തീരുമാനമെടുക്കും. ഇത് തങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും മുസ്ലിം സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു വിധി വന്നതെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും മറ്റു പല ജഡ്ജിമാരുടെയും അഭിപ്രായമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രം തകർത്തല്ല ബാബർ പള്ളി നനിർമ്മിച്ചതെന്നും ബാബരി പള്ളി തകർത്തത് അനധികൃതവും നിയമവിരുദ്ധവുമാണെന്നും അവർ  കുറ്റകൃത്യം ചെയ്തുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടും തർക്കസ്ഥലം ഹിന്ദുകൾക്കാണ് നൽകിയതിന്റെ വിരോധാഭാസവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter