സയ്യിദുല്‍ ഇസ്തിഖ്ഫാര്‍: ഒരു സവിശേഷ പശ്ചാത്താപ പ്രാര്‍ത്ഥന

 

മനുഷ്യര്‍ പാപികളാണ്. പശ്ചാത്തപിച്ചാല്‍ മനുഷ്യപാപങ്ങള്‍ക്ക് വിടുതി ചെയ്തുകൊടുക്കുന്നവനാണ് സര്‍വ്വാധിപനായ സ്രഷ്ടാവ് അല്ലാഹു. അവന്‍ ഏറെ പൊറുത്തു കൊടുക്കുന്നവനും പ്രായശ്ചിത്തം സ്വീകരിക്കുന്നവനുമാണ്. ദോഷങ്ങള്‍ പൊറുക്കലിനെ തേടി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത് : അല്ലാഹുവിനോട് പാപമോചനം തേടുക. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ (സൂറത്തു ബഖറ 199, സൂറത്തു മുസമ്മില്‍ 20).

അല്ലാഹു പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ തീര്‍ച്ച (സൂറത്തു സ്സുമര്‍ 53). ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നുണ്ട് : എന്റെ അടിമകളേ, നിങ്ങള്‍ രാവും പകലും തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നുണ്ട്. ഞാനവ മുഴുവനായും പൊറുത്തുമാപ്പാക്കി തരുന്നതാണ്. നിങ്ങളെന്നോട് പാപമോചനം തേടുക, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരുന്നതായിരിക്കും (ഹദീസ് മുസ്ലിം 2577).

പ്രവാചകന്മാര്‍ പാപസുരക്ഷിതരും പാപമോചിതരുമാണല്ലൊ. അവരും പശ്ചാത്താപം ചെയ്തതായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. തെറ്റു ചെയ്തിട്ടില്ലെങ്കിലും കാരുണ്യവാനായ അല്ലാഹുവിനോട് പാപമുക്തി തേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന അവരുടെ ചര്യയായിരുന്നു. ആദിമ മനുഷ്യന്‍  ആദം നബി (അ)യെയും ഭാര്യ ഹവ്വാ ബീബി (റ)യെയും ഉദ്ധരിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നു: അവര്‍ രണ്ടുപേരും പറഞ്ഞു നാഥാ, സ്വന്തത്തോടു തന്നെ ഞങ്ങള്‍ അക്രമം ചെയ്തു പോയി, നീ പൊറുക്കുകയും കരുണ വര്‍ഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ സര്‍വ നഷ്ടം വന്നവരായിപ്പോകുക തന്നെ ചെയ്യും, തീര്‍ച്ച (സൂറത്തുല്‍ അഅ്‌റാഫ് 23). 

ദാവൂദ് നബി (അ) യെപ്പറ്റി പറയുന്നുണ്ട് : ദാവൂദ് നബി നാഥനോട് മാപ്പപേക്ഷിക്കുകയും സാഷ്ടാംഗത്തിലായി വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു (സൂറത്തു സ്വാദ് 24). മൂസാ നബി (അ) പ്രാര്‍ത്ഥിച്ചിരുന്നത് ഇങ്ങനെയാണ് : എന്റെ നാഥാ, എനിക്കും സഹോദരനും പൊറുത്തു തരണേ, നിന്റെ കാരുണ്യത്തില്‍ ഞങ്ങളെയും പെടുത്തണേ. നീയാണല്ലൊ ഏറ്റവും കൂടുതല്‍ കരുണ ചെയ്യുന്നവന്‍ (സൂറത്തുല്‍ അഅ്‌റാഫ് 151).

നമ്മുടെ നബി മുഹമ്മദ് (സ്വ) എല്ലാ സമയങ്ങളിലും പശ്ചാത്താപ പ്രാര്‍ത്ഥന നടത്തിയിരുന്നു. നബി (സ്വ) തങ്ങള്‍ തന്നെ പറയുന്നുണ്ട് : അല്ലാഹുവാണേ സത്യം, നിശ്ചയം ഞാന്‍ ഒരു ദിവസം എഴുപത് തവണകളിലധികം അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നുണ്ട് (ഹദീസ് ബുഖാരി 6307). 

നബി (സ്വ) ഒരു സദസ്സില്‍  നൂറു പ്രാവശ്യം പാപമോചന പ്രാര്‍ത്ഥന നടത്തിയതായി എണ്ണാന്‍ പറ്റിയെന്ന് ഇബ്‌നു ഉമര്‍ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂ ദാവൂദ് 1516, തുര്‍മുദി 3434, ഇബ്‌നു മാജ 3814). പശ്ചാത്താപ പ്രാര്‍ത്ഥനകളില്‍ വെച്ച് ഏറ്റവും പൂര്‍ണവും മഹത്വമേറിയതുമാണ് പ്രായശ്ചിത്ത നേതാവ് എന്നര്‍ത്ഥമാക്കുന്ന 'സയ്യിദുല്‍ ഇസ്തിഖ്ഫാര്‍'. അതിന്റെ വാചകങ്ങള്‍ നബി (സ്വ) ചൊല്ലിപ്പഠിപ്പിച്ചതാണ് (ഹദീസ് ബുഖാരി 6306). 

സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ എന്ന് പേരിട്ട നബി (സ്വ) ഈ സവിശേഷ പ്രാര്‍ത്ഥന പഠിക്കണമെന്ന് കല്‍പ്പിച്ചിട്ടുമുണ്ട് (ഹദീസ് നസാഈ 9/175). കാരണം ഒട്ടനവധി സാരാംശങ്ങളും ദൈവ സ്‌തോത്രങ്ങളും ദൈവങ്കലിലേക്കുള്ള പൂര്‍ണ സമര്‍പ്പണവും വണക്കവും ഖേദ പ്രകടനവുമുള്‍ക്കൊള്ളുന്നതാണ് ഈ പ്രാര്‍ത്ഥന. 

സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ പ്രാര്‍ത്ഥനയുടെ സാരം ഇവിടെ സംഗ്രഹിക്കാം: 'അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഞാന്‍ നിന്റെ അടിമയാണ്. ഞാന്‍ എന്റെ കഴിവനുസരിച്ച് നിന്നോടുള്ള കരാറും നിന്നില്‍ നിന്നുള്ള വാഗ്ദാനവും അനുസരിച്ച് നിലകൊള്ളുന്നു. ഞാന്‍ ചെയ്തിന്റെ ദോഷത്തില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. നീയെനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും നിന്നോട് ഞാന്‍ സമ്മതിക്കുന്നു. അതിനാല്‍ നീയെനിക്ക് പൊറുത്തുതരണേ. തീര്‍ച്ചയായും നീയല്ലാതെ പൊറുത്തുതരുന്നവനായി മറ്റാരുമില്ല'

ദൈവമാഹാത്മ്യങ്ങള്‍ വാഴ്ത്തി തുടങ്ങുന്ന സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ പാപമോചന പ്രാര്‍ത്ഥനയില്‍ അല്ലാഹുവിന്റെ ദൈവികത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പ്രപഞ്ച നാഥനെന്നും ഏകാരാധ്യനെന്നും അഭിസംബോധനം ചെയ്തു കൊണ്ടാണ് ആ തുടക്കം. ഏകദൈവത്വത്തെ ഉദ്‌ഘോഷിക്കുന്ന മഹത്തായ വാചകമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തഹ് ലീല്‍. അവന്‍ ഏകനും പങ്കാളിയില്ലാത്തവനുമാണെന്നും അര്‍ത്ഥമാക്കുന്നുണ്ട്. അവന്‍ ആരെയും ആശ്രയിക്കുന്നില്ല, എന്നാല്‍ എല്ലാവരും അവനെ ആശ്രയിക്കുന്നുമുണ്ട്. എല്ലാവരും അവനിലേക്ക് അഭയം പ്രാപിക്കുകയും അവന്റെ കരുണക്കടാക്ഷം കാംക്ഷിക്കുകയും ചെയ്യുന്നു. ചെയ്ത പാപങ്ങളില്‍ ഖേദിച്ച് അവനോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊണ്ടാണ് യൂനുസ് നബി (അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത്. അല്ലാഹു ആ പ്രാര്‍ത്ഥന സ്വീകരിച്ച് അദ്ദേഹത്തെ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും രക്ഷിച്ചുവെന്നും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട് (സൂറത്തുല്‍ അന്‍ബിയാഅ് 87, 88). 

സയ്യിദുല്‍ ഇസ്തിഖ്ഫാറില്‍ അല്ലാഹു ആരാധ്യനായ സ്രഷ്ടാവാണെന്നും അവനല്ലാത്തതെല്ലാം സൃഷ്ടികളാണെന്നുമുള്ള പ്രഖ്യാപനവുമുണ്ട്. കഴിവനുസരിച്ച് വഴിപ്പെടാന്‍ ബാധ്യസ്ഥനായ മനുഷ്യന്‍ ദൈവം നിശ്ചയിച്ച വിധി വിലക്കുകളുടെ അതിര്‍ ലംഘിക്കാതെ സസൂക്ഷ്മം ജീവിച്ചുകൊള്ളാമെന്ന് സമ്മതിച്ചുക്കൊണ്ടാണ് ഈ പ്രാര്‍ത്ഥന നടത്തുന്നത്. കഴിവിനപ്പുറം ചെയ്യാന്‍ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കുന്നില്ലല്ലൊ (സൂറത്തുല്‍ ബഖറ 286). 

ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ കാരണം ശിക്ഷിക്കാതെ കാത്തു രക്ഷിക്കാനും അപേക്ഷയുണ്ട് ഈ പ്രാര്‍ത്ഥനയില്‍. ശേഷം താന്‍ അല്ലാഹു ചെയ്തു തന്ന അനേകം അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണെന്നും തന്നില്‍ നിന്ന് പല അനുസരണക്കേടുകളും സംഭവിച്ചിട്ടുണ്ടെന്നും സമ്മതിക്കുന്നുണ്ട്. വീഴ്ച സമ്മതിച്ച് പ്രായശ്ചിത്തം ചെയ്തവന് അല്ലാഹു മാപ്പു നല്‍മെന്ന് നബി (സ്വ) അറിയിച്ചതാണ് (ഹദീസ് ബുഖാരി, മുസ്ലിം). 

പാപങ്ങളില്‍ ഖേദിച്ച് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ പൊറുക്കലിനെ തേടുകയും പൊറുത്തു മാപ്പാക്കി തരുന്നവന്‍ അല്ലാഹു മാത്രമാണെന്ന് സ്തുതികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പശ്ചാത്തപിച്ചവന് പാപമോചനം ദൈവ വാഗ്ദാനമാണ്. മാത്രമല്ല സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ മനസ്സിരുത്തി ചൊല്ലിയവന് സ്വര്‍ഗം സുനിശ്ചിതമെന്ന് നബി (സ്വ)യും സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഒരാള്‍ ഈ പശ്ചാത്താപ പ്രാര്‍ത്ഥന മനസ്സില്‍ ഉറപ്പുവരുത്തി പകലില്‍ ചൊല്ലി വൈകുന്നേരമാവുന്നതിന് മുമ്പ് മരിച്ചാല്‍  അവന്‍ സ്വര്‍ത്തില്‍ പ്രവേശിക്കും. മനസ്സാന്നിധ്യത്തോടെ രാത്രിയില്‍ ചൊല്ലി രാവിലെയാവുന്നതിന് മുമ്പ് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും (ഹദീസ് ബുഖാരി 6306).

ദൈവാനുഗ്രഹങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കും കാരണമാവുന്നതാണ് പാപമോചന പ്രാര്‍ത്ഥന. 'അല്ലാഹുവോട് നിങ്ങള്‍ പാപമോചനമര്‍ത്ഥിക്കാത്തതെന്ത്? എങ്കില്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ?' എന്ന് ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്നുണ്ട് (സൂറത്തു ന്നംല് 46). നൂഹ് നബി (അ) തന്റെ ജനതയോട് പറഞ്ഞത് : നിങ്ങളോട് നാഥനോട് മാപ്പിന്നപേക്ഷിക്കൂ. നിശ്ചയം ധാരാളമായി പാപങ്ങള്‍ പൊറുക്കുന്നവനാണവന്‍. എങ്കില്‍ നിങ്ങള്‍ക്കവന്‍ തുടരെ മഴ വര്‍ഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ് (സൂറത്തു ന്നൂഹ് 10, 11, 12). 

പ്രായശ്ചിത്തം കാരണത്താല്‍ ആയുസ്സില്‍ ദൈര്‍ഘ്യവും ഉപജീവന മാര്‍ഗങ്ങളില്‍ വിശാലതയും ഉണ്ടാവുന്നതാണ്. പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങിയാല്‍ ഒരു നിശ്ചിത അവധി വരെ ഉത്തമ ജീവിതം സമ്മാനിക്കുമെന്ന് അല്ലാഹു നബി (സ്വ) യെ അറിയിച്ചതുമാണ് (സൂറത്തു ഹൂദ് 03).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter