ബാബരി വിധിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പുതിയ കൂട്ടായ്മ രൂപം കൊണ്ടു
ചെന്നൈ: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ ഹിന്ദു പക്ഷത്തിന് അനുകൂലമായ സുപ്രിംകോടതി വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്‌നാട്ടില്‍ 'ഫാഷിസ്റ്റ് വിരുദ്ധസഖ്യം' രൂപപ്പെടുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള കോടതി വിധിയെ എതിർക്കുന്ന തമിഴ്‌നാട്ടിലെ 40 ഓളം വരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ഉള്‍പ്പെടുന്ന പുതിയൊരു കൂട്ടായ്മയാണ് രൂപം കൊണ്ടിരിക്കുന്നത്. തമിഴക വാസുരിമൈ കക്ഷി (ടിവികെ), വിടുതലൈ ചിരുതൈഗാള്‍ കക്ഷി (വിസികെ), മെയ് 17 മൂവ്‌മെന്റ് എന്നിവയടക്കമുള്ള സംഘടനകളാണ് വിധിക്കെതിരേ കൈകോര്‍ക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്. വിധിക്കെതിരായുള്ള പോരാട്ടത്തിന്റെ ആദ്യ നീക്കം ഈമാസം 21ന് ചെന്നൈയില്‍ വെച്ചാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സഖ്യത്തിന്റെ നേതൃത്വത്തില്‍ അന്ന് വമ്പിച്ച ച പ്രതിഷേധപ്രകടനം നടത്തും. ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസിലെ സുപ്രിംകോടതി വിധിയെ ഫാഷിസ്റ്റ് വിരുദ്ധസഖ്യം നിശിതമായി വിമർശിച്ചതായി കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാര്‍ പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ മതേതര താല്‍പര്യം സംരക്ഷിക്കുന്നതല്ല. ഇത് ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിന്റെ താല്‍പര്യത്തിനുമല്ല. ഞങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി വിധിക്കെതിരേ സംസാരിക്കാത്തതിന് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉദയകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പല രാഷ്ട്രീയപ്പാര്‍ട്ടികളും ഈ വിഷയത്തില്‍ വളരെ കപടനിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജനങ്ങള്‍ ഇക്കാര്യത്തില്‍ രണ്ടുതരത്തിലുള്ള നിലപാട് സ്വീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചു. പള്ളി പൊളിച്ചുമാറ്റിയവര്‍ക്കുതന്നെ ഭൂമി നല്‍കാനുള്ള കോടതി തീരുമാനത്തിനെതിരേ ഞങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണെന്ന് മെയ് 17 മൂവ്‌മെന്റിന്റെ സ്ഥാപകനായ തിരുമുരുകന്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ടിവികെ നേതാവ് ടി വേല്‍മുരുകന്‍, യു തനിയരസു എംഎല്‍എ, വണ്ണിയരസു, വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter