പൗരത്വഭേദഗതി എൻഡിഎയിൽ ചർച്ചചെയ്തില്ല: അമിത് ഷായുടെ ഏകാധിപത്യ ശൈലിയിൽ അതൃപ്തിയുമായി ഘടകകക്ഷികൾ
ന്യൂഡല്‍ഹി: സുപ്രധാനമായ ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് എൻഡിഎയിൽ ചർച്ച ചെയ്യാത്തതിനെതിരെ ശിരോമണി അകാലിദൾ രംഗത്തെത്തി. ഘടകകക്ഷികൾക്ക് നൽകേണ്ട പരിഗണന ലഭിക്കാത്തതിനാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ സഖ്യകക്ഷികളിലധികവും അതൃപ്തിയിലാണെന്ന് ശിരോമണി അകാലിദള്‍ നേതാവും രാജ്യസഭ എംപിയുമായ നരേഷ് ഗുജ്റാൾ വ്യക്തമാക്കി. നേതാക്കള്‍ പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ബി.ജെ.പിയെ കേന്ദ്രത്തില്‍ പിന്തുണക്കുന്ന തന്റെ പാര്‍ട്ടിക്ക് പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും നരേഷ് ഗുജ്റാള്‍ മുന്നറിയിപ്പ് നൽകി. ശിരോമണി അകാലിദള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് (എന്‍.ആര്‍.സി) എതിരാണ്. പൗരത്വ നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന അഭയാര്‍ഥികളുടെ പട്ടികയില്‍ മുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പോലുള്ള സുപ്രധാന വിഷയങ്ങളില്‍ പോലും എന്‍.ഡി.എയില്‍ ചര്‍ച്ച നടക്കുന്നില്ലെന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതുകൊണ്ട് തന്നെ പല എന്‍.ഡി.എ സഖ്യകക്ഷികളും അസന്തുഷ്ടരാണെന്നും തുറന്നടിച്ചു. നിലവിലെ ബി.ജെ.പി നേതാക്കള്‍ക്ക് 'വാജ്പേയ് സ്പര്‍ശം' ആണ്  വേണ്ടത്. 20ഓളം പാര്‍ട്ടികളടങ്ങിയ സഖ്യം നയിച്ചിരുന്നയാളാണ് വാജ്പേയിയെന്നും എന്നിട്ടും വേണ്ട പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നതിനാല്‍ എല്ലാവരും സന്തുഷ്ടരായിരുന്നുവെന്നും എല്ലാ വിഷയങ്ങളിലും ചര്‍ച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter