ഹൗഡി മോദി; യഥാര്‍ത്ഥ കഥ ഇങ്ങനെയാണ്

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഹൗഡി മോദി എന്ന പരിപാടി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ അമേരിക്കയിലെ പ്രവാസികളായ ഇന്ത്യക്കാരെ അഭിസംബോധനം ചെയ്യുന്ന പരിപാടിയായിരുന്നു ഹൗഡി മോദി.ഹൗഡി എന്നാല്‍ അഭിവാദ്യത്തിന് സ്വീകരിക്കുന്ന പദമാണ്.അനൗപചാരിക സൗഹൃദ അഭിവാദ്യങ്ങള്‍ക്കാണ് നോര്‍ത്ത് അമേരിക്കയില്‍ ഹൗഡി എന്ന് ഉപയോഗിക്കാറ്. ഹൗഡി മോദി മോദിക്ക് അഭിവാദ്യം, അല്ലെങ്കില്‍ ഹലോ മോദി എന്നതാണ് അര്‍ത്ഥം. ഈ പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നത്.അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പരിപാടിയുടെ ഭാഗമായതിനാല്‍ മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയും ചെയ്തു. അമ്പതനായിരത്തോളം പേരാണ് മോദിയെ വരവേല്‍ക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയത്.

മോദിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍

എന്നാല്‍ ഈ ആരവത്തിനും ആഘോഷത്തിനും അപ്പുറത്ത് അകത്തളങ്ങളില്‍ പരിപാടിയുടെ മറുപുറവും ഉണ്ടായിരുന്നു.
മോദിയെ ഏറെ പുകഴ്ത്തുമ്പോഴും വാഴ്ത്തുമ്പോഴും മറുവശത്ത് മോദിക്കെതിരെയുള്ള മുദ്ര്യാവാക്യങ്ങളും മുഴങ്ങിയിരുന്നത് പ്രമുഖ മാധ്യമങ്ങള്‍ പലതും കണ്ടില്ല എന്നതാണ് അവയില്‍ ഒന്നാമത്തേത്.മോദിക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ മാധ്യമങ്ങളും ജനാധിപത്യത്തെ കൊന്ന് കൊണ്ടിരിക്കുകയാണെന്നാണ് മഗസെ അവാര്‍ഡ് ജേതാവും എന്‍.ഡി.വി എഡിറ്ററുമായ രവിഷ്‌കുമാറിന്റെ പ്രതികരണം ഇതിനോട് ചേര്‍ത്ത് വായിക്കുകയും ചെയ്യാം.ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു മോദിക്കെതിരെ ഗോബാക്ക് മുദ്രാവ്യക്യങ്ങള്‍ ഉയര്‍ന്നത്. മോദി ഭരണത്തില്‍  ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാഷിസം,വംശഹത്യ,ന്യൂനപക്ഷ വേട്ട,ദളിത് മുസ്‌ലിം അക്രമങ്ങള്‍ എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങളായിരുന്നു കൂടുതലും പ്ലക്കാര്‍ഡുകളിലും ബാനറുകളിലും ഉയര്‍ന്നു പൊങ്ങിയത്. 
ഹിറ്റലര്‍ ഇപ്പോഴും മോദിയിലൂടെ ജീവിക്കുന്നുവോ എന്നായിരുന്നു ഒരു ബാനറില്‍ ഉണ്ടായിരുന്നത്.കാശ്മീർ പ്രശ്‌നവും പ്രതിഷേധത്തിന്റെ വിഷയം തന്നെയായിരുന്നു.ജസ്റ്റിസ് ഫോര്‍ കാശ്മീര്‍,ജസ്റ്റിസ് ഫോര്‍ തബരീസ് അന്‍സാര്‍, ഹിറ്റലര്‍, കശാപ്പുകാരനായ മോദി തുടങ്ങിയവയും പ്രതിഷേധങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച്  15000 ത്തോളം പേരാണ് മോദിക്കെതിരെയുള്ള പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാനികളും അമേരിക്കക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണാത്ത ഷോ എന്നാണ് ശശി തരൂര്‍ എം.പി പ്രതിഷേധങ്ങളെ വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത്.അലൈന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതികരണങ്ങള്‍

രണ്ടാമതായി പരിപാടിക്കകത്തും പുറത്തും മോദിക്ക് തിരിച്ചടിയായ പ്രതികരണങ്ങളുണ്ടായി എന്നതാണ്. നരേന്ദ്രമോദിയെ വേദിയിലിരുത്തി അമേരിക്കന്‍ സെനറ്ററായ സ്‌റ്റെനി ഹോയര്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും പുകഴ്ത്തിയതാണ് ശ്രദ്ധേയമായ തിരിച്ചടികളിലൊന്ന്.ഗാന്ധിജിയുടെ അധ്യാപനവും നെഹ്‌റുവിന്റെ ഉള്‍കാഴ്ചയുമാണ് ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിച്ചതെന്നും ബഹുസ്വരതയും ജനാധിപത്യവും ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ ജനാധിപത്യ ഭാവി നിര്‍ണയിക്കുന്നതില്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങളും നെഹ്‌റുവിന്റെ വീക്ഷണങ്ങളുമായിരുന്നുവെന്നും സ്‌റ്റെനി ഹോയര്‍ തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.നെഹ്‌റുവിനെ കടന്നാക്രമിക്കുന്ന നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സംഘപരിവാർ ആശയങ്ങള്‍ക്കുള്ള മറുപടി് തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ആ പ്രസംഗം .

മോദിക്കുള്ള സ്വീകരണം മോദിയുടെ ഹിന്ദു രാഷ്ട്രമെന്ന ആശയത്തിനോ കാശ്മീരില്‍ നടത്തിയ നടപടികള്‍ക്കോ ആയുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്ന് ഹൂസ്റ്റണിലെ മാധ്യമമായ ഹൂസ്റ്റണ്‍ ക്രോണ്രിക്കിള്‍ മുഖപ്രസംഗം വന്നു.വാക്കുകളിലൂടെയല്ല,പ്രവര്‍ത്തികളിലൂടെയാണ് മോദി മുന്നോട്ടുവരേണ്ടതെന്നും ഹൂസറ്റണ്‍ ക്രോണിക്കിള്‍ മോദിയെ ശക്തമായി വിമര്‍ശിച്ചു.
രാജ്യത്തെ സാമ്പത്തിക നില താഴോട്ട് പോകുമ്പോള്‍ ഖജനാവില്‍ നിന്ന് സമ്പത്ത്  ചെലവഴിച്ച് ഈ പരിപാടി നടത്തിയത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
രാജ്യത്തെ പലകാരണങ്ങളാല്‍ പിന്നോട്ട് നയിക്കുന്ന മോദിക്കെതിരെ മോദിയെ സ്വീകരിച്ച ഹൂസ്റ്റണിലെ ജനതപ്രതികരിക്കാതിരുന്നത് വിഢ്ഢിത്വം മൂലമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജികൂടിയായ കട്ജു പ്രതികരിച്ചു.
ഇന്ത്യയുടെ വിദേശനയം ലംഘിച്ചാണ് നരേന്ദ്രമോദി ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ആനന്ദ്ശര്‍മ പ്രതികരിച്ചു.മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന വിദേശനയമാണ് മോദി ലംഘിച്ചത്.


മോദിക്ക് അമേരിക്കയില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ രാജിവെച്ചതും അതില്‍പ്രധാനമാണ്.
കാശ്മീരില്‍ ഇത്തരമൊരു നടപടി സ്വീകരിച്ച മോദിയെ ആദരിക്കുന്നത്് ശരിയല്ലെന്ന് ജീവനക്കാരനായിരുന്ന സബാഹ് ഹാമിദ് പറയുന്നു
2002ലെ ഗുജ്‌റാത്ത് കലാപത്തില്‍ നിന്ന് അദ്ധേഹം മുക്തനല്ലെന്നും അതിനാല്‍ മോദിക്ക് അവാര്‍ഡ് നല്‍കരുതെന്നും ഗേറ്റ് ഫൗണ്ടേഷനോട് അഭ്യര്‍ത്ഥിച്ച് നോബേല്‍ ജേതാക്കൾ വരെ രംഗത്തെത്തിയിരുന്നു.
1976 ല്‍ സമാധാനത്തിന് പുരസ്‌കാരം നേടിയ ആക്ടിവിസ്റ്റ് മൈറീഡ് മാഗ്വിര്‍, 2011 ല്‍ സമാധാന നോബേല്‍ നേടിയ യമനി തവക്കുല്‍ കര്‍മാന്‍ 2003 ല്‍ പുരസ്‌കാരം നേടിയ ഇറാനി മനുഷ്യാവകാശ പ്രവര്‍ത്തക ഷീരീന്‍ ഇബാദി തുടങ്ങിയവരാണ് ഗേറ്റ് ഫൗണ്ടേഷന്  കത്തിലൂടെ പ്രതിഷേധം അറിയിച്ചത്.

പ്രവാസി അമേരിക്കക്കാരുടെ നഷ്ടം

അമേരിക്കന്‍ പ്രവാസികള്‍ക്ക് സാമ്പത്തികമായോ മറ്റോ യാതൊരു നേട്ടവും നേടിക്കൊടുക്കാതെ മോദി യാത്രയായെന്നാണ് മൂന്നാമത്തെ വിഷയം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷമാണ് പ്രവാസികള്‍ക്ക് വ്യാപാരം,കുടിയേറ്റം,ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടം സമ്മാനിച്ചത്.മാത്രവുമല്ല വ്യാപരക്കരാറില്‍ ഒപ്പുവെക്കാന്‍ മോദിക്ക് കഴിഞ്ഞതുമില്ല.ട്രംപ് ഭരണത്തിന് കീഴില്‍ ഇന്ത്യക്ക് നഷ്ടങ്ങളുടെ കണക്കുകളാണ് നിരത്താന്‍ ഉണ്ടായിരുന്നത്. നേരത്തെ കരാര്‍ പ്രകാരം 560 കോടി ഡോളറിന്റെ ചരക്കുകള്‍ നികുതിയില്ലാതെ ഇന്ത്യയിലേക്ക കയറ്റി അയച്ചിരുന്നു.എന്നാല്‍ ഈ തീരുമാനം രണ്ട്മാസം മുമ്പ്ട്രംപ് എടുത്തുമാറ്റുകയായിരുന്നു.മാത്രമല്ല പല ഉത്പന്നങ്ങള്‍ക്കും കൂട്ടത്തില്‍ നികുതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ തന്ത്രം

നാലാമതായി ട്രംപ് തന്റെ വോട്ടുബാങ്കായി  കണ്ടാണ് ഈ പരിപാടിക്ക് പൂര്‍ണ സഹകരണവും പിന്തുണയുമര്‍പ്പിച്ചത് എന്നതാണ്.2020 ലെ യു.എസ് തെരെഞ്ഞെടുപ്പില്‍ വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്ന ട്രംപിന് വേണ്ടി മോദി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത് വരെയുണ്ടായിരുന്ന ഇന്ത്യയുടെ വിദേശനയം ലംഘിച്ചായിരുന്നു മോദിയുടെ ഈ ഇടപെടല്‍. കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ആനന്ദ് ശര്‍മ ഇതിന് വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.അമേരിക്കയിലെ 40 ലക്ഷത്തില്‍ അധികപേരും ഡമോക്രാറ്റുകള്‍ക്കൊപ്പമാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ അമേരിക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു 2016 ല്‍ ട്രംപിന്റെ നിലപാട്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരില്‍ 84 ശതമാനം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്.

ചരിത്രങ്ങള്‍ വായിക്കപ്പെടട്ടെ

അമേരിക്കയില്‍ ആദ്യമായല്ല ഇന്ത്യന്‍ നേതാക്കള്‍ പോകുന്നതും സ്വീകരണം ഏറ്റുവാങ്ങുന്നതും. എന്നാല്‍ അതൊന്നും ഇത്‌പോലെ നഷ്ടങ്ങളുടെയും തിരിച്ചടികളുടെയും കണക്കുകള്‍ നിരത്തേണ്ടിവന്നിട്ടില്ലെന്നതാണ്. 1949 ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ടിക്കര്‍ പരേഡിലൂടെ അമേരിക്ക ആദരിച്ചിരുന്നു.ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ് പ്രസിഡണ്ട എസനോവര്‍ നെഹ്‌റുവിനെ സ്വീകരിച്ചിരുന്നു.
അതിന് ശേഷം 2009 ല്‍ അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഒബാമയുടെ കാലത്ത് അഥിതിയായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹനും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഖജനാവിന് നഷടമോ മറ്റുള്ളവര്‍ക്ക് ഉപദ്രവമോ പ്രതിഷേധം വരവേല്‍ക്കുകയോ ചെയ്യാതെ അമേരിക്കയില്‍ പോയിട്ടുണ്ടെന്ന്,ജയം കൊട്ടിഘോഷിക്കുന്ന മോഡി അനുയായികളെങ്കിലും വായിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter