ഈജിപ്തിൽ ഭരണവിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു
കൈറോ: അഴിമതിയും ദാരിദ്ര്യവും മൂലം പൊറുതിമുട്ടിയ ഈജിപ്തിൽ ഒരിക്കൽ കൂടി ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കി അധികാരമേറ്റെടുത്ത പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരെ തലസ്ഥാന നഗരിയായ കൈറോ അടക്കം വിവിധ നഗരങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.

വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ആഹ്വാനം ഉള്‍ക്കൊണ്ട് നിരവധി പേരാണ് റാലികളില്‍ പങ്കാളിയായത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടുകള്‍ ചെലവാക്കുന്നത് സീസിക്കും അടുപ്പക്കാര്‍ക്കും വേണ്ടിയാണെന്ന് വെളിപ്പെടുത്തി സൈനിക കരാറുകാരനായ മുഹമ്മദ് അലി ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടർന്ന് 2019 സെപ്റ്റംബറില്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.

ഒരാഴ്ച മുമ്പ് അലി തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഓരോ ദിവസങ്ങളും സമരത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി അലി പറഞ്ഞു. റാലികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രക്ഷോഭകര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് മുന്‍ സൈനിക ജനറല്‍ കൂടിയായ സീസിയുടെ ശ്രമം. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പട്ടാള മേധാവിയായിരുന്ന ജനറൽ സീസി ഭരണമേറ്റെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter