നബി (സ) സ്‌നേഹം കൊണ്ട് പൊതിഞ്ഞ ഉസാമ

ഹിജ്‌റക്ക് ഏഴ് വര്‍ഷം മുമ്പുള്ള മക്കയില്‍ നിന്നാണ് ഈ സ്വഹാബി വര്യന്റെ ചരിത്ര കഥനത്തിന് നാന്ദികുറിക്കുന്നത്. ഖുറൈശികളുടെ താഢനപീഢനങ്ങളേറ്റ് നബി(സ്വ)യും അനുയായികളും പൊറുതി മുട്ടുന്ന കാലം. ഇസ്‍ലാം മത പ്രബോധന വീഥിയില്‍ ജീവിത സന്ധാരണത്തിന് വിഘാതങ്ങളായി ദുഃഖവും പരിവേദനങ്ങളും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് അവിടെ ഒരു സന്തോഷ വാര്‍ത്ത പരക്കുന്നത്. അതെ, നബി(സ്വ)യുടെ പോറ്റുമ്മയായിരുന്ന ഉമ്മു അയ്മന് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് എല്ലാവരിലും സന്തോഷം ജനിപ്പിച്ചിരിക്കുന്നത്. നബി(സ്വ)യുടെ മുഖത്തും സന്തോഷം അലതല്ലി. ആനന്ദത്തിന്റെ ശുഭ്രശോഭ ആ വദനങ്ങളില്‍ മിന്നിത്തിളങ്ങി.

നബി(സ്വ)യുടെ ഹൃദയാന്തരങ്ങളെ ഇത്രയേറെ സന്തോഷ ഭരിതമാക്കിയത് ഉസാമ ബിന്‍ സൈദി(റ)ന്റെ ജന്മവാര്‍ത്തയായിരുന്നു. നബി(സ്വ) പ്രകടിപ്പിച്ച സന്താഷം കണ്ടപ്പോള്‍ സ്വഹാബികളാരും അത്ഭുതപ്പട്ടില്ല. കാരണം, ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നബി(സ്വ)യുടെ അടുക്കലുള്ള പദവിയും സ്ഥാനവും ബോധ്യമുള്ളവരായിരുന്നു സ്വഹാബികളെല്ലാവരും. ബറകത്തുല്‍ ഹബശിയ എന്നാണ് ഉസാമ(റ)യുടെ മാതാവിന്റെ നാമം. ഉമ്മു അയ്മന്‍ എന്ന അപരനാമത്തിലാണ് മഹതി പ്രശസ്തിയാര്‍ജിച്ചത്. നബി(സ്വ)യുടെ മാതാവായ ആമിന ബിന്‍ത് വഹബിന്റെ ഉടമസ്ഥതയിലുണ്ടായരുന്ന അടിമസ്ത്രീയാണ് ഉമ്മു അയ്മന്‍(റ). മാതാവിന്റെ ജീവിതകാലത്തും വഫാത്തിന് ശേഷവും നബി(സ്വ)യെ ലാളനയോടെ പരിപാലിച്ചത് ഉമ്മു അയ്മനാ(റ)യിരുന്നു. ഭൂമുഖത്തേക്ക് വന്ന് നബി(സ്വ) തന്റെ മിഴി തുറക്കുമ്പോള്‍ ഉമ്മു അയ്മന്‍(റ) മാത്രമാണ് തന്റെ മാതാവെന്ന് നബി(സ്വ) വിശ്വസിച്ചു. മറ്റൊരു യാഥാര്‍ത്ഥ മാതാവ് തനിക്കുണ്ടെന്ന് നബി(സ്വ)ക്ക് അറിയില്ലായിരുന്നു. പോറ്റുമ്മയെ നബി(സ്വ) അദമ്യമായി സനേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. ചിലപ്പോള്‍ നബി(സ്വ) പറയുമായിരുന്നു: എന്റെ മാതാവിന് ശേഷമുള്ള മറ്റൊരു മാതാവാണ് മഹതി, എന്റെ കുടുംബത്തിലെ ഒരാളുമാണ് ഉമ്മു അയമന്‍(റ). ഉസാമ(റ)യുടെ പിതാവ് സൈദ് ബിന്‍ ഹാരിസ(റ)യാണ്. ഉമ്മു അയമനി(റ)ന്റെ ഭര്‍ത്താവ്. നബി(സ്വ)യുടെ സനേഹിതനാണ് സൈദ്(റ). ഇസ്‍ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് നബി(സ്വ)യുടെ ദത്തുപുത്രനും പിന്നീട് രഹസ്യ സൂക്ഷിപ്പുകാരനും കുടുംബാംഗങ്ങളുലൊരാളും ജനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവനുമായി സൈദ്(റ) മാറുകയുണ്ടായി.

നബി(സ്വ)യെ ആനന്ദിപ്പിക്കുന്ന എന്ത് സംഭവമുണ്ടായാലും  അതിനെല്ലാം അനുയായികളും സന്തോഷിച്ചു. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ ജനനത്തില്‍ മുമ്പെന്നും സന്തോഷിച്ചിട്ടില്ലാത്ത വിധം മുസ്‍ലിംകള്‍ സന്തോഷം പ്രകടിപ്പിച്ചു. സൈദി(റ)ന്റെ പുത്രനായതു കൊണ്ട് തന്നെ സൗഭാഗ്യവാനായ ഉസാമ(റ)യെ മുസ്‍ലിംകള്‍ വിളിച്ചു: സ്‌നേഹിതനും സ്‌നേഹിതന്റെ പുത്രനും.

***       ***       ***

ഈ അപരനാമം അമിതപ്രയോഗമായിട്ടല്ല മുസ്‍ലിംകള്‍ ഉസാമ(റ)യ്ക്ക് ചാര്‍ത്തിക്കൊടുത്തത്. നബി(സ്വ)ക്ക് അമിതമായ സ്‌നേഹവും അനുകമ്പയും ഉസാമ(റ)യോടുണ്ടായിരുന്നു. പേരമകനായ ഹസനും(റ) ഉസാമ(റ)യും സമപ്രായക്കാരായിരുന്നു. വെളുത്ത്, സുന്ദരനായി, നബി(സ്വ)യോട് സാദൃശ്യമുള്ള ശരീരമായിരുന്നു ഹസനി(റ)ന്റേത്. എന്നാല്‍ അബ്‌സീനയ്ക്കാരിയായ മാതാവിനോടായിരുന്നു ഉസാമ(റ) സാദൃശ്യപ്പെട്ടത്. മൂക്ക് ചപ്പി കറുത്ത തൊലി നിറമാണ് ഉസാമ(റ)ക്ക് ഉണ്ടായിരുന്നത്. സ്‌നേഹം പകര്‍ന്നു നല്‍കുന്നതില്‍ നബി(സ്വ) അവര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ കാണിച്ചില്ല. ഉസാമ(റ)യെയും ഹസനെ(റ)യും എടുത്ത് തന്റെ രണ്ടു തുടകള്‍ക്കിടയില്‍ വെച്ച് രണ്ട് പേരെയും തന്റെ നെഞ്ചിലേക്ക് അണച്ചുകൊണ്ട് പറയും: അല്ലാഹുവെ, ഇവരെ രണ്ട് പേരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീയും അവരെ ഇഷ്ടപ്പെടുക. ഉസാമ(റ)ക്ക് മേല്‍ നബി(സ്വ) വര്‍ഷം പെയ്ത അനര്‍ഘ നിമിഷങ്ങള്‍ ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ നബി(സ്വ)യുടെ വീട്ടിലെ വാതില്‍പ്പടിയില്‍ തട്ടി ഉസാമ(റ) നില്ത്ത് വീണു. നെറ്റിത്തടം പൊട്ടി രക്തം ധാരയായി ഒഴുകാന്‍ തുടങ്ങി. നബി(സ്വ) പത്‌നി ആഇശ(റ)യെ വിളിച്ച് ഉസാമ(റ)യെ ശുഷ്രൂഷിക്കാന്‍ ആവിശ്യപ്പെട്ടു. പക്ഷെ, ആഇശ(റ) വൈമനസ്യം കാണിച്ചപ്പോള്‍ നബി(സ്വ) വന്ന് ഉസാമ(റ)യുടെ നെറ്റിത്തടത്തില്‍നിന്നും ഉതിര്‍ന്നു കൊണ്ടിരിക്കുന്ന രക്തം ഊമ്പി കുടിക്കാന്‍ തുടങ്ങി. സ്‌നേഹം തുളുമ്പുന്ന നല്ലവാക്കുകള്‍ പറഞ്ഞുകൊണ്ട് നബി(സ്വ) ആ ഇളം മനസ്സിനെ സ്വാന്തനിപ്പിച്ചുകൊണ്ടിരുന്നു.

***       ***       ***

ബാല്യകാലത്ത് ഉസാമ(റ)യെ സ്‌നേഹിച്ചതു പോലെ നബി(സ്വ) യുവത്വ കാലത്തും അദ്ദേഹത്തെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. ഖുറൈശി നേതാവായിരുന്ന ഹകീം ബിന്‍ ഹിസാം(റ) ഒരിക്കല്‍ നബി(സ്വ)ക്ക് വിലയേറിയ ഒരു പട്ടു വസ്ത്രം ഉപഹാരമായി നല്‍കി. യമനിലെ രാജാവായിരുന്ന ദൂ യസനിന്റെ അടുത്ത് നിന്നും അമ്പത് ദീനാര്‍ സ്വര്‍ണ്ണത്തിന് വാങ്ങിയതായിരുന്നു ആ വസ്ത്രം. പക്ഷെ, ഹകീം അന്ന് ബഹുദൈവ വിശ്വാസിയായിരുന്നതിനാല്‍ നബി(സ്വ) അത് ഉപഹാരമായി സ്വീകരിച്ചില്ല. പകരം, വില നല്‍കി വാങ്ങിക്കൊണ്ടാണ് നബി(സ്വ) അത് സ്വന്തമാക്കിയത്. ഒരു വെള്ളിയാഴ്ച ദിവസം മാത്രമാണ് നബി(സ്വ) ആ പട്ടു വസ്ത്രം അണിഞ്ഞത്. ശേഷം, അത് ഉസാമ(റ)ക്ക് ഊരിക്കൊടുത്തു. ഉസാമ(റ) അത് ധരിച്ച് പ്രഭാത-പ്രദോഷങ്ങളില്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ തന്റെ സമപ്രായക്കാര്‍ക്കിടയിലൂടെ നടക്കുമായിരുന്നു.

***       ***       ***

പ്രായപൂര്‍ത്തിയായപ്പോള്‍ ഉസാമ(റ) തന്റെ ഉന്നത സ്വഭാവഗുണങ്ങളും വിശിഷ്ട വ്യക്തിപ്രഭാവവും പ്രകടിപ്പിക്കാന്‍ തുടങ്ങി. നബി(സ്വ)യുടെ സ്‌നേഹം സമ്പാദിക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ വ്യക്തിഗുണങ്ങളെല്ലാം. ബുദ്ധികൂര്‍മത, ധീരത, ചാരിത്ര ശുദ്ധി, വിവേകം, തന്ത്രജ്ഞാനം, എന്നിവ ആ ജീവിതത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു. ജനങ്ങളോട് ഇണങ്ങി ജീവിക്കുന്നതിനാല്‍ അവര്‍ അവനെ ഇഷ്ടപ്പെട്ടു. സൂക്ഷമതയും ദൈവഭയവും കൈമുതലാക്കിയ ഉസാമ(റ) അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രീഭൂതനായി. ഉഹ്ദ് യുദ്ധത്തിനായി പുറപ്പെടാനൊരുങ്ങുമ്പോള്‍ ഉസാമ(റ)യടങ്ങിയ ഒരു ബാല്യ സംഘം യുദ്ധത്തിനായി പുറപ്പെടാന്‍ ഉദ്ധശിച്ചു കൊണ്ട് മുന്നോട്ടു വന്നു. നബി(സ്വ) അവരില്‍ നിന്നും ചിലരെ തിരഞ്ഞെടുത്ത് ഇളം പ്രായക്കാരെ തിരിച്ചയച്ചു. തഴയപ്പെട്ടവരില്‍ ഉസാമ(റ)യുമുണ്ടായിരുന്നു.  നബി(സ്വ)യോടൊത്ത് ഇസ്‍ലാമിന്റെ ധവള പതാകക്ക് കീഴില്‍  അണി നിരന്ന് പോരാടാന്‍ കഴിയാത്തതിലുള്ള ദുഃഖഭാരത്താല്‍ ഇളം മിഴികളില്‍ നിന്നും കണ്ണു നീരൊഴുക്കി ഉസാമ(റ) തിരിച്ച് നടന്നു.

***       ***       ***

ശേഷം ഖന്ദക് യുദ്ധം, ഉസാമ(റ)യും ചില യുവ സ്വഹാബികളും യുദ്ധമുഖത്തേക്ക് തിരിക്കാനായി സംഘടിച്ച് നബി(സ്വ)യുടെ അടുത്തെത്തി. നബി(സ്വ)യുടെ സമ്മതം ലഭിക്കുവാനായി ഉസാമ(റ) ഉയരമുള്ളവനായി അഭിനയിച്ചു. ഇതു കണ്ട നബി(സ്വ)യുടെ മനസ്സ് അലിയുകയും യുദ്ധത്തിന് അനുമതി നല്‍കുകയും ചെയ്തു. അങ്ങനെ, പതിനഞ്ചാം വയസ്സില്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടാനായി ധ്വജമേന്തി യുദ്ധമുഖത്തേക്ക് തിരിച്ചു.

***       ***       ***

ഹുനൈന്‍ യുദ്ധത്തില്‍ മുസ്‍ലിം സേന പിന്തിരിഞോടിയപ്പോള്‍ അബ്ബാസ്(റ), അബൂ സുഫ്‍യാന്‍ ബിന്‍ ഹാരിസ്(റ) തുടങ്ങിയ അര ഡസന്‍ വരുന്ന സ്വഹാബി വൃന്ദത്തോടൊപ്പം പിന്തിരിഞ്ഞോടാതെ യുദ്ധമുഖത്ത് ധൈര്യ സമേതം നിലയുറപ്പിച്ചവരില്‍ ഉസാമ(റ)യുമുണ്ടായിരുന്നു. ഈ സംഘത്തിന്റെ സഹായത്തോടെ നബി(സ്വ)ക്ക് പിന്തിരിഞ്ഞോടിയവരെ പരാജയത്തില്‍ നിന്നും കരകയറ്റി വിജയ പഥത്തിലേക്ക് നയിക്കാന്‍ സാധിച്ചു.

***       ***       ***

പിന്നീട് നടന്ന മുഅ്തഃ യുദ്ധത്തില്‍ ഉസാമ(റ) തന്റെ പിതാവായിരുന്ന സൈദ് ബിന്‍ ഹാരിസ(റ)യുടെ കീഴില്‍ പോരാട്ടം നടത്തി. സൈദ് ബിന്‍ ഹാരിസ(റ)യായിരുന്നു അന്ന് സേനാനായകന്‍. പതിനെട്ട് വയസ്സ് പ്രായമുള്ള യുവാവായിരുന്നു അന്ന് ഉസാമ(റ). പിതാവിന്റെ രക്തസാക്ഷിത്വ രംഗം പച്ചയായി തന്റെ കണ്ണുകള്‍ കൊണ്ട് ആ പുത്രന് കാണേണ്ടിവന്നു. പക്ഷെ, അതൊന്നും ആ പോരാളിയുടെ ശക്തിക്ഷയിപ്പിക്കുന്നതോ വീര്യം കെടുത്തുന്നതോ ആയിരുന്നില്ല. ശേഷം സൈനിക നേതാവായ ജഅ്ഫര്‍(റ)ന്റെ കീഴിലും അദ്ധേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം അബ്ദുല്ലാഹി ബിന്‍ റവാഹ(റ)ക്ക് കീഴിലും പോരാടി. അബ്ദുല്ല(റ)യും മറ്റു രണ്ട് നേതാക്കളോടൊപ്പം രക്തസാക്ഷിത്വം വരിച്ചു. ശേഷമാണ് ഖാലിദ്(റ) യുദ്ധസേനയുടെ നേതാവയി റോമക്കാരുടെ കരങ്ങളില്‍ നിന്നും മുസ്‍‍ലിം സേനയെ വിജയത്തേരിലേറ്റിയത്.

***       ***       ***

വന്ദ്യ പിതാവിനെ അല്ലാഹുവന്റെ മാര്‍ഗ്ഗത്തില്‍ സമര്‍പ്പിച്ച് ഉസാമ(റ) മദീനയിലേക്ക് പോയി. വന്ദ്യദേഹം ശാമിന്റെ ഒരു തുണ്ട് ഭൂമിയില്‍ ഖബറടക്കി പിതാവ് രക്തസാക്ഷിയാവുമ്പോള്‍ ഉപയോഗിച്ചിരുന്ന കുതിരപ്പുറത്തേറി അദ്ദേഹം മദീനയെ ലക്ഷ്യമാക്കി നീങ്ങി. ***       ***       *** ഹിജ്‌റാബ്ദം പതിനൊന്ന്. റോമാ സാമ്രാജ്യത്തിലേക്ക് ഒരു സംഘത്തെ നബി(സ്വ) സജ്ജമാക്കി. പ്രമുഖ സ്വഹാബികളായ അബൂ ബകര്‍(റ), ഉമര്‍(റ), സഅദ് ബിന്‍ അബീ വഖാസ്(റ) അബൂ ഉബൈദ ബിന്‍ ജറാഹ്(റ) തുടങ്ങി ഒട്ടനവധി സ്വഹാബികള്‍ അണിനിരന്ന ഈ യുദ്ധത്തിന്റെ നേതൃസ്ഥാനം നബി(സ്വ) ഏല്‍പ്പിച്ചത് യുവാവായ ഉസാമ(റ)യെയായിരുന്നു. പ്രായം ഇരുപത് പിന്നിട്ടിട്ടില്ലാത്ത ഉസാമ(റ) തന്നെ സൈനിക നേതാവായത് ചരിത്ര നിയോഗമായിരുന്നു. നബി(സ്വ) യുടെ വഫാത്തിന് മുമ്പായിരുന്നു ഈ സൈനിക സന്നാഹം. സൈന്യം റോമില്‍ എത്തിച്ചേരേണ്ട വഴി നബി(സ്വ) തന്നെ നേതാവായ ഉസാമ(റ)ക്ക് പറഞ്ഞുകൊടുത്തു. റോമന്‍ പ്രവിശ്യകളിലൊന്നായ ഗസ്സയുടെ സമീപപ്രദേശമായ ഖല്‍ആ ദാറൂമിലൂടെയും ബല്‍ഖാഇലൂടെയും കുതിരപ്പടയെ നയിച്ച് റോമില്‍ എത്തിച്ചേരാനാണ് നബി(സ്വ) നിര്‍ദ്ദേശിച്ചത്. അങ്ങനെ, യുദ്ധത്തിനുള്ള സര്‍വ്വ സജ്ജീകരണങ്ങളുമായി യാത്രക്കൊരുങ്ങുമ്പോഴാണ് നബി(സ്വ) രോഗബാധിതനായി എന്ന വാര്‍ത്ത കേള്‍ക്കുന്നത്. രോഗം മൂര്‍ഛിച്ചിട്ടുണ്ടെന്നറിഞ്ഞതോടെ യാത്ര വേണ്ടെന്ന് തീരുമാനിച്ചു. ഇനി നബി(സ്വ)യുടെ രോഗം ശമിച്ച് സുഖംപ്രാപിച്ചതിന് ശേഷം യുദ്ധത്തിന് പുറപ്പെട്ടാല്‍ മതിയെന്ന് അവര്‍ക്കിടയില്‍ ധാരണയായി. ഉസാമ(റ) പറയുന്നു: നബി(സ്വ)യുടെ രോഗം മൂര്‍ഛിച്ചതോടെ ഞാന്‍ സന്ദര്‍ശിക്കാന്‍ പോയി. കൂടെ ഒരുപാട്‌ പേര്‍ അനുഗമിച്ച് കൂടെയുണ്ടായിരുന്നു. നബി(സ്വ)യുടെ സമീപത്ത് ചെന്നപ്പോള്‍ വളരെ പ്രയാസമനുഭവിക്കുന്നതായി തോന്നി. രോഗ കാഠിന്യം കാരണം സംസാരിക്കാന്‍ കഴിയാതെ നിശബ്ദനായിരിക്കുകയാണ് നബി(സ്വ). അപ്പോള്‍ നബി(സ്വ) തന്റെ ഇരു കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും അത് പിന്നീട് എന്റെ ദേഹത്ത് വെക്കുകയും ചെയ്തു. നബി(സ്വ) എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി.

***       ***       ***

നബി(സ്വ)യുടെ വഫാത്തിന് ശേഷം സിദ്ദീഖ്(റ)നെ സ്വഹാബികള്‍ ബൈഅത്ത് ചെയ്യുകയും മഹാനവര്‍കളെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തു. സിദ്ധീഖ്(റ) ഉസാമ(റ)യുടെ നേതൃത്വത്തിലുള്ള സേനയെ റോമിലേക്ക് തിരിക്കാന്‍ കല്‍പിച്ചു. പക്ഷെ, ഈ നീക്കം അന്‍സ്വാറുകളിലെ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. യുദ്ധസേനയെ പറഞ്ഞയക്കാന്‍ സാവകാശം കാണിക്കണമെന്ന് അവര്‍ ആവിശ്യപ്പെട്ടു. ഈ ആവിശ്യം ഖലീഫയെ ബോധിപ്പിക്കാന്‍ അവര്‍ ഉമറി(റ)നെ ഏല്‍പിച്ചു. അവര്‍ ഉമറി(റ)നെ സമീപിച്ചുകൊണ്ട് പറഞ്ഞു: യുദ്ധ സംഘത്തെ ഇപ്പോള്‍ പറഞ്ഞയക്കാനാണ് ഖലീഫയുടെ തീരുമാനമെങ്കില്‍ ഉസാമ(റ)യെക്കാള്‍ പ്രായം ഏറിയ ഒരാളെ നേതാവാക്കാന്‍ ഞങ്ങള്‍ ആവിശ്യപ്പെടുന്നുവെന്ന് നിങ്ങള്‍ അദ്ധേഹത്തോട് പറയുക. അന്‍സ്വാറുകളില്‍ ചിലര്‍ ഉന്നയിച്ച ആവിശ്യം ഉമര്‍(റ) ഖലീഫയോട് പറഞ്ഞപ്പോള്‍ ഖലീഫ ചാടിയെണീറ്റു. ഇരിക്കുകയായിരുന്ന ഉമറി(റ)ന്റെ താടിയില്‍ പിടിച്ച് ഉഗ്രകോപത്തോടെ പറഞ്ഞു: ഖതാബിന്റെ മകനെ, നിനക്ക് നാശം! നബി(സ്വ)യാണ് അദ്ധേഹത്തെ സേനാതലവനായി നിയമിച്ചിരിക്കുന്നത്. എന്നിട്ട് അദ്ധേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ നീ എന്നോട് ആവിശ്യപ്പെടുകയോ? അല്ലാഹുവാണ് സത്യം, അങ്ങനെയൊന്ന് സംഭവിക്കില്ല. ഉമര്‍(റ) മടങ്ങി വന്ന് ആളുകള്‍ക്കിടയിലെത്തി. നിജസ്ഥിതി അറിയാന്‍ അവര്‍ ഉമറി(റ)നെ സമീപിച്ചു. മഹാന്‍ പറഞ്ഞു: പോ, നാശം, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഖലീഫയില്‍ നിന്ന് അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചിട്ടുണ്ട്.

***       ***       ***

യുദ്ധസേന റോമിലേക്കുള്ള യാത്രക്കായി ഒരുങ്ങി. യുവനേതാവിന്റെ കീഴില്‍ മുസ്ലിം സേന ആവേശപൂര്‍വ്വം മുന്നോട്ട് നീങ്ങി. ഉസാമ(റ)യെയും സംഘത്തെയും ഖലീഫ യാത്രയാക്കി. യാത്രയയപ്പിന്റെ ഭാഗമായി ഖലീഫ അല്‍പം ദൂരം ഉസാമ(റ)യുടെ കുടെ സഞ്ചരിച്ചു. ഉസാമ(റ) വാഹനപ്പുറത്തും ഖലീഫ കാല്‍നടയായുമാണ് സഞ്ചരിക്കുന്നത്. ഉസാമ(റ) ചോദിച്ചു: ഖലീഫ അവര്‍കളെ, ഇപ്പോള്‍ താങ്കള്‍ വാഹനപ്പുറത്ത് കയറുകയോ അല്ലെങ്കില്‍ ഞാന്‍ വാഹനപ്പുറത്ത് നിന്നും ഇറങ്ങുകയോ വേണം. ഖലീഫ എല്ലാം നിരസിച്ചു കൊണ്ട് പറഞ്ഞു:  അല്ലാഹുവാണ് സത്യം, നീ അവിടെ നിന്നും ഇറങ്ങുകയോ ഞാന്‍ വാഹനപ്പുറത്ത് കയറുകയൊ ചെയ്യില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു നേരമെങ്കിലും  എന്റെ ഇരുപാദങ്ങളെയും പൊടിപുരണ്ടതാകേണ്ടയോ? ഉസാമ(റ)ക്കും സംഘത്തിനും വേണ്ടി ഖലീഫ വിടവാങ്ങല്‍ പ്രാര്‍ത്ഥന നടത്തി. നബി(സ്വ) എന്ത് കല്‍പിച്ചുവോ അത് നടപ്പാക്കാന്‍ ഖലീഫ ഉസാമ(റ)യോട് വസ്വിയ്യത് ചെയ്തു. ശേഷം ഉസാമ(റ)ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഖലീഫ പറഞ്ഞു: നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഉമറി(റ)നെ എന്നെ സഹായിക്കാന്‍ വേണ്ടി ഇവിടെ നിയമിക്കണം. ഖലീഫയെ സഹായിക്കാനായി ഉമറി(റ)നെ മദീനയില്‍ തന്നെ നിറുത്താന്‍ സേനാനായകനായ ഉസാമ(റ) സമ്മതം നല്‍കി.

***       ***       ***

സൈന്യവുമായി ഉസാമ(റ) റോമന്‍ നാടുകളിലേക്ക് പര്യടനെ ആരംഭിച്ചു. നബി(സ്വ)യുടെ കല്‍പന പൂര്‍ണ്ണമായും ശിരസ്സാവഹിച്ച് സൈന്യത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളായ ബല്‍ഖാ, ഖല്‍അത്തു ദാറൂം തുടങ്ങിയ മലനിരകളിലൂടെ കുതിരപ്പടയെ നയിച്ചു. മുസ്ലിം സേനക്ക് റോമക്കാരെ കുറിച്ചുണ്ടായിരുന്ന മുന്‍ഭീതി  അദ്ധേഹം എടുത്തു കളഞ്ഞു. പോരാട്ടത്തില്‍ ഉസാമ(റ)യും സംഘവും വിജയത്തിലകം ചാര്‍ത്തി. ശാം, ഈജിപ്ത്, വടക്കന്‍ ആഫ്രിക്ക തുടങ്ങി കരിങ്കടല്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് മുസ്ലിം സേന പിന്നീട് നടത്തിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഉസാമ(റ)യാണ്. അനവധി യുദ്ധമുതലുമായി ആ സേന യുദ്ധമുഖത്തു നിന്നും തിരിച്ചുപോന്നു. വിചാരിച്ചതിലും അധികമായിരുന്നു അവര്‍ക്ക് ലഭിച്ച യുദ്ധമുതല്‍. പലരും പറഞ്ഞു:  ഉസാമ(റ)യുടെ സൈന്യത്തേക്കാള്‍ സമാധാനപരവും യുദ്ധമുതല്‍ നേടിയതുമായ സൈന്യം കാണപ്പെട്ടിട്ടില്ല. ആജീവനാന്തം ഉസാമ(റ) മുസ്‍ലിംകളുടെ ബഹുമാനവും ആദരവുംപിടിച്ചുപറ്റി കഴിഞ്ഞു. നബി(സ്വ)യുടെ കല്‍പന പൂര്‍ത്തീകരിച്ചതിനും അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആദരവും കാരണമാണ് അവര്‍ ഉസാമ(റ)യെ ഇത്രയധികം സ്‌നേഹിച്ചത്. ഉമര്‍(റ) തന്റെ മകനായ അബ്ദുല്ല(റ)യെക്കാള്‍ ശമ്പളം ഉസാമ(റ)ക്ക് നല്‍കിയപ്പോള്‍ അബ്ദുല്ല(റ) ഉമറി(റ)നോട് ചോദിച്ചു: പിതാവെ, താങ്കള്‍ എന്തിനാണ് ഉസാമ(റ)ക്ക് നാലായിരവും എനിക്ക് മുവ്വായിരവും നല്‍കുന്നത്. എന്റെ പിതാവിനെക്കാള്‍ അവന്റെ പിതാവിന് പദവിയുണ്ടായിരുന്നില്ലല്ലോ. മാത്രമല്ല, എന്നെക്കാളും അവന് സ്ഥാനവുമില്ല. ഉമര്‍(റ) പറഞ്ഞു: നീയും അവനും എവിടെ കിടക്കുന്നു? നബി(സ്വ)ക്ക് നിന്റെ പിതാവിനെക്കാള്‍ അവന്റെ പിതാവിനോടായിരുന്നു ഇഷ്ടം. മാത്രമല്ല, നബി(സ്വ)ക്ക് നിന്നോടുള്ള ഇഷ്ടത്തെക്കാള്‍ അധികമായിരുന്നു അവനോടുള്ള ഇഷ്ടം. ഇത് കേട്ടതോടെ അബ്ദുല്ല(റ)യുടെ പരിഭവങ്ങളെല്ലാം അവസാനിച്ചു. തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ മഹാനവര്‍കള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. ഉസാമ(റ)യെ കാണുമ്പോഴെല്ലാം ഉമര്‍(റ) പറയുമായിരുന്നു: എന്റെ ഭരണാധിപന് സ്വാഗതം. അദ്ദേഹത്തെ കാണുന്നവരെല്ലാം അത്ഭുതത്തോടെ പറഞ്ഞു: നബി(സ്വ) അദ്ദേഹത്തെ ഞങ്ങളുടെ മേല്‍ അമീറാക്കി. അല്ലാഹു ആ മഹാനുഭാവനെ അനുഗ്രഹിക്കുകയും അഭയകേന്ദ്രം സ്വര്‍ഗ്ഗീയ സമാനമാക്കിത്തീര്‍ത്ത് അവരുടെ കൂടെ സംഗമിക്കാന്‍ നമുക്ക് സൗഭാഗ്യം നല്‍കുകയും ചെയ്യട്ടെ, ആമീന്‍.

സുവര്‍ മിന്‍ ഹയാത്തിസ്വഹാബ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter