റോഹിംഗ്യൻ അഭയാർഥികളെ ബംഗാൾ ഉൾക്കടലിലെ ദ്വീപിലേക്ക്  മാറ്റുന്നു; നടപടിക്കെതിരെ യുഎൻ രംഗത്ത്
ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ ബംഗാൾ ഉൾക്കടലിന്റെ ജനവാസമില്ലാത്ത ദ്വീപിലേക്ക് ബംഗ്ലാദേശ് സർക്കാർ മാറ്റുന്നു. ഏകദേശം 100,000 റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഇവിടെ വീടുകൾ പണിത് കൊണ്ടിരിക്കുകയാണ്. മ്യാൻമറിൽ നിന്ന് പാലായനം ചെയ്ത അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന കോക്സ്സ് ബസാറിൽ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വർധിക്കുന്നതിനാലാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു. മഴക്കാലം എത്തുന്നതിന് മുൻപ് തന്നെ അഭയാർത്ഥികളെ ഇവിടെ എത്തിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. അതിനായി ബ്രിട്ടീഷ്, ചൈനീസ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ദ്വീപിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശ് സർക്കാരിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ ശക്തമായി രംഗത്തെത്തി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭസന്‍ചര്‍ പ്രദേശം യുഎന്‍ സഭാ അംഗങ്ങളും റോഹിങ്ക്യന്‍ അനുകൂലികളും സന്ദര്‍ശിച്ചതിന് ശേഷം ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് വിമര്‍ശനം ഉണ്ടായത്. ആള്‍പ്പാര്‍പ്പില്ലാത്ത ഈ പ്രദേശത്ത് ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സ്ഥലം വാസയോഗ്യമാണോ എന്ന കാര്യത്തില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കൃത്യമായ ആസൂത്രണങ്ങളില്ലാതെയാണ് അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നതെന്നും മ്യാന്‍മറിലെ യു.എന്‍ മനുഷ്യാവകാശ പ്രതിനിധി യാങീ ലീ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് ബംഗ്ലാദേശ് സർക്കാരിന്റെ തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter