മക്കളും ലഹരിയും

ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. വിശുദ്ധ ഖുർആനിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളും ദൃഷ്ടാന്തങ്ങളും ചരിത്രസംഭവങ്ങളും വിവരിക്കുന്ന അല്ലാഹു ചിന്തിക്കാനുള്ള നിർദേശവും നൽകുന്നുണ്ട്. കാരണം ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന ചിന്തോദീപക മനനങ്ങൾ നന്മയുടെയും തിന്മയുടെയും ദിശ കാണിച്ചുത്തരും. മനുഷ്യനെ ചിന്തിക്കുന്ന ജീവിയാക്കുന്നത് സവിശേഷ ബുദ്ധിയാണ്. സൽബുദ്ധി നന്മയിലേക്കും കുബുദ്ധി തിന്മയിലേക്കും നയിക്കുന്നതാകുന്നു. ഈ ബുദ്ധിവിശേഷം മഹത്തായ ദൈവാനുഗ്രഹമാണ്. മനുഷ്യനെ ഉപജീവനത്തിനും അതിജീവനത്തിനും സ്വയം പ്രാപ്തനാക്കുന്നതും പ്രര്യാപ്തനാക്കുന്നതും ബുദ്ധി തന്നെയാണ്. ബുദ്ധി ശക്തി ബാധ്യത കൂടിയാണ്. ബുദ്ധിയുള്ളവർക്കാണല്ലൊ ഇസ്ലാമിക ശരീഅത്തിൽ വിധിവിലക്കുകൾ ബാധകമായിട്ടുള്ളത്. ശ്രാവ്യ ശ്രവണ ശക്തികളെ എങ്ങനെ വിനിയോഗിച്ചുവെന്നത് പോലെ ബുദ്ധിയെപ്പറ്റിയും ഓരോർത്തരും ചോദ്യം ചെയ്യപ്പെടുന്നതായിരിക്കുമെന്നാണ് ഖുർആനിക ഭാഷ്യം. 'കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും' (സൂറത്തുൽ ഇസ്‌റാഅ് 36). പ്രസ്തുത ഖുർആനിക സൂക്തത്തിലെ ഹൃദയമെന്ന പ്രസ്താവ്യം കൊണ്ടുദ്ദേശിക്കുന്നത് ബുദ്ധിയെന്നാണ് ഇമാം റാസി (റ) തങ്ങളുടെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ പറയുന്നത് (20/341). മനുഷ്യർ ബുദ്ധിയെ എങ്ങനെ പ്രയോഗിച്ചുവെന്ന് അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഇബ്‌നു കഥീറി (റ)ന്റെ തഫ്‌സീറും വ്യാഖ്യാനിക്കുന്നുണ്ട് (5/75).

ഇസ്ലാം ബുദ്ധിക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ബുദ്ധി പരിപോഷണവും സംരക്ഷണവും ഇസ്ലാമിൻെ അടിസ്ഥാന നയമാണ്. ഭാഗികമായോ പൂർണമായോ, താൽക്കാലികമായോ നിത്യമായോ ബുദ്ധിക്ക് ഭ്രംശം സംഭവിപ്പിക്കുന്നതും സ്തംഭിപ്പിക്കുന്നതും കഠിനമായും നിഷിദ്ധമാണ്. ബുദ്ധി മരിവിപ്പിക്കുന്ന മദ്യവും ലഹരി പദാർത്ഥങ്ങളുമൊക്കെ ആ നിഷിദ്ധത്തിൽപ്പെടും. അവയിൽ ഏറെ അപകടകാരിയാണ് മയക്കു മരുന്ന്. ആഗോള ദുരന്തമാണ് അന്താരാഷ്ട്ര വിപണിയിൽ മൂന്നാം സ്ഥാനം കയ്യടക്കിയ മയക്കു മരുന്ന്. ഈ പുരോഗമിച്ച ലോകത്ത് നൂറ്റി എഴുപതിലധികം രാജ്യങ്ങൾ അതിന്റെ ദുരന്തഫലം അനുഭവിച്ചുക്കൊണ്ടിരിക്കുന്നുണ്ട്. വൈയക്തികം മുതൽ സാമൂഹിക തലം വരെയുള്ള സർവ്വ നീചത്വങ്ങളുടെയും ഉറവിടമായ ലഹരി വസ്തുക്കൾ സത്യവിശ്വാസി ഒരിക്കലും രുചിക്കാൻ പാടുള്ളതല്ല. അല്ലാഹു പറയുന്നുണ്ട്: 'സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്‌നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തിയത്രെ. തന്മൂലം അതു വർജിക്കുക. നിങ്ങൾ വിജയികളായേക്കും' (സൂറത്തുൽ മാഇദ 90). ബുദ്ധിക്ക് മത്തു പിടിപ്പിക്കുന്നതെന്തും ഹറാമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചത് (ഹദീസ് ബുഖാരി, മുസ്ലിം).

ദൈവദാനങ്ങളായ സന്താനങ്ങൾ രക്ഷിതാക്കളിൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട സ്വത്തുകളാണ്. അവരെ സംരക്ഷിക്കൽ രക്ഷാകർതൃ ചുമതലയാണ്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ ദൈവ സന്നിധിയിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പുരുഷൻ കുടുംബകാര്യത്തിലും സ്ത്രീ വീട്ടുകാര്യത്തിലും ഉത്തരവാദിത്വപ്പെട്ടവരെന്നാണ് നബി വചനം. മക്കളുടെ സംരക്ഷണം മാതാപിതാക്കളിലും കുടുംബത്തിലും സുഭദ്രമായിരിക്കണമെന്നർത്ഥം. പ്രഥമ സാമൂഹ്യ സ്ഥാപനമായ കുടുംബത്തിലൂടെയാണ് കൊച്ചുമക്കൾ സംസ്‌ക്കാരങ്ങൾ പഠിച്ചുവളരുന്നത്. ആദ്യ വിദ്യാലയമായ കുടുംബത്തിലൂടെ തന്നെയാണ് മക്കൾ സ്‌നേഹവും സന്തോഷവും അനുഭവിക്കുന്നത്. ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പരം സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട് (സൂറത്തു റൂം 21). കെട്ടുറപ്പും ഭദ്രതയുമുള്ള സന്തുഷ്ട കുടുംബത്തിൽ നിന്ന് മാത്രമേ മക്കൾക്ക് പരിഗണനയും പരിരക്ഷയും ലഭിക്കുകയുള്ളൂ. 14.02.2019 തീയ്യിതിയിൽ 'അൽ ഇമാറാത്തുൽ യൗം' പത്രത്തിൽ പ്രസിദ്ധീകരിച്ച കേന്ദ്ര പുനരധിവാസ കേന്ദ്രത്തിന്റെ (നാഷണൽ റിഹാബിലിറ്റേഷൻ സെന്റർ) കണക്കു പ്രകാരം ലഹരി, മയക്കു മരുന്നുകൾക്ക് അടിമപ്പെട്ട 95 ശതമാനം പേരുടെയും കുടുംബ പശ്ചാത്തലം തീരെ ഉത്തരവാദിത്വപരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നാടിനും സമൂഹത്തിനും അഭിമാനകരമാവും വിധം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് കാട്ടി മുന്നേറുന്ന മിടുക്കന്മാർ സുസ്ഥിര കുടുംബത്തിന്റെ ഉൽപന്നങ്ങളാണ്.

പ്രഥമമായും മക്കളിൽ മതബോധം വളർത്തണം. അതാണ് അവരെ സകല ആസക്തികളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കുന്നത്. ഉമ്മമാരും ഉപ്പമാരും അക്കാര്യത്തിൽ ഇനിയും കുറേ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ലുഖ്മാനുൽ ഹകീം (റ) മകന് നൽകുന്ന സാരോപദേശങ്ങൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. അല്ലാഹുവിന്റെ കഴിവുകൾ വിശദീകരിച്ച് ദൈവനിരീക്ഷണം സദാസമയം സർവ്വവ്യാപിയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു ആ പിതാവിന്റെ ഉപദേശങ്ങൾ . അതു വഴി പിഞ്ചു മനസ്സിൽ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കാനായിരുന്നു: 'എന്റെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണി തൂക്കമുള്ളതാണെങ്കിലും അത് നീയനുവർത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെവെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്. അവൻ സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രെ' (സൂറത്തു ലുഖ്മാൻ 16). മക്കളിൽ ചെറുപ്പത്തിൽ തന്നെ ദൈവബന്ധവും ദൈവഭയവും ഉണ്ടാക്കിയെടുത്താൽ ഭാവിയിൽ കുടുംബാന്തരീക്ഷം സുരക്ഷിതമാക്കാം. സകല മോശത്തരങ്ങളിൽ നിന്നും പ്രതിരോധിക്കുന്ന കവചമായി വീട്ടകങ്ങളിൽ ദീനിബോധം സുഗന്ധ സുകൃതപൂരിതമാക്കിയിരിക്കും. അത്തരത്തിലുള്ള മക്കൾ തെറ്റെന്ന് തോന്നുന്നതിനോട് പോലും അടുക്കില്ല. നേർവഴിയിൽ സംശയങ്ങൾക്ക് വക നൽകുകയുമില്ല. സംശയകാര്യങ്ങൾ ഒഴിവാക്കണമെന്നാണ് പ്രവാചകാധ്യാപനം (ഹദീസ് തുർമുദി 2518, നസാഈ 5711). ഒരു പ്രാവശ്യം ഉപയോഗിച്ചു നോക്കാമെന്ന ലാഘവ ചിന്തയാണ് പലർക്കും മുഴുസമയ കുടിയനും ലഹരിക്കാരനുമെന്ന ചാപല്യം വരുത്തിത്തീർക്കുന്നത്.

മാതാപിതാക്കൾ മക്കളുടെ കൂടെ ഇരുന്ന് കുശലങ്ങൾ നടത്തുന്ന കാഴ്ച നയനാനന്ദകരമാണ്. പ്രവാചകർ (സ്വ) കുടുംബക്കാരോടൊന്നിച്ച് ഇരുന്ന് സുഖവിവരങ്ങൾ ചോദിച്ചറിയുമായിരുന്നു. അങ്ങനെയുള്ള കുടുംബങ്ങൾ സ്‌നേഹാർദ്ദവും വാത്സല്യനിബിഡവുമായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരിക്കൽ ഞാൻ എന്റെ ഉമ്മയുടെ സഹോദരി മൈമൂന (റ)യുടെ വീട്ടിൽ രാപ്പാർത്തിരുന്നു. നബി (സ്വ)യുടെ പത്‌നിയാണല്ലൊ മഹതി. രാത്രി ഒരു മണിക്കൂറോളം കുടുംബത്തോട് സംസാരിച്ചിരുന്ന ശേഷമാണ് നബി (സ്വ) കിടന്നുറങ്ങിയിരുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). പിതാക്കൾ മക്കളോടൊന്നിച്ചു കൂടാൻ സമയം കണ്ടെത്തണം. അവരോട് കൂട്ടുകൂടി സുഹൃത്തെന്ന പ്രതീതിയിൽ കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായങ്ങൾ ആരായുകയും വേണം. ഇടക്കിടക്ക് കഥകളും അനുഭവങ്ങളും വിവരിച്ചുകൊടുക്കണം. അവരുടെ സന്തോഷങ്ങളിൽ പങ്കാളിയാവുകയും ആഗ്രഹങ്ങൾ നല്ലതാണെങ്കിൽ സഫലീകരിച്ചു കൊടുക്കുകയും വേണം. പ്രശ്‌നങ്ങൾക്ക് രമ്യമായും യുക്തിപൂർണമായും പരിഹാരം നിർദേശിക്കുകയും ചെയ്യണം. മക്കളോട് ഇടപെടുമ്പോൾ മയം കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹു ഒരു വീട്ടിൽ നന്മയുണ്ടാവാനുദ്ദേശിച്ചാൽ അവരിൽ മയഭാവം ഉണ്ടാക്കിക്കൊടുക്കുമെന്നാണ് ഹദീസ് (അഹ്മദ് 24427). ഇത്തരം സുതാര്യ നടപടിക്രമങ്ങൾ മക്കൾക്കും രക്ഷിതാക്കൾക്കുമിടയിൽ നല്ലൊരു ആശയവിനിമയ മാധ്യമം നിലവിൽ വരുത്തും. അതു കാരണം പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമാവും. വീടുകളിൽ സ്‌നേഹവും സമാധാനവും കിട്ടാതിരിക്കുമ്പോഴാണ് മക്കൾ സുഹൃത്തുക്കളിൽ അഭയം പ്രാപിച്ച് നല്ലതും ചീത്തയുമായ പലതരം മാതൃകകൾ തേടുന്നത്. മനുഷ്യൻ അവന്റെ സുഹൃത്തിന്റെ സഞ്ചാരപഥ പ്രകാരമായിരിക്കും നടപ്പ്, അതിനാൽ ആരോട് കൂട്ടുകൂടുന്നതെന്ന് നോക്കിക്കാണണമെനന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378). രക്ഷിതാക്കൾ മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം. നന്മയിലേക്കാനയിക്കുന്ന, തിന്മയുടെ സാധ്യതകൾ ഇല്ലാതാക്കുന്ന അനുയോജ്യനായ സുഹൃത്തിനെ കണ്ടെത്തി കൊടുക്കുകയും വേണം. ലഹരിക്കടിമപ്പെട്ട 90 ശതമാനം പേരും മയക്കു മരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ആദ്യ രുചി നുണയുന്നത് മോശം കൂട്ടുകാരിൽ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പിതാക്കൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മക്കളുടെ വ്യക്തിത്വ രൂപീകരണമാണ്. അതിനായി ഊർജവും സമയവും വിനിയോഗിക്കണം. എല്ലാവിധ പിന്തുണയുമേകി അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും വേണം. ദുർബലതകൾ കണ്ടറിഞ്ഞ് പരിഹരിക്കുകയും ചെയ്യണം. മക്കൾക്ക് നീന്തലും അമ്പെഴുത്തും കുതിരയോട്ടവും പഠിപ്പിക്കണമെന്നാണ് ഉമർ ബ്‌നു ഖത്താബി (റ)ന്റെ നിർദേശം. മക്കൾക്ക് പ്രചോദനവും മാതൃകയുമാവേണ്ടവരാണ് പിതാക്കൾ. നൂതന വിദ്യകളും ഉപകാരപ്രദമായ സാങ്കേതികതകളും മക്കൾക്ക് പഠിപ്പിക്കണം. സ്വയം സന്നദ്ധ സേവനത്തിന് പരിശീപ്പിക്കുകയും കായികാഭ്യാസം നൽകുകയും ചെയ്യണം. നബി (സ്വ) പറയുന്നു: ബലഹീനനായ വിശ്വാസിയേക്കാൾ ശക്തനായ വിശ്വാസിയാണ് ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടവാനും. എല്ലാത്തിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായത് ആഗ്രഹിക്കാം. അല്ലാഹുവിനോട് സഹായമർത്ഥിക്കുക. അബലനാവരുത് (ഹദീസ് മുസ്ലിം 2664). സ്വന്തത്തിനും കുടുംബത്തിനും നന്മ പഠിപ്പിക്കണമെന്നാണ് അലിയ്യു ബ്‌നു അബൂത്വാലിബ് (റ) ഉപദേശിക്കുന്നത്. ഉപ്പമാർ ചെറുപ്പത്തിൽ തന്നെ മക്കളിൽ ഉത്തരവാദിത്വബോധമുണ്ടാക്കിയെടുക്കണം. മതവിജ്ഞാന സദസ്സുകളിലും പഠനക്ലാസ്സുകളിലും പങ്കെടുപ്പിച്ച് ഹൃദയശുദ്ധി വരുത്തണം. അവരുടെ മനസ്സുകളിൽ കാര്യക്ഷമതയും കാര്യഗൗരവവും നട്ടുവളർത്തണം. എന്നാൽ മാത്രമേ പുതുതലമുറയെ മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉൽപന്നങ്ങളുടെയും കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനാവൂ. തങ്ങളിൽപ്പെട്ടയൊരാൾ ലഹരി ഉപയോഗിക്കുന്നതിന്റെ ലക്ഷണം കണ്ടാൽ ഉടനെ തന്നെ ബന്ധപ്പെട്ട മനോരോഗ ചികിത്സാ കേന്ദ്രങ്ങളെ സമീപിച്ച് പുരധിവാസത്തിനും ആരോഗ്യ വീണ്ടെടുപ്പിനും മാർഗങ്ങൾ തേടണം. സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തി മാറ്റിനിർത്തരുത്. കൂടെ ചേർത്തുനിർത്തി ശരികൾ കാണിച്ചുകൊടുക്കുകയാണ് വേണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter