ദുല്‍ഹിജ്ജയിലെ പത്ത്‌ ദിനരാത്രങ്ങള്‍

അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത്‌ ദിനരാത്രങ്ങള്‍. പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.

ഒന്ന്: അല്ലാഹു പറയുന്നു وَالْفَجْرِ وَلَيَالٍ عَشْرٍ “പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.” (ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത്‌ രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജു മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ് മഹാനായ ഇബ്നു കസീര്‍ (റ)തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്: മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 ) മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത്‌ ദിവസങ്ങളാണ് എന്ന് ഇബ്നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്‌.

മൂന്ന്: നബി (സ്വ)പറഞ്ഞു: “ഈ പത്ത്‌ ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ട്ടമായ മറ്റൊരു കര്‍മ്മവുമില്ല. സ്വഹാബികള്‍ ചോദിച്ചു, അപ്പോള്‍ ജിഹാദോ? നബി(സ്വ)പറഞ്ഞു, ഒരാള്‍ തന്‍റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചു വരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചാലല്ലാതെ അതും(ജിഹാദും)ഈ ദിവസങ്ങളിലെ സല്‍കര്‍മ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി)

നാല്: അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: നബി(സ്വ)പറയുന്നത് ഞാന്‍ കേട്ടു, ഈ ദിവസങ്ങളെ പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റൊരു ദിവസവുമില്ല ഈ ദിവസങ്ങളില്‍ നിര്‍വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളെപ്പോലെ അല്ലാഹുവിനു ഇഷ്ട്ടമുള്ള മറ്റുകര്‍മ്മങ്ങളുമില്ല. അത് കൊണ്ട്‌ നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ് ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക (മുഅ്ജമുല്‍ കബീര്‍)=)

അഞ്ച്: സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു എന്നത് വിവിധ ഗ്രന്ഥങ്ങളില്‍ കാണാം.

ആറ്: മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു. (ഫത്ഹുല്‍ ബാരി )

നാം പ്രത്യേകം ശ്രദ്ധിക്കുക, ദുല്‍ഹജ്ജിലെ ആദ്യ പത്ത്‌ ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വ്വഹിക്കുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ്ണ രൂപത്തിലും നിര്‍വ്വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫര്‍ള് നിസ്കാരങ്ങള്‍ സമയമായാല്‍ കഴിവതും ജമാഅതതായി പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുക. സുന്നത്ത് നിസ്കാരങ്ങള്‍ കൃത്യമായി അനുഷ്ട്ടിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മ്മങ്ങള്‍ ആകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല; മറിച്ച് എല്ലാ കാലങ്ങളിലും പാലിക്കേണ്ടതാണ്. സൌബാന്‍ (റ)ല്‍ നിന്ന് നിവേദനം, നബി(സ്വ)പറഞ്ഞു: നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വ്വഹിക്കുന്ന ഓരോ സുജൂദുകള്‍ മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ നിര്‍വഹിക്കുന്നില്ല. (മുസ്ലിം)

പ്രവാചകപത്നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ്വ)ദുല്‍ഹജ്ജ് ഒമ്പത്, മുഹറം പത്ത്‌, എല്ലാമാസത്തിലെയും പൌര്‍ണ്ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ട്ടിക്കാറുണ്ടായിരുന്നു. (മുസ്ലിം) ഇമാം നവവി(റ) ദുല്‍ഹജ്ജ് ഒന്നു മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ട്ടിക്കല്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. കഴിഞ്ഞ്‌ പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ അത് പര്യാപ്തമാണ് (മുസ്ലിം) പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ത്വബ്റാനി ഉദ്ധരിച്ച മുകളില്‍ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദു ലില്ലാ എന്നീ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളില്‍ അധികരിപ്പിക്കേണ്ടാതാണ്.

ഇബ്നു ഉമര്‍, അബൂ ഹുറൈറ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലിയിരുന്നു, അത് കേട്ടു മറ്റു ജനങ്ങളും തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു (ബുഖാരി) അതുപോലെ മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളില്‍ ഉള്ളവരും തക്ബീര്‍ ചൊല്ലി മിന തക്ബീറുകളാല്‍ മുഴങ്ങാറുണ്ടായിരുന്നു എന്നും ഹദീസുകളില്‍ കാണാവുന്നതാണ്

ബലിദിനം

ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും, എന്നാല്‍ ദുഹജ്ജ് മാസത്തിലെ വളരെ മഹത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്വമുള്ള ബലി ദിവസം (ദുല്‍ഹജ്ജ് പത്ത്‌)ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്. (അബൂദാവൂദ്) അതുകൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ ആരാധനകളും പുണ്യകര്‍മ്മങ്ങളും കൂടി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ദുല്‍ഹജ്ജ് പത്ത്‌ ബലിദിനം യൌമുന്നഹര്‍ എന്ന് പ്രവാചകന്‍ (സ്വ)ഹദീസുകളിലൂടെ വ്യക്തമാക്കിയതില്‍ നിന്നു തന്നെ അന്ന് നിര്‍വ്വഹിക്കാനുള്ള പ്രധാന കര്‍മ്മം ബലികര്‍മ്മം (ഉദുഹിയത്തു )ആണെന്ന് മനസ്സിലാക്കാവുന്നതാണ്.

നബി (സ്വ)പറഞ്ഞു: കഴിവുണ്ടായിരുന്നിട്ടും ഉദുഹിയത്തു നിര്‍വ്വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തുപോലും അടുക്കേണ്ടതില്ല (അഹ്മദ്, ഇബ്നു മാജ). അത്തരക്കാര്‍ക്ക് സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങിനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് അതില്‍ നിന്നും തിരിഞ്ഞു കളയുന്നു.!? ചിന്തിക്കുക പലപ്പോഴും ഐഹിക ജീവിതത്തിനുപോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളില്‍ ഓരോ വര്‍ഷവും നാം എത്ര പണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അതുകൊണ്ട് ഇപ്പോള്‍ തന്നെ ഒരു തീരുമാനമെടുക്കുക, കൊല്ലത്തില്‍ ആയിരം രൂപ ഉദുഹിയത്തിന്നായി മാറ്റിവെച്ച് തഖ് വയുള്ളവനായി ജീവിച്ച് തനിക്കും തന്നെ ആശ്രയിച്ച്ജീവിക്കുന്ന തന്റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുവാനും, ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണ് എന്ന പ്രതിജ്ഞ യാഥാര്‍ത്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter