നബിദിനത്തില്‍ ഫാറൂഖ് അബ്ദുല്ലയെ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് തടഞ്ഞു: കശ്മീർ ഭരണകൂടത്തിനെതിരെ നാഷണൽ കോൺഫറൻസ് പാർട്ടി
ശ്രീനഗര്‍: നബിദിനത്തില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാൽ മസ്ജിദിൽ പ്രാര്‍ഥന നടത്താന്‍ അനുവദിക്കാതെ വീട്ടില്‍ തടഞ്ഞ ഭരണകൂട നടപടിക്കെതിരെ ശക്തമായ വിമർശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ്. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശത്തെ ലംഘിച്ചതിനെ അപലപിക്കുന്നതായും നാഷണല്‍ കോണ്‍ഫറന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി. ''ജമ്മുകശ്മീര്‍ ഭരണകൂടം പാര്‍ട്ടി അധ്യക്ഷന്‍ ഡോ. ഫാറൂഖ് അബ്ദുല്ലയുടെ വസതി ബന്ധിക്കുകയും ദര്‍ഗ ഹസ്രത്ബാലില്‍ പ്രാര്‍ഥന നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച്‌ നബി ദിനത്തിന്റെ പുണ്യവേളയില്‍ ആരാധന നടത്താനുള്ള മൗലികാവകാശത്തിന്‍മേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് അപലപിക്കുന്നു.''- പാര്‍ട്ടി ട്വീറ്റ് ചെയ്തു.

ഫാറൂഖ് അബ്ദുല്ലയെ ആരാധനയില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ നാഷണൽ കോൺഫറൻസ് ഉൾപ്പെട്ട ഗുപ്കർ സംഖ്യത്തിന്റെ ഭാഗമായ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും വിമർശിച്ചു. ''ഫാറൂഖ് സാഹിബിനെ നബിദിനത്തില്‍ ഹസ്രത്ബാലില്‍ പ്രാര്‍ഥന നനടത്തുന്നതിൽ നിന്ന് തടഞ്ഞ സംഭവം ഇന്ത്യന്‍ സര്‍ക്കാറിന്റെ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ ഇരുമ്പ് മുഷ്ടി സമീപനത്തെയും തുറന്നുകാട്ടുന്നതാണ്. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അങ്ങേയറ്റം അപലപനീയവുമാണ്.'' -മെഹബൂബ മുഫ്തി ട്വീറ്ററില്‍ കുറിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതു മുതല്‍ ഫാറൂഖ് അബ്ദുല്ല അറസ്റ്റിലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യം ലോക്ഡൗണിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter