ഇറാഖിലെ പത്തുവര്‍ഷം നീണ്ട യുദ്ധം മിഡിലീസ്റ്റിന്‍റെ ഭാവിയിലേക്ക് കാത്തുവെക്കുന്നത്
പത്ത് വര്‍ഷം മുമ്പ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യരാഷ്ട്രസഭയോടും ലോകത്തോട് മൊത്തത്തില് തന്നെയും അന്നൊരു നുണ വിളമ്പി. സദ്ദാം ഹുസൈന്‍ മാരകായുധങ്ങള് കൈവശം വെക്കുന്നുവെന്ന്. അധികം താമസിപ്പിക്കാന് ആരും ഒരുക്കമായിരുന്നില്ല. ഹാന്‍സ് ബ്ലിക്സ് അടക്കമുള്ള യു.എന്‍ അന്വേഷകരുടെ നിര്‍ദേശം അവഗണിച്ച് അമേരിക്കയും സഖ്യാരാജ്യങ്ങളും ഇറാഖില്‍ അധിനിവേശം തുടങ്ങി. 2003 ലെ യുദ്ധം തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
സ്വാതന്ത്ര്യവും സമാധാനവുമാണ് ഇറാഖികളോട് അന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അക്രമവും തകര്‍ച്ചയും മരണവും മാത്രമാണ് ഇക്കാലമത്രയും അവര്‍ അനുഭവിച്ചത്. ഇപ്പോഴും അനുഭവിക്കുന്നത്. പത്തുവര്‍ഷം കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുക തന്നെയാണ്. അതനുസരിച്ച് മരണങ്ങളും.
രാഷ്ട്രീയമായി നിരീക്ഷിക്കുമ്പോള്‍ മൊത്തം ഓപറേഷന്‍ ഒരു പരാജയമായിരുന്നുവെന്ന് പറയേണ്ടി വരും. പ്രദേശത്തെ മതവിഭാഗങ്ങള് തമ്മിലുള്ള വിഭാഗീയത കടുത്തിരിക്കുന്നു. ദിനേനെയെന്നോണം സുന്നികളും ശിയാക്കളും പരസ്പരം ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
സദ്ദാമിന്‍റെ പ്രാദേശിക ശക്തി കുറക്കുകയെന്നതായിരുന്നു അമേരിക്കന്‍ സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം. അതവര്‍ക്ക് സാധിക്കാനായി. സദ്ദാമിനെ തന്നെ ഇല്ലായ്മ ചെയ്തു. സാമ്പത്തികമായി നോക്കിയാലും ആക്രമണം വിജയത്തിലെത്തിയിട്ടുണ്ടെന്ന് പറയാം. രാജ്യത്തെ എണ്ണക്കിണറുകളെല്ലാം വിദേശ ശക്തികള് ചേര്‍ന്ന് അവരുടെ വരുതിയിലാക്കിയിരിക്കുന്നു. ആരോടും പറയാതെയും അന്വേഷിക്കാതെയും സ്വതന്ത്രമായി ഇന്ധനക്കാര്യത്തില് അവര്‍ ഇടപെടുന്നു.
മിഡിലീസ്റ്റിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇറാഖിനെ രക്ഷിക്കുകയെന്നതായിരുന്നു ബുഷ് 2003 ല് നല്‍കിയിരുന്ന വാഗ്ദാനം. അന്നും ലോകമത് കേട്ട് ചിരിക്കുകയാണ് ചെയ്തത്. ആദ്യം ഇറാഖില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് പ്രദേശത്തെ മറ്റുരാജ്യങ്ങളിലും നടപ്പാക്കുമെന്നാണ് ബുഷ് അന്ന് ഉദ്ദേശിച്ചതെന്നു തോന്നുന്നു, അമേരിക്ക അതിനാണ് പദ്ധതി യിട്ടിരുന്നതെന്നും.
പുതിയ കാലത്ത് ലിബിയയുടെ കാര്യം നോക്കുമ്പോള് അതേറെ വ്യക്തമാകുകുയം ചെയ്യുന്നുണ്ട്. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ നാറ്റോസൈന്യം ഏകാധിപതിയായിരുന്ന കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ താഴെയിറക്കിയെന്നത് ശരി തന്നെ. എന്നാല്‍ റഷ്യയും ചൈനയും പ്രദേശത്ത് പ്രവേശിക്കുന്നത് തടയുന്നതിനും സമയബന്ധിതമായി ഇവര്‍ പ്രവര്‍ത്തിച്ചു.
തെരുവില്‍ സംഘര്‍ഷവും അക്രമങ്ങളും തുടരുമ്പോള്‍ ജനാധിപത്യം ഇവിടെയും സ്വപ്നം മാത്രമായി ഒടുങ്ങുന്ന പോലെ. എന്നാല്‍ രാജ്യത്തെ എണ്ണേശേഖരം ഇപ്പോള്‍ വിദേശ രാജ്യങ്ങളുടെ അധീനതയിലാണ്. അതിലവര്‍ സ്വതന്ത്രമായി ഇടപെടുന്നു. അധികാരം നടത്തുന്നു. എന്നുമാത്രമല്ല, അയല്‍രാജ്യങ്ങളായ മൌറിത്താനിയയുടെയും മറ്റും ഭൂഗര്‍ഭ സ്രോതസ്സുകളിലേക്ക് ഇതുവഴി അവര്‍ക്ക് വഴി തുറക്കാനായിരിക്കുന്നു.
മിഡിലീസ്റ്റില്‍ നടക്കുന്ന പാശ്ചാത്യ അധിനിവേശ രീതിശാസ്ത്രം ആര്‍ക്കും മനസ്സിലാകാത്തതൊന്നുമല്ല. ‘ബ്രിക്സ്’ രാജ്യങ്ങളും തുര്‍ക്കിയും അമേരിക്കയുമെല്ലാം പ്രദേശത്തെ അധികാരത്തിന് വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അറബുവസന്തത്തോടെ അറബുലോകത്തോടൊപ്പം ലോകശക്തികളും ഉണര്‍ന്നിരിക്കുകയാണ്. പക്ഷെ അവര്‍ ഉണര്‍ന്നിരിക്കുന്നത് അവിടത്തുകാരുടെ സ്വാന്ത്ര്യത്തിനോ അഭിമാനസംരക്ഷണത്തിനോ അല്ലെന്ന് ഉറപ്പാണ്.
ഈജിപ്തിലും ടുണീഷ്യയിലുമെല്ലാം രണ്ടുവര്‍ഷം നീണ്ടുനിന്ന വേദനാജനകമായ രാഷ്ട്രീയപരിവര്‍ത്തനം നാം കണ്ടുകഴിഞ്ഞു. ജനങ്ങളുണര്‍ന്ന് പരമാധികാരികളെ താഴെയിറക്കിയെന്നത് ശരി തന്നെ. എന്നാല്‍ ജനാധിപത്യത്തിന്‍റെ പേരില്‍ അവിടെ സംഘര്‍ഷം നിത്യകാഴ്ചയാകുന്നത് വേജനാജനകമാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി അത്രയും വഷളായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്‍റെ വ്യവസ്ഥകള്‍ അംഗീകരിച്ച് സാമ്പത്തികനയം രൂപീകരിക്കാന് ഇരുരാജ്യങ്ങളും നിര്‍ബന്ധിതരായിരിക്കുന്നു. നേരത്തെ അവിടങ്ങളിലെ ഏകാധിപതികളെ സഹായിച്ചിരുന്നവരുടെ അടുത്തേക്ക് തന്നെ പുതിയ ഭരണകര്‍ത്താക്കളും മടങ്ങിച്ചെല്ലുന്നുവെന്നാണിതിന്‍റെ അര്‍ഥം. തങ്ങളുടെ രീതികളെ എതിര്‍ത്തിരുന്നവാരാണെന്ന് അറിഞ്ഞിട്ടും സാഹചര്യമാണ് ഇവരെ കൊണ്ട് അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്.
മിഡിലീസ്റ്റില്‍ ഇനി എന്തു സംഭവിക്കാം. അതു മുന്‍കൂട്ടി പറയുക ഇപ്പോള് സാധ്യമല്ല. വിഭാഗീയതക്കടിപ്പെട്ട് കിടക്കുന്നതാണ് നിലവില്‍ അവിടെയുള്ള രാഷ്ട്രീയം. സിറിയയിലും ലബനാനിലുമെല്ലാം ഇത് പ്രകടമാണ്. തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിന് വിദേശരാജ്യങ്ങളും അവരുടെതായ പദ്ധതികള്‍ ഇവിടങ്ങളിലെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പത്തുവര്‍ഷമെന്നത് മനുഷ്യചരിത്രത്തിലെ ചെറിയ കാലം മാത്രമാണ്. ചരിത്രാവബോധമില്ലാത്ത ആര്‍ക്കും ഒരു മോചനം സാധ്യമല്ലെന്നത് പൊതുതത്വമാണ്. മിഡിലീസ്റ്റിനും അത് ബാധകമാണ്.



Leave A Comment