പൊലീസ്, ഞങ്ങള്‍ക്കെന്ത് പിഴച്ചു? ചോദിക്കുന്നത് കേരളത്തില്‍ ട്രെയിനിറങ്ങിയ അനാഥകുഞ്ഞുങ്ങള്‍
yahteem khanaആലംബം തേടി കേരളത്തിലെത്തിയ ഉത്തരേന്ത്യയിലെ അനാഥ കുഞ്ഞുങ്ങള്‍ക്ക് റെയില്‍വെ പൊലീസിന്‍റെ പീഢനം. ദീര്‍ഘദൂരയാത്ര കഴിഞ്ഞ് കോഴിക്കോട് സ്റ്റേഷനില്‍ ക്ഷീണിച്ചിറങ്ങിയ കുട്ടികളോട് ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കൂടെയുണ്ടായിരുന്ന അധ്യാപകരോട് കുട്ടികളുടെ രേഖകള്‍ ആവശ്യപ്പെട്ടതോടെ കുട്ടികളും പരിഭ്രാന്തരായി. രക്ഷിതാക്കളുടെ സമ്മതപത്രമടക്കമുള്ള രേഖകള്‍ കാണിച്ചിട്ടും മുന്‍ധാരണയോടെ നേരിട്ട പൊലീസ് മനുഷ്യക്കടത്ത് നിരോധ നിയമം പറഞ്ഞ് അധ്യാപകരെ വലയിലാക്കി. ഏറെ അവശരായി സ്റ്റേഷനില്‍ നിന്ന കുട്ടികളെ സുരക്ഷയുടെ പേരില്‍ പിന്നീട് ശിശുക്ഷേമ സമിതിക്ക് കൈമാറി. മലപ്പുറം വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ അനാഥാലയത്തിലേക്കും മുക്കം മുസ്‍ലിം ഓര്‍ഫനേജിലേക്കുമായെത്തിയ അറുനൂറോളം അനാഥ സന്തതികളാണ് പൊലീസിന്‍റെ ആസൂത്രിത നിയമ കുരുക്കില്‍ പെട്ട് വലഞ്ഞത്.
ഇതില്‍ 182 കുട്ടികള്‍ മുക്കം ഓര്‍ഫനേജില്‍ നിന്നും അവധിക്ക് പോയി തിരിച്ചുവരികയായിരുന്നു. മുമ്പേ ബുക്ക് ചെയ്ത മടക്ക ടിക്കറ്റ് കാണിച്ചിട്ടും കനിയാന്‍‍ പൊലീസ് തയ്യാറായില്ല. പകരം മനുഷ്യക്കടത്ത് ഏജന്‍റുമാരായി ചില അധ്യാപകര്‍ക്കെതിരെ കേസെടുത്തു. പതിനാല് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കേസാണ് അധ്യാപകരുടെ മേല്‍ ചുമത്തിയത്.
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം അനാഥാലയങ്ങളില്‍ വര്‍ഷം തോറും  വിദ്യാര്‍ത്ഥി ഏറി വരികയാണ്. ഈ കുട്ടികളുടെ എല്ലാ ചെലവുകളും സ്വകാര്യ കമ്മിറ്റികളാണ് വഹിക്കുന്നത്. മലബാറിലെ അനാഥാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരാണ്. ലാഭേച്ഛയില്ലാതെ നടത്തുന്ന ഇത്തരം സാമൂഹ്യ സേവനങ്ങളെ സങ്കുചിത മനോഭാവത്തോടെയും വര്‍ഗീയവുമായാണ് പൊലീസ് കാണുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter