സലഫികള്‍ പ്രതിരോധത്തിലായതിനു പിന്നിലെ മൂന്നു രഹസ്യങ്ങള്‍
salafiഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും അടിക്കടി കേള്‍ക്കുന്ന വെടിയൊച്ചകളുടെ അലയൊലികള്‍ ഇവിടെ കൊച്ചു കേരളത്തിലും ഉയരുന്നുവോ? 21 പേരുടെ തിരോധാനവും ഈയിടെ നടന്ന അറസ്റ്റുകളും നല്ല സൂചനകളല്ല നല്‍കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറയുന്ന ആരോപണങ്ങള്‍ മുഴുവന്‍ ശരിയായി ക്കൊള്ളണമെന്നില്ല. ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റാനും രാഷ്ട്രീയ നേതാക്കളെ വധിക്കാനുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പദ്ധതി തയാറാക്കിയെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ട്. പുതിയ കേന്ദ്ര ഭരണ കൂടം നിലവില്‍വന്നശേഷം ദലിത്, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും ഗവണ്‍മെന്റിന്റെ നിഷ്‌ക്രിയത്വവും ജനസംശയത്തിന് ബലം നല്‍കുന്നു. 21 പേര്‍ എന്തിന് ഇന്ത്യ വിട്ടു? വര്‍ഗീയതയും അക്രമവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഉത്തരേന്ത്യയില്‍ നിന്നല്ല; സൗഹൃദവും സഹിഷ്ണതയും പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊച്ചുകേരളത്തില്‍നിന്നാണ് അവര്‍ സ്വര്‍ഗീയ ജീവിതം തേടി പുറംലോകത്തെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്ത്യയില്‍ ജീവിക്കുന്നതില്‍ അസംതൃപ്തരും ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളില്‍ ആകൃഷ്ടരായവരുമാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്താണിവര്‍ വഴിതെറ്റാന്‍ കാരണം? ആരാണിവരെ വഴിതെറ്റിക്കുന്നത്? ഗുരുതരമായി വിലയിരുത്തപ്പെടേണ്ട വിഷയമാണിത്. ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലം ചൂണ്ടിക്കാട്ടിയാണ് എല്ലാ മുസ്‌ലിം തീവ്രവാദ, ഭീകര ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഖുര്‍ആനും സുന്നത്തു(നബിവചനങ്ങള്‍)മാണ് ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാന രേഖകള്‍. പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആദരണീയരും അനുകരണീയരുമായ അനുചരന്മാര്‍ ആ പ്രമാണങ്ങള്‍ വ്യാഖ്യാനിച്ചു. മാതൃകായോഗ്യരും സച്ചരിതരായ മുന്‍ഗാമികളാല്‍ ആ വ്യാഖ്യാനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. ശാഫി, ഹനഫി, ഹമ്പലി, മാലികി മദ്ഹബുകള്‍ എന്ന പേരിലവ അറിയപ്പെടുന്നു. ഇവ നാലും ഇസ്‌ലാമിക നിയമങ്ങളുടെ സമ്പൂര്‍ണ സമാഹാരങ്ങളാണ്. നാലും ഒന്ന് തന്നെയാണ്. മാതൃകാ യോഗ്യരായ പ്രവാചകാനുചരന്മാരുടെ വ്യാഖ്യാന വൈജാത്യങ്ങള്‍ക്കനുസൃതമായി അപൂര്‍വം ചില നിയമങ്ങളില്‍ മദ്ഹബുകള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. ഇവയില്‍ ഏത് സ്വീകരിക്കാനും മുസ്‌ലിംകള്‍ക്കവകാശമുണ്ട്. മദ്ഹബുകള്‍ ക്രോഡീകരിച്ച ഈ നിയമങ്ങള്‍ മാത്രം സ്വീകരിക്കുന്നവരാണ് സുന്നികള്‍. അത് കുറ്റമറ്റതും നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം അനുധാവനം ചെയ്ത് വരുന്നതുമാണ്. ജിഹാദ് എന്താണെന്നും അതിന്റെ നിബന്ധനകളും നിര്‍ബന്ധവും ഐച്ഛികവുമായ ഘടകങ്ങളും സവിശദം ഈ ഗ്രന്ഥങ്ങളില്‍ വരച്ച് കാണിച്ചിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ ഈ നിയമങ്ങള്‍ ഇന്ന് വരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ മുഖം വികൃതമാക്കി അവതരിപ്പിക്കാന്‍ അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എയും ഇസ്‌റാഈലിന്റെ ചാരസംഘടനയായ മൊസാദും ആസൂത്രണം ചെയ്ത കെണിയില്‍ ഐ.എസും സഹഭീകര ഗ്രൂപ്പുകളും എങ്ങനെ വീണു? ഉത്തരം വളരെ വ്യക്തം. ഖുര്‍ആനും സുന്നത്തും ഒരു മാനദണ്ഡങ്ങളുമില്ലാതെ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്ന വിഭാഗങ്ങളെ കൈയിലെടുക്കാന്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ചാരന്മാര്‍ക്ക് വളരെ വേഗം സാധിച്ചു. അറിയപ്പെട്ട പ്രധാന ഭീകര ഗ്രൂപ്പുകളില്‍ ഒന്ന് പോലും സുന്നികളുടേതില്ല. ഐ.എസ്, അല്‍ഖാഇദ, ത്വാലിബാന്‍, തഹ്‌രീകേ താലിബാന്‍, ബൊക്കൊഹറം, അല്‍ശബാബ് തുടങ്ങിയ മുഴുവന്‍ ഭീകര സംഘങ്ങളും വഹാബീ പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ്. കേരളത്തിലെ മുജാഹിദ് യുവജന വിഭാഗം പ്രസിദ്ധീകരിക്കുന്ന വാരിക തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: ‘വഹാബിസം അത് സ്വീകരിച്ച ജനതയുടെയും രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് പ്രകൃതത്തില്‍ വരുന്നതായി കാണാം. ഗോത്രമേധാവിത്വമുള്ള സമൂഹങ്ങളിലാണ് വഹാബിസം ഏറ്റവും കര്‍ക്കശവും തീവ്രവുമായ രൂപം പ്രാപിക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാന്‍, പാക്‌സിതാനിലെ തെഹ്‌രീകേ താലിബാന്‍, നൈജീരിയയിലെ ബൊക്കോഹറാം, ഇറാഖിലെ ഐ.എസ്, സഊദിയിലെ അല്‍ഖാഇദ തുടങ്ങിയ വഹാബികള്‍ എന്നവകാശപ്പെടുന്ന സംഘടനകള്‍ അതിന് ഉദാഹരണമാണ്’ (ശബാബ് 2015 ജനു. 15). സലഫി പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ടാകാം തുടക്കത്തില്‍ ഐ.എസിനെ വെള്ളപൂശിക്കൊണ്ടുള്ള ലേഖനങ്ങള്‍ ഔദ്യോഗിക വിഭാഗം മുജാഹിദ് പ്രസിദ്ധീകരണത്തില്‍പോലും വന്നിട്ടുണ്ട്: ‘ഇസ്‌ലാമിക ലോകം ഏറെ ആദരിക്കുന്ന ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)യുടെയും ഇമാം നവവി(റ)യുടെയും ഉള്‍പെടെ നിരവധി മഹാന്മാരുടെ ഖബ്‌റുകള്‍ തകര്‍ത്ത ഐ.എസിനെ ശരിവയ്ക്കുകയും അഹ്‌ലുസുന്നയുടെ പോരാളികളെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ സുന്നികളെന്നാണ് സലഫികള്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. ഖബര്‍ കെട്ടിപ്പൊക്കുന്നതിനെയോ ഖബര്‍ പൂജ നടത്തുന്നതിനെയോ പ്രാമാണികരായ ഒരൊറ്റ അഹ്‌ലുസുന്നയുടെ പണ്ഡിതനും അനുകൂലിച്ചിട്ടില്ല. ന്യായീകരിച്ചിട്ടുമില്ല. യാഥാസ്ഥികരായ മുസ്‌ലിംകളിലേക്ക് കയറിക്കൂടിയ ശീഈ, അന്ധവിശ്വാസങ്ങളെ യുദ്ധഭൂമിയില്‍ അഹ്‌ലുസുന്നയുടെ പോരാളികള്‍ തകര്‍ത്തെറിഞ്ഞതിനെ പര്‍വതീകരിക്കുന്നത് സുന്നീപക്ഷത്തിന്റെ സായുധ ശക്തി നശിപ്പിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂ (വിചിന്തനം 2014 ജൂലൈ 18). വഹാബി പ്രസ്ഥാനത്തിന്റെ ജന്മാനാടായ സഊദി അറേബ്യയും കേരളത്തിലെ പ്രധാന സലഫി ഗ്രൂപ്പുകളും ഐ.എസിനെതിരേ ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. സ്വതന്ത്രമായി പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുന്ന പ്രവണത തീവ്രചിന്തയിലേക്ക് മാത്രമല്ല, സലഫികളെ നയിച്ചത്. ഹദീസുകളെ നിഷേധിക്കുന്നതിലേക്കും ഇസ്‌ലാമിന് പുറത്തേക്കുള്ള വഴിയില്‍ പ്രവേശിക്കുന്നതിനും വരെ കാരണമായിട്ടുണ്ട്. തീര്‍ത്തും ഇസ്‌ലാമിക വൃത്തത്തിന് പുറത്തുള്ള സംഘടനയായിരുന്നു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ചേകനൂര്‍ മൗലവിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. പ്രമുഖ സലഫി പണ്ഡിതനായിരുന്ന മൗലവിയെ സത്യനിഷേധത്തിലേക്ക് നയിച്ചത് പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചതായിരുന്നു. കേരളത്തിലെ ബിരുദധാരികളായ മുജാഹിദ് പണ്ഡിതന്മാര്‍പോലും ചേകനൂര്‍ മൗലവിയുടെ മാര്‍ഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ തന്നെ പറയുന്നു: ‘ചേകനൂര്‍ മൗലവി ഈ വിഷയത്തില്‍ ഭാഗ്യവാനാണ്. അയാള്‍ കേരള മണ്ണില്‍ പ്രചരിപ്പിച്ച വിഷലിപ്ത ആശയങ്ങള്‍ തലയിലേറ്റിയും പ്രചരിപ്പിച്ചും നടക്കുന്നവര്‍ കുറച്ചൊന്നുമല്ല കേരളത്തിലുള്ളത്. അതാകട്ടെ, ചില്ലറക്കാരുമല്ല. ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ദിസായി വാഴ്ത്തപ്പെടുന്നവര്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരേ തൂലിക ചലിപ്പിച്ചവര്‍ എന്ന് പേരെടുത്തവര്‍, സമുദായത്തിന്റെ ചെലവില്‍ അറബിക് കോളജുകളില്‍ പഠിച്ച് സുല്ലമി, മദനി തുടങ്ങിയ ബിരുദങ്ങളുടെ തലപ്പാവെടുത്ത് കിരീടമായി ഉപയോഗിക്കുന്നവര്‍ (ഇസ്‌ലാഹ് മാസിക 2011 ഡിസംബര്‍). വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഗ്രൂപ്പുകളുള്ളത് സലഫികള്‍ക്കാണുള്ളതെന്നത് ഒരു പരമാര്‍ഥം മാത്രമാണ്. വ്യത്യസ്തമായ ആശയങ്ങളും ആദര്‍ശങ്ങളുമുള്ള ഈ ഗ്രൂപ്പുകളെ ആര്‍ക്കും ഒന്നിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. പക്ഷെ, സലഫി നേതൃത്വത്തിന് ഒരു കാര്യം ചെയ്യാനാകും. ജിഹാദ് വിഷയത്തിലെങ്കിലും പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുക. സച്ചരിതരായ മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് അവലംബിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഇത്രയും കാലം സര്‍വ്വതന്ത്ര സ്വതന്ത്രരായി ഏതൊരാള്‍ക്കും ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കാനും മതനിയമങ്ങള്‍ ആവിഷ്‌കരിക്കാനും അനുമതി നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന് സ്വന്തം അണികളെ ഒരു സുപ്രഭാതത്തില്‍ നിയന്ത്രിക്കാനാകുമോ? ഇല്ലെങ്കില്‍ ശാന്തസുന്ദരമായ കേരളത്തില്‍ നിര്‍വിഘ്‌നം കാലങ്ങളായി തുടര്‍ന്ന് വരുന്ന ഇസ്‌ലാമിക പ്രബോധന സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിച്ചേക്കും. ഉത്തരേന്ത്യയിലെന്നപോലെ നിരപരാധികള്‍ അകാരണമായി ജയിലിലടക്കപ്പെട്ടേക്കും. മുജാഹിദ് നേതൃത്വവും സമുദായ നേതൃത്വവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. കടപ്പാട്: സുപ്രഭാതം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter