രാജ്യത്ത് ഇസ്‌ലാമിക്‌ ബാങ്കിംഗ് നടപ്പിലാക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: ഇന്ന് വികസിത വികസ്വര രാജ്യങ്ങളില്‍ പലതും വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക്ബാങ്കിംഗ് സംവിധാനം ഇന്ത്യയിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യത്ത് അടിസ്ഥാന വികസനങ്ങളുടെ ധനസമാഹരണാര്‍ത്ഥം ദേശീയാടിസ്ഥാനത്തില്‍ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലെമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജര്‍മനി, യു.കെ, യു.എസ് തുടങ്ങിയ വികസിത രാജ്യങ്ങളും മറ്റനേകം വികസ്വര രാജ്യങ്ങളും വിജയകരമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ സംവിധാനത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ പ്രശംസിച്ചതാണ്. ഇത്തരം രാജ്യങ്ങളോട് നയതന്ത്ര ബന്ധം ഉള്ള ഇന്ത്യക്ക് എന്ത് കൊണ്ട് ഇങ്ങനെയൊരു ബാങ്കിനെ കുറിച്ച് ചിന്തിച്ചു കൂടാ എന്നും അമേരിക്കയെ പോലുള്ള വലിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപം ഇറക്കാനുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളുടെ വിമുഖത നമുക്ക് അനുകൂലമായി എന്തു കൊണ്ട് ഉപയോഗിച്ച് കൂടാ എന്നും അദ്ദേഹം ചോദിച്ചു.

Also Read:ഇസ്‌ലാമിക് ബാങ്കിംഗ് ഇടപാടുകള്‍ :ചരിത്ര വായന

ഇന്ത്യക്ക് ധാരാളം വികസ സാധ്യതകളുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ വന്‍തോതില്‍ വിദേശ നിക്ഷേപം വന്നാലേ അത് സാധ്യമാവൂ. രാഷ്ട്രത്തിന്റെ ഇന്ന് വരെയുള്ള ചരിത്രത്തില്‍ രാഷ്ട്ര താത്പര്യം മുന്‍നിര്‍ത്തിയുള്ള നിക്ഷേപങ്ങള്‍ മാത്രമേ നാം സ്വീകരിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് വന്‍കിട കുത്തക കമ്പനികളുടെ താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യവും പ്രാമുഖ്യവും നല്‍കപ്പെടുന്നത്,  അദ്ദേഹം കുറ്റപ്പെടുത്തി. 
ഇപ്പോള്‍ രൂപീകരിക്കുന്ന ബാങ്കിന്റെ നൂറ് ശതമാനം ഉടമസ്ഥതയും തുടക്കത്തില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും എന്നാല്‍ അത് പിന്നീട് ഇരുപത്തിയാറ് ശതമായി കുറയും. അങ്ങനെ കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് ഏതൊക്കെ രീതിയിലുള്ള അവകാശങ്ങളാണ് ഉണ്ടായിരിക്കുകയെന്നതില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കൊണ്ടു വരാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter