വിഷയം: Family matter
എം ഡി എം എ വിറ്റതിനു ഭർത്താവിനെ പോലീസ് പിടികൂടി. അതിനുശേഷം ഞങ്ങൾ അദ്ദേഹത്തിൽ നിന്നും ചെലവിനൊന്നും വാങ്ങാറില്ല. പക്ഷേ മുമ്പ് വാങ്ങിതന്ന ഡ്രസ്സും ഫോണും മൊക്കെ ഞാൻ ഉപയോഗിക്കുന്നതിൻ്റെ വിധിയെന്ത്? ഞാനീവസതുക്കളൊക്കെ ഉപയോഗിക്കുന്നതിനു പകരമായി എന്തെങ്കിലും കാശ് നിയ്യത്താക്കി കൊടുത്താൽ മതിയോ? അല്ല അതൊക്കെ നശിപ്പിക്കണോ?
ചോദ്യകർത്താവ്
Khadeeja
Oct 8, 2025
CODE :Fin15806
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഹലാലായത് മാത്രം ഉപയോഗിക്കണമെന്നുള്ള നിങ്ങളുടെ താത്പര്യം ജീവിതത്തിൽ നിങ്ങൾ പുലർത്തുന്ന സൂക്ഷമതയാണ് സൂചിപ്പിക്കുന്നത്. അല്ലാഹു നിങ്ങളുടെ ജീവിതം ഹലാലായ സമ്പാദ്യത്തിലൂടെ സമ്പന്നമാക്കട്ടെ.
ഒരു വ്യക്തിയുടെ സമ്പത്ത് പൂർണമായും ഹറാമാവുകയോ അല്ലെങ്കിൽ അയാൾ നമുക്ക് നൽകുന്ന നിശ്ചിത സ്വത്ത് ഹറാമാണെന്ന് ഉറപ്പുണ്ടാവുകയോ ചെയ്താൽ മാത്രമേ അയാളിൽ നിന്ന് വല്ലതും സ്വീകരിക്കൽ ഹറാമാവുകയുള്ളൂ. മറിച്ച്, ഒരു വ്യക്തിയുടെ സമ്പത്തിൽ ഹറാമും ഹലാലും കലർന്നിട്ടുണ്ടെങ്കിൽ അത്തരം ആളുകളുമായി ഇടപാട് നടത്തുന്നതും അവരിൽ നിന്ന് വല്ലതും സ്വീകരിക്കുന്നതും കറാഹത്താണ്. അഥവാ, നിങ്ങളുടെ ഭർത്താവിന്റെ സ്വത്ത് പൂർണ്ണമായും ഹറാമാവുകയോ അല്ലെങ്കിൽ അയാൾ നിങ്ങൾക്ക് വാങ്ങിത്തന്ന മൊബൈൽ ഹറാമായ സ്വത്ത് കൊണ്ടാണ് വാങ്ങിത്തന്നത് എന്ന് ഉറപ്പുണ്ടായാലോ മാത്രമാണ് അയാൾ നൽകുന്നത് സ്വീകരിക്കൽ ഹറാമാവുകയുള്ളൂ.
ഇവിടെ നിങ്ങളുടെ ഭർത്താവിനെ പോലീസ് പിടിക്കുന്നതിനു മുമ്പ് വാങ്ങിത്തന്ന വസ്തുക്കൾ ആയതുകൊണ്ട് അത് ഹറാമായ സമ്പത്ത് കൊണ്ടാണ് വാങ്ങിയത് എന്ന് ഉറപ്പുണ്ടാകാൻ വഴിയില്ല. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നതിൽ വിരോധമില്ല.
ഹറാമായ രീതിയിൽ സമ്പാദിച്ച ധനമാണെങ്കിലും അത് നശിപ്പിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. അത്തരത്തിൽ നിഷിദ്ധമായ ധനം നമ്മുടെ കയ്യിൽ വന്നുപെട്ടാൽ അതിന് കൃത്യമായ ഒരു ഉടമയുണ്ടാവുകയും ആ ഉടമയ്ക്ക് തിരിച്ചുകൊടുക്കാൻ കഴിയുകയും ചെയ്യുമെങ്കിൽ അങ്ങനെ ചെയ്യണം. കഴിയില്ലെങ്കിൽ വിശ്വാസികളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കണം. അതും സാധ്യമല്ലെങ്കിൽ അർഹരായ പാവങ്ങൾക്ക് നൽകണം എന്നാണ് മതവിധി. കൂടുതൽ വിശദീകരണത്തിന് ഫത്വവ കോഡ് Fin9304 വായിക്കാവുന്നതാണ്.
മാത്രമല്ല, ഭാര്യക്കും മക്കൾക്കും ചെലവ് കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണ്. നേരത്തെ പറഞ്ഞ അടിസ്ഥാനത്തിൽ തന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള മറ്റു വരുമാന മാർഗങ്ങൾ ഇല്ലെങ്കിൽ ഭർത്താവ് നൽകുന്നത് ഹറാമായ രീതിയിൽ സമ്പാദിച്ചതാണെങ്കിലും അത്തരം ധനം അർഹരായ പാവപ്പെട്ടവർ എന്ന രീതിയിൽ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. അതിന്റെ കുറ്റവും പാപഭാരവും ഭർത്താവിനായിരിക്കും.
മറ്റു വരുമാനമാർഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞത് പോലെ നിഷിദ്ധമായ സമ്പാദ്യത്തിലൂടെ ലഭിച്ചതിന് അനുസരിച്ച് തുക കണക്കാക്കി അർഹർക്ക് നൽകുന്നത് നിങ്ങളുടെ ധനം പൂർണ്ണമായി ഹലാലും ത്വയ്യിബും (അനുവദീനീയവും ശുദ്ധവും) ആക്കി മാറ്റാന് സഹായിക്കും. അറിയാതെ വന്നു ചേരുന്ന തെറ്റായ രീതികളെ ശുദ്ധീകരിക്കാൻ സദഖ വർദ്ധിപ്പിക്കണമെന്ന് നബി (സ) കച്ചവടക്കാരെ ഉപദേശിച്ചിരുന്നു.
ഹലാലായത് സമ്പാദിക്കാനും അത് അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് ചെലവഴിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടെ.


