ഇന്ന് രോഗ ഭയം മരണ ഭയം തുടങ്ങിയവ പൊതുവെ സമൂഹത്തിൽ വ്യാപകമാണ്. ഇത്തരം ഭയങ്ങൾ ഇല്ലാതാവാൻ ഇസ്ലാമിൽ വല്ല പ്രാർത്ഥനകളും ഉണ്ടോ? തൌബ സൂറത്തിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ ദിവസവും ചൊല്ലിയാൽ അന്ന് മരണം പോലും സംഭവിക്കില്ല എന്ന് തഫ്സീർ സാവിയിൽ ഉണ്ട് എന്ന് കേൾക്കുന്നത് ശരിയാണോ ?
ചോദ്യകർത്താവ്
Mishal
Sep 19, 2019
CODE :Abo9436
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
രോഗങ്ങളില്‍ നിന്ന് കാവല്‍ ലഭിക്കാനായി നബി(സ്വ) ദുആ ചെയ്തിരുന്നതായി നിരവധി ഹദീസുകളില്‍ കാണാം. നബി(സ്വ) ദുആ ചെയ്തിരുന്ന ദുആകള്‍ പതിവാക്കലാണ് രോഗങ്ങളില്‍ നിന്ന് കാവല്‍ ലഭിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ എന്ന ദുആ നബി(സ്വ) ചെയ്തിരുന്നതായി (അബൂദാവൂദ് 1556) കാണാം.
മരണം ഏതൊരു മനുഷ്യനും നേരിടേണ്ടതാണല്ലോ. മരണഭയം കൊണ്ടുനടക്കുന്നതിന് പകരം മരണത്തിന് വേണ്ടി ഏതുസമയവും ഒരുങ്ങിത്തയ്യാറാവുകയാണ് വേണ്ടത്. ഏതു നിമിഷവും മരിക്കുമെന്ന പ്രതീക്ഷയോടെ സ്രഷ്ടാവിനോടും സ്രഷ്ടികളോടുമുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഇടപാടുകളും കടപ്പാടുകളും തീര്‍ത്ത് മരണത്തെ പുല്‍കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പരലോകവിശ്വാസിയായ മുഅ്മിന്‍ ചെയ്യേണ്ടത്. റബ്ബിന്‍റെ വഴക്കത്തിലായി ആഫിയതോടെ ദീര്‍ഗായുസ്സ് ലഭിക്കാനും കൂടുതല്‍ ഇബാദത്തുകള്‍ ചെയ്ത് റബ്ബിലേക്കടുക്കാനും തൌഫീഖിന് വേണ്ടി ദുആ ചെയ്യാം.
لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ (128) فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖعَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيم എന്നീ തൌബയിലെ അവസാത്തെ രണ്ട് ആയത്തുകള്‍ എല്ലാ പ്രയാസങ്ങളില്‍ നിന്നുമുള്ള കാവലാണ് നിരവിധി കിതാബുകളില്‍ പറഞ്ഞിട്ടുണ്ട്.
ഈ ആയത്തുകള്‍ രാവിലെയും വൈകുന്നേരവും ഓതുകയും രണ്ടാമത്തെ ആയത്ത് 7 പ്രാവശ്യം ആവര്‍ത്തിക്കുകയും ചെയ്താല്‍ മരണത്തില്‍ നിന്ന് വരെ കാവല്‍ ലഭിക്കുമെന്ന് ഹാശിയതുസ്സ്വാവി(2/83)യില്‍ പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.