ബി.ജെ.പി മലബാറിനെ ഉന്നംവെക്കുന്നതെന്തിന്?
modi-at-keralaകോഴിക്കോട് മൂന്നു ദിവസം നീണ്ട ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമാപിച്ചു. കേരളത്തില്‍ തങ്ങള്‍ കാണുന്ന സ്വപ്‌നം അടുത്ത ഭാവിയില്‍തന്നെ സാധിച്ചെടുക്കുകയെന്ന പദ്ധതിയോടെ ആവിഷ്‌കരിക്കപ്പെട്ടതായിരുന്നു ഈ പരിപാടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൈവന്ന ശക്തിയും ആത്മവിശ്വാസവുമാണ് ദേശീയ നേതാക്കളെ അണിനിരത്തി മലബാറിന്റെ ഹൃദയമായ കോഴിക്കോട് തന്നെ ഒരു ദേശീയ സംഗമത്തിന് തെരഞ്ഞെടുത്തത്. തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് രാഷ്ട്രീയമായി കേരളത്തിന്റെ പൊതുമണ്ഡലത്തെ സമീപ്പിക്കാനും അങ്ങനെ രൂപപ്പെട്ടുവരുന്ന പഴുതുകളിലൂടെ കയറി ഭാവികേരള രാഷ്ട്രീയത്തില്‍ നിര്ണായക ഇടം നേടാനുമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. അതിനായി പറ്റാവുന്ന അടവുനയങ്ങള്‍ക്കെല്ലാം തയ്യാറായിട്ടാണ് മോദി-ഷാ നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ തന്ത്രപൂര്‍ണമായ ഈ കടന്നുകൂടല്‍ ശ്രമം കേരളത്തെ സംചബന്ധിച്ചിടത്തോളം വന്‍ നഷ്ടവും അതിന്റെ സമാധാനാന്തരീക്ഷള്‍ക്ക് ഏല്‍ക്കുന്ന വലിയ ആഘാതവുമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവോടെ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനെ മുഖവിലക്കെക്കാതെ വന്നാല്‍ ഉത്തരേന്ത്യ പോലെ വര്‍ഗീയ കലാപങ്ങളുടെ പറുദീസകളിലൊന്നായി കേരളത്തെയും നാം എണ്ണേണ്ടി വരും. മതന്യൂനപക്ഷങ്ങള്‍ക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ വേരോട്ടമുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ, ഊഴം തെറ്റാതെ കൃത്യമായി ഇടതു വലതു സഖ്യങ്ങളാണ് ഇവിടെ മാറി മാറി ഭരണം നടത്തിവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ലഭിക്കുകയും മറ്റു ചില മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ ദക്ഷിണേന്ത്യയില്‍ പുതിയ സ്വപ്‌നം നെയ്യുകയാണ് ബി.ജെ.പി. കേരളത്തില്‍ ഒരു മ്ുന്നേറ്റം സാധ്യമായാല്‍ അത് ദക്ഷിണേന്ത്യയില്‍ മൊത്തം വലിയ പ്രഭാവമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ അധികാരം തങ്ങളുടെ കരങ്ങളിലാണെന്നത് പാര്‍ട്ടി വളര്‍ത്താന്‍ പറ്റിയ വലിയൊരു പിടിവള്ളിയായും അവര്‍ മനസ്സിലാക്കുന്നു. എന്തിനും തയ്യാറായുള്ള മോദി-ഷാ കൂ്ട്ടുകെട്ടും ഇതിന് അനുകൂലോര്‍ജ്ജമായിരിക്കും. കേരളത്തില്‍ ഇടതുപക്ഷത്തിന് വിള്ളലുണ്ടാക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുകവഴി തങ്ങളുടെ പൊസിഷണിംഗ് സാധ്യമാക്കുകയെന്നതാണ് ബി.ജെ.പി ഇന്ന് ഇവിടെ സ്വപ്‌നം കാണുന്നത്. പലതവണ ശ്രമിച്ച് പരാജയപ്പെട്ട സംസ്ഥാന നേതൃത്വത്തിലപ്പുറം ദേശീയ നേതൃത്വത്തിനാണ് ഇതില്‍ ഏറെ ശുഷ്‌കാന്തിയും. ബി.ഡി.ജെ.എസ് പോലെയുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ച് ഇടതു ചായ്‌വുള്ളവരെ കുടുക്കിവലിക്കാനും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് നല്ല നേതൃനിരയെ മുന്നില്‍ കാട്ടി കടന്നുവരാനും അങ്ങനെ ജനങ്ങളെ വശീകരിക്കാനുമാണ് പാര്‍ട്ടിയുടെ പദ്ധതികളെന്നറിയുന്നു. ഉത്തരേന്ത്യയില്‍ സവര്‍ണ ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന നിലക്കാണ് ബി.ജെ.പിക്ക് നില്‍നില്‍പ്പ്. ദലിതരും താഴ്ന്ന മറ്റു ജാതികളും വിഭാഗങ്ങളും ആ വലയത്തില്‍നിന്നും പുറത്താണ്. അവരോടുള്ള സഹകരണം സവര്‍ണ ഫാസിസ്റ്റ് ലോബികള്‍ അംഗീകരിക്കുകയുമില്ല. എന്നാല്‍, ഈയൊരു ടിക്കറ്റ് കേരളത്തില്‍ വിലപോകില്ലെന്ന് ബി.ജെ.പിയുടെ പുതിയ നേതൃത്വം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളെയും മറ്റു ആദിവാസികളെയുമെല്ലാം കൂടെ നിര്‍ത്തിയാലേ തങ്ങളുടെ പദ്ധതി എളുപ്പത്തില്‍ വിജയം കാണൂ എന്നവര്‍ കണക്കുകൂട്ടുന്നു. അതിന്റെ ഭാഗമായാണ് സി.കെ. ജാനുവുമായും മറ്റും പാര്‍ട്ടി ഒരുക്കുന്ന സഹകരണങ്ങള്‍. മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ വിശിഷ്യാ, മുസ്‌ലിംകളോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഭരണത്തിലേറിയതു മുതല്‍ മൗനം തുടരുന്ന പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ അതുപോലും തുറന്നുപറയാന്‍ തയ്യാറായി. ദക്ഷിണേന്ത്യയിലെ രാഷ്ട്രീയം ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍നിന്നും തുലോം ഭിന്നമാണെന്ന് അദ്ദേഹം പഠിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളോട്, വിശേഷിച്ച് മുസ്‌ലിംകളോട് 50 വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം പ്രസിഡന്റ് ദീനയാല്‍ ഉപാധ്യായ സ്വീകരിച്ച നയം തന്നെ തുടരാനാണ് തീരുമാനമെന്നാണ് മോദി ദേശീയ കൗണ്‍സിലിന്റെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യവെ പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിംകളെ പ്രീണിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരെ ശുദ്ധീകരിക്കുന്നതാണ് ഈ നയമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കി. കാലിക്കറ്റ് കോഴിക്കോട് ആയതുപോലെയാണത്രെ ഈ ഭാരതീയ ജനസംഘം ഭാരതീയ ജനതാ പാര്‍ട്ടിയായി പരിണമിച്ചത്. അത്രയും ലാഘവത്തിലായിരുന്നു മോദിയുടെ അവതരണം. നാടിനെ ശരിക്കും പഠിച്ചുകൊണ്ടുതന്നെയാണ് ദക്ഷിണേന്ത്യയില്‍, കേരളം കേന്ദ്രീകരിച്ച്, പാര്‍ട്ടി വളര്‍ത്താന്‍ ബി.ജെ.പി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നുതന്നെയാണ് ഈ ദേശീയ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. നേമത്തെ വിജയം ഭാവികേരളത്തിന്റെ സജീവ രാഷ്ട്രീയത്തിലേക്ക് കയറിക്കൂടാനുള്ള ചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു ഇടത്താവളമായി അവര്‍ കാണുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റെങ്കിലും പാര്‍ട്ടി സംസ്ഥാനത്തു നേടുമെന്നാണ് അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി ഭാവി പ്രവര്‍ത്തന പദ്ധതികളുടെ ആഴവും അതിലൂടെ അവര്‍ കാണുന്ന വിജയ സ്വപ്‌നങ്ങളുമാണ് ഇത്തരം പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍, ഈ ദേശീയ കൗണ്‍സില്‍ കേരളത്തിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന ചില പാഠങ്ങളും വിപല്‍ സന്ദേശങ്ങളുമുണ്ട്. കേന്ദ്ര അധികാരത്തിന്റെ ഹുങ്കില്‍ ഗുജറാത്ത്, ഹരിയാന തുടങ്ങി ഉത്തരേന്ത്യ ഒന്നടങ്കം ഛിദ്രതയും വര്‍ഗീയ വിദ്വേഷവും പരത്തിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി സമാധാനത്തിന്റെ കപട മുഖവുമായി മതസൗഹാര്‍ദത്തിന്റെ പൈതൃക ഭൂമിയായ കേരളത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിലെ കാപട്യവും രാഷ്ട്രീയ അജന്‍ഡകളും തിരിച്ചറിയാന്‍ ഒരിക്കലും വൈകിപ്പോകരുത് എന്നതാണത്. കക്ഷിത്വവും അന്തര്‍ കക്ഷിത്വവും പുറത്തിട്ട് പരസ്പരം കടിച്ചുകീറുന്നതിനു പകരം ഈ ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ കൈ മെയ് മറന്ന് പരസ്പരം സഹകരിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. ആട്ടിന്‍തോലണിഞ്ഞ ഈ ചെന്നായ അതിന്റെ വാ പിളര്‍ത്തുന്നതിനു മുമ്പുതന്നെ അതിന്റെ പൂര്‍വ്വ സങ്കേതങ്ങളിലേക്കു തന്നെ തിരിച്ചു പറഞ്ഞയക്കാന്‍ ശ്രമങ്ങളാരംഭിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ നാടായ നാട്ടിലെല്ലാം പിരാന്തന്‍ പശു കയറി പാവം ജീവനുകള്‍ അപഹരിക്കുന്ന ഈ കാലത്ത് കണ്ണില്ലാത്ത ഫാഷിസത്തിനെതിരെ മത മതേതര കക്ഷികള്‍ കൈകോര്‍ത്തേ മതിയാവൂ. കേരളത്തിന്റെ മത മതേതര സൗഹൃദാന്തരീക്ഷം കാക്കാന്‍ ഇതു മാത്രമേ ഇനി വഴിയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter