ആസ്സാമിൽ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകൾ നിർത്തലാക്കുന്നു.
ഗുവാഹതി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകൾ ബിജെപി ഭരിക്കുന്ന ആസ്സാം സർക്കാർ നിർത്തലാക്കുന്നു. പൊതുഖജനാവിലെ പണം മതപഠനത്തിന് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ധനകാര്യ-ആസൂത്രണ വകുപ്പ് മന്ത്രി ഹിമന്ദ ബിസ്വ ശര്‍മയാണ് മദ്റസകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. അതേസമയം സ്വകാര്യ വ്യക്തികളോ സംഘടനകളോ നടത്തുന്ന മദ്രസകളുടെ വിഷയത്തിൽ യാതൊരു ഇടപെടലും നടത്തുകയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 614 സര്‍ക്കാര്‍ മദ്റസകളും 900 സ്വകാര്യ മദ്റസകളുമാണുള്ളത്. 100 സംസ്കൃത ആശ്രമങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും 500 എണ്ണം സ്വകാര്യമേഖലയിലുമാണ്. മദ്റസകള്‍ക്കായി മൂന്നുമുതല്‍ നാലുകോടി രൂപ വരെയും ആശ്രമങ്ങള്‍ക്കായി ഒരുകോടി രൂപയുമാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവിടുന്നത്.

ബോഡോലാന്‍ഡ് പ്രവിശ്യ തെരഞ്ഞെടുപ്പും അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് വംശീയ-ഭാഷാ സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മദ്റസ പൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലെ മദ്റസകളും ആശ്രമങ്ങളും അടപ്പിച്ച്‌ അവയെ പൊതുവിദ്യാലയങ്ങളാക്കി മാറ്റിയെടുക്കാന്‍ ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്നീട് സംസ്കൃത വിദ്യാലയങ്ങളുടെ കാര്യത്തില്‍ നിലപാട് മാറ്റുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന മദ്റസ വിദ്യാഭ്യാസ ബോര്‍ഡും സംസ്കൃത ബോര്‍ഡും നിര്‍ത്തലാക്കി മദ്റസകള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലും ആശ്രമങ്ങള്‍ കുമാര്‍ ഭാസ്കര്‍ വര്‍മ സംസ്കൃത പൈതൃക സര്‍വകലാശാലക്കു കീഴിലും കൊണ്ടുവന്ന് അവിടങ്ങളില്‍ ആധുനിക പാഠ്യപദ്ധതി ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ബിജെപി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രമുഖ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാലുടന്‍ അടച്ചുപൂട്ടുന്ന മദ്റസകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവി ബദ്റുദ്ദീന്‍ അജ്മല്‍ എം.പി വ്യക്തമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter