പിടിയിലായ ഐഎസ് ഭീകരരെ സ്വരാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുർക്കിയുടെ നീക്കം
അങ്കാറ: തുര്‍ക്കി സൈന്യം തടങ്കലിലാക്കിയ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തുർക്കി തിരിച്ചയക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. തുര്‍ക്കി ഐ.എസ് ഭീകരര്‍ക്കുള്ള ഹോട്ടലല്ലെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലെയമാന്‍ സൊയ്‌ലു പ്രസ്താവിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് തുർക്കിയുടെ പുതിയ നീക്കം. ഐ.എസില്‍ ചേര്‍ന്ന തങ്ങളുടെ പൗരന്‍മാരെ തിരിച്ചെടുക്കാന്‍ യു.എസ്, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളൊന്നും താല്‍പര്യം കാണിച്ചിരുന്നില്ല. ഇതിനുപുറമേ രാജ്യങ്ങളെല്ലാം പലരുടെയും പൗരത്വം റദ്ദാക്കുകയുമുണ്ടായി. ഐ.എസില്‍ ചേര്‍ന്ന നൂറിലധികം പേരുടെ ബ്രീട്ടീഷ് പൗരത്വം ബ്രിട്ടന്‍ ഈയടുത്താണ് റദ്ദാക്കിയത്. ഐ.എസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പൗരയായ ഷമീമ ബീഗത്തയും പിഞ്ചുകുഞ്ഞിനെയും തിരിച്ചെടുക്കാത്ത ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീരുമാനം നേരത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്വന്തം രാജ്യത്തെ പൗരരെ തിരിച്ചെടുക്കാത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിമര്‍ശിച്ചിരുന്നു. 1200 ഐ.എസ് ഭീകരരാണ് തുര്‍ക്കിയിലെ തടവറയിലുള്ളത്. ഇതില്‍ 287 പേരെ കഴിഞ്ഞമാസം സിറിയയിലെ കുര്‍ദുമേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ പിടിച്ചതാണ്. കണക്കുകള്‍ പ്രകാരം കുര്‍ദു സേനയായ എസ്.ഡി.എഫിന്റെ പിടിയിലുള്ള ഐ.എസ് ഭീകരരില്‍ അഞ്ചില്‍ ഒരു ഭാഗവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter