താജ്- മാര്‍ബിള്‍ കല്ലുകളില്‍ തീര്‍ത്ത ഗസല്‍
താജ് എക്സ്പ്രസും കാത്ത് ഞങ്ങള്‍ ഹസ്റത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്നു. നേരിയ തണുപ്പില്‍നിന്ന് രക്ഷ നേടാനായി ഒരു ചുടുകാപ്പി കുടിക്കുമ്പോഴും മനസ്സ് നിറയെ താജ്മഹല്‍ തന്നെയായിരുന്നു. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന സ്വപ്നം പൂവണിയാന്‍ പോവുകയാണ്. ചെറുപ്പം മുതലേ സ്കൂള്‍ പുസ്തകങ്ങളിലും മറ്റുമായി കേള്‍ക്കുന്നതും കാണുന്നതുമാണ് താജ്മഹല്‍. മുഗള്‍ രാജാവായിരുന്ന ശാജഹാന്റെയും ഭാര്യ മുംതാസിന്റെയും പ്രണയവും പ്രേമവും അറിയാത്തവരായി ഇന്ന് ലോകത്ത് തന്നെ ആരുമില്ലെന്ന് പറയാം. ആ നിഷ്കളങ്ക സ്നേഹത്തെ കാലാതീതമാക്കിയത് ആ മാര്‍ബിള്‍ ശില്‍പമാണല്ലോ.അത് കൊണ്ട് തന്നെ, ഒരു മാര്‍ബിള്‍ നിര്‍മ്മിതിയെന്നതിലുപരി മാര്‍ബിള്‍ കല്ലുകളില്‍ തീര്‍ത്ത ഗസല്‍ എന്ന് പറയുന്നതാവും താജിന് കൂടുതല്‍ ഉചിതം. അല്‍പം കഴിഞ്ഞപ്പോഴേക്കും താജ് എക്സപ്രസ് കൂകിയെത്തി. പ്രതീക്ഷിച്ചതിലും വലിയ തിരക്കായിരുന്നെങ്കിലും മനസ്സില്‍ മഴവില്ല് വിരിയിച്ചുനിന്ന താജിന് മുന്നില്‍ അതൊന്നും ഒരു പ്രശ്നമേ ആയില്ല. നോയിഡയും ഫരീദാബാദും കടന്ന് വണ്ടി ആഗ്ര ലക്ഷ്യമാക്കി ഓടിക്കൊണ്ടേയിരുന്നു. യാത്രക്കാരില്‍ അധികവും ആഗ്രയിലേക്ക് പോകുന്നവര്‍ തന്നെ. അവരില്‍ ടൂറിസ്റ്റുകളെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. താജ് കാണാനുള്ള അടങ്ങാത്ത ആവേശം ഓരോ ടൂറിസ്റ്റിന്റെയും മുഖത്ത് പ്രകടമായിരുന്നു.3 മണിക്കൂറിലേറെ നീണ്ട യാത്രക്ക് ശേഷം വണ്ടി ആഗ്ര കാന്റ് സ്റ്റേഷനിലെത്തി. സുഹൃത്തുക്കളില്‍ പലരും ഉപദേശിച്ചത് പ്രകാരം, സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങി നേരെ പോയത് റിക്ഷാസ്റ്റാന്റിലേക്കായിരുന്നു. ഞങ്ങള്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഓട്ടോ റിക്ഷ തരപ്പെടുത്തി. ആഗ്രയില്‍ കാണേണ്ട പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് വൈകുന്നേരമാകുമ്പോഴേക്കും ഡല്‍ഹിയില്‍ തിരിച്ചെത്തുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ഓട്ടോ ഡ്രൈവര്‍ മീര്‍സയോട് ഞങ്ങളുടെ പദ്ധതിയെല്ലാം പറഞ്ഞുകൊടുത്തു. ആഗ്രയിലെ സന്ദര്‍ശന പ്രധാനമായ എല്ലാ സ്ഥലങ്ങളും കണ്ട് നാല് മണിയാകുമ്പോഴേക്കും ആഗ്രാ സ്റ്റേഷനില്‍ തിരിച്ചെത്തിക്കാമെന്ന് അദ്ദേഹം ഏറ്റു. ഞങ്ങള്‍ നേരെ പോയത് താജ്മഹലിലേക്കാണ്. ആ വെണ്ണക്കല്‍ നിര്‍മ്മിതിക്കായി കണ്ണുകള്‍ നാലുഭാഗവും പരതിക്കൊണ്ടേയിരുന്നു. താനാവണം അത് ആദ്യം കാണുന്നത് എന്ന് ഓരോരുത്തരും ആഗ്രഹിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മീര്‍സാ വാഹനം ഒരു ഭാഗത്ത് പാര്‍ക് ചെയ്ത്, പോവേണ്ട വഴിയും ടിക്കറ്റ് എടുക്കേണ്ടതുമെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. പറഞ്ഞ വഴിയിലൂടെ നടന്നെത്തിയത്, ടിക്കറ്റെടുത്ത് പ്രവേശനത്തിനായി കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂവിന് മുമ്പില്‍. ടിക്കറ്റെടുത്ത് ഞങ്ങളും കാത്തുനിന്നു. വഴിയുടെ ഇരുവശവും കച്ചവടം പൊടിപൊടിക്കുകയാണ്. താജിനകത്തേക്ക് ചെരിപ്പ് ധരിക്കാന്‍ അനുവദിക്കില്ലെന്നും ആ സമയത്ത് ചൂടേല്‍ക്കാതെ നടക്കാന്‍ ആവശ്യമായതെന്നും പറഞ്ഞ് വില്‍ക്കാനുള്ള വിവിധ വസ്തുക്കളുമായി പലരും വന്നും പോയും കൊണ്ടുമിരുന്നു. സുരക്ഷാപരിശോധനക്ക് ശേഷം ഞങ്ങളും അകത്തെത്തി. സുരക്ഷാപരിശോധന നടക്കുന്ന കവാടം കടന്ന് വീണ്ടും മറ്റൊരു കവാടത്തിലാണെത്തിയത്. എല്ലാം മുഗള്‍ വാസ്തുശില്‍പങ്ങള്‍ തന്നെ. അത് കടന്നപ്പോഴേക്കും താജ് കണ്ണില്‍ പെട്ടു. നിന്ന നില്‍പില്‍ നിന്ന്കൊണ്ട് ആദ്യദര്‍ശനം വേണ്ടുവോളം ആസ്വദിച്ചു. താജിനെ ഏറ്റവും ആസ്വദിച്ച് കാണുന്നവര്‍ ആ കവാടത്തിലാണുള്ളതെന്ന് പറയാം. അവിടെ നില്ക്കുന്നവരിലധികവും താജിനെ ആദ്യമായി കാണുന്നവരോ യാത്ര പറയും മുമ്പ് അവസാനമായി കാണുന്നവരോ ആണ്. താജിന്റെ നിറവും മണവും കണ്ടും തൊട്ടും അറിഞ്ഞ് ഞങ്ങള്‍ നടന്നുനീങ്ങി. മുന്നില്‍ നീണ്ട് കിടക്കുന്ന പൂന്തോട്ടം. മധ്യഭാഗത്ത് കൂടെ ഒഴുകുന്ന കൊച്ചരുവി. ഇരുഭാഗത്തും, പണ്ട് മുതലേ താജ് ചിത്രങ്ങളുടെ ഭാഗമായി മാറിയ ചെറുതൂണുകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കുന്ന ചെടിമരം. എല്ലാം ആസ്വദിച്ച് ഞങ്ങള്‍ നടന്നു നീങ്ങി.ശാജഹാനെകുറിച്ചും ബീവി മുംതാസിനെ കുറിച്ചുമായിരുന്നു പലരുടെയും സംസാരം. താജിനെ സാക്ഷി നിര്‍ത്തി മംഗല്യജീവിതത്തിലേക്ക് പ്രവേശിക്കാനെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. അബ്ദുല്‍കരീം മഅ്മൂര്‍ഖാന്‍, ഉസ്താദ് അഹ്മദ് ലാഹോരി തുടങ്ങിയ അക്കാലത്തെ അതിപ്രശസ്ത വാസ്തുശില്‍പികളുടെ മേല്‍നോട്ടത്തില്‍ 22 വര്‍ഷത്തിലേറെ നീണ്ട പതിനായിരങ്ങളുടെ അധ്വാനഫലമായി 1653ല്‍ പൂര്‍ത്തീകരിക്കപ്പെട്ട താജ് നാലര നൂറ്റാണ്ട് പിന്നിടുമ്പോഴും ലോകത്തിന് മുമ്പില്‍ വിസ്മയമായി തന്നെ ശേഷിക്കുന്നു. ഇന്നും ദൈനംദിനം ആയിരക്കണക്കിന് സഞ്ചാരികളെ താജ് ഹഠാദാകര്‍ഷിക്കുന്നതും വാസ്തുകലയിലുപരി അതിന്റെ ഓരോ തൂണിലും തുരുമ്പിലും നടവഴികളില്‍ പോലും കുടികൊള്ളുന്ന അനുരാഗത്തിന്റെ തീവ്രകല്‍പനകള്‍ തന്നെയാണെന്ന് ആര്‍ക്കും ഒരു വേള തോന്നിപ്പോവും. 1631 ല്‍ തന്റെ പ്രിയപത്നി ജൌഹറാബീഗം എന്ന് നാമകരണം ചെയ്യപ്പെട്ട തന്റെ പതിനാലാമത്തെ കുഞ്ഞിന് ജന്മം നല്കി ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, ശാജഹാന് അത് താങ്ങാവുന്നതിലപ്പുറമായിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ആ അനുരാഗസ്മാരകത്തിന്റെ നിര്‍മ്മാണത്തിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മുംതാസിന്റെയും ശാജഹാന്റെയും ഖബ്റിടങ്ങള്‍... മരണം പോലും ആ പ്രണയത്തിന് മുമ്പില്‍ പരാജയപ്പെട്ടത് പോലെ തോന്നിക്കുന്നുണ്ടായിരുന്നു അവ. താജിനോട് ചേര്‍ന്ന ചരിത്ര മ്യൂസിയവും മറ്റുമെല്ലാം കണ്ട് വീണ്ടും വീണ്ടും ആ പ്രണയഗോപുരം ആകുവോളം കണ്ട് ഞങ്ങള്‍ പതുക്കെ പുറത്തേക്കിറങ്ങി. ശജഹാന്‍ തന്നെ താജിനെകുറിച്ച് പറഞ്ഞത് അറിയാതെ മനസ്സിലേക്ക് കടന്നുവന്നു, പാപികള്‍ക്കിതൊരു ആതുരാലയമാണ്, ഇവിടം സന്ദര്‍ശിക്കുന്നതോടെ എല്ലാ പാപങ്ങളും ശുദ്ധമാവട്ടെ. ഈ നിര്‍മ്മിതിയുടെ ദര്‍ശനം ആര്‍ദ്രങ്ങളാവട്ടെ, പ്രകാശം പരത്തി നില്ക്കുന്ന സൂര്യചന്ദ്രന്മാര്‍ പോലും താജ് കണ്ട് കണ്ണീര്‍കണങ്ങള്‍ പൊഴിക്കട്ടെ, ഇത് വിളിച്ചോതുന്നത് സ്രഷ്ടാവിന്റെ മഹത്വമായിരിക്കട്ടെ.. ഉമര്‍ മുഖ്താര്‍ പുതുപ്പറമ്പ്



Leave A Comment