യുപിയിലും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർപ്രദേശിൽ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. പൗരത്വ പട്ടിക നടപ്പിലാക്കുകയാണെങ്കിൽ ആദ്യം സംസ്ഥാനം വിടേണ്ടി വരിക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയായിരിക്കുമെന്ന് അഖിലേഷ് പറഞ്ഞു. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക യു.പിയിലും നടപ്പിലാക്കുമെന്ന യോഗിയുടെ വാക്കുകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഉപകരണം മാത്രമാണ് എൻ.ആർ.സി. നേരത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നതായിരുന്നു രീതി. ഇന്നത് ഭയപ്പെടുത്തി ഭരിക്കുന്നതായി മാറിയെന്നും അഖിലേഷ് യാദവ് പറഞ്ഞു. എൻ.ആർ.സി വഴി ആദ്യം പുറത്ത് പോകേണ്ടത് ഉത്തർപ്രദേശുകാരനല്ലാത്ത മുഖ്യമന്ത്രി തന്നെയായിരിക്കും. പാകിസ്താനേക്കാൾ അതിർ‍ത്തിയിൽ ഭീഷണി സൃഷ്ടിക്കുന്നത് ചെെനയാണ്. എന്നാൽ ബി.ജെ.പിക്ക് വോട്ട് ലഭിക്കുക പാകിസ്താന്റെ പേര് പറഞ്ഞാലാണെന്നും അഖിലേഷ് പറഞ്ഞു. കശ്മീരിൽ സ്ഥിതി സാധാരണ ഗതിയിലാണെന്ന് പറയുന്ന സർക്കാർ പക്ഷേ, എന്തിനാണ് അവിടെ ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും മുൻ യു.പി മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter