അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമോ

ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതും അഭിപ്രായ സ്വാതന്ത്ര്യം തുറന്നുപറയുന്നതും ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ്.  എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷണ് നേരെ  കോടതിയക്ഷ്യക്കേസ് ചുമത്തുകയാണുണ്ടായത്. ഇന്ത്യയുടെ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 19 (1) എ വളരെ വ്യക്തമായി വിശദീകരിക്കുന്നത് പൗരന് അനുവദിച്ചുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അഭിപ്രായം പറയാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റെ 50 ലക്ഷം വിലയുള്ള ആഡംബര ബൈക്കോമോടിക്കുന്നുവെന്നും ഹെല്‍മെറ്റും മാസ്‌കും ധരിച്ചിട്ടില്ലെന്നും ജൂണ്‍ 29 നാണ് പ്രശാന്ത്ഭൂഷണ്‍ ചെയ്ത ട്വീറ്റ് ചെയ്തിരുന്നത്. ചീഫ് ജസ്റ്റിസിനെതിരെ ജൂണ്‍ 29 ലെ ട്വീറ്റും കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തതില്‍ സുപ്രീം കോടതിക്കു പങ്കുണ്ടെന്ന ട്വീറ്റുമായിരുന്നു  പ്രശാന്ത് ഭൂഷണെതിരായ  കോടതിയലക്ഷ്യകേസിന് ആധാരം. കൂടാതെ 11 വര്‍ഷം മുമ്പുള്ള തെഹല്‍ക്ക കേസില്‍ അന്നത്തെ അമിക്കസ് ക്യൂരി ഹരീഷ് സാല്‍വെ നല്‍കിയ ഹരജിയും കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രീംകോടതി ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന് ആരോപിച്ചതായിരുന്നു് 2009 -ലെ കേസ്.

ജൂണ്‍ 27മുതല്‍-29 വരെയുള്ള ട്വീറ്റുകള്‍ സംബന്ധിച്ച് നീതിയുടെ ഭരണകൂടത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ് നോട്ടീസ് നല്‍കിയിരുന്നത്. അഭിപ്രായപ്രകടനം കോടതിയ ലക്ഷ്യമല്ലെന്നും കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്തെ അവസ്ഥയെ കുറിച്ചും സുപ്രീംകോടതിയുടെ പങ്കിനെ കുറിച്ചുമുള്ള എന്റെ ആത്മാര്‍ത്ഥമായ അഭിപ്രായമാണിതെന്നാണുമാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇതേ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ വിശദീകരണം നല്‍കിയത്. തുറന്നുപറച്ചിലുകളായും എതരിഭ്രായങ്ങളാലും അപ്രിയ കാര്യങ്ങളാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്.

ഭൂഷന്റെ ട്വീറ്റുകള്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നും  വിലയിരുത്തിയായിരുന്നു കോടതി നടപടി.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് വിധിച്ചത്.  നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ രണ്ടോ മൂന്നോ ദിവസം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ വളരെ ധീരമായാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
'ഈ ചരിത്രഘട്ടത്തില്‍ മിണ്ടാതിരിക്കില്ല, മാപ്പ് പറയില്ല, ദയക്ക് വേണ്ടി കോടതിക്ക് മുമ്പാകെ യാചിക്കില്ല. കോടതിയില്‍ നിന്ന് ഔദ്യാര്യം ആവശ്യമില്ല, കോടതി നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കും, പ്രസ്താവന പിന്‍വലിക്കില്ല.ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യവശ്യമാണ്. വിമര്‍ശനങ്ങള്‍കൊണ്ട് മാത്രമേ ജനാധിപത്യ പക്രിയ ശക്തമാവുകയുള്ളൂ, കോടതി എന്ത് വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണ'് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കോടതിയുടെ ഭൗതികേതര പ്രവര്‍ത്തനങ്ങളില്‍ എനിക്കുള്ള ദുഖം പങ്കുവെക്കുവാനാണ്, രാജ്യത്ത് തടവില്‍ കഴിയുന്നവര്‍, നിരാലംബരായവര്‍, ദരിദ്രര്‍, തുടങ്ങി മൗലികാവകാശം ലംഘിക്കപ്പെടുന്ന നിരവധി പേരെ  അഭിസംബോധന ചെയ്യാന്‍ കോടതി തയ്യാറാവുന്നില്ല എന്നത് തന്നെ ദുഖത്തിലാഴ്ത്തുന്നുവെന്ന് കാണിക്കാനാണ് അത്തരമൊരു ട്വീറ്റ് ചെയതത്.
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ രാജ്യത്തെ അവസ്ഥയെ കുറിച്ചും സുപ്രീംകോടതിയുടെ പങ്കിനെ കുറിച്ചുമുള്ള എന്റെ ആത്മാര്‍ത്ഥമായ അഭിപ്രായമാണ് ആ ട്വീറ്റ്. അത് പിന്‍വലിച്ചാല്‍ എന്റെ അഭിപ്രായം കപടമാകും. ഓരോ ട്വീറ്റിനെ കുറിച്ചുംഅദ്ദേഹം കൃത്യമായ വിശദീകരണം നല്‍കി.

ജുഷീഷ്യറി ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഈ രാജ്യത്തെ പൗരന്മാര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ജനാധിപത്യ സത്തയാണ്. ഈ സ്ഥാപനത്തെ പരിഷ്‌കരിക്കുന്നതിനായി അതേ കുറിച്ച് സ്വതന്ത്ര്യമായും ചര്‍ച്ച ചെയ്യാനും പൊതുജനാഭിപ്രായം ക്രമീകരിക്കാനും അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്. എന്റെ വിമര്‍ശനം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും അത് ശ്രദ്ധാപൂര്‍വ്വം ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്വ ബോധത്തോടെയാണ് നടത്തിയതെന്ന് ഞാന്‍ അറിയിക്കുന്നു. ഞാന്‍ ട്വീറ്റ് ചെയ്തത് സുപ്രീം കോടതിയുടെ രീതിയെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചുമുള്ള എന്റെ ധാരണയാണ് തുടങ്ങിയ പ്രസ്താവനകളിലൂടെ ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗപ്പെടുത്തിയെന്നുമാണ് നമുക്ക് മനസ്സിലാവുന്നത്. 

അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ  അടിത്തറ നിലനിര്‍ത്തുന്നത്.വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശയ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയലാണെന്നതില്‍ സംശയമില്ല. ഇത്തരം ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്‌സിങ്ങ്, മുതിര്‍ന്ന അഭിഭാഷകന്‍ സജ്ഞയ് ഹെഗ്‌ഡെ തുടങ്ങി മററു 1500 ഓളം അഭിഭാഷകരെല്ലാം പ്രശാന്ത് ഭൂഷണ് പിന്തുണയുമായി എത്തിയത് ഈ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്്. ആ മൂന്ന് പേരല്ല സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും പ്രശാന്ത് ഭൂഷന്റെ കേസ് പുനപരിശോധിക്കണമെന്നാണ് ഇന്ദിര ജെയ്‌സിംഗ് പ്രതികരിച്ചത്. 

വിയോജിപ്പിന്റെ ശബ്ദങ്ങള്‍ സമൂഹത്തിലെ ജനാധിപത്യ സ്വത്വത്തെ അടയാളപ്പെടുത്തുന്ന നിര്‍ണായക സംവിധാനമാണ്.കോടതിയലക്ഷ്യം പോലുള്ള അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യരുതെന്നാണ്  ഓരോ പൗരനും ഈ സമയം ബഹു കോടതിയോട് പറഞ്ഞുകൊണ്ടിരിക്കാം, ഭരണഘടന അനുവദിച്ചു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്നതിനായി നമുക്ക് വിയോജനശബ്ദങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കാം.  

അബ്ദുല്‍ ഹഖ്.എ.പി മുളയങ്കാവ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter