അന്താരാഷ്ട്രീയ മുസ്‌ലിം വിഷയങ്ങളിൽ ഇടപെടാൻ 5 മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ
ക്വാലാലമ്പൂര്‍: അന്താരാഷ്ട്രീയ തലത്തിൽ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം തേടി അഞ്ചു മുസ്‌ലിം രാഷ്ട്രങ്ങള്‍ ക്വാലാലമ്പൂരിൽ സമ്മേളിക്കുന്നു. മലേഷ്യ, ഖത്തര്‍, പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ അഞ്ച് രാഷ്ട്രങ്ങൾ ഒത്തുചേരുന്ന ക്വാലാലമ്പൂര്‍ സമ്മിറ്റ്, 2019 എന്ന് പേരിട്ടിട്ടുള്ള സമ്മേളനത്തിൽ മുസ്‌ലിം ലോകം അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ് പറഞ്ഞു. കൂടുതൽ മുസ്‌ലിം രാജ്യങ്ങള്‍ പിന്നീട് ഈ കൂട്ടായ്മയുടെ ഭാഗമാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ക് തമിം ഹമത് അല്‍-താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവര്‍ ക്വലാലംപൂര്‍ സമ്മിറ്റ് 2019 ല്‍ പങ്കെടുത്തേക്കും. ' ഇസ്‌ലാമിക ലോകം മുന്‍കാലങ്ങളില്‍ ലോക സംസ്‌കൃതിയുടെ മുന്നോട്ടു പോക്കില്‍ വലിയ പങ്കുവഹിച്ചിരുന്നവരാണെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ ഇസ് ലാം ഭീകരതയുടെ മതമെന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ് ലാമോഫോബിയയും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ബുദ്ധിജീവികളും വിദഗ്ധരും ഇരുന്ന് ചര്‍ച്ച ചെയ്യണം. അതിലൂടെ പരിഹാരം കണ്ടെത്തുകയും വേണം. മുസ് ലിം ലോകത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്'- ക്വാലാലമ്പൂര്‍ ഉച്ചകോടിയുടെ ചെയര്‍മാന്‍ കൂടിയായ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ദേശീയ പരമാധികാരം നിലനിര്‍ത്തുന്നതില്‍ വികസനത്തിന്റെ പങ്ക് എന്നാണ് ഉച്ചകോടിയുടെ മുഖ്യ പ്രമേയം. ലോകമാസകലമുള്ള 450ഓളം മുസ് ലിം ബുദ്ധിജീവികളും ചിന്തകരും ഈ വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ അഖണ്ഡതയും സല്‍ഭരണവും, സംസ്‌കാരവും സ്വത്വവും, നീതിയും സ്വാതന്ത്ര്യവും തുടങ്ങി മറ്റ് ഏഴ് പ്രമേയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിസംബര്‍ 18 മുതല്‍ 21 വരെയാണ് ഉച്ചകോടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter