ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതിരുന്ന ഡല്‍ഹി പൊലീസ് നടപടി വിവാദമാകുന്നു
ന്യൂഡൽഹി: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതിരുന്ന ഡല്‍ഹി പൊലീസ് നടപടി വിവാദമാകുന്നു. കശ്മീരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലീസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനിരിക്കെ വാഹനം തടഞ്ഞ പോലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടു. സ്വാഭാവിക മരണത്തിന് പോസ്റ്റ് മോര്‍ട്ടം ആവശ്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ അത് എഴുതി നൽകണമെന്നും എഴുതി നൽകിയിട്ടും സ്ഥലത്തെത്തിയ ഡി.സി.പി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയുള്ള രേഖ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെ മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി. ഒന്നര മണിക്കൂറിലധികമാണ് ആംബുലന്‍സ് പൊലീസ് റോട്ടില്‍ തടഞ്ഞിട്ടത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നുള്ള നിയന്ത്രണാവസ്ഥ നിലനിൽക്കേ ഗീലാനിയുടെ മൃതദേഹം കൊണ്ടുപോകുന്നത് ക്രമസമാധാന നില തകരാനിടയായേക്കുമെന്ന ഭീതിയായിരിക്കും പോലീസ് നടപടിയുടെ പിന്നിലെന്ന് കരുതപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter