യുഎസ് സൈനികരെ വധിക്കാൻ റഷ്യ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു:  വെളിപ്പെടുത്തലുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം
വാഷിംഗ്ടൺ:  അമേരിക്കന്‍ സൈനികരെയും മറ്റ് സഖ്യ സേനാംഗങ്ങളേയും വധിക്കാന്‍ അഫ്ഗാനിലെ താലിബാനുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍ക്ക് റഷ്യന്‍ സൈന്യം പാരിതോഷികം വാഗ്ദാനം ചെയ്‌തെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

യൂറോപ്പില്‍ നടന്ന കൊലപാതക ശ്രമങ്ങളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് യുഎസ് സൈനികര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍നടന്ന വിജയകമായ ആക്രമണത്തിന് ഒരു റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രതിഫലം വാഗ്ദാനം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള ഇസ്‌ലാമിക സായുധസംഘമോ സായുധ ക്രിമിനല്‍ സംഘങ്ങളോ പാരിതോഷികമായി വന്‍തുക കൈപറ്റിയതായും ടൈംസ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, ഇതു സംബന്ധിച്ച്‌ പ്രതികരിക്കാന്‍ വൈറ്റ്ഹൗസും സിഐഎയും ദേശീയ ഇന്റലിജന്‍സ് ഓഫിസും തയ്യാറായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും എന്നാല്‍, പാരിതോഷികവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരായ നടപടികള്‍ക്ക് വൈറ്റ്ഹൗസ് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നും ടൈംസ് റിപോര്‍ട്ട് ചെയ്തു. 2019ല്‍ അഫ്ഗാനില്‍ 20 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനില്‍ അധിനിവേശം നടത്തി 20 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ സാധിക്കാതെ ഉഴറുകയാണ് ഇരു ഭരണ നേതൃത്വങ്ങളും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter