സര്‍ക്കാര്‍ രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ലബനാനിലെ സമരക്കാർ
ബൈറൂത്ത്: സാമ്പത്തിക മാന്ദ്യവും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാട്ടി ലബനാനിൽ ആരംഭിച്ച പ്രക്ഷോഭം രൂക്ഷമാവുന്നു. പ്രധാനമന്ത്രി സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. എന്നാൽ രാജ്യത്തെ നിർണായക ശക്തിയായ ശിയാ പ്രസ്ഥാനം ഹിസ്ബുല്ല പ്രക്ഷോഭത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രാജ്യത്തെ കലാപത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിൻറെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോവുകയാണ് സമരക്കാര്‍. അഴിമതിയും മോശം പൊതുജന സേവനവും സാമ്പത്തികമാന്ദ്യവും ഇല്ലാതാക്കാന്‍ നിലവിലെ സര്‍ക്കാര്‍ രാജി വെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്രധാനമന്ത്രി സഅദ് ഹരീരി 2020ലെ ബജറ്റില്‍ നികുതിവര്‍ധനവ് എടുത്തുകളയുകയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സമരം ഉപേക്ഷിക്കാൻ പ്രക്ഷോഭകാരികൾ തയ്യാറായിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ ശമ്പളം പകുതിയായി കുറയ്ക്കുമെന്നും ഹരീരി പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter