ജാമിഅ വെടിവെപ്പ്: നിഷ്ക്രിയരായി നിന്ന പോലീസുകാർക്കെതിരെ നടപടിക്കായി വിദ്യാർഥികൾ നിയമപോരാട്ടത്തിന്
പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിഅ മില്ലിയ്യ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഹിന്ദുത്വവാദി രാംഭക്ത് ഗോപാല്‍ വെടിവെക്കുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പോലീസിനെതിരെ വിദ്യാർത്ഥികൾ നിയമ നടപടിക്കൊരുങ്ങുന്നു. അക്രമി വെടിയുതിർക്കുന്ന സമയത്ത് പൊലീസ് നിഷ്ക്രിയരായെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമിഅ വിദ്യാര്‍ഥികൾ നിയമ പോരാട്ടത്തിനിറങ്ങുന്നത്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷനടക്കമുള്ള നടപടി ആവശ്യപ്പെട്ട് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി പരാതി നൽകിയേക്കും. ഇന്നലെ ജാമിഅ കോഡിനേഷന്‍ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാര്‍ച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാല്‍ വെടിവെച്ചത്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാള്‍ വെടിയുതിര്‍ക്കുന്നത് വരെ പൊലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഷഹീൻ ബാഗ് അടക്കമുള്ള പ്രദേശങ്ങളിൽ സമരം നടത്തുന്ന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കണമെന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ വാക്കുകൾ ഏറെ വിവാദമായ പശ്ചാത്തലത്തിൽ നടന്ന വെടിവെപ്പിൽ നിന്ന് ബിജെപിക്ക് കൈ കഴുകാനാവില്ല. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചെങ്കിലും എഫ്‌ഐആര്‍ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന് കാലതാമസമുണ്ടായിയെന്നാണ് ആരോപണം. ഇതേ ആവിശ്യമുന്നയിച്ച്‌ ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഇന്നലെ രാത്രി വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter