ഈജിപ്ത്: ഭരണഘടനയിലെ ഇസ്‌ലാമും അതിന്‍റെ പേരിലെ വിവാദങ്ങളുടെ സാംഗത്യവും
ഈജിപ്തിലെ പുതിയ ഭരണഘടന് സത്യത്തില്‍ എന്താണ് മുന്നോട്ട് വെക്കുന്നത്? ഇസ്‌ലാമികമെന്ന് പറഞ്ഞ് അതിനെ എതിര്‍ക്കുന്നതില്‍ എത്രമാത്രം സാംഗത്യമുണ്ട്? ടുണീഷ്യന്‍ ‍എഴുത്തുകാരനും എക്സറ്റര്‍ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ലാര്‍ബി സാദിഖി അല്‍ജസീറയില്‍ എഴുതിയ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍.  width=രാഷ്ട്രീയമായ ഓരോ നീക്കങ്ങളും ഈജിപ്തിനോളം ജനാധിപത്യപരമായി നടത്തിയ മറ്റൊരു മുസ്‌ലിംരാജ്യമില്ല തന്നെ. കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് തങ്ങള്‍ എത്രമാത്രം ജനാധിപത്യപരമാണെന്ന് ഈജിപ്ത് വ്യക്തമാക്കിക്കഴിഞ്ഞു. പലഘട്ടങ്ങളിലായി നടന്ന മൂന്ന് തെരഞ്ഞെടുപ്പുകള്‍, രണ്ട് ഹിതപരിശോധനകള്‍... എല്ലാം ഈ ജനാധിപ്ത്യബോധത്തിന് അടിവരയിട്ടു. അടുത്ത ഫെബ്രുവരിയില്‍ വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് അവിടെ നടക്കാനിരിക്കുന്നു. പുതിയ ഭരണഘടനക്കനുസൃതമായ പാര്‍ലമെന്‍റ് തെരഞ്ഞെടുക്കാനാണത്.  തൊട്ടടുത്ത് ലിബിയയിലും ടുണീഷ്യയിലും യെമനിലും അറബുവസന്തം നടന്നിട്ടുണ്ടല്ലോ. അവിടെയൊന്നും കാണാത്ത ജനാധിപത്യപരമായ ഒരു മുന്നേറ്റമാണ് ഈജിപ്ത് വാഗ്ദാനം ചെയ്യുന്നതെന്ന് തോന്നുന്നു. ഹിതപരിശോധനയില്‍ പങ്കെടുത്ത മൂന്നില് ‍രണ്ടുശതമാനവും പുതിയ ഭരണഘടനയെ അനുകൂലിച്ചിരിക്കുന്നു. കാലങ്ങളായി ഇവിടെ ട്രെന്‍ഡ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകലൂമാണ്. നേരത്തെ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളും അത് വ്യക്തമാക്കിയതാണ്. ഏതായാലും രാജ്യത്തെ പൊതുജനങ്ങള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാനാകുന്നു. ചരിത്രത്തിലെ ഒരു വിപ്ലവവു, പിറ്റേന്ന് തൊട്ടെ സമാധാനം പ്രദാനം ചെയ്തിട്ടില്ല. സമാധാനം വിപ്ലവാനന്തരം ഘട്ടംഘട്ടമായി ആര്‍ജിച്ചെടുക്കേണ്ടതാണ്. സമഗ്രമായ രാഷ്ട്രീയ നടപടികളുടെ തുടര്‍ച്ചയായി രൂപപ്പെട്ട് വരേണ്ടതാണ്. വിപ്ലവങ്ങളുടെയും പരിണാമത്തിന്‍റെയും നടുക്കുള്ള ഈജിപ്ത് പോലോത്ത ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രണ്ടുവര്‍ഷം വെറും അടിക്കുറിപ്പിന് സമാനമേ ആകുന്നുള്ളൂ. തങ്ങളുടെ വിപ്ലവത്തിന്‍റെ യഥാര്‍ഥ അര്‍ഥം ലോകസമക്ഷം കാണിച്ചുകൊടുക്കാന്‍ കാലം ബാക്കി കിടക്കുകയാണ്, ഈജിപ്തിന് മുമ്പില്‍. പക്ഷേ, 52 മില്യന് ‍വരുന്ന ജനസംഖ്യയിലെ 32 ശതമാനം മാത്രമാണ് തങ്ങളുടെ വോട്ടരേഖപ്പെടുത്താന്‍ മുന്നോട്ട് വന്നുവുള്ളൂവെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. അറബുവസന്തം നടന്ന ഒരു സമൂഹത്തിലാണ് ഈ നിഷ്ക്രിയത കാണേണ്ടിവന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നു. അതും ഭരണഘടന പോലോത്ത രാഷ്ട്രത്തിന്‍റെ തുടര്‍ച്ചയില്‍ ഏറെ പ്രധാന്യമേറിയ ഒരു നിയമരേഖയുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍. പ്രത്യേകിച്ച്, ചെറിയ വിഷയങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് പോലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒരു മില്യന്‍ ആളുകളെ വരെ അണി നിരത്തുക പുതിയ കാലത്ത് രാജ്യത്ത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് 70 ശതമാനത്തോളം പൌരന്മാര്‍ ഈ വിഷയത്തിലടപെടാതെ മാറി നിന്നിരിക്കുന്നത്. രാഷ്ട്രീയപരമായ ഈ മാറിനില്‍പിന്റെ ഉത്തരവാദിത്തം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഏറ്റെടുക്കേണ്ടിയിക്കുന്നു. 33 മില്യന് ‍ജനങ്ങള്‍ ഇതില്‍ പങ്കെടുത്തില്ലെന്നാണ് മനസ്സിലാകുന്നത്. അവര്‍ ഒന്നുകില്‍ മാറിനിന്നതായിരിക്കും അല്ലെങ്കില്‍ ബഹിഷ്കരിച്ചതായിരിക്കും. പുതിയ ഭരണഘടനയെ കുറിച്ച് പഠിക്കാനും അതനുസരിച്ച് വിഷയത്തില്‍ ഒരു തീരുമാനമെടുക്കാനുമുള്ള സമയം സ്വാഭാവികമായും ഈജിപ്തിലെ ജനതക്ക് ലഭിച്ചില്ലെന്നത് ഈ മാറിനില്‍പിന് ഒരു കാരണമായിരിക്കണം. ഏറെ ദീര്‍ഘമായ 237 ആര്‍ട്ടിക്കിളുകളാണ് ഭരണഘടനയിലുള്ളത്. അതില്‍ തന്നെ മിക്കവാറും പൊതുജനങ്ങള്‍ക്ക് തിരിയാത്ത പദങ്ങളും വാക്കുകളും കുത്തി നിറച്ചവായായിരുന്നുതാനും. അതു കൊണ്ട് തന്നെ അതുപഠിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയം പൊതുജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല, ഇതെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തി അംഗീകരിച്ചുവെന്ന അവകാശപ്പെടുന്ന കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിക്ക് പോലും ആവശ്യമായ സമയം അനുവദിക്കപ്പെട്ടിരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. വിവാദപരമായ ആര്‍ട്ടിക്കിളുകളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താനോ മറ്റോ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. ഏതായാലും, ഇനിയും സമയം കൊടുത്തിരുന്നുവെങ്കില്‍ പോലും കൂടുതല്‍ പേര്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തുമെന്ന് തീര്‍ത്തു പറയാനാകുന്നില്ല; കാരണം, അത്രയും ചൂടുപിടിച്ചു കഴിഞ്ഞിരുന്നു അതിനിടെ ഈജിപ്തിലെ രാഷ്ട്രീയരംഗം. പുതിയ ഭരണഘടന മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ പുതിയ ഭരണഘടയെ വിവാദഭരണഘടനയെന്ന് പരിചയപ്പെടുത്താനാണ് പാശ്ചാത്യമാധ്യമങ്ങള്‍ എപ്പോഴും തിടുക്കം കാണിച്ചത്. എന്നാല്‍ ഈ ഭരണഘടനാകരട് മുന്നോട്ട് വെക്കുന്ന ക്രിയാത്മകമായ വശങ്ങളെ ആരും ഗൌനിച്ചു കണ്ടില്ല. പ്രസിഡണ്ടിന്റെ പരമാധികാരത്തെ ഇല്ലായ്മ ചെയ്യുന്ന ആദ്യത്തെ ഭരണഘടനയാണിത്.  മുന്‍പ്രസിഡണ്ടുമാരായിരുന്ന നജീബിനെ പോലെ, സാദാത്തിനെ പോലെ, ഹുസ്നി മുബാറകിനെ പോലെയുള്ള ആജീവാനന്ത പ്രസിഡണ്ടുമാര്‍ ഇനി ഈജിപ്തിലുണ്ടാകില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തന്നെ മുഹമ്മദ് മൂര്‍സിക്ക് 8 വര്‍ഷമെ ഓഫീസിലിരിക്കാനാകൂ. ഒരു പ്രസിഡണ്ടിന് രണ്ടു പ്രാവശ്യം മാത്രമെ ഓഫീസില്‍ തുടരാനാകൂ എന്ന് പുതിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയപരിസരത്ത് നിന്ന് അഴിമതി വിപാടനം ചെയ്യാനുദ്ദശിച്ചുള്ളതാണ്  88 ാമത്തെ ആര്‍ട്ടിക്കിള്‍. ഇരുചേമ്പറുകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ തങ്ങളുടെ സ്വത്തുവിവരവും വരുമാനമാര്ഗവും വെളിപ്പെടുത്തണമെന്ന് ഇത് ആവശ്യപ്പെടുന്നു. പ്രസിഡണ്ടിന്റെയും മന്ത്രിമാരുടെതുമടക്കം ആരുടെ വരുമാനത്തിലും പൊതുജനത്തിന് സംശയം രേഖപ്പെടുത്താനുള്ള അവകാശവും മറ്റൊരു ആര്‍ട്ടിക്കിള്‍ വകവെച്ചു കൊടുക്കുന്നു. അഴിമതിക്കെതിരെയുള്ള ഇത്തരം മുന്നേറ്റങ്ങള്‍ അറബുവസന്തം നടന്ന രാജ്യങ്ങളെ മാത്രമല്ല, മിഡിലീസ്റ്റിലെ രാജ്യങ്ങളെ പൊതുവില്‍ തന്നെ ഏറെ സ്വാധീനിക്കുമെന്നുറപ്പുണ്ട്. രാഷ്ട്രീയബഹിഷ്കരണവും (exclusion) പുതിയ ഭരണഘടനിയില്‍ വിഷയമായി വരുന്നുണ്ട്. വിപ്ലവപൂര്‍വ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ബഹിഷ്കരണം അവിടത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചുകഴിഞ്ഞിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘനകളുടെയും നിയമവത്കരണത്തിന്റെ ഉത്തരവാദിത്തം അന്ന് ചില ഉദ്യോഗസ്ഥലോബിക്കായിരുന്നു. അഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വളരെ സങ്കീര്‍ണമായ ചില നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം മാത്രമെ രാഷ്ട്രീയപാര്‍ട്ടികളുടെ നിയമപരമായ രൂപീകരണം സാധ്യമാകുമായിരുന്നുള്ളൂ. പുതിയ ഭരണഘടന അവരുടെ ഈ അധികാരത്തിന് കത്തിവെച്ചിരിക്കുന്നു. അതിനി വിജ്ഞാപനങ്ങളിലൂടെയാണ് നടക്കുകയെന്ന് ആര്‍ട്ടിക്കിള്‍ 51 വ്യക്തമായി പറയുന്നു. സാമൂഹിക നീതിയുദ്ഘോഷിക്കുന്നതാണ് 14 ാമത്തെ ആര്‍ട്ടിക്കിള്‍. സ്വാതന്ത്ര്യം, അഭിമാനം, ഭക്ഷണം എന്നിവ പൌരന്മാരുടെ അവകാശമായി അത് പരിഗണിക്കുന്നു. വരുമാനത്തിന്റെ മാത്രമല്ല, മൂലധനത്തിന്റെയും അധ്വാനത്തിന്റെയുമെല്ലാം തുല്യമായ വിഭജനം അത് ഉറപ്പുനല്‍കുന്നു. കര്‍ഷകമേഖലയെ പ്രധാനവരുമാന മാര്‍ഗമായി എണ്ണുന്നുണ്ട് ഈ ഭരണഘടന. കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നതിനെതിരെ ജാഗരൂഗമായിരിക്കുമെന്ന് അത് ഉറപ്പു തരുന്നു. രാജ്യത്തെ നിയമവ്യവസ്ഥകളെ പൌരന്മാരാവകാശ കാവലായി പരിചയപ്പെടുത്തുന്നുണ്ടിത്. നിയമവ്യവസ്ഥയുടെ പരമാധികാരവും പരാശ്രയത്വവും പ്രത്യേകം എടുത്തു പറയുന്നുണ്ട് ഈ ഭാഗം. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും ഭരണഘടന സംസാരിക്കുന്നുണ്ട്. ദേശീയസുരക്ഷയും സ്വകാര്യതയുമെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് മുന്നിലെ ചില തടസ്സങ്ങളായും ബന്ധപ്പെട്ട ഭാഗം പരിചയപ്പെടുത്തുന്നുണ്ട്. അതുപക്ഷേ, ഈജിപ്തില്‍ മാത്രമല്ല മാധ്യമങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണമുള്ളത്. പൊതുജനാഭിപ്രായം ഉയര്‍ത്തുന്നതിനും വിവിധ വീക്ഷണങ്ങള്‍ പരിചയപ്പെടുത്താനുമുള്ള എല്ലാ സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. രാഷ്ട്രീയത്തില് ഇടപെടാന്‍ എല്ലാവര്‍ക്കും തുല്യഅവകാശമുണ്ട്. സാമാധാന പരമായ പ്രതിഷേധനങ്ങള്‍ വരെ ഭരണഘടനാപരമായി ഈജിപ്തുകാരന്‍റെ അവകാശമായി മാറിയിരിക്കുന്നു. ഏതായാലും ഈജിപ്തിന്റെ മാറ്റത്തെ അടിവരയിട്ടു കാണിക്കുന്നുണ്ട് ഈ പുതിയ ഭരണഘടന. മാറ്റങ്ങള്‍ ആവശ്യമായ ഭാഗങ്ങള്‍ കാണും. അത്തരം ഭാഗങ്ങള്‍ പരസ്പര സംവാദം നടത്തി മാറ്റിയെഴുതാവുന്നതാണ്. ശരിയാണ്, മതത്തിന്‍റെ സ്വാധീനം ഈ ഭരണഘടനയിലുണ്ട്. അതുപക്ഷേ, ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പ്രശ്നമാക്കേണ്ടതില്ലെന്ന് തോന്നുന്നു, കാരണം ജനസംഖ്യയിലെ നല്ലൊരു ശതമാനവും വിശ്വാസത്തെ പ്രധാനമായി കാണുന്നു മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ പുതിയ ഭരണഘടനക്ക് മതകീയ ചുവ വന്നത് അത്ര പ്രശ്നമാക്കേണ്ടതില്ല. നിയമനിര്‍മാണങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമിക സ്രോതസ്സുകളായിരിക്കുമെന്ന് ആര്‍ട്ടിക്കിള്‍ രണ്ട് വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും വ്യക്തിപരമായ കാര്യങ്ങളില്‍ അവരുടെ മതശാസനകളെ പിന്തുടരാന്‍ അനുവാദമുണ്ട് താനും. എന്നും അതിനെ തുടര്‍ന്ന് വുരന്ന 5 ാമത്തെ ആര്‍ട്ടിക്കിള്‍ നമുക്ക് ഇങ്ങനെ ഭാഷാന്തരം ചെയ്യാം: ‘ജനങ്ങള്‍ക്കാണ് രാജ്യത്തെ പരമാധികാരം. അധികാരത്തിന്‍റെ ഉറവിടമെന്നും പൊതുജനങ്ങളായിരിക്കും.’

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter