ഫലസ്തീനും ഇസ്റായേലും വീണ്ടും സമാധാന ചര്‍ച്ചക്ക് ഒരുങ്ങുമ്പോള്‍
പ്രദേശത്ത് കാലങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആരായാനായി ഒരു ചര്‍ച്ചക്ക് ഫലസ്തീനും ഇസ്റായേലും തയ്യാറായിരിക്കുന്നുവെന്ന് തന്നെയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള രാഷ്ട്രീയവാര്‍ത്തകള്‍ നല്‍കുന്ന സൂചന അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സ്റ്റേറ്റ്സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം ജോണ്‍കെറി ഈയാവശ്യത്തിനായി പ്രദേശം സന്ദര്‍ശിച്ചത് ആറു തവണ. ഫലസ്തീന്‍-ഇസ്റായേല്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു ഈ യാത്രകളെല്ലാം. പല കേന്ദ്രങ്ങളില്‍ നിന്നായി നേതാക്കളുമായി നടത്തിയ ചര്‍ച്ച താത്കാലികമായെങ്കിലും സാര്‍ഥകമായിരിക്കുന്നുവെന്ന് പറയാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ഒരു പ്രാഥമിക ചര്‍ച്ചക്ക് പോലും ഇരുരാജ്യങ്ങളും തയ്യാറാകുന്നത് ഇതാദ്യമായി എന്ന പ്രത്യേകത കൂടെയുണ്ട്.
എതിര്‍കക്ഷി കീഴടങ്ങിയിരിക്കുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വാദം. 1967 ന് മുമ്പുള്ള ഗാസയും വെസ്റ്റുബാങ്കും പിടിച്ചടക്കുന്നതിന് മുമ്പുള്ള അതിര്‍ത്തി അനുസരിച്ചുള്ള ഒരു രാഷ്ട്രീയപരിഹാരത്തിന് ആണ് ശ്രമമെന്ന് പറയുന്നുണ്ട് ഫലസ്തീനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. നിലവില്‍ വെസ്റ്റുബാങ്കില്‍ തുടരുന്ന കുടിയേറ്റകേന്ദ്ര പദ്ധതി നിര്‍ത്തിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇസ്റായേല്‍ സമ്മതിച്ചതായും ഫലസ്തീന്‍ വൃത്തങ്ങള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ടു വാദങ്ങളെ കുറിച്ചും ഇസ്റായേല്‍ വ്യക്തമായി ഇതുവരെ ഒന്നും പ്രസ്താവിച്ചു കണ്ടില്ല. എന്ന് മാത്രമല്ല, ജൂതരാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കാത്ത രീതിയിലുള്ള ഒരു പരിഹാര മാര്‍ഗമെ സാധ്യമാകൂ എന്നാണ് ജോണ്‍കെറി സമാധാന ചര്‍ച്ച പ്രഖ്യാപിച്ചതോടെ നെതന്യാഹു നടത്തിയ പ്രഥമ പ്രതികരണം തന്നെ. ഫലസ്തീന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നും നെതന്യാഹു സൂചിപ്പിക്കുകയുണ്ടായി.
ആഗോളരാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടു പോയേക്കുമോ എന്ന ഭയമാണ് സത്യത്തില്‍ ഇരു രാജ്യങ്ങളെയും പരസ്പര ചര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. 1967 ലെ അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഇസ്റായേല്‍ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന യൂറോപ്യന്‍ യൂനിയന്‍റെ തീരുമാനം നെതന്യാഹുവിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കണം. ഇനിയും ഒരു സമാധാന ചര്‍ച്ചക്ക് തയ്യാറാകാതിരുന്നാല്‍ അത് തങ്ങള്‍ക്ക് തന്നെ ഭീഷണിയാകുമെന്നും ഇസ്റായേല്‍ ചിന്തിക്കുന്നുണ്ട്. കാരണം നേരത്തെ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ നേടിയെടുത്ത പ്രത്യേകപദവി ഉപയോഗപ്പെടുത്തി ഫലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിപ്പിക്കുന്നതിന് വേണ്ടി മഹ്മൂദ് അബ്ബാസ് തന്ത്രം മെനയുന്നുണ്ടോ എന്ന ചിന്തയും നെതന്യാഹുവിന്‍റെ ഉറക്കം കെടുത്തുന്നുണ്ട്. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തിന്‍റെ പിന്‍ബലത്തില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് ഇനി കൂടുതല്‍ സഹായം ചെയ്യാനാകില്ലെന്ന ചില രാജ്യങ്ങളുടെ മുന്നറിയിപ്പ് അബ്ബാസിനെയും ആശങ്കയിലാക്കുന്നുണ്ടെന്നതും സത്യം.
ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും നയതന്ത്രപ്രതിനിധികളുമാണ് പരസ്പരം ചര്‍ച്ച നടത്തുക. ദശാബ്ദങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് കൃത്യമായ ഒരു പരിഹാരമാര്‍ഗം ഇതുവരെ തെളിഞ്ഞു വന്നിട്ടില്ലെന്നും അതുസംബന്ധമായി കൂടുതല്‍ സാധ്യതകളെ കുറിച്ചാണ് ഈ പ്രാഥമിക ചര്‍ച്ച ആരായുകയെന്നും ജോണ്‍കെറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയെ സംബന്ധിച്ചിടത്തോളെ ചെറിയതോതിലെങ്കിലും ഈ പര്സപര ചര്‍ച്ച ഫലമുണ്ടാക്കണമെന്നത് രാഷ്ട്രീയമായ അത്യാവശ്യമാണ്. പ്രദേശത്ത് അമേരിക്ക രാഷ്ട്രീയമായി അനുഭവിച്ച വിശ്വാസയില്ലായ്മക്ക് ഇതിലൂടെ താത്കാലികമായെങ്കിലും ഒരു പരിഹാരമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പ്രദേശത്ത് സിറയ അടക്കം മറ്റു പല രാഷ്ട്രീയ വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പേഴും ജോണ്‍കെറി ഫലസ്തീന്‍-ഇസ്റായേല്‍ പ്രശ്നത്തെ തന്നെ കേന്ദ്രീകരിച്ചതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നാകാനിടയില്ല.
എന്നാല്‍ ഇത്തരത്തിലൂള്ള ഒരു സമാധാന ചര്ച്ചക്കെതിരെ ഇരുരാജ്യങ്ങളിലും എതിര്‍പ്പുണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല. ഫലസ്തീനില്‍ ഹമാസ് അമേരിക്കന്‍ നീക്കത്തെ നിഷേധാത്മകമായാണ് വീക്ഷിക്കുന്നത്. കൃത്യമായ ഉപാധികളോടെയല്ലാതെ നടത്തുന്ന ചര്‍ച്ച രാജ്യത്തിന് ക്ഷീണമാകുമെന്നാണ് ഹമാസിന്‍റെ പക്ഷം. കിട്ടിയ സാഹചര്യം തങ്ങളുടെ കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഇസ്റായേല്‍ ഇനിയും ഒരുമ്പെടില്ലെന്നതിന് എന്താണ് തെളിവെന്നാണ് ഹമാസിന്‍റെ ചോദ്യം. നെതന്യാഹുവിന്‍റെ നീക്കത്തെ എതിര്‍ത്തുകൊണ്ട് ഇസ്റായേലിലെ ചിലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.
ഫലസ്തീന്‍ അതോറിറ്റിക്ക് വേണ്ടി സാമ്പത്തിക സഹായമായി ജോണ്‍കെറി പ്രഖ്യാപിച്ച 4 ബില്യന്‍ ഡോളര്‍ ലഭിക്കണമെങ്കില്‍ ഈ ചര്‍ച്ച താത്കാലികമായെങ്കിലും വിജയകരമാക്കല്‍ ഫലസ്തീനെ സംബന്ധിച്ചിടത്തോളം ബാധ്യതയായി വരുന്നുണ്ട്. ഫലസ്തീന്‍ മണ്ണിലെ ചെക്കുപോസറ്റുകള്‍ ഇസ്റായേല്‍ നീക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഫലസ്തീന് ഉറപ്പില്ല. എന്നാലും ജൂതരാജ്യത്ത് തടവറകളിലെ തടവുപുള്ളികളെ വിട്ടുതരാന്‍ ആവശ്യമായ നടപടികളുണ്ടാകണമെന്ന് ചര്‍ച്ചക്കിടെ ഫലസ്തീന് തീര്‍ച്ചയായും അവകാശപ്പെടാം. ഫലസ്തീനുമായി ബന്ധപ്പെട്ട് ആഗോളരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുവരുന്ന സമ്മര്‍ദങ്ങളെ തത്കാലം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമായാണ് നെതന്യാഹു ഈ ചര്‍ച്ചകളെ ഉപയോഗപ്പെടുത്തുക. അമേരിക്കക്കാകട്ടെ, പശ്ചിമേഷ്യയിലേക്ക് തിരിച്ചുവരാനുള്ള ഒരു മാര്‍ഗവും.



Leave A Comment