മോദിയുടെ റാലിക്ക് ചുവപ്പ് കാര്‍ഡ്
modiവാരണാസിയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ റാലിക്ക്  അനുമതി നിഷേധിച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന റാലിയുടെ അനുമതി വാരണാസി ജില്ലാ അധികൃതരാണ് റദ്ദാക്കിയത്. മൂന്ന് റാലികള്‍ വാരണാസിയില്‍ നടത്താനായിരുന്നു പദ്ധതി. ഇതില്‍ ഒരെണ്ണം ജില്ലാ അധികൃതര്‍ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. തിരക്ക് കൂടിയ സ്ഥലമായ ബനിയാബാഗില്‍ റാലി നടത്താനാവില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. മോദി പങ്കെടുക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ തടിച്ചുകൂടും. വലിയ റാലികള്‍ നടത്താനുള്ള സൗകര്യം ഇവിടെയില്ല എന്നാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം. മെയ് 12 നാണ് വാരണാസിയില്‍ വോട്ടെടുപ്പ്. എന്നാല്‍ ബി ജെ പി റാലി റദ്ദാക്കാനുള്ള സാഹചര്യത്തെകുറിച്ച് അറിയില്ലെന്ന് മുതിര്‍ന്ന നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. പാര്‍ട്ടിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ഇതിനെ എങ്ങനെ നേരിടുമെന്ന് നോക്കിക്കാണണം - അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസിലെ അജയ് റായ് എന്നിവരാണ് വാരണാസിയില്‍ നരേന്ദ്ര മോദിയുടെ പ്രധാന എതിരാളികള്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12 നാണ് വാരണാസിയും ജനവിധി കുറിക്കുക. വാരണാസിക്ക് പുറമെ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിലും മത്സരിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter