സ്വീഡനില്‍ ഒരാഴ്ചക്കിടെ ആക്രമിക്കപ്പെട്ടത് മൂന്ന് പള്ളികള്‍
സംഘര്‍ഷം തുടരുന്ന അറബ് നാടുകളില്‍ നിന്നുള്ള മുസ്‍ലിം അഭയാര്‍ഥി പ്രവാഹ വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ ശക്തിയാര്‍ജ്ജിക്കെ സ്വീഡനില്‍ ഒരാഴ്ചക്കിടയില്‍ ആക്രമണത്തിരയായത് മൂന്ന് മുസ്‍ലിം പള്ളികള്‍. മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി അജ്ഞാതരായ ആക്രമികള്‍ പെട്രോള്‍ ബോംബുകള്‍ പള്ളിക്കകത്തേക്ക് എറിയുകയായിരുന്നു. സ്വീഡിഷ് നഗരമായ ഉപ്പാലയില്‍ വ്യാഴാഴ്ച നടന്ന ആക്രമണമായിരുന്നു ഈ ഗണത്തില്‍ ഏറ്റവും അവസാനത്തേത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിറ്റില്ല. അജ്ഞാതനായ ആക്രമി തീ പന്തം പള്ളിക്കകത്തേക്ക് എറിയുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എസ്‍ലോവ് നഗരത്തില്‍ തിങ്കളാഴ്ച നടന്ന മറ്റൊരു മുസ്‍ലിം വിരുദ്ധ ആക്രമണമായിരുന്നു ഈ ഗണത്തില്‍ രണ്ടാമത്തേത്. ഇവിടെയും സമാനമായ ആക്രമണ രീതിയായിരുന്നു ആക്രമികളുടേത്. പള്ളി ചുമരില്‍ വംശീയ മുദ്രാവാക്യങ്ങളും എഴുതിപ്പിടിപ്പിച്ചിരുന്നു. ക്രിസ്മസ് ദിനത്തിലായിരുന്നുഎകിസ്റ്റൂണ്‍ നഗരത്തിലെ മുസ്‍ലിം പള്ളിക്ക് ആക്രമികള്‍ തീ വെച്ചത്. ആക്രമണ സമയത്ത് പ്രാര്‍ഥന നടത്തുകയായിരുന്ന അഞ്ചു പേര്‍ക്ക് സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. സെപ്റ്റംബറില്‍ നടന്ന ഇലക്ഷനില്‍ മുസ്‍ലിം കുടിയേറ്റ വിരുദ്ധ നിലപാടുകാരായ സ്വീഡന്‍ ഡമോക്രാറ്റ്സ് പാര്‍ലമെന്റില്‍ ശക്തി തെളിയിച്ചതിനെ തുടര്‍ന്നാണ് മുസ്‍ലിം വിരുദ്ധ നീക്കങ്ങള്‍ രാജ്യത്ത് ശക്തി പ്രാപിച്ചത്. മുസ്‍ലിം കുടിയേറ്റത്തെ അനുകൂലിക്കുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‍വെന്‍ ആക്രമണങ്ങളെ വിദ്വേഷം നിറഞ്ഞ ആക്രമണങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter