മലയാളം സര്‍വകലാശാലയില്‍ സാഹിത്യോത്സവത്തിന് ഇന്നു തുടക്കം
  SAതിരൂര്‍: സാഹിതി സാഹിത്യോത്സവത്തിനു ഇന്നു മലയാളസര്‍വകലാശാലയില്‍ തുടക്കമാകും. ഇരുപതോളം ചര്‍ച്ചാ സമ്മേളനങ്ങളുമായിട്ടാണ് മൂന്നാമത് 'സാഹിതി' അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം നടക്കുക. അമ്പതോളം സാഹിത്യപ്രതിഭകളുടെ സാന്നിധ്യം ചടങ്ങിലുണ്ടാകും. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാംപസില്‍ നടക്കുന്ന സാഹിത്യോത്സവം ഇന്ന് രാവിലെ പത്തിന് പ്രൊഫ.സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും കോളജുകളില്‍നിന്നുമുള്ള 600 സാഹിത്യ വിദ്യാര്‍ഥികള്‍ പ്രതിനിധികളായി സംബന്ധിക്കും. നാല് വേദികളിലായിട്ടാണ് ചര്‍ച്ചകളും കവിസമ്മേളനങ്ങളും കലാപരിപാടികളും അരങ്ങേറുക. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷനാകും. ബോസ് കൃഷ്ണമാചാരി, ചാരുനിവേദിത എന്നിവര്‍ അതിഥികളായിരിക്കും. ഒ.എന്‍.വി സ്മൃതി, അക്ബര്‍ കക്കട്ടില്‍ അനുസ്മരണം, പുസ്തക പരിചയം, പുസ്തക പ്രകാശനം തുടങ്ങിയ ചടങ്ങുകളും നടക്കും. ഡോ.എം.ആര്‍ രാഘവവാരിയര്‍, ഡോ.ദേശമംഗലം രാമകൃഷ്ണന്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന 'ഭാഷയുടെ വര്‍ത്തമാനം', 'മാറുന്ന മലയാള നോവല്‍' എന്നീ ചര്‍ച്ചകളില്‍ കെ.പി രാമനുണ്ണി, എം ശ്രീനാഥന്‍, വി.പി മാര്‍ക്കോസ്, പി സുരേഷ്, എം.കെ ഹരികുമാര്‍, കെ.പി സുധീര, എന്‍ രാജന്‍, വി.ജെ ജെയിംസ് തുടങ്ങിയവര്‍ സംബന്ധിക്കും. രണ്ടണ്ടാം വേദിയില്‍ നടക്കുന്ന 'സൃഷ്ടിയും സ്രഷ്ടാവും' ചര്‍ച്ചയ്ക്ക് സുലോചന നാലപ്പാട്ട് നേതൃത്വം നല്‍കും. ബോസ് കൃഷ്ണമാചാരി ചിത്രരചനയിലെ ആധുനിക പ്രവണതകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തും. കവിതാസന്ധ്യ, സിത്താര്‍ കച്ചേരി എന്നിവ അരങ്ങേറും. ഇന്നും നാളേയുമായി നടക്കുന്ന കവിസംഗമത്തില്‍ റോസ് മേരി, പി.കെ ഗോപി, പി.പി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, വീരാന്‍കുട്ടി, സെബാസ്റ്റ്യന്‍, രേണുകുമാര്‍, എല്‍. തോമസ്‌കുട്ടി, പവിത്രന്‍ തീക്കുനി, ഗിരിജ പാതേക്കര, വര്‍ഗീസ് ആന്റണി, സോമന്‍ കടലൂര്‍ എന്നിവര്‍ കവിതകള്‍ ആലപിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter