മാണിയൂര്‍ അഹ്മദ് മുസ്‍ലിയാര്‍: ആത്മീയതയുടെ തണല്‍വിരിച്ച മഹാമനീഷി

പണ്ഡിത തറവാട്ടില്‍ നിന്ന് മറ്റൊരു നക്ഷത്രം കൂടി വിടപറഞ്ഞിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പണ്ഡിതനും സൂഫിവര്യനും ആത്മജ്ഞാനിയുമായിരുന്ന മാണിയൂര്‍ അഹ്‌മദ് മുസ്‌ലിയാരുടെ വേര്‍പാടോടെ, കേരളത്തിന് നഷ്ടമായിരിക്കുന്നത് മറ്റൊരു സ്വൂഫീ പണ്ഡിത പ്രതിഭയെയാണ്.

ആയിരക്കണക്കിന് ആളുകള്‍ക്ക് വീട്ടില്‍ ആത്മീയ വിരുന്നൊരുക്കി ആശ്വാസം നല്‍കിയ മഹാപണ്ഡിതനായിരുന്നു ശൈഖുനാ മാണിയൂര്‍. ഒരു സൂഫി പണ്ഡിതന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്നെ തേടിയെത്തുന്നവര്‍ക്ക് ആശ്വാസം നല്‍കാനും സമാധാനം പകരാനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. പ്രശ്‌ന കലുഷിതമായ നവകാലത്തും ആത്മീയതയുടെ തണല്‍ വിരിച്ചു കടന്നുപോയ മഹാമനീഷി. ജ്ഞാനപ്രഭയില്‍ തലമുറകളെ ധന്യമാക്കിയ പണ്ഡിതശ്രേഷ്ഠന്‍, സ്വൂഫി വര്യന്‍, വിനയം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ പണ്ഡിത തേജസ്സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയായിരുന്നു മാണിയൂര് ഉസ്താദ്. ആത്മീയ മജ്‌ലിസുകളിലെ ഉസ്താദിന്റെ പ്രാര്‍ത്ഥനകള്‍ ജനഹൃദയങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു.

ജനനം

പുറത്തിയില്‍ പുതിയകത്ത് സൂഫിവര്യനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി(റ)ന്റെ കുടുംബത്തില്‍ 1949 ജൂണ്‍ 19 നാണ് ജനനം. പിതാവ് വി.കെ അബ്ദുള്ള മുസ്‌ലിയാര്‍, മാതാവ് പുറത്തീല്‍ പുതിയകത്ത് ഹലീമ. കുടുംബ പരമ്പര മാതാവ് വഴി ഹമദാനില്‍ ചെന്നെത്തുന്നു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ മഹാനായ ഖുത്വുബി മുഹമ്മദ് മുസ്‍ലിയാരുടെ ശിഷ്യനായിരുന്ന പിതാവ്, പണ്ഡിതനും സൂഫി വര്യനുമായിരുന്നു.

പഠന കാലം
മദ്രസ പഠനത്തിന് ശേഷം കാപ്പാട് എം.വി ഇബ്‌റാഹീം മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ പാപ്പിനിശ്ശേരി റൗളത്തുല്‍ ജന്ന ദര്‍സിലും പിതാവ് വി.കെ അബ്ദുള്ള മുസ്‌ലിയാരുടെ ദര്‍സിലും, പിതാവിന്റെ സഹപാഠിയായിരുന്ന എ. അഹ്‌മദ് മുസ്‌ലിയാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ മുട്ടം റഹ്‌മാനിയ്യയിലും, തുടര്‍ന്ന് തൃക്കരിപ്പൂരിലും മര്‍ഹൂം കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ തങ്കയം ദര്‍സിലും പഠനം നടത്തുകയുണ്ടായി. അദ്കിയ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പിതാവില്‍ നിന്നാണ് ഓതിപ്പഠിച്ചത്. ദര്‍സ് പഠനത്തിന് ശേഷം, ഉപരിപഠനം നടത്തിയത് ഉത്തര്‍പ്രദേശിലെ ദാറുല്‍ഉലൂം ദയൂബന്ദിലായിരുന്നു. 

ദയൂബന്ദിലെ ഉസ്താദുമാര്‍

ഹസ്‌റതത്ത് ഖാരി മുഹമ്മദ് ത്വയ്യിബ്, ഹസ്‌റത്ത് ശരീഫുല്‍ ഹസന്‍, ഹസ്‌റത്ത് മിഅ്‌റാജുല്‍ ഹഖ്, ഹസ്‌റത്ത് അബ്ദുല്‍ ഹസനുല്‍ ബീഹാരി, ഹസ്‌റത്ത് നസീര്‍ അഹ്‌മദ് ഖാന്‍, ഹസ്‌റത്ത് അന്‍ദര്‍ ശാഹ് കാശ്മീരി, ഹസ്‌റത്ത് മുഹമ്മദ് സാലിം, ഹസ്‌റത്ത് മുഹമ്മദ് നഈം, ഹസ്‌റത്ത് ഖമറുദ്ധീന്‍, ഹസ്‌റത്ത് മുഫ്തി അബുല്‍ ഹസന്‍ എന്നിവര്‍ ദയൂബന്ദിലെ പ്രധാന ഉസ്താദുമാരാണ്. ഇതില്‍ ഹസ്റത് സാലിം, ഹസ്റത് ഖമറുദ്ധീന്‍ എന്നിവരൊഴികെ മറ്റെല്ലാവരും ശൈഖ് ഹസന്‍ ഹസ്‌റത്തിന്റെ സഹപാഠികളാണ്. 

അധ്യാപന ജീവിതം

മുട്ടത്ത് മാണിയൂര്‍ ഉസ്താദ് ഓതുന്ന സമയത്ത് അന്ന് പള്ളി പൊളിച്ചത് കൊണ്ട് മദ്‌റസയില്‍ വെച്ച് തന്നെയായിരുന്നു ദര്‍സ് നടന്നിരുന്നത്. അന്ന്   അദ്കിയ, ഉംദ, സനൂസി തുടങ്ങിയ കിതാബുകളൊക്കെ ഉണ്ടായിരുന്നു. അന്നത്തെ ഉസ്താദ് ക്ലാസെടുക്കാന്‍ മാണിയൂര്‍ ഉസ്താദിനെ ഏല്‍പിച്ചു. സനൂസി നല്ല രീതിയില്‍ പിതാവിന്റെ  അടുത്ത് നിന്ന് ഓതിയിരുന്നതിനാല്‍, അത് ക്ലാസെടുത്തുകൊണ്ടാണ് മാണിയൂര്‍ ഉസ്താദ് അധ്യാപനം തുടങ്ങുന്നത്. പിന്നീട് തൃക്കരിപ്പൂരിലേക്ക് പോയപ്പോള്‍ അവിടുന്ന് നികാഹിന്റെ അധ്യായം മുതല്‍ അങ്ങോട്ടും അല്‍ഫിയയിലെ അവസാനത്തെ 400 ബൈത്ത്, ശറഹുത്തഹ്ദീബ്, തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കാന്‍ അവസരം ലഭിച്ചു.

ദയൂബന്ദില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍, തൃക്കരിപ്പൂര്‍കാരുടെ നിര്‍ബന്ധപ്രകാരം അവിടെ ദര്‍സ് തുടങ്ങി. ഔദ്യോഗിക അധ്യപാന ജീവിതത്തിന് അതോടെ തുടക്കം കുറിച്ചു. 

സമസ്തയില്‍

ആദ്യകാലങ്ങളില്‍ എസ്.എസ്.എഫ് രൂപീകരിച്ച സമയത്ത് ആദ്യം കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു. ദയൂബന്ദില്‍ പോയി തിരിച്ചുവന്ന ശേഷം പിന്നീട് കാസര്‍കോട് മുശാവറയില്‍ എത്തി.  പിന്നീട് സമസ്തയില്‍ പിളര്‍പ്പിന്റെ ഘട്ടത്തില്‍, കൊയ്യോട് ഉസ്താദിന്റെ കത്തുമായി സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ചപ്പാരപ്പടവ് എം.കെ ഇബ്രാഹീം മുസ്‌ലിയാര്‍ മാണിയൂര്‍ ഉസ്താദിന്റെ അടുത്തുവന്നു. ആ കത്തിലെ ക്ഷണ പ്രകാരം ചേര്‍ന്ന യോഗത്തില്‍ മാണിയൂര്‍ ഉസ്താദ് ജോ. സെക്രട്ടറിയായി സമസ്തക്ക് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സമസ്തയുടെ കണ്ണൂര്‍ ജില്ലയുടെ പ്രസിഡണ്ട് ആയി പി.കെ .പി ഉസ്താദ് തെരഞ്ഞെടുക്കപ്പോള്‍ മാണിയൂര്‍ ഉസ്താദ് ജന.സെക്രട്ടറിയുമായി. 2014 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമ മുശാവറ അംഗമായി. സമസ്ത എന്ന പണ്ഡിതസഭയുടെ അമരത്ത് അഭിമാനപൂര്‍വ്വം നയിക്കുമ്പോഴും ദീനി അറിവ് പകര്‍ന്നു നല്‍കുന്നതിലും വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സദാമുഴുകുന്നുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിലേറെ സമസ്ത മുശാവറയില്‍ നിലകൊണ്ടു. സങ്കീര്‍ണ്ണമായ കാലങ്ങളിലെല്ലാം സമസ്തയുടെ പാരമ്പര്യത്തിന് കാവലിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. 

വഹിച്ച സ്ഥാനങ്ങള്‍

നാലു പതിറ്റാണ്ടിലധികം മദ്‌റസ റൈഞ്ച് പ്രസിഡണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പള്‍, പാറാല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡണ്ട്, ജാമിഅ അസ്അദിയ്യ അറബിക് കോളേജ് വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പുറത്തീല്‍ ശൈഖ്, ഖാസി എന്നീ ചുമതലകളും അദ്ദേഹമായിരുന്നു വഹിച്ച് പോന്നിരുന്നത്.

സമൂഹത്തിന് വേണ്ടി

പലര്‍ക്കും തങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പറയാനും പരിഹാരം തേടാനുമുള്ള അത്താണിയായിരുന്നു മാണിയൂര്‍ ഉസ്താദ്. വിശിഷ്യാ, വെള്ളിയാഴ്ച ദിവസം അദ്ദേഹം അതിനായി മാറ്റി വെക്കുക പതിവായിരുന്നു. അന്നേ ദിവസം, രാത്രി വൈകുവോളം സന്ദര്‍ശകരെ കൊണ്ട് ആ വീടും പരിസരവും നിറഞ്ഞ് കവിയുമായിരുന്നു. അവിടത്തെ ഒരു പ്രാര്‍ത്ഥനക്കായി, മന്ത്രിച്ചൂതിയ അല്പം വെള്ളത്തിനായി ആയിരങ്ങളായിരുന്നു കാത്ത് നിന്നിരുന്നത്. 
പിതാവ് പള്ളിപ്പറമ്പില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വെള്ളം മന്ത്രിക്കാന്‍ തുടങ്ങിയത്. അസ്മാഉല്‍ ഹുസ്‌ന കൊണ്ട് ഒരു ഗ്ലാസ് വെള്ളം മന്ത്രിച്ച് കൊടുത്തപ്പോള്‍ മൂന്ന് നാല് വര്‍ഷത്തോളം കെട്ടിയിടപ്പെട്ട  ഒരു പെണ്‍കുട്ടിയുടെ ഭ്രാന്ത് സുഖമായതോടെ, പിതാവിന്റെ പ്രശസ്തി നാടെങ്ങും പരന്നു. പിതാവ് വീട്ടില്‍ തന്നെയായി, ദര്‍സില്‍ പോകാനാവാത്ത അവസ്ഥ വന്നു, കണക്കില്ലാത്ത ആളുകള്‍ വീട്ടിലേക്ക് ഒഴുകി. പക്ഷേ, വിജ്ഞാനകുതുകിയായിരുന്ന ആ പിതാവ്, വീണ്ടും ദര്‍സ് രംഗത്തേക്ക് തന്നെ തിരിഞ്ഞു. മുട്ടത്തോട് ദര്‍സിലെ രണ്ടാം മുദരിസായിട്ടായിരുന്നു അത്. അവിടെയും അധികം വൈകാതെ പിതാവിന്റെ മന്ത്രിക്കലിന്റെ ഫലം ജനങ്ങളറിഞ്ഞു. ഒരു ദിവസം അസുഖം പിടിപെട്ട പിതാവ്, നമ്മുടെ കഥാപുരുഷനായ മകന്‍ അഹ്മദ് മുസ്‍ലിയാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു, 'ഇനി നീ മന്ത്രിക്ക്, ഞാനിനി എന്താണാവുക എന്ന് എനിക്കറിയില്ല, ഇനി അത്യാവശ്യമുള്ളതൊക്കൊ നീ മന്ത്രിച്ചു കൊടുത്തോ''. അധികം വൈകാതെ പിതാവ് ഇഹലോകവാസം വെടിയുകയും ചെയ്തു. പിതാവില്‍നിന്ന് ലഭിച്ച ആ ഇജാസത് (അനുവാദം) ആയിരുന്നു ശേഷം ആ രംഗത്ത് മാണിയൂര്‍ ഉസ്താദിനെ ഏറെ പ്രശസ്തനാക്കിയത്. 

പിതാവിന്റെ വിയോഗ ശേഷം, വെള്ളിയാഴ്ച ദിവസം മാണിയൂര്‍ ഉസ്താദ് വീട്ടില്‍ പൊതുജനങ്ങള്‍ക്കായി മാറ്റി വെച്ചു. അതോടെ, അദ്ദേഹത്തെ തേടി പല ഭാഗത്ത് നിന്നും ജനങ്ങള്‍ അങ്ങോട്ടേക്കൊഴുകാന്‍ തുടങ്ങി.

രചനാ ലോകം
കണ്ണൂര്‍ ജില്ല കമ്മിറ്റി എസ്.കെ.എസ്.എഫ് ആവശ്യപ്പെട്ടതനുസരിച്ച് ഉസ്താദ് ഖുര്‍ആന്‍ പഠന സഹായി തയ്യാറാക്കിയിരുന്നു. എസ്.കെ.എസ്.എഫ് തന്നെയായിരുന്നു അത് പ്രസിദ്ധീകരിച്ചത്. ഉസ്താദ് അതിന്റെ പത്ത് ഭാഗങ്ങള്‍ എഴുതിയിരുന്നു. ഖുര്‍ആനിന്റെ പദാനുപദ പരിഭാഷ പുറത്തിറക്കണമെന്ന് ഉസ്താദിന്റെ വലിയ ആഗ്രഹമായിരുന്നു. അതിന്റെ പണി തുടങ്ങിയിട്ട് കുറെ ആയെവെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല.

വഫാത്ത്

പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ കാലമായി ഉസ്താദ് ചികിത്സയിലായിരുന്നു. ആലക്കോട് ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 23 തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹിയോടടുത്ത സമയമായിരുന്നു ഉസ്താദിന്റെ വഫാത്ത്. എല്ലാം ഒരുക്കിവെച്ചായിരുന്നു അദ്ദേഹം യാത്രയായത്. താന്‍ ജീവിത കാലത്ത് പാതിരാസമയങ്ങള്‍ ഇബാദത്തിലായി കഴിഞ്ഞ അതേ തറയില്‍ ലക്ഷോപലക്ഷം ആളുകള്‍ക്ക് ആശ്വാസം നല്‍കിയ അതേ റൂമില്‍ അന്തിയുറങ്ങാന്‍ ആഗ്രഹം പറഞ്ഞ ഉസ്താദ് തറ പൊളിച്ച് ഖബറാക്കാന്‍ എടുക്കേണ്ട ആഴം അതിന്മേല്‍ ഇടേണ്ടുന്ന മണ്ണ്, എല്ലാം പറഞ്ഞുവെച്ചായിരുന്നു കണ്ണടച്ചത്. 

കഫന്‍ ചെയ്യേണ്ട രീതിയും അതിന് ഉപയോഗിക്കേണ്ട തുണികളും മുന്‍കൂട്ടി തയ്യാറാക്കി വെച്ച്, അവ സംസമില്‍ കഴുകി ഉണക്കിവെച്ച്, തലയില്‍ കെട്ട് സ്വന്തം കൈകൊണ്ട് കെട്ടിവെച്ച് ഒരുക്കം നടത്തിയിരുന്നു ഉസ്താദ്. വസിയ്യത്ത് പ്രകാരം കഫന്‍ ചെയ്യുമ്പോള്‍ വല്ല സംശയവും വന്നാല്‍ നോക്കാന്‍ തഴവ ബൈത്തില്‍ കഫന്‍ ചെയ്യുന്ന ഭാഗം പറയുന്നത് കോപ്പി എടുത്ത് വെച്ചിരുന്നു. തഴവ ബൈത്തില്‍ സൂചിപ്പിച്ച ഭാഗം ബാജൂരി എന്ന കിതാബില്‍ ഉള്ള ഇബാറത്ത് നോക്കാനും അത് പ്രകാരം ചെയ്യാനും ഉസ്താദ് സ്വന്തം കൈപടയില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു.

29 തവണകളായി പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നല്‍കിയ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം വൈകീട്ട് നാലിന് സ്വവസതിയുടെ ചാരത്ത് തന്നെ അദ്ദേഹത്തെ ഖബറടക്കി. 

ഈ ലോകത്തിന്റെ സുഖഭോഗങ്ങളില്‍ ഒട്ടും ആകൃഷ്ടനാകാതെ, പരലോക ചിന്തയിലായി തന്റെ ജീവിതം നയിച്ച്, താന്‍ ആഗ്രഹിച്ചാല്‍ എന്തും ചെയ്തുകൊടുക്കാന്‍ തയ്യാറുള്ള അനേകം അനുയായികള്‍ ഉണ്ടായിരുന്നുവെങ്കിലും ഈ ലോകം ഒന്നുമല്ലെന്ന് മനസ്സിലാക്കി പരലോകത്തേക്കുള്ള വിഭവങ്ങള്‍ സമാഹരിച്ചാണ് ആ ജീവിതം കടന്നുപോയത്. പ്രയാസങ്ങളുമായി ആര് സമീപിച്ചാലും ഒരു പുഞ്ചിരിയോടെ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ അദ്ദേഹം, പാണക്കാട് കുടുംബത്തെയും സമസ്തയെയും സമുദായ രാഷ്ട്രീയത്തെയും മനോഹരമായി സമന്വയിപ്പിച്ച് മാതൃക കാണിക്കുക കൂടി ചെയ്തു.

ഇനിയെന്നും ഹൃദയാന്തരങ്ങളിലെ തിളങ്ങും ഓര്‍മയുടെ കെടാവിളക്കായി ആ ഓര്‍മകള്‍ നിലകൊള്ളും. നാഥന്‍ അവിടുത്തെ പരലോകജീവിതം ധന്യമാക്കട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter