നവാബ് സിക്കന്ദര്‍ ബീഗം  വേറിട്ടൊരു ഹജ്ജ് യാത്ര

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതീയ ചരിത്രത്തിൽ ഭോപ്പാൽ എന്ന നാട്ടുരാജ്യത്തിന് സവിശേഷമായ സ്ഥാനമുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വനിതാ ഭരണാധികാരികളുടെ ഭരണമാണ് ഭോപ്പാലിനെ ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയത്. ഈ വനിതാ ഭരണാധികാരികളിൽ ഏറ്റവും ശ്രദ്ധേയയും ശക്തയുമായ വ്യക്തിയായിരുന്നു നവാബ് സിക്കന്ദർ ബീഗം. അവരുടെ ഭരണനൈപുണ്യത്തിനും രാഷ്ട്രീയപ്രാപ്തിക്കുമപ്പുറം, ഉറുദു സാഹിത്യത്തിൽ അവർ അമരമായത് ‘താരീഖ് വഖായെ ഹജ്ജ്’ എന്ന ഹജ്ജ് യാത്രാവിവരണത്തിലൂടെയാണ്. ഇത് ഒരു തീർത്ഥാടന വിവരണം മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ലോകത്തെയും ഓട്ടോമൻ ഭരണത്തെയും കുറിച്ചുള്ള ഒരു രാഷ്ട്രീയ-സാമൂഹിക രേഖ കൂടിയാണ് ഇത്.

1817 സെപ്റ്റംബർ 10-ന് ഭോപ്പാലിലെ ഗൗഹർ മഹലിൽ ജനിച്ച സിക്കന്ദർ ബീഗം ബാല്യത്തിൽ തന്നെ ഒരു ഭരണാധികാരിക്കാവശ്യമായ പരിശീലനങ്ങൾ നേടി. വാൾപയറ്റ്, കുതിരസവാരി, അമ്പെയ്ത്ത്, കുന്തമെറിയൽ എന്നിവയിൽ അവർ മികവ് തെളിയിച്ചു. സാധാരണ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി സൈനിക പരിശോധനകളിലും കടുവനായാട്ടിലും അവർ സജീവമായി പങ്കെടുത്തു. 1835-ൽ നവാബ് ജഹാംഗീർ മുഹമ്മദ് ഖാനെ വിവാഹം കഴിച്ചു. 

1844-ൽ ഭർത്താവിന്റെ മരണശേഷം മകൾ ഷാജഹാൻ ബീഗത്തിന് വേണ്ടി റീജന്റായി അവർ അധികാരത്തിലെത്തി. പിന്നീട് അവരുടെ ഭരണപ്രാവീണ്യം അംഗീകരിച്ച് 1860-ൽ ബ്രിട്ടീഷുകാർ അവരെ ഭോപ്പാലിന്റെ സ്വതന്ത്ര ഭരണാധികാരിയായി പ്രഖ്യാപിച്ചു.

1857-ലെ ശിപ്പായി ലഹളയാണ് സിക്കന്ദർ ബീഗത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകഘട്ടം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം പടർന്നപ്പോൾ, സിക്കന്ദർ ബീഗം ബ്രിട്ടീഷ് സർക്കാരിന് പിന്തുണ നൽകി. ഇതിന് പ്രതിഫലമായി ബ്രിട്ടീഷ് രാജ്ഞി അവർക്ക് ‘നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ’ (GCSI) എന്ന ബഹുമതി നൽകി.

സിക്കന്ദർ ബീഗം ഭരണപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ഒരു ആധുനിക ഭരണാധികാരിയുമായിരുന്നു. 1862-ൽ അവർ പേർഷ്യൻ ഭാഷയെ മാറ്റി ഉറുദുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഭോപ്പാലിനെ വിവിധ ജില്ലകളായി വിഭജിച്ച് ഭരണസംവിധാനം ശക്തമാക്കി. ‘മജ്‌ലിസെ ശൂറ’ എന്ന ഉപദേശക സഭ രൂപീകരിക്കുകയും ആധുനിക കോടതി സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തു. പെൺകുട്ടികൾക്കായി സ്കൂളുകൾ ആരംഭിച്ചതും വിദ്യാഭ്യാസ രംഗത്തെ വലിയ മുന്നേറ്റമായിരുന്നു. മോതീ മസ്ജിദ്, ശൗക്കത്ത് മഹൽ തുടങ്ങിയ കെട്ടിടങ്ങൾ അവരുടെ വാസ്തുവിദ്യാ താൽപ്പര്യത്തിന്റെ തെളിവുകളാണ്.

1863-ൽ സിക്കന്ദർ ബീഗം ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് യാത്ര തിരിച്ചു. ഹജ്ജിനായി പോയ ആദ്യ ഇന്ത്യൻ ഭരണാധികാരിയെന്ന പ്രത്യേകതയും അവർക്കുണ്ട്. ലേഡി ഡ്യൂറണ്ടും സർ ഹെൻറി ഡ്യൂറണ്ടും നൽകിയ പ്രോത്സാഹനത്തെ തുടർന്ന് അവർ യാത്രാവിവരണം തയ്യാറാക്കാൻ തീരുമാനിച്ചു. മക്കയിലേക്കും മദീനയിലേക്കും പ്രവേശനം ലഭിക്കാത്ത ബ്രിട്ടീഷുകാർക്ക് അവിടുത്തെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വലിയ താൽപ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സിക്കന്ദർ ബീഗത്തിന്റെ വിവരണം ബ്രിട്ടീഷുകാർക്ക് വിലപ്പെട്ട രേഖയായി മാറി.

1863 നവംബറിൽ ആയിരത്തിലധികം ആളുകളടങ്ങിയ വലിയ പരിവാരത്തോടെയാണ് അവർ യാത്ര തിരിച്ചത്. മാതാവ് ഖുദ്‌സിയ ബീഗവും മറ്റ് ബന്ധുക്കളും സംഘത്തിലുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഒരുക്കിയ പ്രത്യേക ട്രെയിനിൽ അവർ ബോംബെയിലെത്തി. അവിടെ നിന്ന് വാടകയ്ക്ക് എടുത്ത കപ്പലുകളിൽ ജിദ്ദയിലേക്ക് യാത്ര തുടർന്നു. കടൽയാത്ര വളരെ കഠിനമായിരുന്നു. കോളറ പോലുള്ള രോഗങ്ങൾ കാരണം സംഘത്തിലെ ചിലർ മരിക്കുക വരെ ചെയ്തു.

1864 ജനുവരി 24-ന് ജിദ്ദയിലെത്തിയ സിക്കന്ദർ ബീഗത്തിന് ഓട്ടോമൻ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മോശം അനുഭവങ്ങളാണ് ഉണ്ടായത്. അവരുടെ സാധനങ്ങൾക്ക് അമിത നികുതി ഈടാക്കാൻ ശ്രമിക്കുകയും പെട്ടികൾ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തു. ഇത് ബീഗത്തെ ഏറെ അസ്വസ്ഥയാക്കി. 

മക്കയിലെത്തിയപ്പോൾ വിശുദ്ധ കഅ്ബ ആദ്യമായി കണ്ട അനുഭവം അവർ വളരെ ലളിതവും ഭക്തിനിർഭരവുമായി രേഖപ്പെടുത്തുന്നുണ്ട്. സിക്കന്ദർ ബീഗത്തിന്റെ യാത്രാവിവരണത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അവരുടെ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണങ്ങളാണ്. മക്കയിലെയും ജിദ്ദയിലെയും ഓട്ടോമൻ ഭരണസംവിധാനത്തെ അവർ നിശിതമായി വിമർശിച്ചു. തെരുവുകൾ അഴുക്കായിരുന്നുവെന്നും നഗരഭരണം കാര്യക്ഷമമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. “മുപ്പത് ലക്ഷം രൂപ നൽകിയാൽ മക്കയുടെയും മദീനയുടെയും ഭരണം ഞാൻ ഏറ്റെടുത്തു ഈ നഗരങ്ങളെ വൃത്തിയാക്കും” എന്ന അവരുടെ പരാമർശം പ്രശസ്തമാണ്. അറേബ്യൻ സമൂഹത്തെക്കുറിച്ചും അവർ വിമർശനാത്മകമായ സമീപനമാണ് സ്വീകരിച്ചത്. കമ്പോളങ്ങളിലെ ക്രമക്കേടുകളും അടിമവിപണിയും അവർ രേഖപ്പെടുത്തി.

‘താരീഖ് വഖായെ ഹജ്ജ്’ ഉറുദു സാഹിത്യത്തിലെ പ്രധാനപ്പെട്ട യാത്രാവിവരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു വനിതാ ഭരണാധികാരി എഴുതിയ ആദ്യ ഹജ്ജ് വിവരണം എന്ന നിലയിലും ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. 1870-ൽ എമ്മ ലോറ ഓസ്‌ബോൺ ഈ ഗ്രന്ഥം ‘A Pilgrimage to Mecca’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയ്ക്കാണ് ഈ വിവർത്തനം സമർപ്പിച്ചിരിക്കുന്നത്.

ദീർഘകാലം സിക്കന്ദർ ബീഗത്തിന്റെ യഥാർത്ഥ കൈയെഴുത്തുപ്രതി കാണാതായിരുന്നു. എന്നാൽ 2020-ൽ ലണ്ടനിലെ SOAS ലൈബ്രറിയിൽ നിന്ന് അത് കണ്ടെത്തി. പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ വർഷങ്ങളോളം അത് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഈ കണ്ടെത്തൽ ഉറുദു സാഹിത്യ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

1868 ഒക്ടോബർ 30-ന് സിക്കന്ദർ ബീഗം അന്തരിച്ചു. എന്നാൽ അവരുടെ ‘താരീഖ് വഖായെ ഹജ്ജ്’ ഇന്നും ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും വിലപ്പെട്ട രേഖയായി നിലകൊള്ളുന്നു. മതപരമായ ഭക്തിയോടൊപ്പം രാഷ്ട്രീയ നിരീക്ഷണങ്ങളും സാമൂഹിക വിമർശനങ്ങളും ചേർത്തുകൊണ്ട് അവർ ഹജ്ജ് യാത്രാവിവരണത്തിന് ഒരു പുതിയ ദിശ നൽകി. ഭോപ്പാലിന്റെ ചരിത്രത്തിലും ഉറുദു സാഹിത്യത്തിലും സിക്കന്ദർ ബീഗത്തിന്റെ പേര് ഈ കൃതിയിലൂടെ എന്നും സ്മരിക്കപ്പെടും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter